പുണ്യപാപ ചുമടുകളുടെ ഇരുമുടിക്കെട്ട്
ശരണം വിളിയുടെ ശംഖൊലിയുമായി ഒരു മണ്ഡലകാലം കൂടി. ഇരുമുടിക്കെട്ടും തലയിൽ വച്ചു കറുപ്പു വസ്ത്രമുടുത്തു ശരണം വിളികളുമായി വ്രതശുദ്ധിയോടെ (ദേഹശുദ്ധിയും മനശ്ശുദ്ധിയും) ആണ് ഓരോ വിശ്വാസിയും മല ചവിട്ടുന്നത്. ജീവിതത്തില്‍ അന്നു വരെ ചെയ്ത സകല പാപപുണ്യങ്ങളുമാണ് നമ്മള്‍ ഇരിമുടികെട്ടായി , ശിരസ്സിലേറ്റി കൊണ്ടു പോകുന്നത്. ഇരുമുടിയില്‍ വെക്കുന്ന മുദ്ര അഥവാ നെയ് തേങ്ങ നമ്മള്‍ തന്നെയാണ് എന്നാണ് സങ്കല്‍പ്പം. അങ്ങിനെ നോക്കുമ്പോൾ ശബരിമല തീർത്ഥാടനത്തിൽ ഏറ്റവും പ്രാധാന്യം ഇരുമുടിക്കെട്ടിനു തന്നെ.
നാളികേരം നമ്മുടെ ശരീരവും, നെയ് ആത്മാവും ആണെന്ന ഉദാത്തമായ ഒരു സങ്കല്‍പ്പമാണിത്..നെയ്യഭിഷേകം ചെയ്യുമ്പോള്‍ ആത്മാവ് ഭഗവാനില്‍ അര്‍പ്പിക്കപ്പെടുകയാണ് ചെയ്യുന്നത് . ശരീരമാകുന്ന നെയ്തേങ്ങ ഹോമകുണ്ഡത്തിലെ അഗ്നിയിൽ സമര്‍പ്പിക്കുന്നു..ഓരോ അയ്യപ്പനും തത്വമസി എന്ന പൊരുളിന്റെ ഭാഗമാകുന്നു.
ഇരുമുടിക്കെട്ടില്‍ അയ്യപ്പനുള്ള വഴിപാട് സാധനങ്ങളും യാത്രാമധ്യേ കഴിക്കാനുള്ള ഭക്ഷണവുമാണ് കരുതുന്നത്. മുൻമുടിയിൽ അയ്യപ്പനും മറ്റു ദേവന്മാർക്കുമുള്ള പൂജാദ്രവ്യങ്ങളും പിൻമുടിയിൽ ഭക്തന്റെ ആവശ്യത്തിനുള്ള ഭക്ഷണവും. ഒരു കെട്ടിന്റെ രണ്ടറ്റത്തു ഭഗവാനും തനിക്കും ഉള്ള സാധനങ്ങൾ വെക്കുമ്പോൾ തന്നെ തത്വമസി എന്ന ആശയം പൂർണമാകുന്നു. ഭഗവാനുംഭക്തനും ഒന്നെന്ന ഓർമ്മപ്പെടുത്തൽ ..
അയ്യപ്പൻപുലിപ്പാലിനായി കാട്ടിൽ പോയപ്പോൾ കഴിക്കാനുള്ള ഭക്ഷണം ഇരുമുടിക്കെട്ടായി തോളിൽ കൊണ്ടുപ്പോയെന്നാണ് സങ്കല്പം .അതിന്റെ ഓർമ്മപുതുക്കലാണ് ഇരുമുടിക്കെട്ടന്നുമുള്ള ഒരു വിശ്വാസം ഭക്തർക്കിടയിലുണ്ട്.
കെട്ട് നിറയ്ക്കുന്നതിനും സവിശേഷതകൾ ഏറെയാണ് . വെറ്റില, അടയ്ക്ക, നാളീകേരം, നെയ്ത്തേങ്ങ എന്നിവയാണ് ആദ്യം കെട്ടിൽ നിറയ്ക്കുന്നത് . നെയ്തേങ്ങക്ക് ഉള്ളിലെ നെയ്യ് അയ്യപ്പന് അഭിഷേകത്തിന് ഉള്ളതാണ്
കര്‍പ്പൂരം, മഞ്ഞള്‍പൊടി, അവില്‍, മലര്‍, കദളിപഴം, കല്‍ക്കണ്ടം, ഉണക്കമുന്തിരി, തേന്‍, പനിനീര്, വറപ്പൊടി, ഉണക്കലരി, കുരുമുളക്, പുകയില എന്നിവയും ഇരുമുടിയില്‍ നിറയ്ക്കും.കെട്ടില്‍ ഒന്നിലേറെ തേങ്ങ കരുതുന്നവരുണ്ട്.
