സ്‌നേഹലതാ റെഡ്ഢി ;സമൂഹത്തിലെ വിവേചനങ്ങള്‍ക്കെതിരെ പ്രതികരിച്ചതിന്റെ പേരില്‍ അകാലത്തില്‍ ജീവന്‍ പൊലിഞ്ഞ ഉള്‍ക്കരുത്തുള്ള വനിത
അടിയന്തരാവസ്ഥക്കാലത്ത് അഭിപ്രായസ്വാതന്ത്ര്യം ഉയര്‍ത്തിപ്പിടിച്ചതിന്റെ പേരില്‍ മാത്രം കേസില്‍ കുടുക്കി തുറുങ്കിലടക്കപ്പെട്ട്, പീഡനങ്ങള്‍ അനുഭവിച്ച് അകാലത്തില്‍ മരിക്കേണ്ടിവന്ന നൂറുകണക്കിന് ഇന്ത്യക്കാരില്‍ ഒരാളാണ് കന്നഡയിലെ അറിയപ്പെടുന്ന ഒരു സിനിമാതാരമായിരുന്ന സ്‌നേഹലതാ റെഡ്ഢി. അടിയന്തരാവസ്ഥക്കാലത്ത് സ്‌നേഹലതയ്ക്ക് സഹിക്കേണ്ടി വന്നത് ജയില്‍ വാസവും, മാനസികപീഡനങ്ങളും, ചികിത്സാനിഷേധവും മാത്രം. ഒടുവില്‍ പരോളിലിറങ്ങി അധികം താമസിയാതെ രോഗം മൂര്‍ഛിച്ച് അകാലത്തിലുള്ള മരണവും.
1975 ജൂണ്‍ 25ന് ഇന്ദിരാഗാന്ധി അടിയന്തരാവസ്ഥ പ്രഖ്യാപിക്കുമ്പോള്‍ അടിക്കല്ലിളകിയത് ഇന്ത്യയുടെ ഭരണഘടന നമുക്ക് അനുവദിച്ചുതന്നിട്ടുള്ള പൗരാവകാശസങ്കല്പങ്ങളുടെ കൂടിയായിരുന്നു. സ്വാതന്ത്ര്യാനന്തര ഇന്ത്യയില്‍ ജനങ്ങള്‍ അനുഭവിച്ചുപോന്നിരുന്ന സമാധാനവും സുരക്ഷിതത്വവും ഒരു സുപ്രഭാതത്തില്‍ ഇടിഞ്ഞു വീഴുകയായിരുന്നു അന്ന്. പലരും അകാരണമായി തുറുങ്കിലടക്കപ്പെട്ടു. അക്കൂട്ടത്തില്‍ ഒരാളായിരുന്നു എഴുത്തുകാരിയും, ആക്ടിവിസ്റ്റും, അഭിനേത്രിയുമായിരുന്ന സ്‌നേഹലതാ റെഡ്ഢി.
1932-ലെ ആന്ധ്രാപ്രദേശില്‍, ക്രിസ്തുമതത്തിലേക്ക് പരിവര്‍ത്തനം ചെയ്യപ്പെട്ട ഒരു കുടുംബത്തിലെ രണ്ടാം തലമുറയിലായിരുന്നു സ്‌നേഹലതയുടെ ജനനം. കോളനി ഭരണം ഇന്ത്യയില്‍ അടിച്ചേല്‍പ്പിച്ച ചൂഷണങ്ങളോടുള്ള പ്രതിഷേധം, കോളേജ് പഠനകാലത്തു തന്നെ തന്റെ ക്രിസ്ത്യന്‍ നാമം തിരസ്‌കരിക്കാന്‍ സ്‌നേഹലതയെ പ്രേരിപ്പിച്ചു. വലിയൊരു വട്ടപ്പൊട്ടും തൊട്ട്, ഇന്ത്യന്‍ വസ്ത്രങ്ങള്‍ ധരിച്ചുകൊണ്ട് മാത്രമേ അക്കാലത്ത് അവരെ കാണാന്‍ കഴിയുമായിരുന്നുള്ളൂ. പ്രശസ്ത നര്‍ത്തകന്‍ കിട്ടപ്പാ പിള്ളയില്‍ നിന്നും അവര്‍ ഭരതനാട്യം അഭ്യസിച്ചു. നര്‍ത്തകി എന്ന നിലയില്‍ പ്രശസ്തി നേടി.
