കെ.ആര്.ഗൗരിയമ്മയ്ക്ക് നൂറ്റൊന്നാം പിറന്നാള്‍...നൂറാണ്ടത്തെ അനുഭവങ്ങള്‍, വിപ്ലവത്തിളപ്പിനും കര്ക്കശനിലപാടുകള്ക്കുമൊപ്പം ഇന്നും മനസ്സില്‍ തളിര്‍ത്തു നില്ക്കുന്നു കൗമാര-യൗവന കാലങ്ങള്‍
ഈ വരുന്ന 21-ന്, മിഥുനത്തിലെ തിരുവോണം നാള് ഗൗരിയമ്മയുടെ 101-ാം പിറന്നാളാണ്. വിപ്ലവത്തിളപ്പും കര്‍ക്കശനിലപാടുകളും ആര്‍ദ്രമായ ആ മനസ്സിനെ പൊതിഞ്ഞു പിടിച്ചെങ്കിലും ഗൗരിയമ്മയ്ക്ക് ചിലരോട് വളരെ ഇഷ്ടമായിരുന്നു. ചിലര്‍ക്ക് ഗൗരിയമ്മയേയും! മധുരവും കയ്പ്പും കലര്‍ന്ന നൂറു വര്‍ഷങ്ങളുടെ ജീവിതാനുഭവങ്ങളിലേയ്ക്ക് പിന്തിരിഞ്ഞുനോക്കുകയാണ് കെ.ആര്.ഗൗരിയമ്മ.
ആലപ്പുഴ ചാത്തനാട് കളത്തിപ്പറമ്പില്വീടിന്റെ ഹാളില്‍, കിടപ്പുമുറിയിലേക്കുള്ള വാതിലിനരികെ ഒരു കസേരയിട്ടിട്ടുണ്ട്. ഇപ്പോള്‍ അവിടെയാണ് ഗൗരിയമ്മ അധികസമയവും ഇരിക്കുന്നത്. അതിലിരുന്നാല്‍ ഗേറ്റിലൂടെ കടന്നു പോകുന്നവരെയും അടുക്കളയില്‍ നില്‍ക്കുന്നവരെയും മാത്രമല്ല, അലമാരകളില്‍ നിറഞ്ഞിരിക്കുന്ന ടി.വി.തോമസിന്റെ ചിത്രങ്ങളും സീരിയല്‍ കാണാനുപയോഗിക്കുന്ന ടിവിയുമെല്ലാം ഗൗരിയമ്മയ്ക്ക് കാണാം. ആരു ഗേറ്റില്‍ വന്നു നിന്നാലും പൊലീസുകാരനെ വിട്ട് അന്വേഷിപ്പിക്കും.
ടി വി തോമസിനെ കുറിച്ചുള്ള ഓര്‍മ്മകള്‍ ഇന്നും ദീപ്തമാണ്. 57-ലെ മന്ത്രിസഭ കഴിഞ്ഞ് ടിവി തോമസ് തിരഞ്ഞെടുപ്പില്‍ തോറ്റതോടെ വരുമാനമില്ലാതായി. ഗൗരിയമ്മയുടെ വരുമാനം കൊണ്ടു ജീവിക്കേണ്ട സ്ഥിതി ആയിരുന്നു. ആ കാലത്തെ കുറിച്ച് ഗൗരിയമ്മ പറയുന്നത് ഇങ്ങനെയാണ്.
