പ്രണയിച്ചും ഒരുമിച്ച് ജീവിച്ചും കൊതി തീരും മുൻപേ ആ ദാമ്പത്യ ജീവിതം പാതിവഴിയിൽ അവസാനിച്ചു... മൂന്ന് വര്‍ഷത്തെ പ്രണയത്തിനൊടുവില്‍ വീട്ടുകാരുടെ സമ്മതത്തോടെ മൂന്ന് മാസങ്ങള്‍ക്ക് മുന്‍പായിരുന്നു വിവാഹം... പ്രിയതമയുടെ വിയോഗം ഉൾക്കൊള്ളാനാകാതെ ഭര്‍ത്താവ്
കഴിഞ്ഞ ദിവസം 149 യാത്രക്കാരും എട്ട് ജീവനക്കാരുമായി പോയ എത്യോപ്യന്‍ എയര്‍ലൈന്‍സ് വിമാനമാണ് പറന്നുയര്‍ന്ന ഉടന്‍ തകര്‍ന്നുവീണത്. വിമാനത്തിലുണ്ടായിരുന്ന എല്ലാവരും മരിച്ചു. ഐക്യരാഷ്ട്രസഭാ ഉപദേശകയായിരുന്നു ശിഖ ദാര്‍ഗ്. നയ്റോബിയില്‍ നടക്കുന്ന യുഎന്‍ പരിസ്ഥിതി സമ്മേളനത്തില്‍ പങ്കെടുക്കാനുള്ള യാത്രയിലായിരുന്നു ശിഖ. പാരിസ് പരിസ്ഥിതി ഉടമ്ബടി ചര്‍ച്ചകളില്‍ ശിഖ പങ്കെടുത്തിരുന്നു. 'പ്ലെയിന്‍ ലാന്‍ഡ് ചെയ്ത ഉടന്‍ വിളിക്കാം'- പ്രിയതമയുടെ വിളി കാത്തിരുന്ന സൗമ്യയെ തേടിയെത്തിയ ദുരന്തവാര്‍ത്ത ഉൾക്കൊള്ളാനാകാതെ ശിഖയുടെ ഭർത്താവ്. കഴിഞ്ഞദിവസം പറന്നുയര്‍ന്ന ഉടന്‍ തകര്‍ന്നുവീണ എത്യോപ്യന്‍ വിമാനത്തിലെ യാത്രക്കാരിയായ ഇന്ത്യാക്കാരി ശിഖ ദാര്‍ഗിന്റെ ദാരുണമരണത്തിന്റെ ഞെട്ടലിലാണ് ഭര്‍ത്താവ്. മൂന്ന് വര്‍ഷത്തെ പ്രണയത്തിനൊടുവില്‍, മൂന്ന് മാസങ്ങള്‍ക്ക് മുന്‍പായിരുന്നു ശിഖയും സൗമ്യ ഭട്ടാചാര്യയും വിവാഹിതരായത്.
ശിഖക്കൊപ്പം നയ്‌റോബിയിലേക്ക് പോകാനിരുന്നതാണ് സൗമ്യയും. ടിക്കറ്റുമെടുത്തിരുന്നു. അവസാന നിമിഷമാണ് ഔദ്യോഗിക ആവശ്യം മൂലം സൗമ്യ ടിക്കറ്റ് റദ്ദാക്കിയത്. 'ഞാന്‍ ഫ്‌ലൈറ്റില്‍ കയറി. ലാന്‍ഡ് ചെയ്യുമ്ബോള്‍ വിളിക്കാം'- ശിഖ സൗമ്യക്കയച്ച അവസാന സന്ദേശം ഇങ്ങനെ. പക്ഷേ ആ സന്തോഷത്തിന് അധിക ആയുസ്സുണ്ടായിലല്ല, ഉടനെ സുഹൃത്തിന്റെ വിളി വന്നു. ദുരന്തവാര്‍ത്ത കേട്ട് ഒരക്ഷരം പോലും മിണ്ടാനാകാതെ സൗമ്യ നിന്നു. ശിഖ നയ്‌റോബിയില്‍ നിന്ന് മടങ്ങിയെത്തിയാല്‍ അവധിക്കാല യാത്ര പോകാനുള്ള തയ്യാറെടുപ്പിലായിരുന്നു ഇരുവരും.
