സലൈന്‍ സൊല്യൂഷനെന്ന ചാവുകടലില്‍ മുക്കിക്കൊല്ലാന്‍ ശ്രമിച്ചിട്ടും താഴാതെ പോയവരുടെ കഥ
മുക്കിക്കൊല്ലാന്‍ ശ്രമിച്ചിട്ടും കടലില്‍ താഴാതെപോയവരുടെ ഈ കഥ നേരംപോക്കിനായി വായിച്ചേക്കാമെന്നു വിചാരിക്കരുത്. നിരാശരാകും.
ഗര്‍ഭപാത്രത്തിലിട്ട് കൊല്ലാക്കൊല ചെയ്തിട്ടും ജീവനോടെ പുറത്തുവന്നവര്‍. അംഗപരിമിതരും നിത്യരോഗികളുമായ അവര്‍ക്ക് ഇത്തിരി സഹായം ചോദിച്ചുകൊണ്ട് ഫെബ്രുവരി അവസാനം അമേരിക്കന്‍ സെനറ്റില്‍ നിയമനിര്‍മാണത്തിന് ഒരു പ്രമേയം വന്നു. 44- നെതിരേ 53 വോട്ടിന് സംഗതി കുട്ടയിലിട്ടു, കഷണങ്ങളാക്കിയ ഒരു കുഞ്ഞുശരീരംപോലെ.
ഗര്‍ഭഛിദ്രം വീണ്ടും ചര്‍ച്ചയാകുന്നു, കൊന്നിട്ടും മരിക്കാത്ത കുഞ്ഞുങ്ങളുടെ സങ്കടങ്ങളും. എഴുത്തുകാരനും പ്രഫസറും വിദ്യാഭ്യാസ വിചക്ഷണനും നെബ്രാസ്‌കയില്‍നിന്നുള്ള സെനറ്റ് അംഗവുമായ ബെഞ്ചമിന്‍ ഇ. സാസിയാണ് കഴിഞ്ഞദിവസം 'ബോണ്‍ എലൈവ് അബോര്‍ഷന്‍ സര്‍വൈവേഴ്‌സ് പ്രൊട്ടക്ഷന്‍ ആക്റ്റ് 2019' അവതരിപ്പിച്ചത്.
ബെഞ്ചമിന്‍ ഇ. സാസി
അബോര്‍ഷന്‍ ശ്രമം നടത്തിയശേഷവും ജനിക്കുന്ന കുഞ്ഞിന് എല്ലാവിധ വൈദ്യസഹായവും നല്കണമെന്നും അതിനു വിസമ്മതിക്കുന്ന ഡോക്ടര്‍ക്ക് അഞ്ചു വര്‍ഷം വരെ തടവുശിക്ഷ നല്കണമെന്നുമായിരുന്നു ബില്‍ വ്യവസ്ഥ ചെയ്തിരുന്നത്.
സ്ഥലത്തുണ്ടായിരുന്ന എല്ലാ റിപ്പബ്ലിക്കന്മാരും ഡമോക്രാറ്റിക് പാര്‍ട്ടിയിലെ മൂന്നുപേരും ബില്ലിന് അനുകൂലമായി വോട്ടു ചെയ്‌തെങ്കിലും ഭൂരിപക്ഷമില്ലാതെപോയി. 2002-ല്‍ പ്രസിഡന്റായിരുന്ന ജോര്‍ജ് ബുഷ് ഗര്‍ഭഛിദ്രശ്രമത്തിനുശേഷവും ജനിക്കുന്ന കുഞ്ഞ് നിയമപരമായി വ്യക്തിയാണെന്നു നിര്‍വചിക്കുന്ന ബില്ലില്‍ ഒപ്പു വച്ചതാണ്. പക്ഷേ, അത് നിരവധി പഴുതുകളുള്ള വെറുമൊരു നിര്‍വചനമായി അവശേഷിക്കുകയാണ്. പിറക്കുന്ന കുഞ്ഞിന്റെ ജീവന്‍ രക്ഷിക്കാന്‍ ശ്രമിച്ചില്ലെങ്കിലും ഗര്‍ഭഛിദ്രം നടത്തുന്ന ഡോക്ടര്‍ക്ക് എതിരേ നിയമനടപടി സ്വീകരിക്കാന്‍ സാധ്യമല്ല.
