ജാതിവെറിക്കെതിരെ കൗസല്യയ്‌ക്കൊപ്പം ഇനി 'ശക്തി'
പഴനിസ്വദേശിനിയായ കൗസല്യ എന്ന യുവതി ഇനി അറിയപ്പെടുക, ദുരഭിമാനകൊലയുടെ ഇര എന്ന പേരിലായിരിക്കില്ല. ജാതിവിവേചനത്തിനെതിരെയുള്ള 'സ്വാഭിമാന' വിവാഹം പ്രോല്‍സാഹിപ്പിക്കാനായി പറകൊട്ടിയാണ് ഇതര ജാതിയില്‍പ്പെട്ട ശക്തിയുടെ ജീവിതപങ്കാളിയായി കൗസല്യ മാറിയത്. ഇന്ന് കാണുന്ന ധൈര്യശാലിയായ കൗസല്യയ്ക്ക് രക്തംമണക്കുന്ന ഒരു കഥയാണ് പറയാനുള്ളത്.
സ്വന്തം പിതാവ് അയച്ച വാടകഗുണ്ടകളുടെ വെട്ടേറ്റു തല പിളര്‍ന്നു നടുറോഡില്‍ വീണ പെണ്‍കുട്ടിയാണു കൗസല്യ. പ്രാണനെപ്പോലെ സ്‌നേഹിച്ചിരുന്ന ഭര്‍ത്താവ് വടിവാള്‍ മുനയില്‍ പിടഞ്ഞു തീര്‍ന്നതു കണ്‍മുന്നില്‍ കാണേണ്ടിവന്ന പെണ്‍കുട്ടി. ജീവിതമെന്തെന്നു പഠിച്ചുതുടങ്ങുന്നതിനു മുന്‍പേ ഒരായുസ്സിന്റെ വേദന മുഴുവനായി മനസ്സിലും ശരീരത്തിലും അനുഭവിച്ചു തീര്‍ത്തവള്‍. ആത്മഹത്യ ചെയ്യാന്‍ ആഗ്രഹിച്ച ഭൂതകാലത്തില്‍ നിന്നാണ് അവളുടെ മടക്കം. കഴിഞ്ഞ ദിവസം രാജ്യമാകെ അവളുടെ വിവാഹവാര്‍ത്ത ആഘോഷിച്ചപ്പോള്‍ അത് ജാതിവെറിക്കെതിരെയുള്ള വലിയ പ്രഖ്യാപനം കൂടിയായി. ജീവിതത്തില്‍ കൂട്ടായെത്തിയ ശക്തി അവളുടെ ആഗ്രഹങ്ങള്‍ക്ക്, പോരാട്ടങ്ങള്‍ക്ക് ശക്തി പകരും.
ഏറെ വാര്‍ത്താപ്രാധാന്യം നേടിയ ഉദുമല്‍പേട്ട ദുരഭിമാനക്കൊല നടക്കുന്നത് 2016 മാര്‍ച്ചിലാണ്. മുന്നോക്ക സമുദായമായ തേവര്‍സമുദായാംഗമായ കൗസല്യയെ പ്രണയിച്ചു വിവാഹം കഴിച്ച ദലിത് വിഭാഗത്തില്‍പെട്ട കള്ളര്‍ സമുദായാംഗമായ ശങ്കറിനെ കൗസല്യയുടെ പിതാവ് ചിന്നസ്വാമി ഏര്‍പ്പെടുത്തിയ വാടകഗുണ്ടകള്‍ വെട്ടിക്കൊലപ്പെടുത്തി. തലയ്ക്കും കൈകള്‍ക്കും മാരകമായി മുറിവേറ്റ കൗസല്യ ആഴ്ചകളോളം കോയമ്പത്തൂരിലെ ആശുപത്രിയില്‍ കഴിഞ്ഞു.
പൊള്ളാച്ചിയിലെ എന്‍ജിനീയറിങ് കോളജില്‍ സഹപാഠികളായിരിക്കവേ പ്രണയത്തിലായതാണ് ശങ്കറും കൗസല്യയും. ഇവരുടെ പ്രണയം വീട്ടിലറിഞ്ഞതോടെ വഴക്കായി. കൗസല്യയും ശങ്കറും പഴനി പാദവിനായകം കോവിലില്‍ വിവാഹിതരായി. എട്ടു മാസത്തിനു ശേഷം, കോളജ് ഡേയ്ക്കു ധരിക്കാനുള്ള വസ്ത്രം വാങ്ങാന്‍ പോകുമ്പോഴാണു പൊതുസ്ഥലത്തു ശങ്കര്‍ കൊല്ലപ്പെടുന്നതും കൗസല്യയ്ക്കു വെട്ടേല്‍ക്കുന്നതും.
