മീ ടു സാഹിത്യ രംഗത്തേക്കും കടക്കുന്നു, ഒലിവ് ബുക്ക് എഡിറ്റര്‍ അടക്കമുള്ളവര്‍ക്കെതിരെ മീ ടുവുമായി യുവതി
ആര്‍ഷാ കബനി എന്ന യുവതി വെളിപ്പെടുത്തലുകളുമായി മുന്നോട്ട് വരുമ്പോള്‍ മീ ടു സാഹിത്യ രംഗത്തേക്കും കടക്കുന്നു എന്നതിന്റെ സൂചനയാണ് ലഭിക്കുന്നത്. ആരോപണങ്ങളില്‍ കുടുങ്ങുന്നത് , മുന്‍ മന്ത്രി എംകെ മുനീറിന്റെ സ്ഥാപനമായ ഒലിവ് ബുക്ക് എഡിറ്റര്‍ അര്‍ഷാദ് ബത്തേരി അടക്കമുള്ളവരാണ്.
കവി ശ്രീജിത്ത് അരിയല്ലൂരും ആരോപണ വിധേയനാണ്. നേരത്തെ പരേതനായ കവി അയ്യപ്പനെതിരേയും സമാന ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു. എന്നാല്‍ സാംസ്്്്്്കാരിക നായകര്‍ ആരും ഇതിനോട് പ്രതികരിച്ചിരുന്നില്ല. ഇതിന് പിന്നാലെയാണ് പ്രമുഖ എഴുത്തുകാരെ തന്നെ വെട്ടിലാക്കി ഫെയ്‌സ് ബുക്കില്‍ ആര്‍ഷാ കബനിയുടെ എഴുത്ത് എത്തുന്നത്.
ആര്‍ഷാ കബനിയുടെ മീടൂ വെളിപ്പെടുത്തല്‍ ഇങ്ങനെ
പല എഴുത്തുകാരും 'സാഹിത്യ പ്രവര്‍ത്തകരും ' രതിവൈകല്യങ്ങളെ ഒരു അലങ്കാരമായി കൊണ്ടു നടക്കുന്നവരാണ് .കാണുന്നവരോടെല്ലാം പ്രായഭേദമന്യേ കാമം പ്രകടിപ്പിക്കുക എന്നത് എഴുത്തിന്റെ അവകാശമായിട്ടാണ് ഇത്തരം ആളുകള്‍ കാണുന്നത്. സ്ത്രീയുടെ ആന്തരിക ആഴം, സ്ത്രീയുടെ പവിത്രത ,പ്രസവം; ആര്‍ത്തവം തുടങ്ങി സ്ത്രീകളെ തൊട്ടറിഞ്ഞവരെന്ന് എഴുത്തിലൊക്കെ ശര്‍ദ്ദിച്ച് വെച്ചിട്ട് പെണ്ണിനെ കാണുമ്പോള്‍ കൊത്തിപ്പറിക്കുന്ന മനുഷ്യരെ എഴുത്തുകാരെന്ന് വിളിക്കേണ്ടിവരുന്നതില്‍ വിഷമമുണ്ട്.
ഞാന്‍ ഡിഗ്രിയില്‍ പഠിക്കുന്ന കാലത്താണ് അര്‍ഷാദ് ബത്തേരിയെ പരിചയപ്പെടുന്നത്. അന്നയാള്‍ എന്റെ മകളെപ്പോലെയാണ് നീയെന്ന് പറഞ്ഞിരുന്നു. പിന്നീട് എന്റെ കാമുകിയാകാമോ എഴുത്തില്‍ ഒപ്പം നിക്കാമോ എന്നും ചോദിച്ചു. ചിലപ്പോള്‍ മിഠായികള്‍, മുത്തുമാല, പുസ്തകങ്ങള്‍ തുടങ്ങിയവയൊക്കെ കൊണ്ടുത്തരും. 'എന്നെ ടൗണില്‍ കണ്ടാല്‍ ആളുകള്‍ തിരിച്ചറിയും പലതും പറഞ്ഞുണ്ടാക്കും. കാറിലിരുന്ന് സംസാരിക്കാമെന്ന് പറയും ' .പുല്‍പ്പള്ളി ടാണിന് പരിസരത്തുള്ള ഏതെങ്കിലും വഴിയിലൂടെ സഞ്ചരിക്കും. ഇടക്കെവിടെയെങ്കിലും നിര്‍ത്തിയിട്ട് സംസാരിക്കും.
കവിതകളാണ് കൂടുതലും പറയുക. കവിത ഇഷ്ടപ്പെടുന്നവള്‍ക്ക് കവിതയിലൂടെ കെണി. ഒരിക്കല്‍ സംസാരിച്ചുകൊണ്ടിരിക്കെ അയാള്‍ എന്റെ മുലകളില്‍ കയറിപ്പിടിച്ചു. ഒരു സ്ത്രീയെന്ന നിലയില്‍ അതിനു മുന്‍പും ശേഷവും ഞാനിതുപോലെ അപമാനിക്കപ്പെട്ടിട്ടില്ല. ഒരാളില്‍ കാമം മാത്രമായി രൂപപ്പെടുന്ന വികാരത്തിനു പോലും ഒരു നിലവാരമുള്ളതായാണ് എനിക്ക് തോന്നുന്നത് .ഇതിപ്പോള്‍ മാനസിക വൈകൃതമെന്നല്ലാതെ എന്താണ് പറയേണ്ടത്.