പരാജയപ്പെട്ട ആ നിയമനിര്‍മാണത്തിന്റെ ഗൗരവം മനസിലാക്കാന്‍ ചിലരെ പരിചയപ്പെടാം.
ജിയാന ജെസെന്‍. ലോസ്ആഞ്ചലസ് സ്വദേശിനി. പ്രായം 42. ഗര്‍ഭഛിദ്രത്തിലൂടെ ജിയാനയെ ഇല്ലാതാക്കാന്‍ ഏഴുമാസം ഗര്‍ഭിണിയായിരുന്നപ്പോള്‍ അമ്മ ആവുന്നതൊക്കെ ചെയ്തതാണ്. കോളജ് പഠനകാലത്താണ് ഏഴു മാസമുണ്ടായിരുന്ന ഗര്‍ഭസ്ഥ ശിശുവിനെ ഇല്ലാതാക്കാന്‍ അവര്‍ ആശുപത്രിയിലെത്തിയത്. ഗര്‍ഭഛിദ്ര വിദഗ്ധന്‍ കുത്തിവച്ചത് സലൈന്‍ സൊല്യൂഷനാണ്. എന്നുവച്ചാല്‍ ഉപ്പ്, ഡയോക്്‌സിന്‍, പൊട്ടാസ്യം ക്ലോറൈഡ്, പ്രോസ്റ്റാഗ്ലാന്‍ഡൈന്‍ എന്നിവ കൂട്ടിച്ചേര്‍ത്ത മിശ്രിതം. ഗര്‍ഭപാത്രത്തില്‍ പ്രവേശിച്ചാലുടനെ ഈ വിഷം കുഞ്ഞിനെ പൊതിയും. അകവും പുറവുമെല്ലാം പൊള്ളിക്കും. തൊലി ഉരുക്കും. ഒരു മണിക്കൂര്‍ സമയം ഡോക്ടര്‍ അനുവദിക്കും. അതിനകം മാതൃഗര്‍ഭത്തില്‍ ഒരുക്കിയ ഈ ചാവുകടലില്‍ കിടന്ന് നിസഹായാവസ്ഥയില്‍ പിടയുന്ന കുഞ്ഞ് മരിച്ചുകൊള്ളും. 24 മണിക്കൂര്‍ കഴിയുമ്പോള്‍ അമ്മ നോവാതെ പ്രസവിക്കും. സ്വന്തം കുഞ്ഞിന്റെ മൃതദേഹത്തെ. അതാണ് സംഭവിക്കേണ്ടത്.
ജിയാന
പക്ഷേ, ജിയാന മരിച്ചില്ല. സലൈന്‍ സൊല്യൂഷനെന്ന ചാവുകടലില്‍ ഒരു മണിക്കൂറല്ല, ഒരു ദിവസം മുഴുവന്‍ അവള്‍ പൊരുതിനിന്നു. അമ്മ പ്രസവിച്ചു. പൊള്ളിപ്പൊളിഞ്ഞ് ജീവച്ഛവമായി ജിയാനയെന്ന പെണ്‍കുഞ്ഞ് പുറത്തുവന്നു. ഒരു കിലോ തൂക്കമുള്ള കുട്ടി. അബോര്‍ഷനിസ്റ്റ് സ്ഥലത്തില്ലാതിരുന്നതിനാല്‍ രക്ഷപ്പെട്ടു. അല്ലെങ്കില്‍ അമ്മയുടെ ഉദരത്തില്‍വച്ചു കൊല്ലാന്‍ പറ്റാതിരുന്ന കുഞ്ഞിനെ പുറത്തുവന്ന നിമിഷത്തില്‍ അയാള്‍ കൈകാര്യം ചെയ്‌തേനേ. ജിയാനയെ ആശുപത്രിയിലേക്കു മാറ്റി. പ്രാണവായു കിട്ടാതെ തലച്ചോറുവരെ തകര്‍ക്കപ്പെട്ട കുഞ്ഞിനു സെറിബ്രല്‍ പാള്‍സിയായി. തലച്ചോറിനെ ബാധിക്കുന്ന തളര്‍വാതം.
