വേഴാമ്പല്‍ കുഞ്ഞിന് പോറ്റച്ഛനായ ബൈജു കെ വാസുദേവന്‍ ഇനി കണ്ണീരോര്‍മ
പരിസ്ഥിതി പ്രവര്‍ത്തകന്‍ ബൈജു കെ വാസുദേവന്‍ അന്തരിച്ചു. വാഹനമിടിച്ച് ജീവന്‍ നഷ്ടപ്പെട്ട ആണ്‍ വേഴാമ്പലിന്റേയും അവനെയും കാത്ത് കൂട്ടില്‍ കാത്തിരുന്ന പെണ്‍ വേഴാമ്പലിന്റേയും കുഞ്ഞുങ്ങളുടേയും, കഥയ്‌ക്കൊപ്പം വാര്‍ത്തകളില്‍ നിറഞ്ഞ പേരായിരുന്നു ബൈജുവിന്റേത്. ചിറകടിക്കാതെ താഴ്ന്ന് പറക്കവേ റോഡപകടത്തില്‍പെട്ടു ജീവന്‍ പോയ ആണ്‍വേഴാമ്പലിന്റെ ഇണയ്ക്കും കുഞ്ഞിനും ദിവസവും ഭക്ഷണമെത്തിച്ചപ്പോഴാണ് പ്രകൃതിയെയും മനുഷ്യനെയും സ്‌നേഹിച്ച് ജീവിച്ച, അതിരപ്പിള്ളി കാടുകളുടെ പ്രിയമിത്രമായിരുന്ന ബൈജുവിനെ കേരളം നെഞ്ചേറ്റിയത്.
ദിവസങ്ങള്‍ക്ക് മുന്‍പ് വീട്ടിലെ വാട്ടര്‍ ടാങ്ക് നന്നാക്കുന്നതിനിടെ വീണ് ബൈജുവിന് പരുക്കേറ്റിരുന്നു. വാരിയെല്ല് പൊട്ടുകയും കരളിന് ക്ഷതമേല്‍ക്കുകയും ചെയ്തിരുന്നു. ആശുപത്രിയില്‍ പോയി ചികില്‍സ കഴിഞ്ഞു മരുന്നുകളുമായി തിരിച്ചെത്തിയതാണ്. എന്നാല്‍ ഞായറാഴ്ച രാവിലെ വേദന കൂടിയതിനെ തുടര്‍ന്ന് തൃശൂരിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ലെന്ന് സുഹൃത്തുക്കള്‍ അറിയിച്ചു.
അതിരപ്പിള്ളിയിലെ പക്ഷിനിരീക്ഷകനും പരിസ്ഥിതി പ്രവര്‍ത്തകനുമായിരുന്നു ബൈജു കെ വാസുദേവന്‍. ഒരു ബുധനാഴ്ച ദിവസം തന്റെ പതിവ് നിരീക്ഷണങ്ങള്‍ക്കിടയിലാണ് റോഡരികില്‍ ഒരു ആണ്‍വേഴാമ്പല്‍ ജീവനറ്റുകിടക്കുന്നത് ബൈജുവിന്റെ ശ്രദ്ധയില്‍ പെടുന്നത്. രണ്ടു ദിവസമെങ്കിലുമായിട്ടുണ്ടാകും എന്ന് ബൈജുവിന് മനസ്സിലായി.
അതൊരു ആണ്‍വേഴാമ്പലാണെന്ന് ബൈജു തിരിച്ചറിഞ്ഞു. തുറക്കാതെ മുറുക്കിപ്പിടിച്ചിരുന്ന അതിന്റെ കൊക്ക് നിറയെ പഴങ്ങളുണ്ടായിരുന്നു. വേഴാമ്പലുകളുടെ ജീവിതക്രമം പരിചയമുള്ളവര്‍ക്ക് മാത്രം അറിയാവുന്ന ആ വസ്തുത പെട്ടെന്ന് ബൈജുവിന്റെ ഓര്‍മ്മയിലെത്തി.
തീറ്റതേടിപ്പോയ ആണ്‍കിളിയ്ക്ക് ആപത്തുണ്ടായാല്‍ കൂട്ടിലെ ഇണയും കുഞ്ഞും ഭക്ഷണത്തിനായി കാത്തിരിക്കുക മാത്രമേ ചെയ്യുകയുള്ളൂവെന്നും അങ്ങനെ വിശന്ന് വിശന്ന് അത് അതിന്റെ വിധിക്ക് കീഴ്‌പ്പെടുകയാണ് പതിവെന്നും ഓര്‍മ്മ വന്നപ്പോള്‍ വേഗം തന്നെ കിളിയുടെ കൂടന്വേഷിച്ച് ബൈജു കാടുകയറി.