കവിയും, ഗണിതശാസ്ത്രജ്ഞനും, സംവിധായകനും ഒക്കെയായ പട്ടാഭി രാമ റെഡ്ഢിയുമായുള്ള അവരുടെ വിവാഹം നടക്കുന്നത് അക്കാലത്താണ്. ചെന്നൈ ക്വീന്‍സ് മേരി കോളേജില്‍ വെച്ച് യാദൃഛികമായാണ് പട്ടാഭി, സ്‌നേഹലതയുടെ നൃത്തം കാണാനിടയാകുന്നത് . പ്രഥമദര്‍ശനത്തില്‍ തന്നെ സ്‌നേഹലതയില്‍ അനുരക്തനായ പട്ടാഭി, അവരെ വിവാഹം ചെയ്യാതെ തന്റെ താടി വടിക്കില്ലെന്ന് പ്രതിജ്ഞയെടുത്തു. ഒടുവില്‍ സുഹൃത്തുക്കള്‍ മുന്‍കൈയ്യെടുത്തതിനാല്‍ അവര്‍ തമ്മില്‍ കണ്ടുമുട്ടി. സ്‌നേഹലതയ്ക്കും പട്ടാഭിയെ ഇഷ്ടപ്പെട്ടതുകൊണ്ട്, പട്ടാഭിയുടെ താടി നിലം മുട്ടും മുമ്പുതന്നെ അവര്‍ വിവാഹിതരായി.
സാമൂഹ്യപ്രവര്‍ത്തനങ്ങളില്‍ അതീവ തത്പരരായ ആ ദമ്പതികള്‍ തുടക്കം മുതല്‍ക്കുതന്നെ പ്രശസ്ത സ്വാതന്ത്ര്യസമര സേനാനിയും ആക്ടിവിസ്റ്റുമായിരുന്ന റാം മനോഹര്‍ ലോഹ്യയുടെ പ്രവര്‍ത്തനങ്ങളില്‍ ആകൃഷ്ടരായിരുന്നു. ചെന്നൈ നാടക ചരിത്രത്തില്‍ ഈ ദമ്പതികള്‍ക്കുള്ള സ്ഥാനം അവിസ്മരണീയമാണ്. ഇവര്‍ ചേര്‍ന്നാണ് ' മദ്രാസ് പ്ലെയേഴ്‌സ് ' എന്നൊരു നാടകസംഘം തുടങ്ങിയത്. താമസിയാതെ ബാംഗ്ലൂരിലേക്ക് ചുവടുമാറ്റിയ അവര്‍ അവിടെ അശോക് മന്ദാനയുമായി ചേര്‍ന്ന് 'അഭിനയ' എന്ന നാടകസംഘത്തിനും രൂപം നല്‍കുന്നുണ്ട്. അവര്‍ക്ക് രണ്ടുമക്കളായിരുന്നു. പില്‍ക്കാലത്ത് എഴുത്തുകാരിയും ആക്ടിവിസ്റ്റുമായി പ്രശസ്തി നേടിയ നന്ദന റെഡ്ഢിയും, സംഗീതരംഗത്ത് വിശ്വപ്രസിദ്ധിയാര്‍ജ്ജിച്ച അനിയന്‍ കൊനാരക് റെഡ്ഢിയും.
കുഞ്ഞുങ്ങളുമായി വളരെ അടുപ്പം സൂക്ഷിച്ചിരുന്നു സ്‌നേഹലത. സാമ്പ്രദായികമായ വിലക്കുകളൊന്നും ഏര്‍പ്പെടുത്താതെ, മക്കളെ തികച്ചും സ്വതന്ത്രമായ ചിന്താഗതികളോടെ വളര്‍ത്തി അവര്‍. അമ്മയുമായി ബന്ധപ്പെട്ട ഒരു ഓര്‍മ്മ, ഇന്ന് 'ദി കണ്‍സേണ്‍ഡ് ഫോര്‍ വര്‍ക്കിങ്ങ് ചില്‍ഡ്രണ്‍' എന്ന സംഘടന നയിക്കുന്ന സ്‌നേഹലതയുടെ മകള്‍ നന്ദന റെഡ്ഢി പങ്കുവെച്ചു.