ഈ കേസില്‍, കൗസല്യയുടെ പിതാവ് ചിന്നസ്വാമി ഉള്‍പ്പെടെ ആറു പേരെ കോടതി പിന്നീട് വധശിക്ഷയ്ക്കു വിധിച്ചു. കുപ്പി നിറയെ വിഷവുമായി ഭര്‍ത്താവിന്റെ കുഴിമാടത്തിനു മുന്‍പിലെത്തി ജീവനൊടുക്കാന്‍ ശ്രമിച്ചു അവള്‍. പിന്നീട്, ആ കുഴിമാടത്തില്‍ നിന്നു തന്നെയാണു ജീവിതം തുടരാനുള്ള ഊര്‍ജം കൗസല്യ കൈക്കൊണ്ടത്.
ദുരഭിമാനക്കൊലപാതകങ്ങള്‍ക്കെതിരെ തെരുവിലിറങ്ങാന്‍ കൗസല്യ ഒട്ടും താമസിച്ചില്ല. വിവിധ ദലിത് സംഘടനകളുമായും ജനാധിപത്യ മഹിളാ അസോസിയേഷന്‍ പോലുള്ള സംഘടനകളുമായും ബന്ധപ്പെട്ടു പ്രവര്‍ത്തനമാരംഭിച്ചു. സാമൂഹികപ്രവര്‍ത്തകരുമായുള്ള പരിചയവും സമ്പര്‍ക്കവും കൗസല്യയെ മറ്റൊരാളാക്കി മാറ്റി. ശങ്കറിന്റെ ഓര്‍മ നിലനിര്‍ത്താന്‍ ശങ്കര്‍ തനിപ്പയര്‍ച്ചി മണ്‍റം എന്ന സംഘടന ആരംഭിച്ചു.
ദലിത് സ്തീകളെ സ്വയംപര്യാപ്തരാക്കുക, ദുരഭിമാനക്കൊലയ്ക്കിരയായവരുടെ കുടുംബങ്ങളെ സംരക്ഷിക്കുക തുടങ്ങിയവയാണു ലക്ഷ്യം. ദുരഭിമാനക്കൊലയ്‌ക്കെതിരെ തമിഴ്‌നാട്ടിലെമ്പാടും പ്രചാരണപ്രവര്‍ത്തനങ്ങളും നടത്തുന്നു. സംഘടനയില്‍ കോയമ്പത്തൂര്‍, ഉദുമല്‍പേട്ട കേന്ദ്രീകരിച്ചാണു പ്രവര്‍ത്തനം. ഇതിനിടെ ബിരുദ പഠനത്തിനും ചേര്‍ന്നു. വാദ്യോപകരണങ്ങളും കരാട്ടെയും അഭ്യസിച്ചു.
സര്‍ക്കാര്‍ ജോലിയില്‍ നിന്നു ലഭിക്കുന്ന വരുമാനം കൊണ്ടു ശങ്കറിന്റെ പിതാവ് വേലുച്ചാമിയും രണ്ടു സഹോദരങ്ങളുമടങ്ങുന്ന കുടുംബത്തെയും പോറ്റുന്നു. മാസത്തിലൊരിക്കല്‍ ശങ്കറിന്റെ വീട്ടിലെത്തും. പലരില്‍ നിന്നായി കിട്ടിയ സഹായം ഉപയോഗിച്ച് ശങ്കറിന്റെ പഴയ ഒറ്റമുറി വീട് കൗസല്യ മാറ്റിപ്പണിതു. അടച്ചുറപ്പുള്ള വീട് ശങ്കറിന്റെ എക്കാലത്തെയും സ്വപ്നമായിരുന്നു. ശങ്കറിന്റെ മാതാപിതാക്കളും വിവാഹത്തില്‍ പങ്കെടുക്കാന്‍ എത്തിയിരുന്നു.
https://www.facebook.com/Malayalivartha