30 ലക്ഷം സ്ത്രീകളെ അണി നിരത്തി സർക്കാരിന്റെ 'വനിത മതിൽ' പദ്ധതിയ്ക്കായി പൊടിയ്ക്കുന്നത് കോടികൾ; ശബരിമല യുവതി പ്രവേശനത്തിന്റെ പേരില്‍ കരുത്ത് തെളിയിക്കാന്‍ രണ്ടും കൽപ്പിച്ച് പിണറായി സര്‍ക്കാർ; നവ മാധ്യമങ്ങൾ കയ്യടക്കി 'സ്ത്രീ ആർത്തവം പൗരാവകാശം'
മനുഷ്യാവകാശദിനത്തിൽ പൗരാവകാശവും ലിംഗഭേദമില്ലാത്ത സമത്വവും ഉറപ്പുവരുത്തുന്നതിനുള്ള പ്രചാരണപ്രവർത്തനങ്ങളുമായി സർക്കാർ. കോടികൾ ചെലവഴിച്ച് പത്രങ്ങളിൽ വനിതാമതിൽ പരസ്യം കയ്യടക്കുമ്പോൾ ലക്‌ഷ്യം ശബരിമല യുവതി പ്രവേശനത്തിന്റെ പേരില്‍ സർക്കാരിന്റെ കരുത്ത് തെളിയിക്കൽ തന്നെയാണ്. കേരളത്തിലെ സ്ത്രീ സമൂഹത്തെ പുനരുദ്ധരിക്കുന്നതിന് മാത്രമായി മുപ്പത് ലക്ഷത്തിലധികം സ്ത്രീകളെ മാത്രം നിറുത്തി കാസര്‍കോഡ് മുതല്‍ തിരുവനന്തപുരം വരെ വനിതകളുടെ ഒരു മതില്‍ തന്നെ തീര്‍ക്കുകയാണ്. അതേസമയം കേരളം മുഴുവന്‍ മതില്‍ കെട്ടാനുള്ള സ്ത്രീകള്‍ എത്തുമോ എന്ന ആശങ്ക സര്‍ക്കാരിൽ നിലനിൽക്കുന്നുണ്ടെന്ന് വ്യക്തമാണ്. ഈ സാഹചര്യത്തിലാണ് സര്‍ക്കാര്‍ സംവിധാനം മുഴുവന്‍ എത്തിക്കാനുള്ള നീക്കം നടത്തുന്നത്. പറ്റുന്നത്ര പ്രചാരണം 'വനിതാ മതിലിനായി' സർക്കാർ നൽകുന്നുണ്ട്.
തൊഴിലുറപ്പുകാരേയും കുടുംബശ്രീക്കാരേയും മതിലിന്റെ ഭാഗമാക്കും. എന്നാൽ അതിലും സക്കാരിന്റെ പ്രതീക്ഷ കുറഞ്ഞപ്പോൾ കുട്ടികള്‍ കൂടിയെത്തിയാല്‍ മതിൽ മുറിയാതെ പിടിച്ച് നിൽക്കാമെന്ന പ്രതീക്ഷ സര്‍ക്കാരിനുണ്ട്. എന്തു വില കൊടുത്തും ശബരിമലയിൽ യുവതികളെ പ്രവേശിപ്പിക്കാൻ ‘ കച്ചമുറക്കി ഇറങ്ങിയ ഇടതുപക്ഷ സർക്കാരിന് കാലിടറിയത് ഒരുതവണയല്ല. പലകുറി പയറ്റിയിട്ടും യുവതി പ്രവേശനം സാധ്യമാകാതെ വന്നതോടെയാണ് നവോത്ഥാനത്തിന്റെ പേര് പറഞ്ഞ് അടവുകൾ ഓരോന്നായ് പയറ്റുന്നത്.ഇതിന്റെ ആദ്യപടിയായിരുന്നു ക്ഷേത്രപ്രവേശന വിളംബരം ആഘോഷിക്കാൻ തീരുമാനിച്ചത്. മുൻവർഷങ്ങളിൽ ഒന്നും ക്ഷേത്രപ്രവേശന വിളംബരം ആഘോഷിക്കാത്ത സർക്കാർ ഇക്കുറി വിപുലമായ ആഘോഷ പരിപാടികളാണ് സംഘടിപ്പിച്ചത്.
