കേന്ദ്ര ഭരണ പ്രദേശമാണെങ്കിലും ഇന്ത്യന്‍ നിയമങ്ങള്‍ ഇവര്‍ക്ക് ബാധകമല്ല, ഉത്തര സെന്റിനെല്‍ ദ്വീപ് നിവാസികള്‍ പൂര്‍ണ സ്വതന്ത്രരാണ്!
ഇന്ത്യയുടെ ഭാഗമായ ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപ് സമൂഹത്തില്‍ ഇപ്പോഴും നിഗൂഢതനിറഞ്ഞ ഒരു ദ്വീപും അതില്‍ മനുഷ്യരും ഉണ്ട്. ലോകത്തിലെ ഏറ്റവും നിഗൂഢ പ്രദേശങ്ങളിലൊന്നായാണ് ഇതിനെ കണക്കാക്കുന്നത്. പോര്‍ട്ട് ബ്ലെയറില്‍നിന്നും 50 കിലോമീറ്റര്‍ ദൂരെ 59 ചതുരശ്ര കിലോമീറ്റര്‍ മാത്രം വിസ്തീര്‍ണമുള്ള, സമചതുരരൂപമുള്ള കുഞ്ഞന്‍ ദ്വീപ്. ഇവിടേക്ക് ഇതുവരെയും പുറമേനിന്നും ഒരു മനുഷ്യരും എത്തിയിട്ടില്ല. ചുറ്റും പവിഴപ്പുറ്റുകളുള്ളതിനാല്‍ ബോട്ടുകള്‍ക്കോ കപ്പലുകള്‍ക്കോ ദ്വീപിലേക്ക് അടുക്കാന്‍ പ്രയാസവുമാണ്.
ദ്വീപിലെ മനുഷ്യ സാന്നിധ്യത്തെക്കുറിച്ച് ആദ്യ സൂചന നല്‍കിയത് 1771-ല്‍ ബ്രിട്ടിഷ് ഈസ്റ്റ് ഇന്ത്യാ കമ്പനിയുടെ സര്‍വേ ഉദ്യോഗസ്ഥനായ ജോണ്‍ റിച്ചിയാണ്. പിന്നെയും നൂറു വര്‍ഷത്തോളം ആരും അങ്ങോട്ട് പോയിട്ടില്ല. നാവികരുടെ പേടി സ്വപ്‌നമാണ് സെന്റിനല്‍ ദ്വീപ്. 1867-ല്‍ ഒരു ഇന്ത്യന്‍ കച്ചവടക്കപ്പല്‍ ഈ തീരത്തിനടുത്ത് മണ്ണിലുറച്ച് തകര്‍ന്നിരുന്നു. അതിലെ ജോലിക്കാരും ക്രൂ മെംബര്‍മാരും അടങ്ങിയ 106 പേര്‍ കരയിലേക്ക് നീന്തി. കടുത്ത ആക്രമണമാണ് അവര്‍ക്ക് ദ്വീപ് വാസികളില്‍ നിന്ന് നേരിടേണ്ടി വന്നത്.
ഗോത്രവര്‍ഗക്കാരെയും അവരുടെ ജീവിതത്തേയും പറ്റി പഠിക്കാനായി എം.വി.പോര്‍ട്ട്മാന്‍ എന്ന ബ്രിട്ടിഷ് ഉദ്യോഗസ്ഥന്‍ 1880-ല്‍ ഇവിടെ കപ്പലടുപ്പിച്ചു. പോര്‍ട്ട്മാനും സംഘവും ദ്വീപിലിറങ്ങിയപ്പോള്‍ തന്നെ അവിടെയുള്ള മനുഷ്യരെല്ലാം ഉള്‍വനത്തിലേക്ക് ഓടി മറഞ്ഞു. ദിവസങ്ങളോളം ദ്വീപില്‍ ചെലവഴിച്ച പോര്‍ട്മാന്റെ സംഘം ദ്വീപിലുണ്ടായിരുന്ന വൃദ്ധ ദമ്പതികളെയും അവരുടെ നാലു മക്കളെയും കപ്പലില്‍ കയറ്റി പോര്‍ട്ട്‌ബ്ലെയറില്‍ കൊണ്ടുവന്നു. പക്ഷേ, പുറംലോകവുമായി പെരുത്തപ്പെടാനാകാതെ വൃദ്ധ ദമ്പതികള്‍ അസുഖംബാധിച്ച് മരിച്ചു. തുടര്‍ന്ന് കുട്ടികളെ ദ്വീപില്‍ തിരികെയെത്തിച്ചു. കൂടെ ഭക്ഷണവും കുറേ സമ്മാനങ്ങളുമൊക്കെ തീരത്ത് വെച്ചു. പക്ഷേ, ആദ്യമായുണ്ടായ ഈ ദുരനുഭവം അവരെ പുറം ലോകത്തുള്ളവരെ മുഴുവന്‍ ശത്രുക്കളായി കാണുന്ന തീരുമാനത്തിലെത്തിച്ചുകാണണം.