'ടിവിയുടെ ചെലവിന് അദ്ദേഹത്തിന്റെ പഴ്സില്‍ ഞാന്‍ 2 രൂപ വയ്ക്കും. 14 അണ സിഗരറ്റിന്, 2 അണ ബീഡിക്ക്. ഒരു രൂപ കള്ളുകുടിക്കാന്‍. ടിവി പുറത്തുപോയി മദ്യപിക്കുന്നത് ഒഴിവാക്കാന്‍ ലഹരി കുറഞ്ഞ കള്ളു കൊണ്ടുവരാന്‍ 14 അണ കൊടുത്ത് ഞാനൊരാളെ ഏര്‍പ്പാടാക്കി. ഞങ്ങള്‍ ഇവിടെ വന്നു താമസിക്കുന്ന കാലത്ത് ടിവിക്കു കള്ളുകുടിക്കണം, സിഗരറ്റ് വലിക്കണം, ബീഡി വേണം. ചെലവിനു പണം കണ്ടെത്താന്‍ ഞാന്‍ പച്ചക്കറിക്കൃഷി ചെയ്തു. എന്റത്രയും പൊക്കമുള്ള ചീര വിറ്റിട്ടുണ്ട്. പശുവിനെ വളര്‍ത്തി പാല് വിറ്റിട്ടുണ്ട്. പിന്നീട് പാര്‍ട്ടി പിളര്‍ന്നപ്പോള്‍ രണ്ടാളും സിപിഎമ്മില്‍ നില്‍ക്കാനായിരുന്നു തീരുമാനം. പക്ഷേ, എം. എന്‍.ഗോവിന്ദന് നായര്‍ ടിവിയെ പിടിച്ചുകൊണ്ടുപോയി.. അയാളാണു വില്ലന്‍'. ' പിന്നീട് ഒരിക്കല്‍ വന്നേച്ചു എന്നോട് പറഞ്ഞു, ഈ വീടും സ്ഥലവും ടിവിയുടെ പേരില്‍ എഴുതിക്കൊടുക്കാന്‍. ഞാനെന്റെ സ്വന്തം കാശു കൊണ്ടു വാങ്ങിയ വീടാണ്. ഇതു കൊടുത്താല്‍ ഞാന്‍ എവിടെപ്പോകും?'
'എന്നെ ഉപേക്ഷിച്ചു പോയെങ്കിലും അവസാനം ബോംബെയിലെ ആശുപത്രിയില്‍ ടി.വി.തോമസിനെ പരിചരിക്കാന്‍ ഞാന്‍ പോയി. രണ്ടു പാര്‍ട്ടിയിലായതിനാല്‍ ആദ്യം ഇഎംഎസ് പോകാന്‍ അനുവദിച്ചില്ല. പിന്നെ പാര്‍ട്ടി, യോഗം കൂടിയാണ് 2 ആഴ്ച അനുവദിച്ചത്. തിരിച്ചുപോരാന്‍ നേരം ടിവി കരഞ്ഞു. പിന്നീട് ഞാന്‍ കണ്ടിട്ടില്ല. കുറച്ചു ദിവസം കഴിഞ്ഞ് തിരുവനന്തപുരത്തു നിന്ന് കലക്ടര്‍ ഓമനക്കുഞ്ഞമ്മ വിളിച്ചു പറഞ്ഞു, ടിവി മരിച്ചെന്ന്. ഞാന്‍ തിരുവനന്തപുരത്തു ചെന്നു. മൃതദേഹം മൂടിയിരുന്ന തുണിയുയര്‍ത്തി മുഖം കണ്ടു. ആലപ്പുഴയിലേക്കുള്ള യാത്രയിലും ഞാന്‍ ഒപ്പമുണ്ടായിരുന്നു. ഇവിടെ, ഈ വീട്ടില്‍ കൊണ്ടുവരണമെന്നായിരുന്നു എന്റെ ആഗ്രഹം. പക്ഷേ കൊണ്ടുവന്നില്ല.'
എകെജി-യെ കുറിച്ചും അദ്ദേഹത്തിന്റെ നിലപാടുകളെ കുറിച്ചും ഗൗരിയമ്മ അനുസ്മരിക്കുന്നത് ഇങ്ങനെയാണ്. 'വിവാഹബന്ധം പോലും പ്രസ്ഥാനത്തിനു വേണ്ടിയെന്ന നിലപാടായിരുന്നു എകെജിയുടേത്. അങ്ങനെയാണ് അദ്ദേഹം എന്നോടു വിവാഹാലോചന നടത്തിയത്. മരിക്കുന്നതു വരെ എന്നെ ഇഷ്ടവുമായിരുന്നു'. ഒരിക്കല്‍ ഗൗരിയമ്മ അസുഖമായി കിടന്നപ്പോള്‍ എകെജി, ഭാര്യ സുശീലയോട് ഗൗരിയമ്മയെ ചെന്നു കാണാന്‍ പറഞ്ഞിരുന്നു. പിന്നീട് പാര്‍ലമെന്റ് സമ്മേളനം കഴിഞ്ഞപ്പോള്‍ സുശീലയും എകെജിയും കൂടി ഗൗരിയമ്മയെക്കാണാന് വന്നപ്പോഴാണ് സുശീല മുന്‍പു വന്നില്ലെന്ന് എകെജി അറിഞ്ഞത്. അന്ന് അദ്ദേഹം സുശീലയെ കുറെ വഴക്കു പറഞ്ഞുവെന്ന് ഗൗരിയമ്മ ഓര്‍ക്കുന്നു.
