തത്വമസിയുടെ പൊരുൾ തേടാനൊരു മണ്ഡലകാലം
കഠിന വ്രത ശുദ്ധിയുടെ മണ്ഡലകാലം ...അറിയേണ്ടതെല്ലാം
ആത്മീയതയുടെ സന്ദേശവുമായി വൃശ്ചികം പുലരാൻ ഇനി അഞ്ചുനാൾ മാത്രം.. അയ്യപ്പശരണ മന്ത്രങ്ങളാൽ സാന്ദ്രമാകാൻ വീണ്ടും ഒരു മണ്ഡലകാലം. ഇനി വ്രതാനുഷ്ടാനങ്ങളുടെ 41 ദിനരാത്രങ്ങള്‍..
കഠിനമായ വ്രത ശുദ്ധിയുടെ നിറവില്‍ തത്വമസി എന്ന പ്രപഞ്ച സത്യം തേടിയുള്ള യാത്ര. അവിടെ ഞാനും നീയുമില്ല..മതങ്ങളില്ല..ദൈവവും മനുഷ്യനുമെന്ന വേർതിരിവില്ല ...മാലയിട്ടവരിലെല്ലാം അയ്യപ്പനെ കാണാമെന്ന സമത്വ ചിന്ത ...
ഒരു മണ്ഡലകാലം 41 ദിവസമണ്. പൗര്‍ണ്ണമിക്കു ശേഷം പ്രതിപദം മുതല്‍ അടുത്ത പൗര്‍ണ്ണമി വരെ 30 ദിവസവും പിന്നീട് ഏകാദശി വരെ 11 ദിവസവും ചേരുമ്പോള്‍ വരുന്ന 41 ദിവസം.. മണ്ഡലകാല വ്രതം എടുക്കുന്നതിനു പിന്നിൽ ഒരു വിശ്വാസമുണ്ട്. അയ്യപ്പനെ ഹരിഹരാത്മജനായാണ് വിശ്വാസികൾ കാണുന്നത് . അതായത് ഹരിയും ഹരനും, വിഷ്ണുവും ശിവനും, ചേർന്ന ഭാവം . മണ്ഡലകാല ദിവസങ്ങൾ ആയ 41 -ല്‍ 4 വിഷ്ണുസ്വരൂപവും 1 ശിവസ്വരൂപവുമാണ്. ഇരട്ട സംഖ്യ എപ്പോഴും വൈഷ്ണവപ്രതീകവും ഒറ്റസംഖ്യ ശൈവപ്രതീകവുമാണ്. നാല് വിഷ്ണുവിനേയും ഒന്നു ശിവനേയും സൂചിപ്പിക്കുന്നു. ഇത്തരത്തില്‍ 4, 1 എന്നതു സംയുകതമായി 41 എന്നു പറയുന്നു. ഇതാണ് മണ്ഡലകാല വ്രതത്തിന്റെ പ്രസക്തി. 41 ദിവസത്തെ വ്രതം എന്നതുകൊണ്ടുദ്ദേശിക്കുന്നതിത്രമാത്രം, മനസ്സും ശരീരവും ശുദ്ധമാക്കുക......കാമ-ക്രോധ-മോഹങ്ങളെ അടക്കിനിര്‍ത്തുക..ദൈവം എന്നതു പുറത്തല്ല, നമ്മുടെ ഓരൊരുത്തരുടെയും ഉള്ളില്‍ തന്നെയാണ്..തത്വമസി എന്നുറപ്പിക്കുക
ശബരിമല തീര്‍ത്ഥാടനവുമായി ബന്ധപ്പെട്ടു ഒട്ടനവധി വിവാദങ്ങളാണ് ഇപ്പോൾ നടക്കുന്നത് .. അയ്യപ്പന്‍ തപസ്സിരുന്ന ഭൂമി എന്ന നിലയില്‍ ശബരിമല തപോഭൂമിയാണ് ..സര്‍വ്വസംഗ പരിത്യാഗം അഥവാ ആഗ്രഹങ്ങളും സുഖഭോഗങ്ങളും ത്യജിക്കുക എന്നുളളതാണ് ശബരിമല ദര്‍ശനത്തിനോടനുബന്ധിച്ചുള്ള സങ്കല്‍പ്പം. ഇങ്ങനെയല്ലാതെ രാഷ്ട്രീയ മോഹങ്ങൾക്കോ വാശികാണിക്കുന്നതിനോ ആകരുത് ഇവിടെ എത്തേണ്ടത്
തേങ്ങയേറും, ഇരുമുടിക്കെട്ടും, കറുപ്പുമുണ്ടും,ഒക്കെ കുറെ പാവങ്ങളുടെ നാളത്തെ പ്രതീക്ഷകളാണ്...അത് തച്ചുടയ്ക്കാനാകരുത് ശബരിമലയിലേക്കുള്ള യാത്ര. ശബരിമലയിൽ അയ്യപ്പൻ യോഗീ ഭാവത്തിൽ ആണ്. അതിനു ഭംഗം വരാത്ത രീതിയിൽ ഉള്ള ചിട്ടകൾ അയ്യപ്പഭക്തരും പാലിക്കേണ്ടതുണ്ട്. കാരണം മലകയറുന്ന ഓരോരുത്തരും സ്വയം അയ്യപ്പനാണ്. ...മാളികപ്പുറത്തമ്മയാണ്..
