കോടതിയിലെ കണ്ണീര്‍കാഴ്ചയായി അഞ്ചല്‍ പെണ്‍കുട്ടിയുടെ അമ്മ, ആ അമ്മ കാലില്‍ വീണപ്പോള്‍ ഞാനും കരഞ്ഞു; എന്റെ കുഞ്ഞിനും ഏഴു വയസ്സ്: ആ സിഐ പറയുന്നു...
ജുഡീഷറിയുടെ ചരിത്രത്തിലെ തന്നെ അത്യാപൂര്‍വമായ വിധികളിലൊന്നാണ് ഇന്നലെ കൊല്ലം ഒന്നാം അഡീഷനല്‍ സെഷന്‍സ് കോടതി വിധിച്ചത്. ഏഴു വയസുള്ള കുഞ്ഞിനെ ക്രൂരമായി പീഡിപ്പിച്ച കേസില്‍ പ്രതിക്ക് 3 ജീവപര്യന്തവും 26 വര്‍ഷം തടവുശിക്ഷയുമാണ് കോടതി വിധിച്ചത്. കോടതിയുടെ ഈ അത്യപൂര്‍വമായ വിധിക്ക് ശേഷം കോടതിപരിസരം ഒരു നൊമ്പരക്കാഴ്ച്ചയ്ക്ക് വേദിയായി.
വിധി കേട്ടതിനു ശേഷം വരാന്തയില്‍ ബന്ധുക്കളോടൊപ്പം നില്‍ക്കുകയായിരുന്നു കൊല്ലപ്പെട്ട കുഞ്ഞിന്റെ അമ്മ. സിഐ എ.അഭിലാഷിനെ ഒന്നു കാണണമെന്ന്് അവര്‍ പറഞ്ഞു. അന്വേഷണ ഉദ്യോഗസ്ഥന്‍ അടുത്തെത്തിയപ്പോള്‍ തൊഴുകയ്യുമായി നിന്നു. പെട്ടെന്ന് പാദങ്ങളിലേക്കു വീണു തേങ്ങിക്കരയുകയായിരുന്നു. അപ്രതീക്ഷിതമായ അനുഭവത്തില്‍ അന്വേഷണ ഉദ്യോഗസ്ഥന്‍ സ്തബ്ധനായി. കൂടെ നിന്നവര്‍ പിടച്ചെഴുന്നേല്‍പ്പിക്കാന്‍ ശ്രമിച്ചപ്പോള്‍ പാദങ്ങളില്‍ മുറുകെ പിടിച്ചു കരഞ്ഞു. ബന്ധുക്കള്‍ ഏറെ ശ്രമിച്ചാണ് പിടിച്ചെഴുന്നേല്‍പ്പിച്ചത്. 'ഈ ദിവസത്തിനു വേണ്ടി കാത്തിരിക്കുകയായിരുന്നു. എന്റെ മകള്‍ അനുഭവിച്ചതു പോലെ എല്ലാ വേദനയും അവന്‍ അനുഭവിക്കണം' എന്നവര്‍ പറഞ്ഞുകൊണ്ടിരുന്നു.
പുനലൂര്‍ ഡിവൈഎസ്പി ബി.കൃഷ്ണകുമാറിന്റെ നേതൃത്വത്തില്‍ അഞ്ചല്‍ സിഐ എ.അഭിലാഷും സംഘവും നടത്തിയ അന്വേഷണമാണ് പ്രതിയെ കുടുക്കിയത്. അഞ്ചല്‍ ഏരൂര്‍ തിങ്കള്‍കരിക്കം വടക്കേക്കര ചെറുകര രാജേഷ് ഭവനില്‍ രാജേഷി(25)നാണ് 3 ജീവപര്യന്തവും 26 വര്‍ഷം കഠിനതടവും 3.20 ലക്ഷം രൂപ പിഴയും വിധിച്ചത്. തടവുശിക്ഷ വെവ്വേറെ അനുഭവിക്കണം. പിഴ അടച്ചില്ലെങ്കില്‍ 4 വര്‍ഷവും 9 മാസവും കൂടി തടവ് അനുഭവിക്കണമെന്നും കൊല്ലം ഒന്നാം അഡീഷനല്‍ സെഷന്‍സ് കോടതി വിധിച്ചു.
