പണ്ഡിറ്റ് രവിശങ്കറുടെ ആദ്യഭാര്യ അന്നപൂര്‍ണാദേവിയോട് അവരുടെ ശിഷ്യന്‍ പറഞ്ഞു, 'എനിക്ക് നിങ്ങളെ വിവാഹം കഴിക്കണം'! 91-ാം വയസ്സില്‍ ഇന്നലെ അന്തരിച്ച പ്രമുഖ ശാസ്ത്രീയ സംഗീതജ്ഞയുടെ ജീവിതത്തിന്റെ കാണാപ്പുറങ്ങള്‍
പാതി തുറന്നുപിടിച്ച വാതില്‍പ്പാളിക്കിടയിലൂടെ സന്ദര്‍ശകനെ നോക്കി, സൗഹൃദത്തിന്റെ നേരിയ ലാഞ്ഛന പോലുമില്ലാത്ത വാക്കുകളില്‍ അന്നപൂര്‍ണാദേവി പറഞ്ഞു: ഞാന്‍ ആരേയും പഠിപ്പിക്കാറില്ല! കാലിഫോര്‍ണിയയില്‍ നിന്നെത്തിയ സന്ദര്‍ശകന്‍ എന്നിട്ടും ഞെട്ടിയില്ല. നിരാശനായതുമില്ല. അയാള്‍ പറഞ്ഞു, താങ്കളുടെ പ്രിയ സഹോദരന്‍ ഉസ്താദ് അലി അക്ബര്‍ ഖാന്‍ തന്നെയാണ് എന്നെ ഇങ്ങോട്ടയച്ചത്. ദയവായി വീട്ടിനകത്ത് കടക്കാനെങ്കിലും അനുവദിക്കുക. അന്നപൂര്‍ണാദേവി ചെറുതായൊന്ന് ഞെട്ടിയോ എന്ന് സംശയം. ആരും അതുവരെ അവരോട് അങ്ങനെ സംസാരിച്ചിരിക്കില്ല. പതുക്കെ മുഖത്തെ അമ്പരപ്പ് പുഞ്ചിരിക്ക് വഴിമാറുന്നു. വാതില്‍പ്പാളി തുറന്നുപിടിച്ച് സംഗീതദേവത പറഞ്ഞു: അകത്തുവരൂ.''
റൂഷികുമാര്‍ പാണ്ഡ്യ എന്ന യുവാവ് അന്ന് കടന്നുചെന്നത് സൗത്ത് മുംബൈ ബ്രീച്ച് കാന്‍ഡിയിലെ അന്നപൂര്‍ണാ ദേവിയുടെ ഫ്‌ളാറ്റിലേക്ക് മാത്രമല്ല, അവരുടെ ജീവിതത്തിലേക്ക് കൂടിയായിരുന്നു. 2013 ജനുവരിയില്‍, മരണത്തിന് മൂന്നു മാസം മാത്രം മുമ്പ് ടൈംസ് ഓഫ് ഇന്ത്യ''യുടെ തഥാഗത റായ് ചൗധരിക്ക് നല്‍കിയ അപൂര്‍വ്വ അഭിമുഖത്തില്‍ പാണ്ഡ്യപറയുന്നു: കുറച്ചുനേരം സംസാരിച്ചിരുന്നു ഞങ്ങള്‍. പൊടുന്നനെ മുറിയിലെ സിതാര്‍ ചൂണ്ടി അന്നപൂര്‍ണാദേവി പറഞ്ഞു: എന്തെങ്കിലും വായിച്ചു കേള്‍പ്പിക്കൂ. ''രണ്ടര മണിക്കൂര്‍ സിതാര്‍ വായിച്ചുകേട്ടശേഷം യമന്‍ രാഗത്തില്‍ വിളംബിത താളത്തില്‍ ഒരു ഗത് മൂളി അവര്‍. സിതാറില്‍ ഏറെ പണിപ്പെട്ട് ഞാനത് ഒപ്പിയെടുത്തപ്പോള്‍ അന്നപൂര്‍ണാ ദേവി പറഞ്ഞു: പഠിച്ചു കഴിഞ്ഞില്ലേ, ഇനി സ്ഥലം വിട്ടോളൂ എന്ന്!