അമ്മയ്ക്കു വേണ്ടാത്ത മകളെ ഡയാന ഡി പോള്‍ എന്ന വനിത ദത്തെടുത്തു. സാധ്യമായ ചികിത്സകളെല്ലാം നല്കി പൊന്നുപോലെ വളര്‍ത്തി. നാലു വയസായപ്പോള്‍ ഉപകരണങ്ങളുടെ സഹായത്താല്‍ ആ അമ്മയുടെ കൈപിടിച്ച് ജിയാന നടക്കാന്‍ തുടങ്ങി. ഇപ്പോഴും നടക്കുമ്പോള്‍ മുടന്തുണ്ട്. ജിയാന ഒന്നുമറിയാതെ ഡയാനയുടെ മകളായി വളര്‍ന്നു. പക്ഷേ, ജിയാനയ്ക്കു 14 വയസായപ്പോള്‍ ഡയാന കാര്യങ്ങള്‍ തുറന്നു പറഞ്ഞു. 17 വയസുകാരിയായിരുന്നു ജിയാനയുടെ അമ്മയെന്നും ഗര്‍ഭഛിദ്രം നടത്തിയിട്ടും ജീവനോടെ പിറന്നപ്പോള്‍ താന്‍ ദത്തെടുത്തതാണെന്നും അവര്‍ വ്യക്തമാക്കി. ജിയാന സ്വന്തം അമ്മയെ കണ്ടെത്തി. അവരോടു ക്ഷമിച്ചു. പക്ഷേ, അവരുമായി ഒന്നിച്ചുജീവിക്കാന്‍ താത്പര്യമില്ലെന്നു പറഞ്ഞ ജിയാന വളര്‍ത്തമ്മയോടൊപ്പമാണ് ജീവിക്കുന്നത്.
ജിയാന ഇന്ന് അമേരിക്കയിലെ അറിയപ്പെടുന്ന പ്രോലൈഫ് പ്രവര്‍ത്തകയാണ്. അവളുടെ ആദ്യകാല ജീവിതത്തെയും അതിജീവനത്തെയുംകുറിച്ച് റിപ്പോര്‍ട്ട് ചെയ്ത ന്യൂയോര്‍ക്ക് ടൈംസ് ജിയാനയെ വിശേഷിപ്പിച്ചത് ഗര്‍ഭഛിദ്രത്തിനെതിരെയുള്ള പ്രവര്‍ത്തനങ്ങളുടെ പോസ്റ്റര്‍ ഗേള്‍ എന്നാണ്. വിവിധ രാജ്യങ്ങളില്‍ ഗര്‍ഭഛിദ്രത്തിനെതിരെയുള്ള പ്രവര്‍ത്തനങ്ങളില്‍ അവള്‍ പങ്കെടുക്കുന്നു. സ്ത്രീകളുടെ അവകാശത്തിന്റെ ഭാഗമാണ് അബോര്‍ഷനെന്നു പറയുന്നവരോട് ജിയാന ചോദിക്കുന്നത് അപ്പോള്‍ ഇരയായ തനിക്ക് യാതൊരു അവകാശവുമില്ലേയെന്നാണ്. ''അബോര്‍ഷനെ അനുകൂലിക്കുന്നവര്‍ക്ക് അത് അവകാശമാണെന്നും രാഷ്ട്രീയ തീരുമാനമാണെന്നും പറഞ്ഞ് ന്യായീകരിക്കുന്നത് വളരെ സൗകര്യപ്രദമാണ്. പക്ഷേ, ഞാന്‍ ഒരു അവകാശമല്ല, ഒരു മനുഷ്യജീവിയാണ്.''
