ഒരു 'ഒഖ്‌ലാമണ്ടി' യില്‍ പിടിച്ച് പ്രിജിത്ത് തുടങ്ങിവെച്ച അന്വേഷണത്തിന് വാട്‌സ്ആപ്പിലെ വീഡിയോ കോളിലുടെ ശുഭാന്ത്യം!
ഒരു വര്‍ഷം മുമ്പ് ഒരു പതിനേഴുകാരന്‍ കൊച്ചിയില്‍ ട്രെയിനിറങ്ങിയതോടെയാണ് എല്ലാ സംഭവങ്ങളുടെയും തുടക്കം. പ്രായത്തിന് അനുസരിച്ച് സംസാരശേഷിയില്ല. ഊരും പേരും അറിയില്ല. നാട് മാറിയതിന്റെ പരിഭ്രാന്തിയില്‍ ബഹളംവച്ചു. കൊച്ചിയിലെ ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകര്‍ ഈ കൗമാരക്കാരനെ തൃശൂര്‍ മെഡിക്കല്‍ കോളജില്‍ കൊണ്ടുവന്നു. മാനസികാരോഗ്യം വീണ്ടെടുക്കാന്‍ ചികില്‍സ. പിന്നെ, മനോനില സാധാരണ നിലയിലായപ്പോള്‍ തൃശൂര്‍ ഗവണ്‍മെന്റ് ചില്‍ഡ്രന്‍സ് ഹോമിലേക്ക് മാറ്റി.
പതിനൊന്നു മാസമായി ചില്‍ഡ്രന്‍സ് ഹോമിലെ കുട്ടികള്‍ക്കൊപ്പമായിരുന്നു താമസം. ചോദിക്കുമ്പോള്‍ 'ബിലാല്‍' എന്നാണ് പേര് എന്നുമാത്രം പറയും. വീട് എവിടെ, അച്ഛന്റെ പേരെന്താ ഇങ്ങനെയുള്ള ചോദ്യങ്ങള്‍ക്ക് പറയുന്ന ഉത്തരങ്ങള്‍ വ്യക്തമല്ല. സഹോദരന്റെ പേരും ഇടയ്ക്കിടെ പറയും. ചില്‍ഡ്രന്‍സ് ഹോമിലെ അന്തേവാസിയ്ക്കു പ്രായപൂര്‍ത്തിയായാല്‍ മറ്റൊരിടത്തേയ്ക്കു മാറ്റുകയാണ് പതിവ്. ഇങ്ങനെ, താമസസ്ഥലം മാറ്റാനുള്ള കടലാസു ജോലികള്‍ പുരോഗമിക്കുന്നുണ്ടായിരുന്നു.
അതിനിടെയായിരുന്നു കെയര്‍ടേക്കര്‍ പ്രിജിത്തിന് കുട്ടിയുടെ നാടെവിടെയെന്നതിന്റെ ചെറിയ സൂചന കിട്ടിയത്. ബിലാലുമായി സംസാരിക്കവേ സ്വന്തം നാട് എവിടെയാണെന്ന ആവര്‍ത്തിച്ചുള്ള ചോദ്യത്തിനു 'ഒഖല്‍മണ്ടി' എന്ന മറുപടി കിട്ടി. നെറ്റില്‍ തെരഞ്ഞപ്പോള്‍ ഡല്‍ഹിയില്‍ 'ഒഖ്‌ലാമണ്ഡി' എന്നൊരു പച്ചക്കറി മാര്‍ക്കറ്റുണ്ടെന്ന് കണ്ടെത്തി. അവിടത്തെ പോലീസ് സ്‌റ്റേഷനുകളില്‍ അന്വേഷിച്ചെങ്കിലും തൃപ്തികരമായ മറുപടി ലഭിച്ചില്ല.