കുട്ടിയുടെ അമ്മയുടെ ഈ വൈകാരിക പ്രതികരണത്തെക്കുറിച്ചും കേസ് തെളിയിച്ച വഴികളെക്കുറിച്ചും സിഐ എ.അഭിലാഷ് ഇപ്രകാരം പറഞ്ഞു;
കോടതി വിധി വന്ന ശേഷം ബന്ധുക്കളോട് അമ്മ എന്നെ കാണണമെന്ന് ആവശ്യപ്പെട്ടു. എന്നെ കണ്ടതും അവര്‍ കാലില്‍ വീണ് കെട്ടിപ്പിടിച്ച് കരഞ്ഞു. ഒട്ടും പ്രതീക്ഷിച്ചതല്ല ഇങ്ങനെയൊരു പ്രതികരണം. പെട്ടന്നായിരുന്നതുകൊണ്ട് എനിക്കവരെ എഴുന്നേല്‍പ്പിക്കാനും സാധിച്ചില്ല. കാക്കിയിട്ടാലും ഞാനും മനുഷ്യനല്ലേ? എന്റെ കണ്ണും നിറഞ്ഞുപോയി. ഇതിന് മുന്‍പ് ആറേഴ് കൊലപാതകങ്ങള്‍ ഞാന്‍ തെളിയിച്ചിട്ടുണ്ട്. പക്ഷെ ആദ്യമായിട്ടാണ് എഴുവയസുമാത്രം പ്രായമുള്ള കുഞ്ഞിനെ പീഡിപ്പിച്ച് കൊന്നകേസ് അന്വേഷിക്കുന്നത്. എന്റെ കുഞ്ഞിനും ഏഴുവയസാണ് പ്രായം. കേസ് അന്വേഷിക്കുമ്പോഴൊക്കെയും എന്റെ കുഞ്ഞിന്റെ മുഖമായിരുന്നു മനസില്‍.
വളരെ ക്രൂരമായാണ് രാജേഷ് കുഞ്ഞിനെ പീഡിപ്പിച്ച് കൊന്നത്. കൊലപാതകത്തിന് ശേഷം മൃതദേഹത്തിനോട് പോലും അനാദരവ് കാട്ടി. കുഞ്ഞിന്റെ ശരീരത്തിന്റെ എല്ലാ ഭാഗത്ത് നിന്നും സ്രവത്തിന്റെ അംശം കണ്ടെത്തി. ഉമിനീരിലും സ്രവം കലര്‍ന്നിരുന്നു. ഡിഎന്‍എ പരിശോധനയില്‍ ശരീരത്തില്‍ നിന്നും കണ്ടെത്തിയ തലമുടിയും ഇവന്റേതാണെന്ന് കണ്ടെത്തി. വീട്ടുകാര്‍ക്ക് രാജേഷിനെ വലിയ വിശ്വാസമായിരുന്നു. ശിഥിലമായ കുടുംബത്തിലെ അംഗമാണ് കുട്ടി. വളരെ സാധുക്കളാണ് വീട്ടുകാര്‍. ഇങ്ങനെയൊരു ക്രൂരത ചെയ്യുമെന്ന് അവരും ചിന്തിച്ചിരുന്നില്ല.
അമ്മൂമ്മയോടൊപ്പം ട്യൂഷന്‍സെന്ററില്‍ നിന്നും സ്‌കൂളിലേക്ക് പോകുന്നവഴിക്ക് രാജേഷ് കാത്തുനിന്നു. ഞാന്‍ സ്‌കൂളില്‍ ആക്കിയേക്കാമെന്ന് അമ്മൂമ്മയോട് പറഞ്ഞശേഷം കുഞ്ഞിനെ ഒപ്പം കൂട്ടി. കൊച്ചച്ചനല്ലേ കൊണ്ടുപോകുന്നത്. അതിനാല്‍ അവര്‍ക്കും അസ്വഭാവികത ഒന്നും തോന്നിയില്ല. എന്നാല്‍ കുഞ്ഞ് സ്‌കൂളില്‍ എത്തിയില്ലെന്ന് അറിഞ്ഞതോടെ പരിഭ്രമിച്ച് അവര്‍ പൊലീസ് സ്റ്റേഷനിലെത്തി. രാവിലെ കൊച്ചച്ചന്റെ കൂടെ പോയതാണെന്ന് പറഞ്ഞപ്പോള്‍ തന്നെ ഞങ്ങള്‍ക്ക് സംശയം തോന്നി. സകല സ്ഥലത്തേക്കും ഇവന്റെ ചിത്രം സഹിതം വാട്‌സാപ്പ് ചെയ്തു.