മെലീസ ഓഡന്‍:
മരിച്ചെന്നു കരുതി വേസ്റ്റ് പാത്രത്തില്‍ ഉപേക്ഷിക്കപ്പെട്ടുകിടന്ന ശരീരമായിരുന്നു മെലീസയുടേത്. ചെറിയൊരു അനക്കവും ശബ്ദവും കേട്ട് ആശുപത്രി ജീവനക്കാര്‍ എടുത്തതുകൊണ്ട് രക്ഷപ്പെട്ടു. മെലീസയുടെ അമ്മ കോളജ് വിദ്യാര്‍ഥിനിയായിരിക്കെ 19-ാം വയസിലാണ് അബോര്‍ഷന് വിധേയയായത്. അഞ്ചുമാസമെന്നു കരുതിയാണ് ചെന്നതെങ്കിലും കുഞ്ഞിന് അപ്പോള്‍ ഏഴുമാസം വളര്‍ച്ചയെത്തിയിരുന്നു. മുമ്പു പറഞ്ഞതുപോലെ സലൈന്‍ സൊല്യൂഷന്‍ കുത്തിവച്ചു. പക്ഷേ, മെലീസയെയും കൊല്ലാനായില്ല. പിറ്റേന്നു പ്രസവിച്ചത് ജീവന്റെ ലക്ഷണങ്ങള്‍ തീരെയില്ലാത്ത ഒരു പെണ്‍കുഞ്ഞിനെ. അവരതിനെ വേസ്റ്റ് പാത്രത്തില്‍ നിക്ഷേപിച്ചു. കുറെ കഴിഞ്ഞ് എന്തോ അനങ്ങുന്നതുകണ്ട് ആശുപത്രിജീവനക്കാര്‍ മരണാസന്നയായ ആ കുഞ്ഞിനെ ആശുപത്രിയിലേക്കു മാറ്റി. 1977-ല്‍ അമേരിക്കയിലെ ലോവയിലായിരുന്നു സംഭവം. അമ്മയ്ക്ക് ആവശ്യമില്ലാത്ത മെലീസയെ ഒരു കുടുംബം ദത്തെടുത്തു. ദത്തെടുക്കപ്പെട്ടവളാണ് താനെന്ന് അറിയാമായിരുന്നെങ്കിലും അബോര്‍ഷന് ശ്രമിച്ചിട്ടും മരിക്കാത്തയാളാണ് താനെന്ന് അറിഞ്ഞത് 14-ാമത്തെ വയസിലാണ്. അതറിഞ്ഞ് അവള്‍ തകര്‍ന്നുപോയി. പിന്നെ അമ്മയെ തേടി കണ്ടുപിടിക്കണമെന്ന് ആഗ്രഹമായി. കണ്ടുപിടിച്ചു. പൂര്‍ണമായും ക്ഷമിച്ചു. മെലീസ എഴുതിയ പുസ്തകമാണ് യു കാരീഡ് മി: എ ഡോട്ടേഴ്‌സ് മെമയര്‍.
മെലീസയ്ക്കും ഭര്‍ത്താവ് റയാനും രണ്ടു മക്കളാണ്. തന്നെ ഗര്‍ഭഛിദ്രം നടത്താന്‍ അമ്മ കിടന്ന അതേ ആശുപത്രിയില്‍ വച്ചാണ് മെലീസ തന്റെ മകള്‍ ഒലീവിയയെ പ്രസവിച്ചത്. പ്രോലൈഫ് സന്നദ്ധസംഘടനയായ ഫെമിനിസ്റ്റ്‌സ് ഫോര്‍ ലൈഫിന്റേയും അബോര്‍ഷന്‍ സര്‍വൈവേഴ്‌സ് നെറ്റ് വര്‍ക്കിന്റേയും പ്രവര്‍ത്തകയായ മെലീസ പറയുന്നതുകൂടി കേള്‍ക്കുക: 'മറ്റൊരാളുടെ ജീവന്‍ ഇല്ലാതാക്കിക്കൊണ്ടുള്ള സ്ത്രീ ശാക്തീകരണത്തിന്റെ അര്‍ഥമെന്താണെന്ന് എനിക്കു മനസിലാകുന്നില്ല. അതിലെന്തോ പിശകുണ്ട്.' അബോര്‍ഷനെ അനുകൂലിക്കുന്നവരെല്ലാം പറയുന്ന ന്യായമാണ് അമ്മയുടെ അവകാശം. അതേ അവകാശത്തിന്റെ നിലപാടുതറയില്‍നിന്നുകൊണ്ടുതന്നെയാണ് മെലീസ ചോദിക്കുന്നത്, ആ അവകാശം ഞങ്ങള്‍ക്കു ബാധകമല്ലേ?