എന്നാല്‍ വെറുതെ ആ ഫയല്‍ അടയ്ക്കാന്‍ പ്രിജിത്ത് തയാറായില്ല. ഓഖ്ലാമണ്ഡി മാര്‍ക്കറ്റിലെ ഏതെങ്കിലും വ്യാപാരിയെ കണ്ടെത്താനായി അടുത്ത ശ്രമം. ഫെയ്‌സ്ബുക്കിന്റെ സഹായത്തോടെ ഒരു വ്യാപാരിയെ കിട്ടി. ഫോണ്‍ നമ്പറില്‍ വിളിച്ചു നോക്കി. മാര്‍ക്കറ്റിലെ ഒരു വ്യാപാരിയുടെ മകനെ ഒരു വര്‍ഷം മുമ്പ് കാണാതായിട്ടുണ്ടെന്ന് ആ വ്യാപാരി പറഞ്ഞു. മകനെ കാണാതായ വ്യാപാരി മുഹമ്മദ് റയീസിനെ കണ്ടുപിടിച്ച് പിറ്റേന്നുതന്നെ വിളിയെത്തി. വാട്‌സാപ്പില്‍ വീഡിയോ കോളില്‍ വരാമോയെന്ന് പ്രജിത്ത് ചോദിച്ചു. പ്രിജിത്തിന്റെ വാട്‌സ്ആപ്പിലെ വീഡിയോ കോളില്‍ പിതാവിനെ കണ്ട മകന്‍ പൊട്ടിക്കരഞ്ഞു ബഹളം വെച്ചു. മകനെ കണ്ട പിതാവും വിതുമ്പിക്കരഞ്ഞു. പിതാവിനോടു വേഗമെത്താന്‍ മകന്‍ ആംഗ്യഭാഷയില്‍ അപേക്ഷിച്ചു. വീട്ടിലേക്ക് പോകാന്‍ തിടുക്കം കൂട്ടി. ഈ രംഗങ്ങള്‍ കണ്ടുനിന്ന ജീവനക്കാരുടെ കണ്ണുകളും ഈറനണിഞ്ഞു.
അങ്ങനെ, അച്ഛനും സഹോദരനും ഉടനെ ഡല്‍ഹിയില്‍ നിന്ന് നെടുമ്പാശേരിയില്‍ വിമാനമിറങ്ങി. കാണാതെ പോയ മകനെ കാണാന്‍ തൃശൂര്‍ രാമവര്‍മപുരം ചില്‍ഡ്രന്‍സ് ഹോമില്‍ പാഞ്ഞെത്തി. ദീര്‍ഘനാളത്തെ ഇടവേളയ്ക്കു ശേഷം മകനെ കണ്ട അച്ഛന് നിയന്ത്രണംവിട്ടുപോയി. ഇരുവരുടേയും സ്‌നേഹപ്രകടനങ്ങള്‍ക്ക് മുമ്പില്‍ ചില്‍ഡ്രന്‍സ് ഹോം ജീവനക്കാരുടെ മനസു നിറഞ്ഞു. ഡല്‍ഹിയില്‍ കച്ചവടം നടത്തുന്നയാളാണ് ബിലാലിന്റെ പിതാവ്. എട്ടുപെണ്‍മക്കളുള്ള ഇദ്ദേഹത്തിന്റെ കുടുംബത്തിലെ ഏക ആണ്‍കുട്ടിയാണ് നാലാമനായ ബിലാല്‍. മകന്‍ വഴിതെറ്റിയാണ് കൊച്ചിയിലെത്തിയത് എന്നു മുഹമ്മദ് റയീസ് പറഞ്ഞു.
അവനെ നഷ്ടപ്പെട്ടുവെന്നു കരുതിയിരിക്കേ തിരികെ കിട്ടിയതോടെ അതിരറ്റ ആഹ്‌ളാദം. പ്രിജിത്തിനു കുട്ടിയുമായുള്ള സംസാരത്തില്‍ നിന്നു കിട്ടിയ വാക്കിലൂടെയാണ് അന്വേഷണം സഫലമായത്. അതു വിട്ടുകളഞ്ഞിരുന്നുവെങ്കില്‍ അനാഥാലയത്തിന്റെ ഒരു മൂലയില്‍ ബിലാല്‍ ഇന്നും കഴിയുമായിരുന്നു. കേരളത്തിന്റെ നന്മയും വിശുദ്ധിയുമാണ് മകനെ ചില്‍ഡ്രന്‍സ് ഹോമിലെത്തിച്ചതെന്ന് റയീസ് പറഞ്ഞു. അതിനു കേരളത്തോടു വലിയ നന്ദിയും പറഞ്ഞാണ് അദ്ദേഹം മടങ്ങിയത്. തന്നെ നല്ലവണ്ണം പരിചരിച്ച ജീവനക്കാരോടു ബിലാലിനു തീരാത്ത സന്തോഷം. കൂപ്പുകൈകളുമായി പിതാവിനൊപ്പം നടന്നുനീങ്ങിയ പതിനെട്ടുകാരനെ രക്ഷിക്കാനായതിന്റെ ത്രില്ലിലാണ് കെയര്‍ ടേക്കര്‍ പ്രിജിത്ത്. കെയര്‍ടേക്കര്‍ പ്രജിത്തിന് ആ ഒരു വാക്കിന് പിന്നാലെ പോകാന്‍ തോന്നിയില്ലായിരുന്നെങ്കില്‍ ബിലാലിന്റെ ജീവിതം ഏതെങ്കിലും അനാഥാലയത്തില്‍ തുടരുമായിരുന്നു.
https://www.facebook.com/Malayalivartha