' എനിക്കന്നു പതിമൂന്നു വയസ്സ് പ്രായം. വീട്ടില്‍ അച്ഛന്റെയും അമ്മയുടെയും കൂടെ ഡോ. ഷിവാഗോ കണ്ട കുറ്റത്തിന് എന്റെ സ്‌കൂളിലെ പ്രിന്‍സിപ്പല്‍ എന്നെ ഓഫീസ് മുറിയില്‍ പിടിച്ചു നിര്‍ത്തിയിരിക്കുകയാണ്. രാവിലെ മുതല്‍ക്ക് ഒരേ നില്‍പ്പാണ്. കുറച്ചു കഴിഞ്ഞപ്പോള്‍ എനിക്കാകെ പരിഭ്രമമായി. എങ്ങനെയെങ്കിലും അവിടന്നും രക്ഷപ്പെടണം എന്നായി. ഓഫീസ് റൂമിന് ചുമരല്ല, പട്ടിക മറയാണ്. ഞാന്‍ അവിടെക്കിടന്ന ഡെസ്‌കിന്മേല്‍ ഒരു സ്റ്റൂളെടുത്തിട്ട് അതില്‍ വലിഞ്ഞുകേറി അപ്പുറം മറിഞ്ഞ്, ഒരു വിധം ഇറങ്ങിയോടി ഓഫീസില്‍ നിന്നും. പുറത്തിറങ്ങിയതും പൊരിഞ്ഞ മഴ. ആകെ നനഞ്ഞ്, ശിക്ഷയുടെ അപമാനഭാരവും പേറി ഞാന്‍ വീട്ടില്‍ ചെന്ന് കേറി. അമ്മ എന്നെ രണ്ടുകയ്യും വിരിച്ചു സ്വീകരിച്ചു. എനിക്ക് നല്ല ചൂടുള്ള കട്ടന്‍ചായ ഇട്ടുതന്നു. അതും മൊത്തിക്കൊണ്ട് ഞാന്‍ വീടിന്റെ ഇറയത്ത് അമ്മയോടൊപ്പം മഴകണ്ടുകൊണ്ടിരുന്നു. ഇവിടെ എന്നെ ആരും ശിക്ഷിക്കാനെത്തില്ലെന്ന് എനിക്കുറപ്പുണ്ടായിരുന്നു.
അടുത്ത ദിവസം അമ്മയും വന്നു എന്റെയൊപ്പം സ്‌കൂളിലേക്ക്. കുട്ടികളെ വഴിതെറ്റിക്കുന്ന സിനിമകളെപ്പറ്റിയും സദാചാരം പുലരേണ്ടതിന്റെ ആവശ്യത്തെപ്പറ്റിയും ഒക്കെ മദര്‍ സുപ്പീരിയര്‍ എന്റെ അമ്മയെ ബോധവല്‍ക്കരിക്കാന്‍ വിഫലശ്രമങ്ങള്‍ നടത്തുകയുണ്ടായെങ്കിലും അമ്മ അവരോട് ഒരു കാര്യം വെട്ടിത്തുറന്നുതന്നെ പറഞ്ഞു. 'ഞാന്‍ എന്റെ മകളെ നിങ്ങളുടെ സ്‌കൂളിലയക്കുന്നത് അവള്‍ക്ക് അടിസ്ഥാന വിദ്യാഭ്യാസം കിട്ടാന്‍ വേണ്ടിയാണ്. സദാചാരം പഠിപ്പിക്കാനല്ല. ദയവായി അവളുടെ അമ്മ കളിക്കരുത്.. അതിനിവിടെ ഞാനുണ്ട്.. ' ആ അമ്മ തന്ന സ്‌നേഹത്തിന്റെ കരുതലിലാണ് ഞാന്‍ വളര്‍ന്നുവന്നത്. '
നന്ദന തുടര്‍ന്നു, ' അമ്മയ്ക്ക് എന്റെ അനിയന്‍ കൊണാരകുമായി ഒരു പ്രത്യേക അടുപ്പമുണ്ടായിരുന്നു. അച്ഛനും അമ്മയും സ്‌പെയിനില്‍ അവരുടെ മധുവിധുവിന് പോയപ്പോള്‍ അവിടെ വച്ച് അമ്മ ഫ്‌ളമെങ്കോ നൃത്തം അഭ്യസിച്ചിരുന്നു. അന്ന് അമ്മ ആഗ്രഹിച്ചതാണ് അമ്മയ്ക്ക് ഫ്‌ളമെങ്കോ ഗിറ്റാര്‍ വായിക്കുന്ന ഒരു മകന്‍ വേണമെന്ന്. എന്റെ അനിയനാണെങ്കില്‍ തീരെ ചെറുപ്പത്തില്‍ തന്നെ വളരെ സ്വാഭാവികമായി സംഗീതത്തോട് അഭിരുചി കാണിച്ചും തുടങ്ങി. അവന്റെ നിയോഗം അതാണെന്നപോലെ.. അമ്മയുടെ സ്വപ്‌നങ്ങള്‍ സാക്ഷാത്കരിക്കാന്‍ പിറന്നുവീണവനാണ് അവനെന്നപോലെ..