നിക് ഹൂട്ട്
2013-ല്‍ അമേരിക്കയിലെ ഇന്ത്യാന സംസ്ഥാനത്തെ സ്റ്റേറ്റ് റെസ്ലിംഗ് ചാമ്പ്യന്‍ഷിപ്പില്‍ വിജയങ്ങള്‍ കൊയ്ത് വാര്‍ത്തകളില്‍ സ്ഥാനം പിടിച്ചയാളാണ് നിക് ഹൂട്ട്. സീസണിലെ 35 മത്സങ്ങളില്‍ 24-ലും വിജയിച്ച നിക് ലോകത്തിന് അദ്ഭുതമായിരുന്നു. കാരണം അയാള്‍ സാധാരണക്കാരനായിരുന്നില്ല. രണ്ടു കാലുകളും കൈവിരലുകളും ഇല്ലാതെയാണ് അദ്ദേഹം എതിരാളികളെ മലര്‍ത്തിയടിച്ചത്. റഷ്യയിലെ സൈബീരിയയില്‍ അബോര്‍ഷന്‍ നടത്താനുള്ള ശ്രമത്തെ അതിജീവിച്ചയാളാണ് അദ്ദേഹം.
ഗര്‍ഭഛിദ്രം നടത്തുന്നതിനിടെ കുഞ്ഞുനിക്കിന്റെ രണ്ടു കാലുകളും കൈവിരലുകളും ഡോക്ടര്‍ മുറിച്ചെടുത്തു. പക്ഷേ, മരിച്ചില്ല. അമേരിക്കയിലെ ഇന്ത്യാന സംസ്ഥാനത്തുള്ള മാര്‍വിന്‍-ഏപ്രില്‍ ദമ്പതികളാണ് നിക്കിനെ ദത്തെടുത്തത്. രണ്ടു വയസുളളപ്പോള്‍ അവനു കൃത്രിമക്കാലുകള്‍ പിടിപ്പിച്ചു. മൂന്നു മക്കളുള്ള ദമ്പതികള്‍ വിവിധ രാജ്യങ്ങളില്‍നിന്നായി ആറുപേരെ ദത്തെടുത്തു. ആറുപേരും അംഗവിഹീനര്‍. അതിലൊരാളാണ് നിക്. ഗുസ്തി മത്സരത്തില്‍ മാത്രമല്ല ബാസ്‌കറ്റ് ബോളിലും ഫുട്‌ബോളിലും ബേസ്‌ബോളിലും മികവു തെളിയിച്ചുകഴിഞ്ഞു.
