2019 ഏപ്രിലിന് കേരളത്തെ സംബന്ധിച്ച് ക്രൂരതയുടെ മുഖമാണ്. തൊടുപുഴയിൽ ഏഴു വയസുകാരൻ അതിക്രൂരമായി മർദ്ദനമേറ്റ് കൊല്ലപ്പെട്ടതിന്റെ വിങ്ങൽ മാറും മുൻപേ വീണ്ടും മറ്റൊരു കുരുന്നു ജീവൻ പൊളിഞ്ഞിരിക്കുന്നു. അതും പെറ്റമ്മയുടെ കൈകൾ കൊണ്ട് തന്നെ.ബാലശാപം ഇടിത്തീയായി പെയ്തിറങ്ങുമോ?
2019 ഏപ്രിലിന് കേരളത്തെ സംബന്ധിച്ച് ക്രൂരതയുടെ മുഖമാണ്. തൊടുപുഴയിൽ ഏഴു വയസുകാരൻ അതിക്രൂരമായി മർദ്ദനമേറ്റ് കൊല്ലപ്പെട്ടതിന്റെ വിങ്ങൽ മാറും മുൻപേ വീണ്ടും മറ്റൊരു കുരുന്നു ജീവൻ പൊളിഞ്ഞിരിക്കുന്നു. അതും പെറ്റമ്മയുടെ കൈകൾ കൊണ്ട് തന്നെ.
സാക്ഷര കേരളത്തില്‍ കുട്ടികള്‍ ഒട്ടും സുരക്ഷിതരല്ലെന്ന സൂചനയാണ് ഇപ്പോൾ പുറത്തുവരുന്നത് . കുട്ടികളുടെ കൊലപാതകം, ലൈംഗിക ചൂഷണം, തട്ടിക്കൊണ്ടു പോകല്‍, പണത്തിനും ലൈംഗികാവശ്യങ്ങള്‍ക്കുമായി കുട്ടികളെ വില്‍പനച്ചരക്കാൽ എന്നിവ മുൻപെങ്ങും ഇല്ലാത്ത വിധം പെരുകിയിരിക്കുന്നു. ഒട്ടു മിക്ക കേസുകളിലും വില്ലൻ വേഷത്തിൽ വരുന്നത് കുട്ടിയോട് അടുത്ത ബന്ധമുള്ളവർ ,പലപ്പോഴും അച്ഛനോ അമ്മയോ തന്നെ എന്നതാണ് ഏറ്റവും സങ്കടകരമായ വസ്തുത
പുറം നാടുകളിൽ കുട്ടികളെ വഴക്കു പറഞ്ഞാൽ പോലും പോലീസ് കേസാകുമെന്ന് ഒട്ടൊരു തമാശയോടെയാണ് നമ്മൾ കേട്ടിരുന്നത് . കുട്ടികളോടുള്ള അതിക്രമങ്ങൾക്ക് കടുത്ത ശിക്ഷയാണ് ബഹുഭൂരിപക്ഷം വിദേശ രാജ്യങ്ങളിലും നൽകുന്നത്. കുട്ടികളുടെ രക്ഷകർതൃത്വം ചൈൽഡ് പ്രൊട്ടക്ഷൻ ഏജൻസികൾ ഏറ്റെടുക്കും. അതോടൊപ്പം കുട്ടികളോട് അതിക്രമം കാണിക്കുന്ന മാതാപിതാക്കൾക്ക് ജയിൽ ശിക്ഷയും ലഭിക്കും.
പിന്നീട് കുട്ടികളെ കാണാനുള്ള അനുവാദം ലഭിക്കാൻ തന്നെ പ്രയാസപ്പെടും. പക്ഷെ അത്തരം ഒരു പേടിയില്ലാത്തത് തന്നെയാണ് ഇവിടെ കുട്ടികൾക്ക് മേലുള്ള അതിക്രമങ്ങൾ കൂടാൻ കാരണം ..
സമൂഹത്തിന്റെ ഇടനെഞ്ചിൽ തീരാ കണ്ണീരായി ആലുവയിലെ ഈ മൂന്നു വയസുകാരനും അവശേഷിക്കുമ്പോൾ ചിന്തിക്കേണ്ടിയിരിക്കുന്നു..ഇനി എന്ത്?
കഴിഞ്ഞവര്‍ഷം സാമൂഹികനീതിവകുപ്പ് നടത്തിയ കുടുംബ സര്‍വേയനുസരിച്ച് 11,72,433 ( പതിനൊന്ന് ലക്ഷത്തി എഴുപത്തി രണ്ടായിരത്തി നാനൂറ്റി മുപ്പത്തി മൂന്നു ) കുടുംബങ്ങളിലെ കുട്ടികള്‍ കുടുംബത്തില്‍ സുരക്ഷിതരല്ലെന്ന് കണ്ടെത്തിയിരുന്നു. ...32,654 കുടുംബങ്ങളില്‍ രണ്ടാനച്ഛനോ രണ്ടാനമ്മയോ ആണ്. രണ്ടാനച്ഛനോ രണ്ടാനമ്മയോ എന്നത് എല്ലാ കുടുംബങ്ങളിലും പ്രശനമാണെന്നല്ല ..പക്ഷെ ഭൂരിഭാഗം കേസുകളിലും ഇത്തരം കുടുംബങ്ങളിലെ കുട്ടികളാണ് ഏറ്റവും കൂടുതൽ ദുരിതമനുഭവിക്കുന്നത് .