വനപാലകരും ബൈജുവിന്റെ സുഹൃത്തും പക്ഷിനിരീക്ഷകനുമായ സുധീഷ് തട്ടേക്കാടും ഒപ്പം ചേര്‍ന്നു. താഴ്ന്നു പറന്ന വേഴാമ്പലിന്റെ കൂട് ആ പരിസരത്തുതന്നെയാകുമെന്ന സുധീഷിന്റെ അനുഭവസമ്പത്തായിരുന്നു അന്വേഷണത്തിനു സഹായകരമായത്. രണ്ട് ദിവസത്തെ തിരച്ചിലിന് ഒടുവില്‍ അവര്‍ ആ കൂട് കണ്ടെത്തി. ഒരു 25-30 അടി ഉയരമുള്ള മരത്തിലായിരുന്നു അതിന്റെ കൂട്.
അവിടെ, ഭക്ഷണത്തിനായി പോയ ഇണപ്പക്ഷി ദിവസങ്ങള്‍ കഴിഞ്ഞും തിരിച്ചുവരാത്തതിനാല്‍ കരഞ്ഞ് തളര്‍ന്നൊരു വേഴാമ്പല്‍ കുടുംബത്തെയാണ് അവര്‍ കണ്ടത്. ആ കുഞ്ഞിന്റെ കരച്ചില്‍ നന്നേ നേര്‍ത്തുപോയിരുന്നു. ഇതുകേട്ട വനത്തിലെ മുതിര്‍ന്ന വേഴാമ്പലുകള്‍ കൂടിനോടടുത്ത് വരുന്നുണ്ടായിരുന്നു. അവ ആ കുഞ്ഞിനും അമ്മയ്ക്കും ഭക്ഷണം എത്തിച്ചേക്കും എന്ന ധാരണയില്‍ അവര്‍ മാറിനിന്ന് അവയെ നിരീക്ഷിച്ചു. എന്നാല്‍ കുഞ്ഞുങ്ങളുമായി അതേ മരത്തില്‍ കൂടു കൂട്ടിയിരുന്ന മൈനകള്‍, കൂട്ടത്തോടെ വേഴാമ്പലുകള്‍ എത്തുന്നത് കണ്ടപ്പോള്‍ അവയെല്ലാം തങ്ങളുടെ ശത്രുക്കളാണെന്ന ചിന്തയില്‍ അവയെ ആക്രമിച്ച് പറത്തിയോടിച്ചു കളഞ്ഞു.
ഒടുവില്‍ ബൈജു വലിയൊരു മുളങ്കമ്പ് വെട്ടിക്കൊണ്ടുവന്ന് മരത്തില്‍ക്കയറി ഇരുപത്തിയഞ്ചടിയോളം ഉയരത്തിലുള്ള കൂടിന്റെ കവാടത്തിലേക്ക് ആഞ്ഞിലിപ്പഴങ്ങളും അത്തിപ്പഴങ്ങളും നല്‍കി. കിട്ടിയപാടെ ആ ഇത്തിരിക്കുഞ്ഞിന് അമ്മക്കിളി അത് കൈമാറുകയും ചെയ്തു. നാല് ദിവസമെങ്കിലും നീണ്ട പട്ടിണിക്കൊടുവില്‍ ആ കുഞ്ഞ് വേഴാമ്പലിന് അന്ന് വയര്‍ നിറയെ ഭക്ഷണം ലഭിച്ചു. പിന്നീട് ദിവസങ്ങളോളം, മണിക്കൂറുകള്‍ ഇടവിട്ട് മുളയേണി വച്ച് ആ മുപ്പതടി ഉയരമുള്ള മരത്തില്‍ കയറി ആഞ്ഞിലിപ്പഴങ്ങളും അത്തിപ്പഴങ്ങളും ഇട്ടു കൊടുത്തുകൊണ്ടിരുന്നു ബൈജു. അയാളെ കേരളം സ്‌നേഹിച്ച് തുടങ്ങിയത് അന്നാണ്. ബൈജു കെ വാസുദേവന്‍ 46-ാം വയസ്സില്‍ ഓര്‍മ്മയായെങ്കിലും അയാളിലെ നന്‍മ ഇനിയും പ്രകാശം പരത്തും.
https://www.facebook.com/Malayalivartha