ജിയാനയെയും മെലീസയെയും നിക്കിനെയുംപോലെ ഗര്‍ഭഛിദ്രത്തിനുശേഷവും മരിക്കാത്ത കുഞ്ഞുങ്ങള്‍ക്കു വേണ്ടിയായിരുന്നു അമേരിക്കയിലെ ഒരു വിഭാഗം നിയമം പാസാക്കാന്‍ ശ്രമിച്ചത്. ഇതൊക്കെ അബോര്‍ഷനെ അതിജീവിച്ച് ജീവിതത്തിലേക്ക് വന്നവരുടെ കാര്യങ്ങള്‍. അബോര്‍ഷനിരയാക്കുന്ന പതിനായിരത്തില്‍ ഒരാളാണ് മേല്‍പ്പറഞ്ഞവരെപ്പോലെ ജീവിതത്തിലേക്കു തിരിച്ചുവരുന്നത്. മറ്റുള്ളവരൊക്കെ ചാവുകടല്‍ നീന്തിക്കടക്കാനാവാതെ അമ്മയുടെ ഉദരത്തില്‍വച്ചേ തിരിച്ചുപൊയ്‌ക്കൊണ്ടിരിക്കുന്നു.ഗര്‍ഭഛിദ്രം നടത്തുന്നവര്‍ യുക്തിസഹമായി ചിന്തിച്ചാല്‍ കൊലപാതകികളാണെങ്കിലും സ്ത്രീയുടെ സ്വാതന്ത്ര്യത്തിന്റേയും സ്വന്തം ശരീരത്തിന്മേലുള്ള അവകാശത്തിന്റേയും നിയമത്തിന്റേയും മറവില്‍ രക്ഷപ്പെടുന്നു.
സലൈന്‍ സൊല്യൂഷനിലും മറ്റു കെമിക്കലുകളിലും മുങ്ങിയോ സര്‍ജിക്കല്‍ കത്തിക്ക് ഇരയായോ അമ്മയുടെ ഉദരത്തില്‍വച്ച് കണ്ണടച്ച കോടിക്കണക്കിനു കുഞ്ഞുങ്ങളുടെ അവകാശമോ മനുഷ്യാവകാശത്തിന്റെ കണ്‍വെട്ടത്തുപോലും വരാന്‍ വിധിയില്ലാത്തവരാണ് അബോര്‍ഷനു വിധേയരായി മൃത്യുവരിച്ച കോടിക്കണക്കിനു കുഞ്ഞുങ്ങള്‍. കത്തോലിക്കാ സഭയുടേതുള്‍പ്പെടെ മതത്തിന്റെ 'ശല്യം' കൂടി ഇല്ലായിരുന്നെങ്കില്‍ കുറ്റബോധത്തിന്റെ കണികകളെക്കൂടി അബോര്‍ഷന്‍ നടത്തി ഇല്ലാതാക്കാമായിരുന്നു.
ലോകാരോഗ്യ സംഘടനയുടെ കണക്കനുസരിച്ച് നാലു കോടിക്കും അഞ്ചു കോടിക്കും ഇടയ്ക്ക് കുഞ്ഞുങ്ങളെ ഓരോ വര്‍ഷവും ഗര്‍ഭഛിദ്രത്തിനു വിധേയമാക്കുന്നു. ഇന്ന്, മാത്രം ഒന്നേകാല്‍ ലക്ഷം കുഞ്ഞുങ്ങള്‍. കൂടുതലും കടിഞ്ഞൂല്‍ പുത്രന്മാരും പുത്രിമാരും. കുറ്റവാളികളില്ലാത്ത ഏക കൊലപാതകമാണ് ഗര്‍ഭഛിദ്രം. ഒരാളെ കൊന്നാല്‍ അതൊരു വലിയ ദുഃഖ സംഭവമാണ്. അഞ്ചുകോടി കുഞ്ഞുങ്ങളെ കൊന്നാല്‍ അതു വെറും കണക്കുമാത്രം. ഈ കണക്കൊക്കെ ആരു ചോദിക്കാന്‍...കാശുവാങ്ങി ആരാച്ചാരുടെ പണി ചെയ്യുന്നവരോ? മരിച്ച കുഞ്ഞ് ഏതായാലും ചോദിക്കില്ല, ചതിച്ച അമ്മയും! കുഞ്ഞുപാവകള്‍ പൊങ്ങിക്കിടക്കുന്ന ചാവുകടല്‍ തീരത്ത് കാഴ്ചക്കാരായി നമ്മളും.
https://www.facebook.com/Malayalivartha