ആവശ്യത്തിലേറെ ആപ്പുകള്‍ കുത്തിനിറച്ച് മൊബൈല്‍ കൊണ്ടുനടക്കുന്നവർ ശ്രദ്ധിക്കുക! ആ ആപ്പുകളില്‍ എത്രയെണ്ണം ചാരന്മാരുടേത് എന്നറിഞ്ഞാല്‍ നിങ്ങള്‍ ഞെട്ടും; കേരളത്തിലെത്തിയ ലോകപ്രശസ്ത ഐടി വിദഗ്ദ്ധന്റെ വാക്കുകള്‍ ഇങ്ങനെ
ആവശ്യത്തിലേറെ ആപ്പുകള്‍ കുത്തിനിറച്ച് മൊബൈല്‍ കൊണ്ടുനടക്കുന്നതില്‍ അഭിമാനം കൊള്ളുന്നന്നവരാണ് നമ്മളില്‍ നല്ലൊരു പങ്ക് ആളുകളും. എന്നാല്‍ ആ ആപ്പുകളില്‍ എത്രയെണ്ണം ചാരന്മാരുടേത് എന്നറിഞ്ഞാല്‍ നിങ്ങള്‍ ഞെട്ടും.വെറുതേ, വാട്സാപ്പില്‍ കറങ്ങിനടക്കുന്ന വല്ല വ്യാജവാര്‍ത്തയുമാണെന്നു കരുതി തള്ളിക്കളയുന്നതിനു മുമ്പ് അറിയുക,ഇതിനെക്കുറിച്ചുള്ള വിവരങ്ങള്‍ നമ്മളുമായി പങ്കു വയ്ക്കുന്നത് മറ്റാരുമല്ല. ലോകപ്രശസ്ത ഐടി വിദഗ്ദ്ധനും സ്വതന്ത്ര സോഫ്റ്റ് വയര്‍ രംഗത്തെ ഭീഷ്മാചാര്യനുമായ റിച്ചാള്‍ഡ് സ്റ്റാള്‍മാനാണ്.
കേരള സര്‍ക്കാര്‍ അതിഥിയായി കഴിഞ്ഞ ദിവസങ്ങളില്‍ അദ്ദേഹം തിരുവനന്തപുരത്ത് ഉണ്ടായിരുന്നു. അതിനിടെ ടെക്നോപാര്‍ക്കില്‍ നടന്ന ഒരു സംവാദത്തിലാണ് ഞെട്ടിക്കുന്ന വിവരങ്ങള്‍ അദ്ദേഹം മലയാളികളുമായി പങ്കു വച്ചത്.
സ്റ്റാള്‍മാന്റെ അഭിപ്രായത്തില്‍ നാം ഗൂഗിള്‍ സ്റ്റോറില്‍നിന്നു ഡൌണ്‍ലോഡ് ചെയ്യുന്ന സൌജന്യ ആപ്പുകളില്‍ തൊണ്ണൂറു ശതമാനവും ചാരപ്പണി നടത്തുന്നവയാണ്. തന്റെ ചിത്രം മൊബൈലില്‍ പകര്‍ത്താന്‍ ശ്രമിച്ച യുവാക്കളോട് പകുതി കാര്യമായും പകുതി കളിയായും അദ്ദേഹം പറഞ്ഞത് ദയവുചെയ്ത് തന്റെ ചിത്രങ്ങള്‍ പകര്‍ത്തി ഫെയ്സ്ബുക്ക്, വാട്സാപ്പ്,ഇന്‍സ്റ്റാഗ്രാം എന്നിവയില്‍ ഷെയര്‍ ചെയ്യരുത് എന്നാണ്. ഇവ ലോകത്തെ ഏറ്റവും വിപുലമായ കേന്ദ്രീകൃത നിരീക്ഷണ സംവിധാനങ്ങളാണ്. നിങ്ങളുടെ സ്വകാര്യതയാകെ ഇവയ്ക്കു മുമ്പില്‍ അടിയറ വച്ചിരിക്കുകയാണ്. പക്ഷേ, നല്ലൊരു ഭാഗം ആളുകള്‍ക്കും ഇതിനെക്കുറിച്ച് അറിവില്ല. തങ്ങളുടെ സ്വകാര്യവിവരങ്ങളുടെ മൂല്യത്തെക്കുറിച്ച് ധാരണയുമില്ല.