ചന്ദ്രനില്‍ മനുഷ്യര്‍ കാലുകുത്തീട്ടും ഈ ദ്വീപിനുള്ളിലെ കാടുകളില്‍ പുറം ലോക മനുഷ്യന്റെ പാദസ്പര്‍ശം ഉണ്ടായില്ല. ആന്ത്രപോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയുടെ ഡയറക്ടറായ ത്രിലോക നാഥ് പണ്ഡിറ്റിന്റെ നേതൃത്വത്തില്‍ 1967 മുതല്‍ അവിടം സന്ദര്‍ശിക്കാനുള്ള ശ്രമങ്ങള്‍ ആരംഭിച്ചു. 1974-ല്‍ നാഷനല്‍ ജിയോഗ്രാഫിക്ക് ചാനലിനു വേണ്ടി ഒരു ഡോക്കുമെന്ററി നിര്‍മിക്കാനായി എത്തിയ ആന്ത്രോപ്പോളജിസ്റ്റുകളും ഫൊട്ടോഗ്രഫറുമടങ്ങിയ സംഘത്തിനു നേരെ ദ്വീപ് വാസികള്‍ അമ്പെയ്തു.
1977-ല്‍ ഒരു കാര്‍ഗോ കപ്പല്‍ ഈ തീരത്തോടു ചേര്‍ന്നു തകര്‍ന്നു. നാവികരെ ഹെലികോപ്ടറുകളില്‍ രക്ഷപെടുത്തിയെങ്കിലും കപ്പലിലെ ഇരുമ്പ് സാമഗ്രികള്‍ സെന്റിനെലി ഗോത്രക്കാര്‍ ചങ്ങാടങ്ങളിലെത്തി കടത്തിക്കൊണ്ടുപോയി. 1981 ഓഗസ്റ്റില്‍ പ്രിമ്രോസ് എന്ന കപ്പലും ഇവിടെ പവിഴപ്പുറ്റുകളില്‍ ഇടിച്ച് തകര്‍ന്നു. അതിലെ 28 നാവികര്‍ ദിവസങ്ങളോളം കപ്പലില്‍ സഹായം പ്രതീക്ഷിച്ചു കഴിഞ്ഞു.
കൊടുങ്കാറ്റും കടല്‍ക്ഷോഭവും മൂലം രക്ഷയ്ക്കായി കപ്പലുകള്‍ക്ക് എത്താന്‍ കഴിഞ്ഞില്ല. സെന്റിനെലി ഗോത്ര മനുഷ്യര്‍ക്ക് അവരുടെ ചങ്ങാടം കടലിലിറക്കാനും കഴിഞ്ഞില്ല. ഒരാഴ്ചയ്ക്കു ശേഷം ഒ എന്‍ ജി സി- യുടെ ഹെലിക്കോപ്റ്ററുകള്‍ ആണ് നാവികന്മാരെ രക്ഷിച്ചത്.
1991 ജനുവരി 4-ന് ത്രിലോക നാഥ് പണ്ഡിറ്റും സംഘവും നടത്തിയ സന്ദര്‍ശനം മാത്രമാണ് സൗഹൃദപരമായ ഒന്ന്. വളരെ അടുത്ത് ഈ മനുഷ്യരെ നിരീക്ഷിക്കാനും അവരുടെ ചിത്രങ്ങള്‍ പകര്‍ത്താനും അവസരം ലഭിച്ചു. സംഘം കൊണ്ടുപോയ തേങ്ങയും മറ്റും അവര്‍ സ്വീകരിച്ചു. 1996-ല്‍ ഇന്ത്യാ ഗവണ്‍മെന്റ് ഇവരുമായി ബന്ധം സ്ഥാപിക്കാനുള്ള എല്ലാ ശ്രമങ്ങളും എന്നന്നേക്കുമായി നിര്‍ത്തിവെച്ചു. 2004-ല്‍ ഇന്ത്യന്‍ മഹാസമുദ്രത്തില്‍ നടന്ന ഭൂകമ്പവും സൂനാമിയും ഈ ദ്വീപിനെ പിടിച്ച് കുലുക്കിയിരുന്നു.
