കേരളത്തിൽ ഇപ്പോൾവേരുറപ്പിച്ചിരിക്കുന്ന വ്യവസായമായി മാറിക്കഴിഞ്ഞിരിക്കുന്നു മന്ത്രവാദം ..അഭ്യസ്തവിദ്യരും സമൂഹത്തിലെ ഉന്നതരെന്നു അറിയപ്പെടുന്നവർ പോലും മന്ത്രവാദത്തിന്റെ മാസ്മരിക വലയത്തിൽ വീണു പോകുന്ന കഥകൾ ഏറെയുണ്ട്
ഇന്ത്യയിൽ സമ്പൂർണ്ണസാക്ഷരത നേടിയ ആദ്യസംസ്ഥാനമാണ് കേരളം ..വിദ്യാഭ്യാസത്തിന്റെയും തൊഴിലിന്റെയും മറ്റ് ജീവിതസാഹചര്യങ്ങളുടെയും കാര്യത്തില്‍ ഇന്ത്യയിലെ ഏത് സംസ്ഥാനത്തോടും മത്സരിക്കാനുള്ള പ്രാപ്തിയും ശക്തിയും കേരളത്തിനുണ്ട് എന്ന സ്വകാര്യ അഹങ്കാരം കേരളീയർക്കുണ്ട്. വടക്കന്‍ സംസ്ഥാനങ്ങളില്‍ നിന്ന് റിപ്പോര്‍ട്ട് ചെയ്യുന്ന 'പ്രാകൃത'മായ അതിക്രമങ്ങളും കുറ്റകൃത്യങ്ങളുമെല്ലാം വളരെ അതിശയത്തോടെ കേട്ടുനിൽക്കാറുണ്ട് നമ്മൾ...
എന്നാൽ ദൈവത്തിന്റെ സ്വന്തം നാടെന്നു അഭിമാനിക്കുന്ന കേരളത്തിൽ നടക്കുന്ന ഞെട്ടിക്കുന്ന സംഭവങ്ങളെ കാണാതെ പോവുകയാണ്. അല്ലെങ്കില്‍ അത് തുറന്ന് ചര്‍ച്ച ചെയ്യാന്‍ മടിക്കുകയാണ്.
കേരളത്തിൽ ഇപ്പോൾവേരുറപ്പിച്ചിരിക്കുന്ന വ്യവസായമായി മാറിക്കഴിഞ്ഞിരിക്കുന്നു മന്ത്രവാദം ..അഭ്യസ്തവിദ്യരും സമൂഹത്തിലെ ഉന്നതരെന്നു അറിയപ്പെടുന്നവർ പോലും മന്ത്രവാദത്തിന്റെ മാസ്മരിക വലയത്തിൽ വീണു പോകുന്ന കഥകൾ ഏറെയുണ്ട്. അത്തരത്തിൽ ഒന്നാണ് കഴിഞ്ഞ ആഴ്ച കോട്ടയത്ത് പ്രേതബാധ ഒഴിപ്പിക്കാനെന്ന പേരിൽ പെൺകുട്ടിക്ക് മന്ത്രവാദിയുടെ ക്രൂര മർദനം.
ശരീരമാകെ ചൂരലിന് അടിയും മർദനവുമേറ്റ പ്രായപൂർത്തിയാകാത്ത പെൺകുട്ടി മുറിവുകൾ പഴുത്ത് അണുബാധയുണ്ടായതിനെ തുടർന്ന് ആശുപത്രിയിൽ ചികിത്സ തേടി. കോട്ടയത്തെ പോലീസ് ഉദ്യോഗസ്ഥന്റെ മകളാണ് മർദനത്തിന് ഇരയായത്
പെൺകുട്ടിയിൽ പ്രേതബാധയുണ്ടെന്ന് പറഞ്ഞു പോലീസുകാരൻ മകളുമായി മന്ത്രവാദിയുടെ അടുത്ത് എത്തുകയായിരുന്നത്രെ . കോട്ടയത്തെ ഒരു രഹസ്യ കേന്ദ്രത്തിൽ വെച്ച് ഒരു ദിവസാം മുഴുവൻ നീണ്ടുനിന്ന ആഭിചാര ക്രിയകൾക്ക് ശേഷം പെൺകുട്ടിയെ ചൂരലിന് ക്രൂരമായി മർദിക്കുകയായിരുന്നു.
പൂജാരിക്ക് 20,000 രൂപയാണ് പോലീസുകാരൻ നൽകിയത്. മുറിവ് ഗുരുതരമായതിനെ തുടർന്ന് കുട്ടിയെ ആശുപത്രിയിൽ എത്തിച്ചു. സംശയം തോന്നിയ ഡോക്ടർ കേസെടുക്കാതെ ചികിത്സിക്കാൻ സാധ്യമല്ലെന്ന് അറിയിച്ചതിനെ തുടർന്നാണ് എറണാകുളത്തെ ആശുപത്രിയിൽ എത്തിച്ചത്. അപ്പോഴേക്കും മുറിവുകൾ പഴുത്ത് അണുബാധയേറ്റിരുന്നു.