സ്‌നേഹലതയ്ക്ക് ദേശീയ പ്രശസ്തി കിട്ടുന്നത്, സുഹൃത്തും സാഹിത്യകാരനുമായിരുന്ന യു.ആര്‍.അനന്തമൂര്‍ത്തിയുടെ 'സംസ്‌കാര' എന്ന നോവല്‍ അതേപേരില്‍ പട്ടാഭിയുടെ സംവിധാനത്തില്‍ സിനിമയാവുമ്പോഴാണ്. മതത്തിന്റെ പേരില്‍ ജാതിയുടെ പേരില്‍ ഒക്കെ സമൂഹത്തില്‍ നിലനിന്നിരുന്ന വിവേചനങ്ങള്‍ വിഷയമാക്കി എഴുതപ്പെട്ട തീവ്രമായൊരു നോവലായിരുന്നു സംസ്‌കാര. സ്‌നേഹലതയ്ക്കായിരുന്നു നായികയായ ചന്ദ്രി എന്ന വേശ്യയുടെ വേഷം. ഗിരീഷ് കര്‍ണാഡും ലങ്കേഷും മറ്റു പ്രധാന റോളുകളില്‍ അഭിനയിച്ച ആ സിനിമയ്ക്ക് തുടക്കത്തില്‍ സെന്‍സര്‍ഷിപ്പ് നിഷേധിക്കപ്പെട്ടെങ്കിലും, അതിനെ എതിര്‍ത്തുതോല്‍പ്പിച്ച് ഒടുവില്‍ 1970-ല്‍ സിനിമ പുറത്തിറങ്ങുകയും അതിന് മികച്ച സിനിമയ്ക്കുള്ള ദേശീയ അവാര്‍ഡ് കിട്ടുകയുമുണ്ടായി.
എഴുപതുകളിലൂടെ തുടക്കത്തിലാണ് സ്ഥിതിഗതികള്‍ വഷളായിത്തുടങ്ങുന്നത്. എഴുപത്തൊന്നില്‍ പാക്കിസ്ഥാനെതിരെയുള്ള യുദ്ധത്തില്‍ വിജയിക്കുന്നതോടെ ഇന്ദിരാഗാന്ധിയുടെ ജനപ്രീതി ആകാശം തൊടുന്നു. തുടര്‍ന്ന് നടന്ന ആണവപരീക്ഷണവും അവരുടെ പരുക്കന്‍ ഇമേജിന് ആഴം കൂട്ടുന്നു. എഴുപത്തി മൂന്നോടെ വിലക്കയറ്റത്തിനും അഴിമതിക്കും ദാരിദ്ര്യം നിറഞ്ഞ ജീവിത സാഹചര്യങ്ങള്‍ക്കുമെതിരെ ഇന്ത്യയിലെ ജനങ്ങള്‍ക്കിടയില്‍ ഒറ്റപ്പെട്ട സമരങ്ങള്‍ പൊട്ടിപ്പുറപ്പെടുന്നു.
