ജെസ്നയെ കാണാതായിട്ട് നാളേയ്ക്ക് ഒരു വര്‍ഷം തികയുമ്പോൾ കേരളത്തെ ഞെട്ടിച്ച തിരോധന കേസിൽ ഒരു തുമ്പുപോലും കണ്ടെത്താനാകാതെ കേരളാപോലീസ്; പലതവണ കൈയെത്തും ദൂരത്ത് ജെസ്‌നയെ കിട്ടിയിട്ടും തൊടാന്‍ പോലും കഴിയാതെ അന്വേഷണ സംഘം നോക്കുകുത്തിയായി മാറുമ്പോൾ എവിടെയെങ്കിലും ജീവിച്ചിരിപ്പുണ്ടെന്ന ആശ്വാസത്തില്‍ ബന്ധുക്കള്‍
കഴിഞ്ഞ മാര്‍ച്ച് 22ന് രാവിലെ 10.40നാണ് പത്തനംതിട്ട മുക്കൂട്ടുതറ കുന്നത്തുവീട്ടില്‍ ജയിംസ് ജോസഫിന്റെ മകള്‍ ജെസ്‌നയെ കാണാതാകുന്നത്. കാഞ്ഞിരപ്പള്ളി സെന്റ് ഡൊമിനിക് കോളജില്‍ രണ്ടാം വര്‍ഷ ബി കോം വിദ്യാര്‍ത്ഥിനിയാണ് ജെസ്ന. പതിഞ്ഞ സ്വഭാവം. അധികം ആരോടും സംസാരിക്കാറില്ല. അടുത്ത കൂട്ടുകാരികളും കുറവും. പൊതുവേ റിസര്‍വ്ഡ് ടൈപ്പ്. കഴിഞ്ഞ ജൂലൈ അഞ്ചിന് അമ്മ പനി ബാധിച്ച് മരിച്ചതും അവളെ തളര്‍ത്തിയിരുന്നു. പക്ഷേ, അതത്ര തീവ്രമായി അവള്‍ ആരോടും അവതരിപ്പിച്ചിരുന്നുമില്ല. കോളജിലേക്ക് പോകുന്നത് സഹോദരന്‍ ജെയ്സ് ജോണിന്റെ ബൈക്കിന്റെ പിന്നിലിരുന്നാണ്. കാഞ്ഞിരപ്പള്ളി അമല്‍ജ്യോതി എന്‍ജിനീയറിങ് കോളജിലാണ് ജെയ്സ് പഠിക്കുന്നത്. ജെസ്ന വൈകിട്ട് നേരത്തേ ഇറങ്ങുന്നതിനാല്‍ ബസിന് വീട്ടിലേക്ക് മടങ്ങൂം. ജെസ്നയ്ക്ക് മൂത്ത ഒരു സഹോദരി കൂടിയുണ്ട്ജെഫിമോള്‍. അമ്മായിയുടെ വീട്ടിലേക്കെന്ന് പറഞ്ഞ് ഓട്ടോറിക്ഷയില്‍ കയറി മുക്കൂട്ടുതറ ജംഗ്ഷനിലിറങ്ങി എരുമേലിക്കുള്ള ബസില്‍ കയറുന്നത് കണ്ടവരുണ്ടെന്ന് പറയപ്പെടുന്നു. പിന്നീട് ജസ്‌നയെക്കുറിച്ച് ആര്‍ക്കും ഒരറിവുമില്ല. മൊബൈല്‍ ഫോണും ആഭരണങ്ങളും എടുത്തിട്ടില്ല.
അന്ന് രാത്രി ഏഴുമണിയോടെ പിതാവ് ജയിംസ് പോലീസില്‍ പരാതി നല്കി. തുടര്‍ന്നാണ് പോലീസ് അന്വേഷണം ആരംഭിച്ചത്. കേസ് അന്വേഷണം ഒരിടത്തും എത്താതിരുന്നത് വാന്‍ വിമര്‍ശനങ്ങള്‍ക്കിടയാക്കിയിരുന്നു. ഇതേ തുടര്‍ന്ന് എന്തെങ്കിലും സൂചന നല്കുന്നവര്‍ക്ക് അഞ്ചുലക്ഷം രൂപ ഇനാം ഡി.ജി.പി പ്രഖ്യാപിച്ചിരുന്നു. മൂന്ന് ജില്ലകളിലായി പന്ത്രണ്ട് ഇന്‍ഫര്‍മേഷന്‍ ബോക്സുകള്‍ സ്ഥാപിച്ച് വിവരങ്ങള്‍ ശേഖരിക്കാനും പോലീസ് ശ്രമിച്ചു. ബോക്‌സില്‍ നൂറിലധികം കത്തുകള്‍ വന്നെങ്കിലും സൂചനകളൊന്നും ലഭിച്ചില്ല. 'അയാം ഗോയിങ് ടു െഡെ' എന്ന ജെസ്‌നയുടെ അവസാനസന്ദേശം തെറ്റിദ്ധാരണ സൃഷ്ടിക്കാനായിരുന്നെന്നും അജ്ഞാതവാസത്തിനു പിന്നില്‍ ചില സ്ഥാപനങ്ങള്‍ക്കു പങ്കുണ്ടെന്നും പോലീസ് കണ്ടെത്തിയിരുന്നു.