തിരുവനന്തപുരം വെഞ്ഞാറമ്മൂട് സ്വദേശിയായ എട്ടുവയസ്സുകാരന്‍ പേവിഷ ബാധയെത്തുടര്‍ന്ന് മരണപ്പെട്ടതിലും മന്ത്രവാദത്തിനു കയ്യുണ്ട്. മരണത്തിന് ഏതാനും ദിവസങ്ങള്‍ മുമ്പ് അവനെ അവശനിലയില്‍ വീട്ടുകാര്‍ കണ്ടെത്തിയിരുന്നു. എന്താണ് കുട്ടിക്ക് സംഭവിച്ചതെന്ന് വ്യക്തമാകാതിരുന്ന വീട്ടുകാര്‍ കുട്ടിയേയും കൊണ്ട് നേരെ പോയത് ഡോക്ടറുടെ അടുത്തേക്കല്ല ...നൂല്‍ ജപിച്ച് കെട്ടിത്തരുന്നയാളുടെ അടുത്തേക്കായിരുന്നു. അങ്ങനെ അവിടെ നിന്ന് ജപിച്ച നൂലും കെട്ടി അവര്‍ വീട്ടിലേക്ക് തിരിച്ചുപോന്നു.
എന്നാല്‍ കുട്ടിയുടെ ആരോഗ്യനില വീണ്ടും മോശമായപ്പോൾ മാതാപിതാക്കള്‍ ആശുപത്രിയില്‍ പോയെങ്കിലും പനിക്കുള്ള മരുന്ന് നല്‍കി അവിടെനിന്നും അവരെ പറഞ്ഞുവിട്ടു.
എന്നാല്‍ രാത്രിയോടെ കുട്ടിയുടെ നില വഷളായി. അന്ന് ആശുപത്രിയിലെത്തിച്ചപ്പോള്‍ പേവിഷ ബാധയാണെന്ന് സംശയം പ്രകടിപ്പിച്ച ഡോക്ടര്‍ അവനെ ചികിത്സയ്ക്ക് സൗകര്യമുള്ള വലിയ ആശുപത്രിയിലേക്ക് മാറ്റാന്‍ കുടുംബത്തോട് നിര്‍ദേശിച്ചു.
വാഹനസൗകര്യം ലഭ്യമാകാഞ്ഞതിനാല്‍ അവര്‍ അവനെയും കൊണ്ട് തിരിച്ച് വീട്ടിലേക്ക് തന്നെ പോന്നു. പുലര്‍ച്ചയോടെ അവന്‍ മരണത്തിന് കീഴടങ്ങി...ഇവിടെയും വില്ലനായത് വീട്ടുകാരുടെ അറിവില്ലായ്മ തന്നെ ..മനപ്പൂര്‍വ്വമല്ലെങ്കിലും കുട്ടിയുടെ ദാരുണമായ മരണത്തിന് കുടുംബത്തിന്റെ അന്ധവിശ്വാസവും ഒരു കാരണമായി
ഇക്കഴിഞ്ഞ മാര്‍ച്ച് അവസാനത്തോടെ കേരളം ഞെട്ടലോടെ കേട്ട വാർത്ത ഭര്‍ത്താവും ഭര്‍തൃമാതാവും കൂടി പട്ടിണിക്കിട്ടും പീഡിപ്പിച്ചും ഇരുപത്തിയേഴ് വയസ് മാത്രമുള്ള തുഷാര എന്ന പെണ്‍കുട്ടിയെ കൊലപ്പെടുത്തി എന്നതാണ്..
ആഹാരം ലഭിക്കാതെ ന്യുമോണിയ ബാധിച്ച് മരിക്കുമ്പോള്‍ കേവലം 20 കിലോഗ്രാം മാത്രമായിരുന്നു തുഷാരയുടെ ശരീരഭാരം.
വിശക്കുമ്പോള്‍ കഴിക്കാന്‍ പഞ്ചസാരവെള്ളവും കുതിര്‍ത്തിയ അരിയും നല്‍കിയും, ശബ്ദമുണ്ടാക്കുമ്പോള്‍ അടിച്ചും ചവിട്ടിയും ഒതുക്കിക്കിടത്തിയുമെല്ലാം വര്‍ഷങ്ങളോളം ഭര്‍തൃവീട്ടുകാര്‍ തുഷാരയെ വീട്ടിനുള്ളില്‍ തളച്ചത് ഏതോ മന്ത്രവാദിയുടെ വാക്കുകള്‍ക്കനുസരിച്ചായിരുന്നത്രേ..മനസാക്ഷിയുള്ള ആര്‍ക്കും ചെയ്യാന്‍ കഴിയാത്ത ക്രൂരത തുഷാരയോട് ചെയ്യാന്‍ ഇവരെ പ്രേരിപ്പിച്ചതും മന്ത്രവാദം തന്നെയായിരുന്നു.