1975 ജൂണില്‍ തിരഞ്ഞെടുപ്പില്‍ സര്‍ക്കാര്‍ സംവിധാനങ്ങള്‍ ദുരുപയോഗപ്പെടുത്തി എന്ന കാരണം പറഞ്ഞ് അലഹബാദ് ഹൈക്കോടതി ഇന്ദിരാ ഗാന്ധിയോട് പ്രധാനമന്ത്രി പദം ഒഴിയാന്‍ ആവശ്യപ്പെടുന്നു. രാജ്യത്തിന്റെ നാനാ കോണുകളില്‍ നിന്നും ഇന്ദിരയുടെ രാജിക്കായുള്ള മുറവിളികള്‍ ഉയര്‍ന്നതോടെ, അങ്കലാപ്പിലായ ഇന്ദിരയുടെ നിര്‍ദേശപ്രകാരം പ്രസിഡന്റ് ഫക്രുദ്ദീന്‍ അലി അഹമ്മദ് 1975 ജൂണ്‍ 25-ന് അര്‍ദ്ധരാത്രിയോടെ രാജ്യത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിക്കുന്നു.
തുടര്‍ന്ന് വ്യാപകമായി രാഷ്രീയപ്രേരിതമായ അറസ്റ്റുകള്‍ നടക്കുന്നു. ജയപ്രകാശ് നാരായണന്‍ അടക്കമുള്ള പല നേതാക്കളും തുറുങ്കിലടക്കപ്പെടുന്നു. പലരും ക്രൂരമായ പീഡനങ്ങള്‍ക്ക് ഇരയാവുന്നു. പലരും എന്നെന്നേക്കുമായിത്തന്നെ ഈ ഭൂമുഖത്തു നിന്നും അപ്രത്യക്ഷമാവുന്നു. റാം മനോഹര്‍ ലോഹ്യയുടെ തത്വങ്ങളില്‍ വിശ്വസിച്ചിരുന്ന സ്‌നേഹലതയും ഭര്‍ത്താവ് പട്ടാഭിയും അന്നത്തെ ഈ അടിയന്തരാവസ്ഥയെ തുറന്നു തന്നെ എതിര്‍ത്തതില്‍ അതിശയപ്പെടേണ്ടതില്ലല്ലോ..
ട്രേഡ് യൂണിയന്‍ രംഗത്ത് സജീവമായിരുന്ന ജനതാദള്‍ നേതാവ് ജോര്‍ജ്ജ് ഫെര്‍ണാണ്ടസുമായി അടുത്ത ബന്ധം പുലര്‍ത്തിയിരുന്നവരായിരുന്നു ഇരുവരും. അടിയന്തരാവസ്ഥ മൂര്‍ച്ഛിച്ചതോടെ ഫെര്‍ണാണ്ടസിന്റെ പ്രവര്‍ത്തനം ഒളിവില്‍ കഴിഞ്ഞുകൊണ്ടായി. സ്‌നേഹലതയും പട്ടാഭിയും അക്രമങ്ങളോട് എതിര്‍പ്പുള്ളവരായിരുന്നെങ്കിലും വേണ്ടിടത്ത് അക്രമമാവാം എന്ന വിശ്വാസക്കാരനായിരുന്നു ജോര്‍ജ്ജ് ഫെര്‍ണാണ്ടസ്. ആയിടയ്ക്കാണ് ഫെര്‍ണാണ്ടസിനെതിരെ പിന്നീട് 'ബറോഡാ ഡയനാമൈറ്റ് കേസ്' എന്ന് പ്രസിദ്ധമായ ഒരു ഗൂഢാലോചനാകേസ് ചുമത്തപ്പെടുന്നത്. അതിന്റെ അന്വേഷണവുമായി ബന്ധപ്പെട്ട് പോലീസ് അദ്ദേഹവുമായി ബന്ധമുള്ള സകലരെയും അകത്താക്കി. കൂട്ടത്തില്‍ സ്‌നേഹലതയും പട്ടാഭിയും രണ്ടുമക്കളും അറസ്റ്റിലായി.