ഒരാളുടെ തലയുടെ പിന്‍ഭാഗത്തിന്റ ചിത്രത്തില്‍നിന്നുപോലും അയാളെ തിരിച്ചറിയാന്‍ കഴിയുന്ന തരത്തിലേക്കാണ് കാര്യങ്ങള്‍ എത്തിക്കൊണ്ടിരിക്കുന്നത്.
വല്ലാത്ത അപകടാവസ്ഥയിലേക്കാണ് കാര്യങ്ങള്‍ നീങ്ങുന്നത്. ഭരണകൂടങ്ങളുടെ നീരാളിപ്പിടുത്തതിലാണ് ഓരോ മനുഷ്യനും.സര്‍ക്കാരിനെതിരേ നിലപാടുള്ള ഒരു ആളാണ് നിങ്ങളെങ്കില്‍ പഴയതിനേക്കാള്‍ തീവ്രമായി നിരീക്ഷണ സംവിധാനം നിങ്ങളെ പിന്തുരുന്നുണ്ടാകും.
ഡ്രൈവറില്ലാത്ത കാറുകള്‍ പ്രചാരത്തില്‍ വരുന്നതോടെ നമ്മള്‍ കൂടുതല്‍ സ്വതന്ത്രരായി എന്നാണ് പലരും കരുതുന്നത്.സത്യത്തില്‍ മറിച്ചാണ് വസ്തുത. നിങ്ങള്‍ ഡ്രൈവറില്ലാത്ത കാറില്‍ കയറി എയര്‍പോര്‍ട്ടിലേക്കു പോകാന്‍ പറയുന്നു. പക്ഷേ,കാര്‍ നിങ്ങളെ കൊണ്ടുപോകുന്നത് പോലീസിന്റെ രഹസ്യത്താവളത്തിലേക്കായിരിക്കുമെങ്കിലോ? നിങ്ങള്‍ക്ക് എന്തു ചെയ്യാന്‍ കഴിയുമെന്ന് റിച്ചാര്‍ഡ് സ്റ്റാള്‍മാന്‍ ചോദിക്കുന്നു.
നമ്മുടെ സ്വകാര്യത, നമ്മുടെ ജീവിത സ്വാതന്ത്ര്യം ഇതൊക്കെ കൂടുതല്‍ കൂടുതല്‍ തടവുജീവിതത്തിനു സമാനമായി അധികാരത്തിന്റെ നിരീക്ഷണത്തിനു വിധേയമാകുന്ന കാലത്തിലേക്കാണ് സാങ്കേതിക വിദ്യ നമ്മെ കൊണ്ടുപോകുന്നത്.അതില്‍ ആപ്പുകളും സോഷ്യല്‍ മീഡിയയും വലിയ പങ്ക് വഹിക്കുന്നു. പണത്തിനുവേണ്ടി നിലകൊള്ളുന്ന ആപ്പുകളും സോഷ്യല്‍ മീഡിയയും നമ്മെക്കുരിച്ചുള്ള വ്യക്തിപരമായ വിവരങ്ങളും നമ്മുടെ സഞ്ചാരനീക്കങ്ങളും വിവിധ സ്വകാര്യ ഏജന്‍സികള്‍ക്കും ഭരണാധികാരികള്‍ക്കും പങ്ക് വച്ചു കൊടുക്കുന്നു എന്നത് നമ്മുടെ ജീവിതത്തെ അരക്ഷിതമാക്കുന്ന അറിവാണ്.