അതും പൊതു ഖജനാവ് ധൂർത്തടിച്ചു കൊണ്ട് തന്നെ. സർക്കാർ നടത്തിയ ക്ഷേത്രപ്രവേശന വിളമ്പര വാർഷിക ആഘോഷം അക്ഷരാർഥത്തിൽ പാർട്ടി വിശദീകരണ യോഗങ്ങളായി മാറി എന്നത് മറച്ച് വെക്കാനാകാത്ത വസ്തുതയാണ്. തുറുപ്പുകൾ പലതിറക്കിയിട്ടും യുവതീ പ്രവേശം സാധ്യമാകാതെ വന്നതോടെയാണ് നവോത്ഥാനത്തിന്റെ തന്നെ പേര് പറഞ്ഞ് വനിത മതിൽ നിർമ്മിക്കാൻ ഇപ്പോൾ സർക്കാർ കോപ്പുകൂട്ടുന്നത്. ജനുവരി ഒന്നിന് സംഘടിപ്പിക്കുന്ന വനിത മതിലിന്റെ വിജയത്തിനായി വിപുലമായ ഒരുക്കങ്ങളാണ് സർക്കാർ നടത്തുന്നത്. സര്‍ക്കാരിന്റെ പണം വനിതാ മതിലിനായി ഉപയോഗിക്കില്ലെന്നാണ് ആദ്യം അറിയിച്ചത്. ഇന്നു മുതല്‍ 12 വരെ കലക്ടര്‍മാര്‍ യോഗം വിളിക്കുമെന്നു പറഞ്ഞിട്ടുണ്ടെങ്കിലും നിലവില്‍ അറിയിപ്പുകളൊന്നും കിട്ടിയിട്ടില്ല. സാലറി ചാലഞ്ച് പോലെ ഒരു മതില്‍ ചാലഞ്ചായി ഇതു മാറിയാല്‍ ശക്തമായ പ്രക്ഷോഭ പരിപാടികള്‍ക്കൊപ്പം നിയമനടപടികളും സ്വീകരിക്കാനാണു സെറ്റോ തീരുമാനം.
പത്ര-ദൃശ്യ മാധ്യമങ്ങളിൽ ഉൾപ്പെടെ കോടികൾ ചിലവിട്ട് പരസ്യം നൽകിയും ഫ്ലക്സ് ബാനറുകൾ കൊണ്ട് കവലകൾ നിറച്ചും വനിത മതിലിന് പരമാവധി പ്രചരണം നൽകാൻ ഇന്‍ഫര്‍മേഷന്‍-പബ്ലിക് റിലേഷന്‍സ് വകുപ്പിനെ ചുമതലപ്പെടുത്തി. ഓരോ ജില്ലകളുടെയും സംഘാടന ചുമതല ഓരോ മന്ത്രിമാര്‍ ഏറ്റെടുക്കും. പരിപാടിയുടെ മുഖ്യസംഘാടനം സ്ത്രീകളുടെയും കുട്ടികളുടെയും വകുപ്പിനാണ്. വനിതാ മതില്‍ വിജയിപ്പിക്കുന്നതിന് ഓരോ ജില്ലയിലും മന്ത്രിമാര്‍ക്ക് ചുമതല നല്‍കാനും മന്ത്രിസഭ തീരുമാനിച്ചിട്ടുണ്ട്.നവോത്ഥാന മൂല്യങ്ങള്‍ സംരക്ഷിക്കാന്‍ എന്ന പേരിലാണ് വനിത മതിൽ പണിയാൻ തയ്യാറെടുക്കുന്നതെങ്കിലും ശബരിമലയിൽ യുവതികളെ പ്രവേശിപ്പിക്കണം എന്ന സർക്കാരിന്റെ തീരുമാനമാണ് പൊതു ഖജനാവിൽ നിന്നും പണം ദുർ വിനയോഗം ചെയ്ത് ഇത്തരം ഒരു പരിപാടി സംഘടിപ്പിക്കുന്നതെന്ന് പകൽ പോലെ വ്യക്തമാണ്.