1976 മേയ് 2-നാണ് മിസ ((Maintenance of Internal Securtiy Act)) എന്ന കരിനിയമം ചുമത്തി പോലീസ് അവരെ അറസ്‌റുചെയ്യുന്നത്. അന്ന് തന്റെ കുടുംബത്തെ വെറുതെ വിടുകയാണെങ്കില്‍ തന്‍ സഹകരിക്കാം എന്നൊരു വാക്ക് സ്‌നേഹലത പൊലീസിന് നല്കിയതുകൊണ്ട്, അറസ്റ്റുചെയ്ത് ദിവസങ്ങള്‍ക്കുള്ളില്‍ അവരുടെ ഭര്‍ത്താവിനെയും മക്കളെയും പോലീസ് വിട്ടയച്ചു. കേസിന്റെ കുറ്റപത്രത്തില്‍ അവസാനം വരേയ്ക്കും സ്‌നേഹലതയുടെ പേര് ചേര്‍ക്കപ്പെടുന്നില്ലെങ്കിലും, അടിയന്തരാവസ്ഥക്കാലമായിരുന്നതിനാല്‍ വെറും സംശയത്തിന്റെ പേരും പറഞ്ഞ് അവര്‍ക്ക് വിചാരണ പോലും നിഷേധിക്കപ്പെട്ട് എട്ടുമാസത്തോളം ജയില്‍വാസവും അനുബന്ധമായുള്ള മാനസിക പീഡനങ്ങളും അനുഭവിക്കേണ്ടി വന്നു.
കടുത്ത ആസ്തമാ രോഗിയായിരുന്നു സ്‌നേഹലത. ജയിലില്‍ വെച്ച് അവര്‍ രണ്ടുതവണ ആസ്തമാറ്റിക് കോമയിലായി. പലവട്ടം ഹൃദയാഘാതം വന്നു. അപ്പോഴൊന്നും കൃത്യമായ ചികിത്സ അവര്‍ക്ക് ലഭ്യമായില്ല. അവരുടെ ആസ്ത്മയ്ക്ക് ഇടയ്ക്കിടെ ചികിത്സ നല്‍കാന്‍ വരാന്‍ മടിച്ച് ജയില്‍ ഡോക്ടര്‍ രോഗം വഷളാവുമ്പോള്‍ കുത്തിവെക്കാനുള്ള 'അഡ്രിനാലിന്‍' ഇഞ്ചക്ഷന്‍ സ്‌നേഹലതയ്ക്കു തന്നെ കൈമാറി. അവര്‍ സ്വയം മരുന്നുകുത്തിവെക്കുമായിരുന്നു.
ജയിലില്‍ സൂക്ഷിച്ചിരുന്ന തന്റെ ഡയറിയില്‍ ആദ്യകാലത്ത് സ്‌നേഹലത ഇങ്ങനെ കുറിക്കുന്നുണ്ട്, ' ജയിലിനുള്ളിലേക്ക് കടന്നുവരുന്ന ഒരു സ്ത്രീയോട് അവര്‍ ആദ്യമേ ചെയുന്ന ഒരു ക്രൂരതയുണ്ട്. സകലരുടെയും മുന്നില്‍ വെച്ച് അവളുടെ തുണി മുഴുവന്‍ ഉരിഞ്ഞുകളയും. ശിക്ഷ കിട്ടിയതിന്റെ മനസ്സുലച്ചിലോടെയാവും അവള്‍ ജയിലിലേക്ക് കേറി വരുന്നത്. അവളുടെ ശരീരത്തെകൂടി ഇങ്ങനെ അപമാനിച്ചില്ലെങ്കില്‍ എന്തെങ്കിലും കുറഞ്ഞുപോവുമോ അവിടെ..? ഇതൊക്കെ മാറേണ്ടേ..? '
ജയിലില്‍ അസുഖത്തിന്റെ ദുരിതങ്ങളില്‍ ഉഴലുമ്പോഴും അവര്‍ തന്റെ ഊര്‍ജ്ജം വെടിഞ്ഞില്ല. സഹ തടവുകാരുടെ മനസികോല്ലാസത്തിനായി അവര്‍ പാട്ടും, നൃത്തവും, നാടകങ്ങളും ഒക്കെ സംഘടിപ്പിച്ചു ജയിലിനുള്ളില്‍. സ്ത്രീ തടവുകാര്‍ക്ക് അവരുടെ അവകാശങ്ങള്‍ പലതും നേടിക്കൊടുത്തു. സെല്‍ മര്‍ദ്ദനങ്ങളുടെ പതിവുരീതികള്‍ പലതും ഒരു പരിധിവരെ, സ്‌നേഹലതയുടെ ഇടപെടലുകള്‍ കാരണം അവസാനിപ്പിച്ചു.