പാണ്ഡ്യ തിരിച്ചു പോയില്ല. അതെങ്ങനെ? തുടങ്ങിയല്ലേ ഉള്ളൂ?'' നിഷ്‌കളങ്കമായ ആ മറുചോദ്യം അന്നപൂര്‍ണാ ദേവിയെ നിരായുധയാക്കിയിരിക്കണം. അപൂര്‍വ്വമായ ഒരു സ്‌നേഹബന്ധത്തിന്റെ തുടക്കം ആ മറുപടിയില്‍ നിന്നായിരുന്നു. പിന്നേയും ഒമ്പതു വര്‍ഷം കഴിഞ്ഞ് 1982-ല്‍ അന്നപൂര്‍ണാ ദേവിയും റൂഷികുമാര്‍ പാണ്ഡ്യയും വിവാഹിതരായി. വധുവിനേക്കാള്‍ 14 വയസ്സിന്റെ പ്രായക്കുറവുണ്ടായിരുന്നു വരന്.
വിവാഹാഭ്യര്‍ത്ഥനയുടെ കഥയും തഥാഗത് റായ് ചൗധരിയുമായുള്ള രസകരമായ സംഭാഷണത്തില്‍ പങ്കുവെക്കുന്നു പാണ്ഡ്യ: എനിക്ക് നിങ്ങളെ വിവാഹം കഴിക്കണം'. തികച്ചും അപ്രതീക്ഷിതമായി ഒരു നാള്‍ ഞാന്‍ പറഞ്ഞു. എന്തായിരിക്കും ദേവിയുടെ പ്രതികരണം എന്നതിനെ കുറിച്ച് ഊഹമൊന്നും ഉണ്ടായിരുന്നില്ല. ചിലപ്പോള്‍ പൊട്ടിത്തെറിച്ചേക്കാം. വീട്ടില്‍ നിന്ന് ഇറക്കിവിട്ടേക്കാം. പക്ഷേ അവര്‍ ക്രുദ്ധയായില്ല. ശാന്തതയോടെ ഇത്ര മാത്രം പറഞ്ഞു: ധാരാളം വേദന അനുഭവിച്ചുകഴിഞ്ഞു. ഇനിയും അനുഭവിക്കാന്‍ വയ്യ.''
പക്ഷേ അളന്നു മുറിച്ച മറുപടിയായിരുന്നു പാണ്ഡ്യയുടേത്. ഞാന്‍ നിങ്ങളെ ഒരിക്കലും വേദനിപ്പിക്കില്ല. നിങ്ങളെന്റെ ഗുരുവാണ്. എന്നെങ്കിലും വേദനിപ്പിച്ചതായി തോന്നിയാല്‍ എന്നോട് തുറന്നു പറയുക.'' മറുത്തൊന്നും പറഞ്ഞില്ല ദേവി. 1982 ഡിസംബര്‍ 9-ന് ഒരു പണ്ഡിറ്റിന്റെ കാര്‍മ്മികത്വത്തില്‍ ആര്യസമാജില്‍ വെച്ചായിരുന്നു വിവാഹം.
ഉസ്താദ് അലാവുദ്ദീന്‍ ഖാന്റെ മകളായ അന്നപൂര്‍ണ്ണ, തന്റെ പിതാവില്‍ നിന്നും സംഗീതം പഠിക്കാനെത്തിയ രവിശങ്കറുമായി വിവാഹം കഴിക്കുമ്പോള്‍ 14 വയസ്സുമാത്രമേ ഉണ്ടായിരുന്നുള്ളൂ. 1941 മേയ് 15-ാം തീയതി രാവിലെ വീട്ടുകാരുടെ അനുവാദത്തോടെ ഹിന്ദുമതം സ്വീകരിക്കുകയും അന്നു വൈകുന്നേരം തന്നെ ഇരുവരും വിവാഹിതരാവുകയും ചെയ്തു.
പിന്നീട് ഇരുവരും ഒന്നിച്ച് വേദികളില്‍ സംഗീതം അവതരിപ്പിച്ചപ്പോള്‍ ഒക്കെയും രവിശങ്കറേക്കാള്‍ കൂടുതല്‍ ശ്രദ്ധയും ആരാധനയും അന്നപൂര്‍ണ്ണയ്ക്ക് കിട്ടുന്നത് രവിശങ്കറിനെ അലോസരപ്പെടുത്തി. ഇത് അവരുടെ ദാമ്പത്യജീവിതത്തില്‍ വിള്ളല്‍ വീഴ്ത്തി. പിന്നീട് തന്റെ ദാമ്പത്യജീവിതം സംരക്ഷിക്കാന്‍ ഇനിയൊരിക്കലും പൊതുവേദിയില്‍ പ്രത്യക്ഷപ്പെടില്ല എന്ന് അവര്‍ ശപഥം ചെയ്തു. പക്ഷേ എന്നിട്ടും ആ ദാമ്പത്യത്തെ രക്ഷിക്കാനായില്ല. 1942-ല്‍ ഒരു മകന്‍ ജനിച്ചിരുന്നു. ശേഷം 1967-ല്‍ അവര്‍ വിവാഹമോചിതരായി.
