തിഹാര്‍ ഹട്ട്: തടവുകാരുടെ സാമ്പത്തിക- സാമൂഹിക പുനരധിവാസം ലക്ഷ്യമിട്ടുള്ള പദ്ധതി, മാസം കുറഞ്ഞത് 6000 രൂപവരെ തടവുകാര്‍ സമ്പാദിക്കുന്നു
തിഹാര്‍ജയില്‍ വളപ്പിലുള്ള തിഹാര്‍ ഹട്ട് വേറിട്ടൊരു സ്ഥാപനമാണ്. തടവുകാര്‍ നിര്‍മിച്ച ഉല്‍പന്നങ്ങള്‍ മിതമായ വിലയില്‍ ലഭിക്കുന്നു. തടവുകാരുടെ സാമ്പത്തിക-സാമൂഹിക പുനരധിവാസം ലക്ഷ്യമിട്ടുള്ള പദ്ധതി നിരവധി പേര്‍ക്ക് തുറന്നുകൊടുത്തത് പുതിയൊരു ജീവിതവും തൊഴില്‍പരമായ സ്വയംപര്യാപ്തതയുമാണ്. തിഹാര്‍ഹാട്ടിലെ ജീവനക്കാരില്‍ തടവുകാരുണ്ട്, തടവുശിക്ഷ പൂര്‍ത്തിയാക്കിയവരുമുണ്ട്.
ഇവിടെ വില്പനയ്ക്കുള്ളത് ജയില്‍ ഉല്‍പന്നങ്ങളും. ഉല്‍പന്നങ്ങളില്‍ വൈവിധ്യമേറെയാണ്. മുല്ലപ്പൂമണവും ചന്ദനസുഗന്ധവും പരത്തുന്ന ബോഡി സ്‌പ്രേ മുതല്‍ ഷര്‍ട്ടുകള്‍, കുര്‍ത്ത, ബെഡ്ഷീറ്റ്, കമ്പിളിപ്പുതപ്പ്, തുണിയും ചണവും കൊണ്ടുണ്ടാക്കിയ മനോഹരമായ സഞ്ചികള്‍, ലേഡീസ് ഹാന്‍ഡ് ബാഗ്, ചണത്തിന്റെ ലാപ്‌ടോപ് ബാഗ്, ലഞ്ച് ബോക്‌സ്, ചന്ദനത്തിരികള്‍, പൂജാ സാമഗ്രികള്‍, ലിക്വിഡ് ഹാന്‍ഡ് വാഷ്, സോപ്പുകള്‍, ടോയ്‌ലറ്റ് ക്ലീനര്‍ എന്നിങ്ങനെ നീളുന്നു ഉല്‍പന്നങ്ങളുടെ നിര. വിവിധതരം സുഗന്ധവ്യഞ്ജന പൊടികള്‍, മസാലകള്‍, ഓട്ട്സ്, കുക്കീസ്, എള്ളെണ്ണ, മധുരപലഹാരങ്ങള്‍ എന്നിവയും ലഭ്യമാണ്. ഷര്‍ട്ടുകള്‍, കുര്‍ത്ത എന്നിവയ്ക്ക് 380 മുതല്‍ 620 രൂപവരെയാണു വില.
തിഹാര്‍ ഹട്ടിലെത്തുന്നവരുടെ ശ്രദ്ധ ആദ്യം പതിയുക തടവുകാര്‍ വരച്ച ചിത്രങ്ങളിലാണ്.ചിത്രം വരച്ചത് തടവറയ്ക്കുള്ളില്‍ നിന്ന്. ചിത്രം വില്‍ക്കുന്നത് ജയില്‍പുള്ളികള്‍. തടവറയ്ക്കുള്ളിലെ ജീവിതങ്ങളുടെ കാണാപ്പുറങ്ങള്‍ ഈ ചിത്രങ്ങളില്‍ നിഴലിടുന്നുണ്ടാവാം. ചായക്കൂട്ടുകളില്‍ പശ്ചാത്താപത്തിന്റെ കണ്ണീരുപ്പ് അലിഞ്ഞു ചേര്‍ന്നിട്ടുണ്ടാവാം. മുറിയില്‍ നിരത്തിവച്ചിരിക്കുന്ന ഇവയ്ക്ക് 1500 രൂപ മുതല്‍ 7000 രൂപവരെയാണു വില. വേട്ടക്കാരായ അമ്മയും മകനും, വിശ്രമിക്കുന്ന സിംഹം, കഴുകന്‍, നൃത്തം ചെയ്യുന്ന പെണ്‍കുട്ടികള്‍, മണ്‍കുടമേന്തിയ യുവതി, ആരെയോ കാത്തിരിക്കുന്ന സുന്ദരി എന്നീ ചിത്രങ്ങള്‍ വേറിട്ടു നില്‍ക്കുന്നു. ചിത്രങ്ങളുടെ താഴെ ചിത്രകാരന്മാരുടെ പേരുകള്‍ ചെറുതായി കാണാം. ഇവര്‍ ഒരുപക്ഷേ ഇപ്പോഴും ജയിലറയ്ക്കുള്ളിലുണ്ടാവും. അല്ലെങ്കില്‍ ശിക്ഷ കഴിഞ്ഞ് പുറത്തിറങ്ങിയിട്ടുണ്ടാവും. ഇത്തരം വിശദാംശങ്ങളൊന്നും പങ്കുവയ്ക്കാന്‍ കടയുടെ ചുമതലയുള്ള ജയില്‍ ഉദ്യോഗസ്ഥന്‍ സുശീല്‍ തയാറല്ല.