അതേസമയം പെണ്‍കുട്ടി ജീവിച്ചിരിപ്പുണ്ടെന്ന് പൊലീസ് സ്ഥിരീകരിക്കുന്നു. ബന്ധുക്കളും അങ്ങനെ വിശ്വസിക്കുന്നു. കാണാമറയത്തുള്ള ജെസ്നയെ കണ്ടെത്താന്‍ മാത്രം ഇതുവരെ കഴിഞ്ഞിട്ടില്ല. പലതവണ പൊലീസ് കൈയെത്തും ദൂരത്ത് വരെ ചെന്നു. അവിടെ നിന്നെല്ലാം ഒരു പുഴ മീനിന്റെ ലാഘവത്തോടെ ആ പെണ്‍കുട്ടി തെന്നി മാറി. കണ്ടെത്തിയില്ലെങ്കിലും സാരമില്ല, അവള്‍ ജീവിച്ചിരിപ്പുണ്ട് എന്നറിഞ്ഞാല്‍ മതിയെന്ന മാനസികാവസ്ഥയിലാണ് ബന്ധുക്കള്‍.
അതേസമയം കാണാതായതിന് പിന്നാലെ ജെസ്‌നയുടെ മൊബൈല്‍ ഫോണ്‍ കാള്‍ ലിസ്റ്റ് പരിശോധിച്ചിട്ട് അസ്വാഭാവികതയില്ല. കൂട്ടുകാരെയെല്ലാം ചോദ്യം ചെയ്തു. ആര്‍ക്കും ജെസ്നയെ കുറിച്ച് എതിരഭിപ്രായമില്ല. സമീപദിവസങ്ങളിലൊന്നും അസ്വസ്ഥതകളോ അസ്വാഭാവികതയോ ആരുടെയും ശ്രദ്ധയില്‍പ്പെട്ടില്ല. ബന്ധുവീടുകളിളെല്ലാം നോക്കി. മൊബൈല്‍ ഫോണ്‍ അടക്കം ഒരു സാധനവും ജെസ്ന എടുത്തിട്ടുമില്ല. അന്വേഷണം നടന്നുകൊണ്ടിരിക്കുമ്പോൾ തന്നെ ജെസ്നയെ തമിഴ്‌നാട്ടില്‍ കണ്ടു, ബംഗളൂരുവില്‍ കണ്ടു, മലപ്പുറത്തെ പാര്‍ക്കില്‍ കണ്ടു. ഇങ്ങനെ കിംവദന്തികളുടെ പിന്നാലെ പൊലീസ് നടന്നു വലഞ്ഞു. ബംഗളൂരുവിലെ ഒരു ആശ്രമത്തില്‍ ജെസ്ന ചെന്നുവെന്ന വാര്‍ത്ത പുറത്തു വിട്ട് ആന്റോ ആന്റണി എംപിയും ഇളിഭ്യനായി. ഇതിനിടെ രണ്ടു അജ്ഞാതമൃതദേഹങ്ങള്‍ക്ക് പിന്നാലെയും പൊലീസിന് പോകേണ്ടി വന്നു. ഒന്ന് ഇടുക്കി മുതിരപ്പുഴയാറ്റില്‍ കണ്ട യുവതിയുടെ കാലായിരുന്നു.
മറ്റൊന്ന് തമിഴ്‌നാട്ടില്‍ കത്തിക്കരിഞ്ഞ നിലയില്‍ കണ്ട മൃതദേഹവും. മുക്കൂട്ടുതറ, മുണ്ടക്കയം എന്നിവിടങ്ങളിലെ സിസിടിവികളിലും പലരും ജെസ്നയെ കണ്ടു. പക്ഷേ, ഇതൊന്നും പൊലീസ് സ്ഥിരീകരിച്ചില്ല. ലോക്കല്‍ പൊലീസ് ആദ്യം അന്വേഷിച്ചു. പിന്നീട് സൈബര്‍ സെല്ലിനെ കൂടി ഉള്‍പ്പെടുത്തി അന്വേഷണ സംഘം വിപുലീകരിച്ചു. സൈബര്‍ സെല്‍ ലക്ഷക്കണക്കിന് കോളുകള്‍ പരിശോധിച്ച് ജെസ്ന രണ്ടാമതൊരു സിം ഉപയോഗിച്ചിരുന്നുവെന്ന് കണ്ടെത്തി. 10 ദിവസത്തിനുള്ളില്‍ പിടിയിലാകുമെന്നും പറഞ്ഞു. എന്നാല്‍, അവസാന നിമിഷം അവള്‍ വഴുതിപ്പോയി. എങ്കിലും പൊലീസ് ഒരു കാര്യം സ്ഥിരീകരിച്ചു. പെണ്‍കുട്ടി ജീവനോടെയുണ്ട്. അന്വേഷണം വഴിമുട്ടിയതോടെ ക്രൈംബ്രാഞ്ച് വന്നു. ഒന്നും നടന്നില്ല. ജെസ്ന ബംഗളൂരുവിലെ ഇന്‍ഡസ്ട്രിയല്‍ ഏരിയയായ ജിഗിണിയില്‍ താമസിക്കുന്നുവെന്നതായിരുന്നു ആ വിവരം.
