ആക്രമണത്തില്‍ കൊല്ലപ്പെട്ട സിആര്‍പിഎഫ് ജവാന്റെ കുടുംബത്തിന് രേഖകൾ പോലും ആവശ്യപ്പെടാതെ 48 മണിക്കൂറിനകം ഇൻഷുറൻസ് തുക നൽകി എല്‍ഐസി; അകമഴിഞ്ഞ നന്മയെ പ്രശംസിച്ച് സോഷ്യൽ മീഡിയ
പുൽവാമയിലുണ്ടായ ചാവേറാക്രമണത്തിൽ കൊല്ലപ്പെട്ട സൈനികന്റെ കുടുംബത്തിന് രേഖകൾ ഒന്നും ആവശ്യപ്പെടാതെ ഇഷുറൻസ് തുക നൽകി ലൈഫ് ഇന്‍ഷുറന്‍സ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ മാതൃകയായി. കര്‍ണ്ണാടകയിലെ മാണ്ഡ്യയില്‍ നിന്ന് പുല്‍വാമയിലെ ആക്രമണത്തില്‍ കൊല്ലപ്പെട്ട സിആര്‍പിഎഫ് ജവാന്‍ എച്ച്. ഗുരുവിന്‍റെ കുടുംബത്തിനാണ് എല്‍ഐസി പണം നല്‍കിയത്. എല്‍ഐസിയുടെ ഇത്തരത്തിലൊരു നടപടിയ്ക്ക് സോഷ്യല്‍ മീഡിയയില്‍ വമ്പൻ കയ്യടിയാണ് ലഭിക്കുന്നത്.
മാണ്ഡ്യയിലുള്ള ബ്രാഞ്ച് ഗുരുവിന്റെ മരണം സംഭവിച്ച് 48 മണിക്കൂറിനകം ആയിരുന്നു 3,82,199 രൂപ നോമിനിയുടെ അക്കൗണ്ടിലേക്ക് നിക്ഷേപിച്ചത്. മരണ സര്‍ട്ടിഫിക്കറ്റോ മറ്റ് രേഖകളോ ചോദിച്ചില്ല എന്നാണ് പ്രദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
ഗുരു ഭീകരാക്രമണം നടന്ന ദിവസം ഉച്ചയ്ക്ക് വീട്ടിലേക്ക് വിളിച്ച് അമ്മയുമായി സംസാരിച്ചിരുന്നു. ആറ് മാസം മുന്‍പാണ് ഇദ്ദേഹത്തിന്‍റെ വിവാഹം കഴിഞ്ഞത്. ഇദ്ദേഹത്തിന്‍റെ കുടുംബത്തിലെ എക സ്ഥിര വരുമാനക്കാരാനായിരുന്നു ഗുരു. ഇദ്ദേഹത്തിന്‍റെ അനുജന്‍ ഒരു കൂലിപ്പണിക്കാരനാണ്.
എട്ട് വര്‍ഷം മുന്‍പാണ് ഗുരു അര്‍ദ്ധസൈനിക വിഭാഗത്തിന്‍റെ ഭാഗം ആകുന്നത്. കാശ്മീരില്‍ എത്തുന്നതിന് മുന്‍പ് ഇദ്ദേഹം ജാര്‍ഖണ്ഡിലാണ് സേവനം അനുഷ്ഠിച്ച് കൊണ്ടിരുന്നത്. ഈ മാസം ആദ്യം മണ്ഡ്യയിലെ വീട്ടില്‍ അവധിക്ക് എത്തിയ ഗുരു ഫെബ്രുവരി 10നായിരുന്നു ജോലി സ്ഥലത്തേക്ക് തിരിച്ചുപോയത്.
https://www.facebook.com/Malayalivartha