അടുത്തിടെ മലപ്പുറത്തെ പെൺകുഞ്ഞിനെ പട്ടിണിക്കിട്ട് പൂട്ടിയിട്ടത് സ്വന്തം അമ്മമ്മ തന്നെ ആയിരുന്നു. കൂട്ട് നിന്നത് പെറ്റമ്മയും. ഈ അവസ്ഥക്ക് മാറ്റം ഉണ്ടായേ പറ്റൂ ..ഇതിനായി സർക്കാരും പോം വഴി തേടുന്നു.
സാമൂഹികനീതിവകുപ്പ് നടത്തിയ കുടുംബ സര്‍വേയില്‍ കണ്ടെത്തിയ കുടുംബങ്ങളുടെ വിവരങ്ങള്‍ പരിശോധിച്ചശേഷം കുട്ടികളുടെ വിവരം പഞ്ചായത്തുതല ജാഗ്രതാ സമിതികള്‍ക്കും ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകര്‍ക്കും കൈമാറാനും നിരീക്ഷണം ശക്തമാക്കാനും പദ്ധതിയുണ്ട്
ഇത്തരം കുടുംബങ്ങളിൽ നിന്ന് വരുന്ന കുട്ടികളെ പ്രത്യേകം ശ്രദ്ധിക്കാൻ സ്‌കൂളുകൾക്കും നിർദ്ദശം നൽകിയിട്ടുണ്ട്.
കുട്ടികളുടെ പെരുമാറ്റത്തിലുണ്ടാകുന്ന മാറ്റം അധ്യാപകര്‍ നിരീക്ഷിച്ച് കൗണ്‍സലിങ്ങും തുടര്‍നടപടികളും സ്വീകരിക്കാൻ ആവശ്യമായ പരിശീലനം അധ്യാപകർക്ക് നൽകണമെന്ന് ഷഫീഖ് കമ്മിറ്റി ശുപാര്‍ശ ചെയ്തിരുന്നു. 2014-ല്‍ ഇടുക്കിയില്‍ പത്തുവയസ്സുകാരനെ രക്ഷിതാക്കള്‍ ഉപദ്രവിച്ച സംഭവത്തെത്തുടര്‍ന്നാണ് സര്‍ക്കാര്‍ ഷഫീഖ് കമ്മിറ്റിയെ സർക്കാർ നിയോഗിച്ചത്.
കുട്ടിയുടെ ശാരീരികവും മാനസികവുമായ വളർച്ചയെ തടയുകയോ മോശമാക്കുകയോ ചെയ്യുന്ന ഏതൊരു പ്രവർത്തിയും ചൈൽഡ് അബ്യൂസ് എന്ന് പറയാം. ഇതിനെ കർശനമായി തടയാനുള്ള നിയമങ്ങളാണ് നമുക്ക് വേണ്ടത് . ഒപ്പം തന്നെ സമൂഹത്തിനും ഇതിൽ പ്രധാന പങ്കുണ്ട്. സ്കൂളുകളിൽ അധ്യാപകർക്ക് ഇക്കാര്യത്തിൽ കുട്ടികളെ വളരെയധികം സഹായിക്കാൻ സാധിക്കും.
കുട്ടികൾക്കെതിരെ ഉണ്ടാകുന്ന അതിക്രമങ്ങൾ തടയാൻ ചൈൽഡ് ലൈൻ പ്രവർത്തകരെ 1098 എന്ന ടോൾ ഫ്രീ നമ്പരിൽ വിളിക്കാം.
Protection, Provision, Participation എന്നീ മൂന്ന് P-കൾ ഉറപ്പ് വരുത്തിയാലേ നമ്മുടെ കുട്ടികളെ രക്ഷിക്കാനാകൂ .
എല്ലാ വിധ ക്രൂരതകളിൽ നിന്നും പീഡനങ്ങളിൽ നിന്നും അവഗണനയിൽ നിന്നുമുളള സംരക്ഷണമാണ് Protection കൊണ്ടുദ്ദേശിക്കുന്നത്. ആരോഗ്യരക്ഷ, പോഷകാഹാരം, കുടുംബത്തിന്റെയും വീടിന്റെയും തണൽ ഒക്കെ ഉറപ്പാക്കലാണ് Provision. അവരെ ബാധിക്കുന്ന കാര്യങ്ങളിൽ ഉൾപ്പെടാനും അഭിപ്രായങ്ങൾ പറയുവാനുമുള്ള സ്വാതന്ത്ര്യമാണ് Participation. ഈ അവകാശങ്ങൾ നിഷേധിക്കുവാനുള്ള അവകാശം ഒട്ടു മിക്ക പരിഷ്കൃത സമൂഹങ്ങളും മാതാപിതാക്കൾക്ക് പോലും നൽകുന്നില്ല.
നമുക്ക് മുന്നിൽ നടന്ന ഈ കുരുന്നുകളുടെ ദുരനുഭവത്തിൽ ഒരല്പമെങ്കിലും വ്യസനം തോന്നിയവർ ഇനി ഇതുപോലൊരു സംഭവം ആവർത്തിക്കാതിരിക്കാൻ ജാഗരൂകരായിരിക്കണം. ഇനി ഒരു കുഞ്ഞും ഇത്തരം വേദനകളിലൂടെ കടന്നു പോകാതിരിക്കാൻ പ്രാർത്ഥിക്കാം ..അതിനായി ശ്രമിക്കാം
https://www.facebook.com/Malayalivartha