ഇക്കഴിഞ്ഞ ദിവസം ഫേസ്ബുക്കില്‍ തുടങ്ങി സോഷ്യല്‍ മീഡിയ ആകെ പ്രചരിച്ചുകൊണ്ടിരിക്കുന്ന പത്തുവര്‍ഷ ഫോട്ടോ ചലഞ്ച് ഒരു പക്ഷേ, കെണിയാകാന്‍ സാദ്ധ്യതയുണ്ടെന്നാണ് നിരീക്ഷകര്‍ പറയുന്നത്. പത്തുവര്‍ഷം മുമ്പും ഇപ്പോഴുമുള്ളനിങ്ങളെ വിശദപഠനത്തിനു വിധേയമാക്കി നിരീക്ഷണത്തിന്റെ സൂക്ഷ്മത വര്‍ദ്ധിപ്പിക്കാനുള്ള പരിപാടിയുടെ ഭാഗമാകാം ഇതെന്നാണ് വിലയിരുത്തപ്പെടുന്നത്. ആർട്ടിഫിഷ്യൽ ഇന്റലിജന്‍സ് ഉപയോഗിച്ച് ഫേസ്ബുക്ക് ഉപയോക്താക്കളുടെ വിവരങ്ങള്‍ ശേഖരിക്കാനുള്ള നീക്കം ഇതിനു പിന്നിലുണ്ടെന്ന ആരോപണം തള്ളിക്കളയാനാവില്ലെന്നാണ് പ്രമുഖ ടെക് എഴുത്തുകാരി കെറ്റ് ഒനീല്‍ പറയുന്നത്. പുതിയ ഫേസ് റെക്കഗനെഷന്‍ അല്‍ഗോരിതത്തിന് രൂപം നല്‍കാനുള്ള അടവാണിതെന്ന് കെറ്റ് ഒനീല്‍ അഭിപ്രായപ്പെടുന്നു. ഒരു പ്രത്യേക കാലയളവിനുള്ളില്‍ വ്യക്തിക്ക് വന്ന രൂപമാറ്റം,ഇനിയുള്ള കാലത്ത് രൂപമാറ്റം വരാനുള്ള സാധ്യത എന്നിവ പരിശോധിച്ച് വ്യക്തികളെ വിശദമായി പഠിക്കാനുള്ള ശ്രമം ആയിരിക്കാം ഇതിന് പിന്നിലെന്നും ഇവര്‍ അവകാശപ്പെടുന്നു. സത്യമിതാണെങ്കില്‍ ലോകമെമ്പാടുമുള്ള പ്രശസ്ത വ്യക്തികളെ ഉള്‍പ്പെടെ മണ്ടന്മാരാക്കി പത്തുവര്‍ഷ ഫോട്ടോ ചലഞ്ചിലൂടെ സോഷ്യല്‍ മീഡിയ നമ്മളെ ചൂഷണം ചെയ്യുകയായിരുന്നു എന്നു വ്യക്തം.
ഈ അഭിപ്രായങ്ങളുടെ കൂടി അടിസ്ഥാനത്തില്‍ നോക്കുമ്പോള്‍ റിച്ചാള്‍ഡ് സ്റ്റാള്‍മാന്റെ വിലയിരുത്തല്‍ ശരിയാണെന്നുസമ്മതിക്കേണ്ടിവരും. സ്വന്തം മൊബൈലില്‍ ആയിരം ചാരന്മാരെ ആവഹിച്ചുവച്ചാണ് നാമോരുത്തരും നടക്കുന്നതെന്ന അറിവ് അഭിമാനത്തെക്കുറിച്ചോ സുരക്ഷിതത്വത്തെക്കുറിച്ചോ പറയാനുള്ള നമ്മുടെ അര്‍ഹതയെയാണ് ചോദ്യം ചെയ്യുന്നത്.
https://www.facebook.com/Malayalivartha