ശബരിമല വിഷയത്തില്‍ കേരളത്തിലെ ബഹുഭൂരിഭാഗം സ്ത്രീകളും തങ്ങള്‍ക്കൊപ്പമാണെന്ന് ലോകത്തെ ബോധ്യപ്പെടുത്താനുള്ള നീക്കമാണ് സിപിഎം നടത്തുന്നത്. പാര്‍ട്ടി സംവിധാനമുപയോഗിച്ച് ആളുകളെ എഥ്തിക്കാന്‍ ശ്രമിക്കുന്നത് വിജയിക്കില്ല. അതുകൊണ്ടാണ് സര്‍ക്കാര്‍ സംവിധാനങ്ങളുടെ ഈ ദുരുപയോഗം തകൃതിയായി മുന്നേറുന്നത്. മാധ്യമങ്ങള്‍ ഉപയോഗിച്ചു പ്രചാരണം നടത്താന്‍ ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് പബ്ലിക് റിലേഷന്‍സ് വകുപ്പിനെയാണു ചുമതലപ്പെടുത്തിയിരിക്കുന്നത്. ഒപ്പം സിനിമാ സാംസ്‌കാരിക സാമൂഹിക രംഗത്തുള്ളവരുടെയും ഉയര്‍ന്ന പദവികള്‍ വഹിക്കുന്ന വനിതകളുടെയും പങ്കാളിത്തം ഉറപ്പാക്കാനുള്ള ഉത്തരവാദിത്വവും വകുപ്പിനാണു നല്‍കിയിരിക്കുന്നത്. അതിനിടെ വനിതാ മതിലിനു വേണ്ടിയുള്ള സര്‍ക്കാര്‍ ഉത്തരവിനെതിരെ പ്രതിപക്ഷ സംഘടനകള്‍ രംഗത്ത് വന്നു.
അതേസമയം ജനുവരി ഒന്നിനു സര്‍ക്കാര്‍ നടത്തുന്ന വനിതാ മതില്‍ വിജയിപ്പിക്കാന്‍ ഹൈസ്‌കൂള്‍ വിദ്യാര്‍ത്ഥിനികളും എത്തും. സ്‌കൂള്‍, കോളജ് വിദ്യാര്‍ത്ഥിനികളെക്കൂടി മതിലില്‍ അണിനിരത്താനാണു നിര്‍ദ്ദേശം. വിദ്യാര്‍ത്ഥി സംഘടനാ ഭാരവാഹികള്‍ വഴിയാണു വിദ്യാര്‍ത്ഥിനികളെ എത്തിക്കുക. ഇതു സംബന്ധിച്ചു മുന്നൊരുക്ക യോഗങ്ങളില്‍ നിര്‍ദ്ദേശം നല്‍കിത്തുടങ്ങി. ഇതിനുള്ള നീക്കം സജീവമായിട്ടുണ്ട്. ക്രിസ്മസ് അവധി കഴിഞ്ഞ് ജനുവരി ഒന്നിന് സ്‌കൂള്‍ തുറന്നേക്കും. ക്ലാസുണ്ടെങ്കില്‍ മാത്രമേ മതിലിന് കുട്ടികളെ കിട്ടൂവെന്നാണ് വിലയിരുത്തല്‍. ഹാജറും നല്‍കും. വിദ്യാര്‍ത്ഥി സംഘടനകളെ ചുമതല ഏല്‍പ്പിക്കുമെങ്കിലും കുട്ടികളെ എത്തിക്കേണ്ട ചുമതല അദ്ധ്യാപകര്‍ക്ക് നല്‍കാനാണ് പിണറായി വിജയന്‍ സര്‍ക്കാരിന്റെ നീക്കം. അതിനിടെ മതില്‍ സര്‍ക്കാര്‍ പരിപാടിയാണെന്ന് മന്ത്രി ബാലനും സമ്മതിച്ചിട്ടുണ്ട്. അതേസമയം സ്ത്രീകളായ എല്ലാ സംസ്ഥാന ജീവനക്കാരെയും അധ്യാപകരെയും വനിതാ മതിലില്‍ പങ്കെടുപ്പിക്കാന്‍ ജീവനക്കാര്‍ക്കുമേല്‍ സമ്മര്‍ദ്ദവമായി സര്‍ക്കാര്‍. ജീവനക്കാരുടെ ശമ്പളാവകാശത്തെ നിഷേധിച്ച് വിവാദത്തിലായ സാലറി ചാലഞ്ച് മാതൃകയില്‍ സര്‍വീസ് സംഘടനകള്‍ വഴിയാണ് ജീവനക്കാര്‍ക്കു മേല്‍ സമ്മര്‍ദം ചെലുത്തുന്നത്.