1976 ആഗസ്റ്റ് പതിനാറാം തീയതി സ്‌നേഹലത തന്റെ പ്രിസണ്‍ ഡയറിയില്‍ ഇങ്ങനെ എഴുതുന്നു ' ഇന്നിവിടെ മറ്റെല്ലാവര്‍ക്കും ഇത്തിരി സമാധാനമുള്ള ദിവസമാണ്. ഹെഡ് വാര്‍ഡന്‍ സ്ഥലത്തില്ല. പക്ഷെ, എനിക്കുമാത്രം ഇന്ന് ആത്മാവില്‍ വിശപ്പും ദാഹവുമാണ്.. എനിക്കെന്റെ മോനെ കാണണം.. ഇപ്പോള്‍ കാണണം എനിക്കവനെ.. . എന്റെ അവസാനകാലത്ത് എനിക്കവന്റെ കൂടെ കഴിയണം.. അവന്‍ ഇപ്പോള്‍ എന്നെ വിട്ടു പോവുകയാണ്, ഇനി അവനെ കാണാന്‍ പറ്റിയെന്നുവരില്ല... അഥവാ കണ്ടാല്‍ തന്നെ അവന്‍ എന്റെ പഴയ കുഞ്ഞാവില്ല.. '
' നാട്ടിലെ ബഹളങ്ങളില്‍ നിന്നും വേര്‍പെടുത്തി മകനെ അമേരിക്കയിലെ ബെര്‍ക്ക്‌ലി കോളേജില്‍ സംഗീത പഠനത്തിന് പോവാന്‍ നിര്‍ബന്ധിച്ച് പറഞ്ഞയക്കുകയായിരുന്നു അപ്പോള്‍ സ്‌നേഹലത. അമ്മയെ ജയിലില്‍ ചെന്ന് കണ്ടിട്ട് അവന്‍ പോയന്നാണ് ഈ എഴുത്ത്. തമ്മില്‍ കാണില്ല എന്ന് അപ്പോള്‍ രണ്ടുപേര്‍ക്കും ഉള്ളില്‍ തോന്നിയിരുന്നു. അന്ന് യാത്ര പറഞ്ഞിറങ്ങും മുമ്പ്, അവന്‍ മുമ്പൊരിക്കലും ചെയ്തിട്ടില്ലാത്തവണ്ണം, അമ്മയുടെ കാലില്‍ തൊട്ടു നമസ്‌കരിച്ചിട്ടാണ് ജയിലില്‍ നിന്നും ഇറങ്ങിപ്പോവുന്നത്. പിന്നീട് അമ്മയെ ജീവനോടെ കാണാന്‍ അവനു കഴിഞ്ഞിട്ടില്ല...' നന്ദന പറഞ്ഞു.
ആരോഗ്യം തീര്‍ത്തും മോശമായിത്തുടങ്ങിയതോടെ, എട്ടുമാസത്തെ ജയില്‍ വാസത്തിനൊടുവില്‍ 1977 ജനുവരിയില്‍ സ്‌നേഹലതയ്ക്ക് പരോള്‍ അനുവദിക്കപ്പെട്ടു. ദീര്‍ഘനാളത്തെ ജയില്‍വാസത്തിന്റെ പരുക്കന്‍ അനുഭവങ്ങളും, കൃത്യമായ ചികിത്സ കിട്ടാത്തതിനാല്‍ മൂര്‍ച്ഛിച്ച ആസ്ത്മയും സ്‌നേഹലതയെ നിരന്തരം വേട്ടയാടി. ഒടുവില്‍ പരോളിനിറങ്ങി അധികം താമസിയാതെ (ജനുവരി 20) അവര്‍ മരണത്തിന് കീഴടങ്ങി.
ആസ്ത്മ കൊണ്ട് വല്ലാതെ പൊറുതി മുട്ടിയ ജയില്‍ രാത്രികളിലൊന്നില്‍ സ്‌നേഹലത തന്റെ ഡയറിയില്‍ ഇങ്ങനെ കുറിച്ചിരുന്നു, ' In a real dark night of the soul, it is always 3 'o' clock in the morning, day after day.. '
https://www.facebook.com/Malayalivartha