ബുള്‍ഡോസറുകള്‍ക്ക് ഇടിച്ചു നിരത്താന്‍ കഴിഞ്ഞത് അവരുടെ കെട്ടിടങ്ങള്‍ മാത്രം, തകര്‍ക്കാനായില്ല അവരുടെ പോരാട്ടവീര്യം!
വിയത്‌നാം, കല്‍ക്കരിയെ വളരെയധികം ആശ്രയിച്ചുകൊണ്ട് ഊര്‍ജ്ജോത്പാദനം നടത്തുന്ന ഒരു രാജ്യമാണ്. സര്‍ക്കാരിന്റെ മുന്നില്‍ വൈദ്യുതോത്പാദനത്തിന് ഇത്ര എളുപ്പമുള്ള, ചെലവ് കുറവുള്ള മറ്റൊരു മാര്‍ഗമില്ല, അതുകൊണ്ടുതന്നെ എവിടെ നിന്നൊക്കെ കല്‍ക്കരി ഖനനം ചെയ്‌തെടുക്കാമോ അവിടെ നിന്നൊക്കെ എന്ത് വിലകൊടുത്തും അവര്‍ക്കത് ചെയ്‌തേ പറ്റൂ. 2030 ആവുമ്പോഴേക്കും കല്‍ക്കരിയുടെ ഡിമാന്‍ഡ് ഇനിയും അമ്പത് ശതമാനമെങ്കിലും കൂടുകയേയുള്ളൂ. അതിന് രാജ്യത്തിന്റെ ജനസാന്ദ്രമായ മറ്റു പല പ്രവിശ്യകളിലും കല്‍ക്കരി ഖനികള്‍ സ്ഥാപിക്കണം.
ഇതിനായി കണ്ടെത്തുന്നത് ജനവാസ കേന്ദ്രങ്ങളാണെങ്കില്‍ അവിടെ നിന്നും പ്രദേശവാസികളെ ഒഴിപ്പിക്കുമ്പോള്‍ അവര്‍ക്ക്, പകരം തുച്ഛമായ ഒരു നഷ്ടപരിഹാരവും സര്‍ക്കാര്‍ ചെലവിലുള്ള പുനരധിവാസ കേന്ദ്രങ്ങളും ഒക്കെ നല്‍കുന്നുണ്ട്. പക്ഷേ, ആ വീടുകള്‍ അവരുടെ പരമ്പരാഗത മത്സ്യബന്ധനകേന്ദ്രങ്ങളില്‍ നിന്നൊക്കെ ഒരുപാട് അകലെയാണ്. കൃഷിയിടങ്ങളില്‍ നിന്നും ഏറെ അകലെയാണ്. സ്ഥലത്തിന് ഗവണ്മെന്റ് നിശ്ചയിച്ചിരിക്കുന്ന നഷ്ടപരിഹാരവും എത്രയോ കുറഞ്ഞ ഒരു സംഖ്യയാണ്. സുമിമോട്ടോ കോര്‍പ്പറേഷന്‍ എന്ന ജാപ്പനീസ് കമ്പനിയാണ് ഈ പ്രദേശത്തെ കല്‍ക്കരി ഖനനം നിയന്ത്രിക്കുന്നത്.
വിയത്‌നാമില്‍ സര്‍ക്കാരിന്റെ അനുഗ്രഹാശിസ്സുകളോടും ജാപ്പനീസ് ധനസഹായത്തോടും നടപ്പിലാക്കുന്ന കല്‍ക്കരി ഖനനപ്ലാന്റിന് വേണ്ടി നടന്ന ഭൂമി ഏറ്റെടുക്കലില്‍ കിടപ്പാടം വിട്ടുകൊടുക്കാന്‍ വിസമ്മതിച്ച് നിന്നു പൊരുതിയ അപൂര്‍വം ചിലരില്‍ ഒരാളാണ് കാ എന്ന മുത്തശ്ശി. ഫാം തി കാ എന്ന വിയറ്റ്‌നാമീസ് മുത്തശ്ശിക്ക് പ്രായം 99 ആയി. എന്നാലും, അവരുടെ പോരാട്ടവീര്യത്തിന് ഇന്നും നിറയൗവ്വനമാണ്.