എത്യോപ്യന്‍ വിമാനം തകര്‍ന്നു വീണ് 157 പേരാണ് സംഭവത്തില്‍ കൊല്ലപ്പെട്ടത് . എന്നാൽ സംഭവത്തിൽ അന്വേഷണം ആരംഭിച്ചു കഴിഞ്ഞു. എത്യോപ്യന്‍ എയര്‍ലൈന്‍സ് നവംബറില്‍ സ്വന്തമാക്കിയ വിമാനമാണ് കഴിഞ്ഞ ദിവസം അപകടത്തില്‍പെട്ടത്. അപകടത്തില്‍ മരിച്ച നാല് ഇന്ത്യക്കാരെയും തിരിച്ചറിഞ്ഞിട്ടുണ്ടെന്ന് എത്യോപ്യയിലെ ഇന്ത്യന്‍ എംബസി അറിയിച്ചിട്ടുണ്ടെന്നും അവരുടെ കുടുംബത്തിന് എല്ലാവിധ സൗകര്യങ്ങളും സഹായങ്ങളും ലഭ്യമാക്കുന്നതിന് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും സുഷമാസ്വരാജ് പറഞ്ഞു. വൈദ്യ പന്നഗേഷ് ഭാസ്‌കര്‍, വൈദ്യ ഹന്‍സിന്‍ അനഘേഷ്, നുകവരപു മനീഷ എന്നിവരാണ് മരിച്ച മറ്റ് ഇന്ത്യക്കാര്‍.
അപകട കാരണമെന്താണെന്ന് ഇപ്പോഴും വ്യക്തമായിട്ടില്ല. വിമാനം പൊങ്ങുന്നതിനനുസരിച്ച് വേഗം വര്‍ധിപ്പിക്കാന്‍ കഴിഞ്ഞിരുന്നില്ല എന്ന് കണ്ടെത്തിയിട്ടുണ്ട്. അപകടസൂചനയുമായി പൈലറ്റ് ബന്ധപ്പെട്ടപ്പോള്‍ വിമാനം തിരികെയിറക്കാന്‍ നിര്‍ദേശം നല്‍കിയതായി എയര്‍ലൈന്‍സ് ചീഫ് എക്സിക്യൂട്ടീവ് പറയുന്നു. എത്യോപ്യന്‍ എയര്‍ലൈന്‍സിന്റെ ഇ.ടി. 302 വിമാനമാണ് ഞായറാഴ്ച രാവിലെ ആഡിസ് അബാബയ്ക്ക് സമീപമുള്ള ബിഷോഫ്തു നഗരത്തില്‍ തകര്‍ന്നുവീണത്.
ആഡിസ് അബാബയില്‍നിന്ന് കെനിയന്‍ തലസ്ഥാനമായ നയ്‌റോബിയിലേക്ക് പുറപ്പെട്ടതായിരുന്നു വിമാനം. 32 രാജ്യങ്ങളില്‍നിന്നുള്ള 149 യാത്രക്കാരും എട്ട് ജീവനക്കാരുമാണ് വിമാനത്തിലുണ്ടായിരുന്നത്. നാല് ഐക്യരാഷ്ട്രസഭാ ജീവനക്കാരും മരിച്ചവരില്‍പ്പെടുന്നു. 32 പേര്‍ കെനിയയില്‍നിന്നുള്ളവരാണ്. 18 കനേഡിയന്‍ പൗരന്മാരും ഒമ്പത് എത്യോപ്യക്കാരും വിമാനത്തിലുണ്ടായിരുന്നു. വിമാനത്തിലുണ്ടായിരുന്ന ആരും രക്ഷപ്പെട്ടിട്ടില്ലെന്ന് എത്യോപ്യന്‍ എയര്‍ലൈന്‍സ് അധികൃതര്‍ സ്ഥിരീകരിച്ചു.
https://www.facebook.com/Malayalivartha