ഇതു ലഭിച്ചതാകട്ടെ അവസാനം കേസ് അന്വേഷിച്ച ലോക്കല്‍ പൊലീസ് സംഘത്തിനും. ജിഗിണിക്ക് സമീപമുള്ള റിങ് റോഡില്‍ കട നടത്തുന്ന മലയാളിയാണ് ജെസ്നയുടെ രൂപസാദൃശ്യമുള്ള യുവതിയെ കണ്ടത്. ദിവസവും കുര്‍ത്തയും ജീന്‍സും ധരിച്ച് പോകുന്ന പെണ്‍കുട്ടിയുടെ കണ്ണടയും പല്ലിലെ കമ്ബിയുമാണ് ഇയാള്‍ ശ്രദ്ധിച്ചത്. രണ്ടു തവണ പെണ്‍കുട്ടി ഈ കടയില്‍ എത്തുകയും ചെയ്തു. സംശയം തോന്നിയ മലയാളിയായ കടയുടമ പെണ്‍കുട്ടിയെ സസൂക്ഷ്മം നിരീക്ഷിച്ചു. ഇതോടെ യുവതി കടയില്‍ നിന്ന് ഇറങ്ങിപ്പോയി. പിറ്റേന്ന് ആ വഴി പെണ്‍കുട്ടി വന്നപ്പോള്‍ അയാള്‍ മൊബൈല്‍ ക്യാമറയില്‍ പകര്‍ത്തിയ ദൃശ്യമാണ് ഒടുവിലായി പുറത്തു വന്നിരിക്കുന്നത്. ഇളംനീല ജീന്‍സും റോസ് പ്രിന്റഡ് കുര്‍ത്തയും ധരിച്ച് കഴുത്തില്‍ ഷാളും പുറത്ത് ബാഗും തൂക്കി നടന്നു പോകുന്ന യുവതിയുടെ ദൃശ്യം പത്തനംതിട്ടക്കാരനായ സുഹൃത്ത് മുഖേനെ പൊലീസിന് കൈമാറി. ഇതു ജെസ്നയാണെന്ന് ഏതാണ്ടുറപ്പിച്ച പൊലീസ് മൂന്നുദിവസം ഈ കട കേന്ദ്രീകരിച്ച് നിരീക്ഷണം നടത്തി.
ഈ വിവരം എങ്ങനെയോ അറിഞ്ഞിട്ടാകണം ആ ദിവസങ്ങളില്‍ പെണ്‍കുട്ടി ഇതു വഴി എത്തിയില്ല. പൊലീസ് മടങ്ങിയതിന്റെ പിറ്റേന്ന് വീണ്ടും അവള്‍ ഈ വഴി എത്തി. അപ്പോഴാണ് പല്ലില്‍ കമ്ബിയില്ലെന്നതും കണ്ണാടി ധരിച്ചിട്ടില്ലെന്നും മനസിലായത്. മാസങ്ങള്‍ക്ക് മുന്‍പ് പൊലീസിന് ലഭിച്ച ദൃശ്യം ഇപ്പോഴാണ് പുറത്തു വന്നിരിക്കുന്നത്. ഈ ദൃശ്യത്തിന്റെ അടിസ്ഥാനത്തിലാണ് ജെസ്ന ജീവിച്ചിരിക്കുന്നത് എന്ന് ലോക്കല്‍ പൊലീസ് സ്ഥിരീകരിച്ചത്. അന്യമതസ്ഥനായ കാമുകനൊപ്പമാണ് ജെസ്നയുടെ താമസം. ഇന്‍ഡസ്ട്രിയല്‍ ഏരിയയിലെ ഒരു സ്ഥാപനത്തില്‍ കള്ളപ്പേരിലാണ് ജെസ്ന ജോലി ചെയ്യുന്നത്. ഈ വിവരം കര്‍ണാടക പൊലീസ് കേരളാ പൊലീസിന് കൈമാറിയിരുന്നു. വിവരം അറിഞ്ഞ് പൊലീസ് എത്തുന്നതിന് മുന്‍പ് ജെസ്ന മുങ്ങുകയാണെന്നാണ് പൊലീസ് പറയുന്നത്. എന്തായാലും കണ്ടെത്തിയില്ലെങ്കിലും സാരമില്ല, അവള്‍ ജീവിച്ചിരിപ്പുണ്ട് എന്നറിഞ്ഞാല്‍ മതിയെന്ന മാനസികാവസ്ഥയിലാണ് ബന്ധുക്കള്‍.
https://www.facebook.com/Malayalivartha