2006 ജനുവരിയില്‍ അന്തമാന്‍ മുഖ്യ ദ്വീപില്‍ നിന്നുള്ള രണ്ട് മുക്കുവര്‍ കര ഞണ്ടുകളെ പിടിക്കുന്നതിനായി വള്ളങ്ങളില്‍ സഞ്ചരിക്കുന്നതിനിടയില്‍ അബദ്ധത്തില്‍ ഇവിടെ എത്തി. സെന്റിനെലികള്‍ അവരെ കൊലപ്പെടുത്തി. പ്രത്യേക സാഹചര്യം പരിഗണിച്ച് ഗവണ്‍മെന്റ് കേസെടുത്തില്ല. നീണ്ട കാലത്തെ ചര്‍ച്ചകള്‍ക്ക് ഒടുവില്‍ ഈ ഗോത്രത്തെ പൊതു ധാരയിലേക്ക് കൊണ്ടു വരേണ്ട എന്നു തീരുമാനിച്ചു. സര്‍വതന്ത്ര സ്വതന്ത്രരായി ജീവിക്കാനുള്ള അവരുടെ അവകാശം സംരക്ഷിക്കുന്നതും ഇന്ത്യന്‍ ഭരണഘടനയുടെ ഉത്തരവാദിത്വമാണ് എന്ന തിരിച്ചറിവോടെ ദ്വീപിനു ചുറ്റുമുള്ള മൂന്നു മൈല്‍ പ്രദേശം നിരോധിത മേഖലയായി സര്‍ക്കാര്‍ പ്രഖാപിച്ചു. നിലവില്‍ ആന്‍ഡമാന്‍ നിക്കോബാര്‍ കേന്ദ്ര ഭരണ പ്രദേശത്തിന് കീഴിലാണെങ്കിലും ഉത്തര സെന്റിനെല്‍ ദ്വീപ് നിവാസികള്‍ പൂര്‍ണ സ്വതന്ത്രരാണ്. ആര്‍ക്കും അങ്ങോട്ട് പ്രവേശനം ഇല്ല.
ആധുനിക ലോകവുമായി പൂര്‍ണമായും അകന്നു ജീവിക്കുന്ന ലോകത്തിലെ അപൂര്‍വ മനുഷ്യ കുലമാണിവരുടേത്. ആഫ്രിക്കയില്‍ നിന്ന് ഭൂമിയുടെ പലഭാഗങ്ങളിലേക്ക് ആദിമ മനുഷ്യ സഞ്ചാരം നടന്നപ്പോള്‍ ഇവിടെ എത്തി ഒറ്റപ്പെട്ടുപോയവരാണ് സെന്റിനെലിലെ നെഗ്രിറ്റോസ് വര്‍ഗ്ഗക്കാര്‍ എന്നാണ് കരുതപ്പെടുന്നത്. ഇവരുടെ ഭാഷയെ പറ്റി ഒന്നും മനസിലാക്കാന്‍ ആയിട്ടില്ല.
ഇവരുടെ ആകെ എണ്ണം 40-നും 500-നും ഇടക്ക് ആയിരിക്കും എന്നാണ് കരുതുന്നത്. 2011-ലെ സെന്‍സസ് ഉദ്യോഗസ്ഥന്മാര്‍ ആകാശത്ത് നിന്ന് എടുത്ത കണക്ക് പ്രകാരം 12 പുരുഷന്മാരേയും 3 സ്ത്രീകളെയും മാത്രമാണ് കണ്ടെത്തിയത്. കൃഷി രീതികളോ, തീയുണ്ടാക്കാനുള്ള വിദ്യയോ ഇവര്‍ക്ക് അറിയില്ല. വേട്ടയാടി കൂട്ടമായി ജീവിക്കുന്ന സ്വഭാവമാണിവരുടേത്. ലോഹ വിദ്യകള്‍ അറിയില്ലെങ്കിലും കടലില്‍ കൂടി ഒഴുകി വന്ന് കിട്ടിയ സാധനങ്ങളെയും ലോഹ ഭാഗങ്ങളേയും ആയുധങ്ങളാക്കി ഉപയോഗിക്കുന്നുണ്ട്.
പഴങ്ങളും കാട്ട് തേനും പ്രധാന ഭക്ഷണം ആയിരിക്കാം. മീനും പന്നിയും ആമകളും കക്കയും ചില ഉരഗങ്ങളും ആണ് മാംസാവശ്യങ്ങള്‍ നിറവേറ്റുന്നത്. ഗുഹകളിലും ചുമരുകളില്ലാത്ത, ഓലയും കാട്ടിലകളുംകൊണ്ട് മറച്ച പന്തലുകളിലും ആണിവര്‍ താമസിക്കുന്നത്. സാമാന്യ ഉയരവും കറുത്ത ശരീരവും സ്പ്രിങ്ങ് പോലുള്ള കുഞ്ഞ് ചുരുളന്‍ മുടിയും ഉള്ളവരാണ് ഈ വര്‍ഗ്ഗക്കാര്‍.
https://www.facebook.com/Malayalivartha