ഇപ്പോൾ നെയ്യാറ്റിന്‍കരയില്‍ വീടും സ്ഥലവും ജപ്തി ചെയ്യാന്‍ തീരുമാനമായതിനെ തുടര്‍ന്ന് അമ്മയും മകളും തീ കൊളുത്തി ആത്മഹത്യ ചെയുദ്ധത്തിന്റെ പിന്നാമ്പുറകഥകളും എത്തി നിൽക്കുന്നത് മന്ത്രവാദത്തിൽ തന്നെ..
വീടും സ്ഥലവും ജപ്തി ചെയ്യാന്‍ പോകുകയാണെന്ന് കാണിച്ചുള്ള നോട്ടീസ് വന്നിട്ടും ഭര്‍ത്താവ് ഒന്നും ചെയ്തില്ലെന്നും ആ നോട്ടീസെടുത്ത് ആല്‍ത്തറയില്‍ കൊണ്ടുപോയി പൂജിക്കലാണ് പതിവെന്നും അവര്‍ ആത്മഹത്യാക്കുറിപ്പില്‍ വ്യക്തമാക്കുന്നു. ഇവിടെയും കുടുബത്തിലെ അവസാന വാക്ക് മന്ത്രവാദിയുടേത് തന്നെ..
ആ അമ്മയേയും മകളേയും ജീവിതത്തിൽ തുണയാകേണ്ടവർ തന്നെ മരണത്തിലേക്ക് ഓടിക്കയറ്റുകയായിരുന്നു. ജപ്തിയെന്ന ഭാരിച്ച ഉത്തരവാദിത്തത്തില്‍ നിന്നും ഒഴിഞ്ഞുമാറാന്‍ ജപ്തി നോട്ടീസ് പൂജയ്ക്ക് വയ്ക്കുന്ന ഗൃഹനാഥനില്‍ നിന്ന് കൂടുതലൊരു നീതിയും പാവം അമ്മയ്ക്കും മകൾക്കും പ്രതീക്ഷിക്കാനാവില്ലല്ലോ..
ഒരു പക്ഷെ ,മനുഷ്യരുടെ നിസഹായാവസ്ഥയാണ് പലപ്പോഴും മന്ത്രവാദം പോലെയുള്ള യുക്തിരഹിതമായ സംഗതികളിലേക്ക് അവനെയെത്തിക്കുന്നത്. മനുഷ്യരെ ആരെയും വിശ്വസിക്കാനില്ല- ഇനി സഹായത്തിനാരുമില്ല- എന്നെല്ലാമുള്ള അവസ്ഥയില്‍ അയാള്‍ സ്വന്തം മനസിനുള്ളില്‍ നിന്ന് പഴയ പ്രാകൃതമായ ഓര്‍മ്മകളെ വീണ്ടെടുക്കുകയാവാം..
ഇവിടെ വിദ്യാഭ്യാസാവും ജോലിയുമൊന്നും ഇത്തരം പ്രവണതകളെ തടഞ്ഞുവയ്ക്കില്ല എന്നതിന് ഉദാഹരണമാണ് കോട്ടയത്തെ പോലീസുകാരന്റെ മകൾക്ക് സംഭവിച്ചത് .
നമ്മള്‍ എങ്ങനെ വളര്‍ന്നു, ജീവിച്ചു എന്നത് ഒരളവുവരെ നമ്മുടെ വ്യക്തിത്വം രൂപപ്പെടുന്നത്തിനു കാരണമാകുന്നുണ്ട്. . മോശം സാഹചര്യങ്ങളില്‍ വളര്‍ന്ന ഒരാളുടെ മാനസികാവസ്ഥയും മോശം തന്നെയായിരിക്കും. അത് അയാള്‍ എത്ര മുന്നോട്ടുപോയാലും മാറണമെന്ന് നിര്‍ബന്ധമില്ല...
വളര്‍ന്നുവരുന്ന തലമുറയില്‍ എങ്കിലും ഇത്തരം അബദ്ധ ചിന്തകൾ കുത്തി നിറക്കാതിരിക്കാൻ അധ്യാപകരും സന്നദ്ധ സംഘടനകളും സാമൂഹ്യ പ്രവർത്തകരും ശ്രദ്ധിക്കണം..
നമ്മുടെ കുട്ടികള്‍ നിരന്തരം ഇടപെടുന്ന ചുറ്റുപാടുകളിൽനിന്നും , എടുക്കേണ്ടത് ഏത് കളയേണ്ടത് ഏത് എന്നതിനെ കുറിച്ച് അവർക്ക് വ്യക്തമായ ധാരണ നൽകാൻ കഴിയണം .
പുതിയ തലമുറകളെങ്കിലും 'കറുത്ത കഥകള്‍' അറിയാതെ ആരോഗ്യകരമായ ശരീരത്തോടൊപ്പം ആരോഗ്യകരമായ മനസ്സിന്റെ കൂടി ഉടമകളായി മാറട്ടെ എന്ന് നമുക്ക് പ്രാർത്ഥിക്കാം
https://www.facebook.com/Malayalivartha