മാസം തികയാതെ ജനിച്ച തന്റെ കുഞ്ഞ് വെന്റിലേറ്ററില്‍ കിടക്കുമ്പോള്‍ മുലപ്പാല്‍ കല്ലിച്ച് അസ്വസ്ഥതപ്പെടുന്ന ഭാര്യയുടെ നെഞ്ചിലേക്ക് ഒരു കുഞ്ഞിന്റെ ചുണ്ടുകളുമായി എത്തിപ്പെടാന്‍ കഴിഞ്ഞിരുന്നെങ്കിലെന്ന് എഴുതിയ ആളാണ്.'' ആ എഴുത്ത് വായിച്ച് പല സ്ത്രീകളും തന്റെ വിരലുകളില്‍ ചുംബിക്കണമെന്ന് പറഞ്ഞതായി അയാള്‍ പറഞ്ഞു കേട്ടിട്ടുണ്ട്. ഈ ദിവസങ്ങളിലെന്നോ ആണ് എങ്ങോട്ടെങ്കിലും യാത്ര പോകാമെന്നും, നിനക്കെന്നോട് അഭിനിവേശം തോന്നുന്നില്ലേ എന്നുമൊക്കെ അയാള്‍ ചോദിച്ചത്.എന്തായാലും ആ ബന്ധം ഞാനങ്ങനെ അവസാനിപ്പിച്ചു.ഈ അടുത്ത ദിവസങ്ങളില്‍ നീ എനിക്ക് മോളെ പോലെയാണ് എന്ന് പറഞ്ഞ് അയാള്‍ സമീപിച്ചതായി പല സുഹൃത്തുക്കളും പറയുന്നതുകേട്ടു .
കവി ശ്രീജിത്തരിയല്ലൂരിന്റെയും പ്രശ്‌നം ഇതൊക്കെ തന്നെയാണെന്ന് തിരിച്ചറിഞ്ഞ ഒരവസരമുണ്ടായി. ഒരു വര്‍ഷം മുന്‍പ് മഞ്ചേരിയിലെ ഒരു സാഹിത്യ കൂട്ടായ്മയുടെ പരിപാടി കഴിഞ്ഞ് തിരികെ പോരുമ്പോള്‍ ... കോഴിക്കോട്ടേക്കാണെങ്കില്‍ ഒരുമിച്ച് പോകാമെന്ന് ഞാനയാളോട് പറഞ്ഞു.ബസില്‍ കയറിയതു മുതല്‍ അനാവശ്യമായി ശരീരത്തില്‍ കൈവെക്കാനുള്ള ശ്രമങ്ങളുണ്ടായിരുന്നു അയാള്‍ക്ക് ... കോഴിക്കോട്ടെത്തിയപ്പോള്‍ ഇന്ന് ഒരുമിച്ച് നിക്കാമെന്നായി. ഞാന്‍ ആദ്യമായി കാണുന്ന വ്യക്തിയായിരുന്നു. മുന്‍പരിചയമൊന്നും ഉണ്ടായിരുന്നില്ല. ആദ്യമായി കാണുന്ന ആളോട് അപ്പോള്‍ തന്നെ കൂടെ പോരുന്നോ എന്ന് ചോദിക്കുന്ന പ്രണയകവിതകളെഴുതി ലോകത്തെ തോല്‍പ്പിക്കുന്ന കവി!
പിന്നീട് കോഴിക്കോടുവെച്ച് കണ്ടപ്പോള്‍ പല സ്ത്രീകളുമായി അയാള്‍ക്കുണ്ടായ രതിബന്ധങ്ങളെക്കുറിച്ച് പറഞ്ഞു. എല്ലാവരുടേയും നഗ്‌നഫോട്ടോസുണ്ട് കയ്യിലെന്നും ആരെങ്കിലും തനിക്കെതിരെ ശബ്ദമുയര്‍ത്തിയാല്‍ ഉപയോഗിക്കാനുള്ള ആയുധമാണതെന്നും പറഞ്ഞു. ഇതൊന്നുമറിയാതെ ഒരുവള്‍ വീട്ടിലുണ്ടെന്നും .അത് വെറും ഭാര്യയാണെന്നും പറഞ്ഞു ..വെറും ഭാര്യ!
ഇന്നുപോലും സംസാരത്തിനിടയില്‍ എന്റെ പെണ്‍ കവി സുഹൃത്തുക്കള്‍ അയാളെക്കുറിച്ച് ഇത്തരം അനുഭവങ്ങള്‍ തന്നെയാണ് പറഞ്ഞത്. ഇവരെയൊന്നും സംബന്ധിച്ച് എഴുത്ത് പ്രതിരോധമോ ആശ്രയമോ അല്ല... കെണിയാണ്... നിറം പുരട്ടിവെച്ച അക്ഷരക്കെണി.
https://www.facebook.com/Malayalivartha