ക്യാംപസുകള്‍ മുഴുവന്‍ 'കാനനഛായയില്‍ ആടു മേയ്ക്കാന്‍ ഞാനും വരട്ടെയോ നിന്റെ കൂടെ...?' എന്ന വരികള്‍ പാടിനടന്ന കാലത്താണ്, എറണാകുളം മഹാരാജാസ് കോളജില്‍ കെ.ആര്.ഗൗരി പഠിച്ചിരുന്നത്. മലയാളം അധ്യാപകനായിരുന്ന കുറ്റിപ്പുഴ കൃഷ്ണപിള്ള ഒരു ദിവസം ക്ലാസില്‍ 'രമണന്റെ' വരികള്‍ വായിച്ച ശേഷം കവി ആരാണെന്ന് അറിയാമോ എന്നു ചോദിച്ചപ്പോള്‍ ക്ലാസ് കോറസ് ആയി പറഞ്ഞു, ചങ്ങമ്പുഴയെന്ന്! ഉടന്‍ തന്നെ കവിയെ ഗുരുനാഥന് എണീപ്പിച്ചു നിര്‍ത്തിയപ്പോഴാണ് സഹപാഠിയായ കൃഷ്ണപിള്ളയാണ് ചങ്ങമ്പുഴ കൃഷ്ണപിള്ള എന്നു ഗൗരിയും കൂട്ടുകാരും തിരിച്ചറിഞ്ഞത്.
ചങ്ങമ്പുഴയെ കുറിച്ചുള്ള ഗൗരിയമ്മയുടെ ഓര്‍മ്മകള്‍ ഇങ്ങനെ; ഒരു ദിവസം ചങ്ങമ്പുഴ ഗൗരിയുടെ അടുത്തുവന്ന്, വിവാഹം കഴിക്കാന്‍ ആഗ്രഹമുണ്ട് എന്നു പറഞ്ഞു. പറ്റില്ലെന്നായിരുന്നു മറുപടി. കാരണം അന്ന് ഗൗരിയ്ക്ക് മറ്റൊരാളോട് ഇഷ്ടമുണ്ടായിരുന്നു. ചങ്ങമ്പുഴ കൃഷ്ണപിള്ളയുടെ അഭ്യര്‍ഥന നിരസിക്കാന്‍ മനസ്സിനെ പ്രേരിപ്പിച്ചത് പാലക്കാട്ടുകാരനായ രാജനെന്നയാളാണ്. ഗൗരിയുടെ പിന്നാലെ നടന്ന രാജനെ ആദ്യം പേടിയായിരുന്നുവെങ്കിലും പിന്നീട് കോളജ് വിട്ടു പോയ ശേഷമാണ് രാജനുമായി അകന്നത്. പിന്നെ പാര്‍ട്ടി രൂപീകരിക്കുന്ന കാലത്ത് രാജനെ തിരക്കിയിരുന്നു. അപ്പോള്‍ അദ്ദേഹം മരിച്ചുവെന്ന് വിവരം ലഭിച്ചുവത്രേ.