അന്നപുര്‍ണ്ണയുമായുള്ള തന്റെ വിവാഹത്തിന് ശേഷം തന്നെ ആദ്യം വിളിച്ച് ആശംസിച്ചവരിലൊരാള്‍ അന്നപൂര്‍ണാ ദേവിയുടെ ആദ്യ ഭര്‍ത്താവ് പണ്ഡിറ്റ് രവിശങ്കര്‍ ആയിരുന്നു എന്ന് വെളിപ്പെടുത്തുന്നു പാണ്ഡ്യ. വിളിക്കുമ്പോഴെല്ലാം ദേവിയെ കുറിച്ച് സ്‌നേഹത്തോടെ അന്വേഷിക്കാറുണ്ടായിരുന്നത്രേ പണ്ഡിറ്റ്ജി. ഇവരുടെ ജീവിതത്തിന്റെ പൊരുത്തക്കേടുകളെ ആധാരമാക്കി നിര്‍മ്മിച്ച ചലച്ചിത്രമാണ് അഭിമാന്‍. ചിത്രത്തില്‍ അമിതാബ് ബച്ചനും ജയ ഭാദുരിയും അവതരിപ്പിച്ച കഥാപാത്രങ്ങള്‍ ഒടുവില്‍ പിണക്കം മറന്ന് ഒന്നിക്കുന്നുവെങ്കിലും രവിശങ്കറിന്റേയും അന്നപൂര്‍ണ്ണയുടേയും ജീവിതത്തില്‍ അതുണ്ടായില്ല. ഋഷികേഷ് മുഖര്‍ജി ഈ സിനിമയുടെ പ്രവര്‍ത്തനങ്ങള്‍ തുടങ്ങുന്നതിന് മുമ്പ് അന്നപൂര്‍ണയെ കണ്ട് സംസാരിച്ചിരുന്നു.
എന്തായിരുന്നിരിക്കാം അവരുടെ ദാമ്പത്യത്തിലെ പൊരുത്തക്കേടിന് പിന്നില്‍ എന്നു ചോദിക്കുന്നവരോട്, എത്രയോ കാലം മുമ്പ് വേര്‍പിരിഞ്ഞവരാണ് അവര്‍. ഇരുവരും രണ്ടാമതും വിവാഹിതരായി സംഗീതസപര്യ തുടരുന്നു. സന്തോഷത്തോടെ ജീവിക്കുന്നു. രണ്ടു പേരും ഭാരതീയ സംഗീതത്തിന് നല്‍കിയ സംഭാവനകള്‍ അമൂല്യം. എന്തിനവരുടെ പഴങ്കഥകള്‍ ചികഞ്ഞു നോക്കണം നാം? രണ്ടു പേരോടും കാരണം ചോദിക്കാന്‍ മിനക്കെട്ടിട്ടില്ല എന്നാണ് പാണ്ഡ്യയുടെ മറുപടി.
ഏകാന്തവാസം അവസാനിപ്പിച്ച് വീണ്ടും പൊതുവേദിയില്‍ പെര്‍ഫോം ചെയ്യാന്‍ എന്നെങ്കിലും ഭാര്യയെ പ്രേരിപ്പിച്ചിട്ടുണ്ടോ എന്നു ചോദിച്ചാല്‍, എന്തിന്? സ്വന്തം ജീവിതത്തില്‍ പൂര്‍ണ സംതൃപ്തയും സന്തോഷവതിയുമാണ് അവര്‍. അതല്ലേ പ്രധാനം? എന്ന് പാണ്ഡ്യ പറയും, ഇന്ത്യയിലെ ഹ്യൂമന്‍ റിസോഴ്‌സസ് ഡെവലപ്‌മെന്റ് പ്രസ്ഥാനത്തിന്റ ഗോഡ്ഫാദര്‍ ആയി അറിയപ്പെടുന്ന റൂഷികുമാര്‍ പാണ്ഡ്യ 2013 ഏപ്രില്‍ 13-ന് എഴുപത്തിമൂന്നാം വയസ്സില്‍ അന്തരിച്ചു.
https://www.facebook.com/Malayalivartha