തന്റെ ആയുഷ്‌കാലത്തെ സമ്പാദ്യം കൊണ്ട് അവര്‍ കെട്ടിപ്പൊക്കിയ വീട് കല്‍ക്കരിക്കമ്പനിയുടെ ബുള്‍ഡോസര്‍ വന്ന് ഇടിച്ചു നിരത്തി. അതിനു മുമ്പ് അവിടം വിട്ടുപോവാന്‍ പണം വാഗ്ദാനം ചെയ്തു, എന്നിട്ടൊന്നും അവര്‍ വഴങ്ങിയിരുന്നില്ല. അവര്‍ ജനിച്ചു വളര്‍ന്ന നാടായിരുന്നു വാന്‍ താങ്ങ് ബേ .അവര്‍ ഓടിക്കളിച്ചു വളര്‍ന്ന വീടും പറമ്പും... അത് ഒരു സ്വകാര്യ കമ്പനിയ്ക്കും തീറെഴുതാന്‍ അവര്‍ ഒരുക്കമല്ലായിരുന്നു!
സ്ഥലം വിട്ടുകൊടുക്കാന്‍ പറ്റില്ല എന്ന് പറഞ്ഞ് അവര്‍ ചെറുത്ത് നിന്നപ്പോള്‍, കല്‍ക്കരിക്കമ്പനിക്കാരുടെ ഏറാന്‍ മൂളികളായ നൂറുകണക്കിന് സര്‍ക്കാര്‍ ഉദ്യോഗസ്ഥരടങ്ങിയ ഒരു പട തന്നെ വന്നു ആ വൃദ്ധയെ കുടിയിറക്കാന്‍. ഉദ്യോഗസ്ഥ വൃന്ദത്തെ അനുഗമിച്ച പോലീസുകാര്‍ അവരെ നിര്‍ബന്ധിച്ച് കൈക്കുപിടിച്ചുവലിച്ച് പുറത്തിറക്കി. കാ മുത്തശ്ശിയും അവരുടെ കൊച്ചുമകനും നോക്കി നില്‍ക്കെ അവരുടെ വീട് ബുള്‍ഡോസറുകള്‍ ഇടിച്ചു നിരത്തി. അത് തടയാന്‍ അവര്‍ക്കായില്ല. പക്ഷേ, അവര്‍ വിട്ടുകൊടുത്തില്ല.
കമ്പനിയുടെ ബുള്‍ഡോസറുകള്‍ ഇടിച്ചു നിരത്തിയ തന്റെ വീടിന്റെ അവശിഷ്ടങ്ങള്‍ക്കരികില്‍ അവര്‍ ഓലമേഞ്ഞൊരു ചായ്പു കെട്ടി അതില്‍ താമസം തുടങ്ങി. ആ ചായ്പ്പിനുള്ളിലെ ഒരു കയറ്റുകട്ടിലില്‍ ഇരുന്നുകൊണ്ട് തൊട്ടപ്പുറത്തു കാണുന്ന തകര്‍ന്നടിഞ്ഞ അവശിഷ്ടങ്ങളിലേക്ക് വിരല്‍ ചൂണ്ടി അവര്‍ പറഞ്ഞു, 'ഇത് എന്റെ വീടായിരുന്നു ഒരിക്കല്‍... ഇത് ഇന്നും എന്റെ വീടുതന്നെയാണ്, എന്റെ സ്വന്തം പറമ്പാണിത്... എന്നെ അടക്കേണ്ടതും ഇവിടെത്തന്നെയാണ്... ഞാന്‍ എങ്ങും പോവാന്‍ ഉദ്ദേശിക്കുന്നില്ല... '
കൃഷിയിടം നഷ്ടമായപ്പോള്‍ കാ മുത്തശ്ശിയുടെ മകന്‍ ഹാന്‍ മത്സ്യബന്ധനത്തില്‍ തന്റെ ഉപജീവനം കണ്ടെത്താനുള്ള ശ്രമത്തിലാണ്. കഷ്ടിച്ച് ജീവിക്കാനുള്ള പണമേ അദ്ദേഹത്തിന് മത്സ്യബന്ധനത്തിലൂടെ കിട്ടുന്നുള്ളു. അതേപ്പറ്റി പറഞ്ഞു തുടങ്ങുമ്പോഴേ അദ്ദേഹത്തിന്റെ കണ്ണ് നിറയും.