ഇരുമുടിയില്‍ നിറയ്ക്കുന്ന ഉണക്കലരി, ശര്‍ക്കര, കദളി പഴം എന്നിവ അയ്യപ്പന് നിവേദ്യത്തിനാണ്. പിന്‍മുടിയില്‍ നിറയ്ക്കുന്ന ഉണക്കലരി യാത്രയിൽ കഞ്ഞിവച്ച് കുടിക്കാനുള്ളതാണ്. മഞ്ഞപ്പൊടി നാഗയക്ഷിക്കും നാഗരാജാവിനും തൂവാനുള്ളതാണ്.
ഇരുമുടിക്കെട്ട് തലയിലേറ്റിക്കഴിഞ്ഞാല്‍ തിരിച്ച് സ്വന്തം വീട്ടിൽ പോകാനോ വീട്ടുകാരുമായി സംസാരിച്ചു നിൽക്കാനോ പാടില്ല . സ്വയം കെട്ട് നിറച്ച് ശബരിമലയിലേക്ക് പോകരുതെന്നാണ് നിഷ്ഠ. ഓരോസംഘത്തിലും ഒരു ഗുരുസ്വാമി ഉണ്ടായിരിക്കണം. ഏറ്റവും കൂടുതല്‍ തവണ പതിനെട്ടാംപടി ചവിട്ടി ദര്‍ശനം നേടിയ അനുഭവസമ്പന്നനായിരിക്കണം ഗുരുസ്വാമി. ഗുരുസ്വാമിക്ക് എട്ടുതവണ ഗുരുദഷിണ നല്‍കണമെന്നാണ് ആചാരം. . മാലയിടുമ്പോള്‍, കെട്ടുതാങ്ങുന്നതിന് മുമ്പ്, എരുമേലിയില്‍ പേട്ടതുള്ളുന്നതിന് മുമ്പ്, കോട്ടപ്പടി കടക്കുന്നതിന് മുമ്പ്, അഴുതയില്‍ മുങ്ങിയെടുത്ത കല്ല് ഗുരുവിന് സമര്‍പ്പിച്ച് തിരികെ വരുന്നതിന് മുമ്പ്, പമ്പയില്‍ കെട്ടുതാങ്ങുന്നതിന് മുമ്പ്, ദര്‍ശനം കഴിഞ്ഞ് മലയിറങ്ങുന്നതിന് മുമ്പ്, വീട്ടിലെത്തി മുദ്ര അഴിച്ച് വക്കുന്നതിന് മുമ്പ് ഈ രീതിയിലാണ് ഗുരുദക്ഷിണ നല്‍കേണ്ടത്. ദക്ഷിണ കൊടുക്കുന്നത് ഭക്തിയോടെയും സ്വീകരിക്കുന്നത് നിറഞ്ഞ മനസ്സോടെയും ആയിരിക്കണം.
ശബരിമല ഒരു ജനതയുടെ വിശ്വാസമാണ്. ആ വിശ്വാസത്തിൽ ജാതിയോ മതമോ ഇല്ല. സ്ത്രീ എന്നോ പുരുഷൻ എന്നോ ഇല്ല . ഭൗതിക സുഖങ്ങള്‍ക്കു പിന്നാലെ ഓടുന്ന മനുഷ്യനു ആതമീയതയുടെ മധുരം നുകരാന്‍ കിട്ടുന്ന അപൂർവ്വ അവസരങ്ങളാണ് തീർത്ഥാടനങ്ങൾ .. ഇത്തരം വിശ്വാസങ്ങളും ആചാരങ്ങളും ഈ ആധുനിക യുഗത്തിലും മനുഷ്യന്റെ സങ്കൽപ്പമാണ് ,പ്രതീക്ഷയാണ്. പാപ പുണ്യങ്ങളുടെ ഇരുമുടിക്കെട്ട് ഭഗവാനിൽ അർപ്പിച്ചു തൊഴുതു മടങ്ങുന്ന ഓരോരുത്തരുടെ കണ്ണിലും കാണുന്നത് പ്രതീക്ഷയുടെ നെയ്ത്തിരി നാളങ്ങൾ തന്നെയാണ്. ഈ വിശ്വാസങ്ങൾ കെടാതിരിക്കട്ടെ ....സങ്കൽപ്പങ്ങൾക്ക് നിറം മങ്ങാതിരിക്കട്ടെ .
https://www.facebook.com/Malayalivartha