ജീവനക്കാരെ പങ്കെടുപ്പിക്കാന്‍ സംഘടനകളോട് മുന്നിട്ടിറങ്ങണമെന്നാവശ്യപ്പെട്ട് ചീഫ് സെക്രട്ടറി ടോം ജോസ് ഉത്തരവിറക്കിയിരിക്കുകയാണ്. ആശ അങ്കണവാടി വര്‍ക്കര്‍മാര്‍, തൊഴിലുറപ്പു തൊഴിലാളികള്‍, തദ്ദേശസ്ഥാപനങ്ങളിലെ വനിതാ ജനപ്രതിനിധികള്‍, കുടുംബശ്രീ അംഗങ്ങള്‍, സഹകരണ സംഘങ്ങളിലെയും പൊതുമേഖല സ്ഥാപനങ്ങളിലെയും വനിതകള്‍ എന്നിവരെയും പങ്കെടുപ്പിക്കാന്‍ നിര്‍ദേശമുണ്ട്. ജനുവരി ഒന്നിനു സംഘടിപ്പിക്കുന്ന വനിതാ മതിലിന്റെ ചെലവു പൂര്‍ണ്ണമായും സര്‍ക്കാര്‍ വഹിക്കുമെന്നും തുക അനുവദിക്കാന്‍ ധനവകുപ്പിനോട് ആവശ്യപ്പെടുമെന്നും ഉത്തരവിലുണ്ട്. സാമൂഹിക നീതിവകുപ്പിനാണ് ഇതിന്റെ ചുമതല. എല്ലാ വീടുകളിലും ലഘുലേഖകള്‍ എത്തിക്കാന്‍ ശിശു വികസന വകുപ്പിനെ ചുമതലപ്പെടുത്തിയത്. ഇന്ന് മുതല്‍ 12 വരെ കലക്ടര്‍മാര്‍ യോഗം വിളിച്ചു സംഘാടക സമിതികള്‍ക്കു രൂപം നല്‍കണം. കലക്ടര്‍ സംഘാടക സമിതി കണ്‍വീനറും പൊതുജന സമ്പര്‍ക്ക വകുപ്പിന്റെ ജില്ലാ മേധാവി ജോയിന്റ് കണ്‍വീനറും ആകണമെന്നാണ് ഉത്തരവ്. സംസ്ഥാനതല ഏകോപനത്തിനു മന്ത്രി എ.കെ. ബാലന്‍ അധ്യക്ഷനും മന്ത്രിമാരായ ഇ. ചന്ദ്രശേഖരന്‍, കെ. കൃഷ്ണന്‍കുട്ടി, രാമചന്ദ്രന്‍ കടന്നപ്പള്ളി, എ.കെ. ശശീന്ദ്രന്‍ എന്നിവര്‍ അംഗങ്ങളുമായി ഉപസമിതിയും രൂപീകരിച്ചിട്ടുണ്ട്.
https://www.facebook.com/Malayalivartha