കടയിലെ ജീവനക്കാരായ രണ്ടുപേരും കൊലക്കേസില്‍ ശിക്ഷിക്കപ്പെട്ടവരാണ്. ഇവരോട് ഇതുസംബന്ധിച്ച് ഒന്നും ചോദിക്കരുതെന്ന് സുശീല്‍ പ്രത്യേകം പറഞ്ഞു. കുറ്റവാളിയുടെ പൂര്‍വചരിത്രം തിഹാര്‍ഹട്ടില്‍ പ്രസക്തമല്ല. അവര്‍ക്ക് പുതിയൊരു ജീവിതം നല്‍കാനാവുമോയെന്ന പരീക്ഷണമാണ് ഈ പ്രസ്ഥാനം. തിഹാര്‍ഹട്ടില്‍ മാസം രണ്ടുലക്ഷം രൂപയുടെ കച്ചവടം നടക്കുന്നുണ്ടെന്നാണ് നടത്തിപ്പുകാര്‍ പറയുന്നത്. ഡല്‍ഹിയില്‍ ആകെ ഇത്തരം 12 കടകളാണുള്ളത്. ഈ കടകളില്‍ കഴിഞ്ഞ 12 വര്‍ഷമായി ജീവപര്യന്തം തടവുകാരും തുറന്ന ജയിലിലെ തടവുകാരും ജോലി ചെയ്യുന്നുണ്ട്.
ജീവനക്കാര്‍ക്ക് മാസം ഏകദേശം 4000 രൂപ ശമ്പളം. ഈ പണം ഇവരുടെ അക്കൗണ്ടില്‍ സൂക്ഷിക്കും. ശിക്ഷാ കാലാവധി കഴിയുമ്പോള്‍ നല്‍കും. തിഹാര്‍ഹട്ടിനു കുറച്ചകലെയുള്ള 'തിഹാര്‍ എംപോറിയ' എന്ന സ്ഥാപനവും ഈ പ്രസ്ഥാനത്തിന്റെ ഭാഗമാണ്. ബഹുരാഷ്ട്ര കമ്പനിയില്‍ ഉദ്യോഗസ്ഥനായിരുന്ന ഒരു തടവുകാരനും ഇവിടെ ജീവനക്കാരനാണ്.
തടവുകാരുടെ മൊത്തത്തിലുള്ള പെരുമാറ്റവും പൂര്‍വ്വ ചരിത്രവുമൊക്കെ വിശദമായി പരിശോധിച്ചാണ് കടകളിലേക്ക് ജീവനക്കാരെ തിരഞ്ഞെടുക്കുന്നത്. ജയിലിലെ ഉന്നത ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ ഇന്റര്‍വ്യൂ ചെയ്തതിനു ശേഷമാണ് തിരഞ്ഞെടുപ്പ്. ജയിലിനുള്ളിലെ സിജെ-2, സിജെ-4 എന്നീ ബ്ലോക്കുകളിലാണ് ഉല്‍പന്നങ്ങളുടെ നിര്‍മാണം നടക്കുന്നത്. പുറത്തുനിന്നുള്ള വിദഗ്ധരെത്തിയാണ് ഉല്‍പന്ന നിര്‍ മാണത്തില് തടവുകാര്‍ക്ക് പരിശീലനം നല്‍കുന്നത്. പാചകത്തില്‍ വൈദഗ്ധ്യമുള്ളവര്‍ക്ക് അത്തരം പരിശീലനവും നല്‍കുന്നുണ്ട്. ദിവസം 350-450 രൂപയാണ് പ്രതിഫലമായി തടവുകാര്‍ക്ക് ലഭിക്കുന്നത്. കൂടുതല്‍ ജോലി ചെയ്യുന്നവര്‍ക്ക് കൂടുതല്‍ തുക കിട്ടും. മാസം കുറഞ്ഞത് 6000 രൂപവരെ തടവുകാര്‍ ഇതിലൂടെ സമ്പാദിക്കുന്നുണ്ട്.
https://www.facebook.com/Malayalivartha