ഓരോ മണ്ഡല കാലവും മനുഷ്യനെ ആദ്ധ്യാത്മികമായി ഉയര്‍ത്തുന്നതിനുവേണ്ടിയുള്ളതാണ്. മനസ്സും, ശരീരവും, പ്രകൃതിയും തമ്മിലുള്ള ദൃഢമായ ബന്ധത്തെ സൂചിപ്പിക്കുന്നതാണ് ശബരിമല തീര്‍ത്ഥാടനം. സമസ്ത ജീവജാലങ്ങളോടും ആദരവ്, അക്രമരാഹിത്യം, ദയ തുടങ്ങിയ മൂല്യങ്ങള്‍ ജീവിതത്തില്‍ പ്രാവര്‍ത്തികമാക്കുക എന്നതും ശബരിമല തീര്‍ത്ഥാടനത്തിന്റെ ലക്‌ഷ്യം തന്നെ. ഒരിക്കലും കലുഷിതമാക്കപ്പെടേണ്ട ഒന്നല്ല ശബരിമല സന്നിധാനം. ആത്മസംസ്‌കരണത്തിനായുള്ള ഉപാധിയായി മനുഷ്യൻ തെരഞ്ഞെടുത്തതാണ് ശബരിമല തീർത്ഥാടനം . അതിന്റെ വിശുദ്ധി കളഞ്ഞു കുളിക്കുന്ന നടപടികൾ ആരിൽ നിന്നും ഉണ്ടാകാതിരിക്കട്ടെ എന്ന് പ്രാർത്ഥിക്കാം
കഥയും ഐതീഹ്യവും ചരിത്രവുമൊക്കെ അതിന്റെ വഴിക്ക് അന്വേഷണം തുടരട്ടെ. ഭക്തർ ഈ യാത്ര തുടങ്ങിയിട്ട് കാലമേറെ ആയിരിക്കുന്നു, മുടക്കം വരാതെ ഇന്നുമത് തുടരുന്നു. ഓരോ മണ്ഡലം കഴിയുമ്പോഴും എരിയുന്ന ആഴിയെ പിന്തള്ളി പടിപൂജ കഴിഞ്ഞ് “തത്ത്വമസി”യുടെ പൊരുളറിഞ്ഞ സംതൃപ്തിയിൽ മലയിറങ്ങുന്ന ഭക്തമനസ്സുകളിൽ നോവു പടർത്തി ഒരു പാവം പെണ്ണിന്റെ നൈരാശ്യം മാത്രം എന്നും ബാക്കിയാവും. കന്നി അയ്യപ്പന്മാർ വരാത്ത ഇനിയൊരു മണ്ഡലകാലത്തിനു കാത്ത് മാളികപ്പുറത്തമ്മ അവിടെത്തന്നെ .ആ സങ്കൽപ്പവും അങ്ങിനെതന്നെ നിൽക്കട്ടെ.. നാളേക്കുള്ള ശുഭപ്രതീക്ഷയുടെ നെയ്ത്തിരി അണയാതിരിക്കട്ടെ
https://www.facebook.com/Malayalivartha