തിരുവനന്തപുരം ലോ കോളജില്‍ പഠിക്കുന്ന കാലത്തും ഒരാള്‍ ഗൗരിയമ്മയോടു പ്രണയാഭ്യര്‍ഥന നടത്തിയത് ഗൗരിയമ്മ ഓര്‍ക്കുന്നു. 'അന്ന് തിരുവനന്തപുരത്തുകാര്‍ സാരിയുടുക്കുന്നവരല്ല. ഗൗരിയമ്മ സെന്റ് തെരേസാസില്‍ പഠിച്ചതു കാരണം സാരിയുടുക്കുമായിരുന്നു. ആണ്‍കുട്ടികളൊക്കെ ഗൗരി വരുന്നതു കാണാന്‍ നില്ക്കും. അവര്‍ പിന്നാലെ വരുമ്പോള്‍ പേടിയായിരുന്നുവെന്ന് ഗൗരിയമ്മ പറയുന്നു. ഒരു ദിവസം ചോറുണ്ടിട്ടു കൈകഴുകാന്‍ നില്ക്കുമ്പോള് ശരത്ചന്ദ്രന് നായര്‍ എന്നയാള്‍ അടുക്കലെത്തി. എന്നിട്ട്, 'കിട്ടിയോ?' എന്നു ചോദിച്ചു. പേരു വയ്ക്കാതെ അയാള്‍ എഴുതി അയച്ചിരുന്ന പ്രേമലേഖനം കിട്ടിയോ എന്നായിരുന്നു ചോദ്യം. 'ഇയാളാണ് അയച്ചതെന്ന് ഞാന്‍ അറിഞ്ഞിരുന്നില്ല. ഇയാളെ എനിക്ക് ഇഷ്ടമാണ്, പക്ഷേ പ്രേമമില്ല' എന്നായിരുന്നു ഗൗരിയുടെ മറുപടി. അയാള്‍ വിഷമിച്ചുപോയി. ഗൗരിയുടെ കൈയില്‍ കിടന്ന കൃഷ്ണന്റെ ചിത്രമുള്ള മോതിരവും കൊണ്ടാണ് അയാള്‍ പോയത്.'
ഗൗരിയമ്മയുടെ ആത്മകഥ അപൂര്‍ണമായിരുന്നു. ആത്മകഥയുടെ ബാക്കി എഴുതി. അതു പ്രസിദ്ധീകരിക്കാന്‍ പാര്‍ട്ടി സെക്രട്ടറി ആയിരുന്നയാളുടെ കയ്യില്‍ കൊടുത്തുവിട്ടെങ്കിലും അത് അച്ചടിച്ചാല്‍ കേസു കൊടുക്കുമെന്നു പറഞ്ഞതുകൊണ്ട് അച്ചടിക്കാതിരിക്കുകയാണെന്നാണ് ഗൗരിയമ്മ പറയുന്നത്. മക്കളുണ്ടായിരുന്നെങ്കില്‍ എന്നു ചിന്തിക്കുന്നുണ്ടോ എന്ന ചോദ്യത്തിന് ഇങ്ങനെയായിരുന്നു മറുപടി.
ഞാന്‍ അതെന്തിനാ ചിന്തിക്കുന്നത്. മക്കളില്ല. എനിക്കു മക്കളുണ്ടായിരുന്നെങ്കില്‍ എന്നുപറഞ്ഞ് ഒരു ബുക്കെഴുതാം. പണ്ട് ഞങ്ങള്‍ ദൈവമില്ലെന്നൊക്കെ പറഞ്ഞു. ഇപ്പോള്‍ രാത്രി ഞാന്‍ ആരും കാണാതെ കിടന്ന് ദൈവത്തെ പ്രാര്‍ഥിക്കും. ഞാന്‍ ഒറ്റയാണ്. ആരും എനിക്കില്ല. പക്ഷേ, ഞാന്‍ ഇപ്പോഴും എഴുന്നേറ്റു നടക്കുന്നുണ്ട്.
ജീവിതത്തില്‍ ഏറ്റവും സ്വാധീനിച്ചത് അച്ഛനാണെന്നു പറയുന്ന ഗൗരിയമ്മയോട് സഹായിച്ചവര്‍ തിരികെ സഹായിക്കുന്നില്ലെന്നു തോന്നുന്നുണ്ടോ എന്നു പോദിച്ചപ്പോള്‍, എന്നെ ആരും സഹായിക്കേണ്ട. ഉപദ്രവിക്കാതിരുന്നാല്‍ മതി. എനിക്കെന്തിനാ സഹായം എന്ന മറുചോദ്യമായിരുന്നു മറുപടി.
https://www.facebook.com/Malayalivartha