ഈ കല്‍ക്കരി ഖനികള്‍ പ്രദേശത്തിനുണ്ടാക്കാന്‍ പോവുന്ന പാരിസ്ഥിതികാഘാതത്തെപ്പറ്റിയും വളരെയധികം ആശങ്കാകുലരാണ് കൃഷിയെയും മത്സ്യബന്ധനത്തെയും മാത്രം ആശ്രയിച്ച് ജീവിക്കുന്ന പ്രദേശവാസികള്‍. പ്രദേശത്തെ മത്സ്യസമ്പത്തിനെ ഈ പ്ലാന്റുകള്‍ ഗണ്യമായി നശിപ്പിക്കുമെന്ന് അവര്‍ കരുതുന്നു. പ്രാദേശികമായ പാരിസ്ഥിതികാഘാത പഠനങ്ങളെല്ലാം തന്നെ നടത്തിക്കഴിഞ്ഞു എന്ന് അവര്‍ അവകാശപ്പെടുന്നുണ്ടെങ്കിലും ഒക്കെ വെറും പ്രഹസനങ്ങള്‍ മാത്രമാണെന്നാണ് സ്ഥലത്തെ പരിസ്ഥിതി പ്രവര്‍ത്തകര്‍ ആരോപിക്കുന്നത്.
കാറ്റാടി യന്ത്രങ്ങളും, സോളാര്‍ പവര്‍ പ്ലാന്റുകളും മാത്രം കൊണ്ട് നികത്താവുന്നതല്ല വിയത്‌നാമിലെ വൈദ്യുതിയുടെ ആവശ്യം. മാത്രവുമല്ല, അവയെക്കാളൊക്കെ ചെലവുകുറഞ്ഞതും ലാഭം കൂടുതലുള്ളതുമായ വൈദ്യുതോത്പാദന മാര്‍ഗമാണ് കല്‍ക്കരി ഉപയോഗിച്ചുള്ളത്. അതാണ് വിദേശ നിക്ഷേപങ്ങളെ ഇവിടേക്ക് നയിച്ചത്. അങ്ങനെ വന്നുകേറിയ നിക്ഷേപങ്ങളാണ് വിയറ്റ്‌നാമിലെ കല്‍ക്കരി പോലുള്ള, പരിസ്ഥിതിയ്ക്ക് കടുത്ത ആഘാതമേല്‍പ്പിക്കുന്ന ഊര്‍ജ്ജോത്പാദനമാര്‍ഗങ്ങള്‍ക്ക് കീഴ്‌പ്പെടുത്തിയത്.
ഈ വൈദേശിക ശക്തികളുടെ സമ്മര്‍ദ്ദങ്ങള്‍ക്ക് കീഴ്‌പ്പെടാന്‍ മനസ്സില്ലാതെ പോരാട്ടം തുടരുകയാണ്, ഒഴിയാത്ത ദാരിദ്ര്യത്തിനിടയിലും കാ മുത്തശ്ശിയെപ്പോലുള്ള പാവപ്പെട്ട വിയറ്റ്നാംകാര്‍.
https://www.facebook.com/Malayalivartha