മോഷണക്കേസില്‍ രാജേഷ് നേരത്തെ ജയിലില്‍ കിടന്നിട്ടുണ്ട്. കുറ്റകൃത്യം ചെയ്യുമ്പോള്‍ മൊബൈല്‍ ഫോണ്‍ സ്വിച്ച് ഓഫ് ചെയ്യണമെന്നും സിം നശിപ്പിക്കണമെന്നും സഹതടവുകാരില്‍ നിന്ന് മനസിലാക്കിയിരുന്നു കുട്ടിയുമായി ബസില്‍ പോകുമ്പോള്‍ തന്നെ സിം നശിപ്പിച്ചത് ഇതുകൊണ്ടാണ്. ഈ ബസ് കണ്ടെത്താനും പൊലീസ് പ്രയാസപ്പെട്ടു. നശിപ്പിച്ച സിം കണ്ടെടുത്തു. കുട്ടിയുമായി രാജേഷ് കുന്നിന്റെ താഴ്വരയിലേക്കു പോകുന്നതു കണ്ട 2 വിദ്യാര്‍ഥികളെ ഏറെ ബുദ്ധിമുട്ടിയാണ് കണ്ടെത്തിയത്. കുഞ്ഞിന് ഭക്ഷണം വാങ്ങി നല്‍കിയ ശേഷമാണ് ബസില്‍ കയറ്റിയത്. കൃത്യം നടന്ന വനത്തിലേക്ക് കിലോമീറ്ററോളം നടക്കാനുണ്ടായിരുന്നു. കൊച്ചച്ചന്‍ കാഴ്ച കാണാന്‍ കൊണ്ടുപോകുകയാണെന്ന സന്തോഷത്തിലാണ് കുഞ്ഞും ഈ ദൂരവും കയറ്റവുമെല്ലാം നടന്നത്. ഇതിന്റെ ഇടയ്ക്ക് മഴ പെയ്തു. ഇയാള്‍ കുഞ്ഞിനോടൊപ്പം മഴയത്ത് നടക്കുന്നത് കണ്ട് തോട്ടത്തില്‍ കൃഷിപണി ചെയ്തുകൊണ്ടിരുന്ന ഒരു സ്ത്രീ ഇവര്‍ക്ക് രണ്ട് വാഴയിലയും വെട്ടി നല്‍കിയിരുന്നു. 'ഇതുപിടിച്ചോണ്ട് പൊക്കോ മഴ നനയേണ്ടെ'ന്ന് ഇവര്‍ പറയുകയും ചെയ്തു. ഈ വാഴയിലയും പിന്നീട് പൊലീസ് കണ്ടെത്തി.
വെളുപ്പിനെ നാലുമണി വരെ പൊലീസ് കാട് വളഞ്ഞു. കാട്ടില്‍ നിന്ന് തന്നെയാണ് ഇയാളെ പിടികൂടിയത്. തെളിവെടുക്കാനായി വീണ്ടും ഈ സ്ഥലങ്ങളിലേക്ക് എല്ലാം കൊണ്ടുവന്നപ്പോള്‍ യാതൊരു കൂസലുമില്ലാതെയാണ് രാജേഷ് കുഞ്ഞിനെ കൊന്ന രീതി വിവരിച്ചത്. അവന്റെ കുലുക്കമില്ലായ്മ കണ്ട് ഞങ്ങള്‍ വരെ ഞെട്ടിപ്പോയി. കേസ് തെളിയിക്കാന്‍ ഒപ്പമുണ്ടായിരുന്നത് അഡീഷണല്‍ എസ്.പി കൃഷ്ണകുമാര്‍ സാറാണ്. അദ്ദേഹം എല്ലാ പിന്‍തുണയുമായി കൂടെ തന്നെ നിന്നു. അതോടൊപ്പം കേസ് വാദിച്ച പ്രോസിക്യൂട്ടറും ഏറെ ആത്മാര്‍ഥത പുലര്‍ത്തി. കേസ് നന്നായി പഠിച്ചശേഷമാണ് അദ്ദേഹം വാദിച്ചത്. അതുകൊണ്ടാണ് പ്രത്യക്ഷത്തില്‍ സാക്ഷികളില്ലാതിരുന്നിട്ടും കേസ് തെളിയിക്കാനായത്.
വധശിക്ഷ ശരിവെക്കാന്‍ സുപ്രീംകോടതി നിഷ്‌കര്‍ഷിക്കുന്ന 13 മാനദണ്ഡങ്ങളുണ്ട്, അതില്‍ 7 എണ്ണവും കേസില്‍ തെളിയിക്കാന്‍ സാധിച്ചിട്ടുണ്ട്. പക്ഷെ പ്രായം കണക്കാക്കിയാണ് വധശിക്ഷ നല്‍കാതിരുന്നത്. എന്നാലും ഇപ്പോള്‍ കോടതി നല്‍കിയ ശിക്ഷയില്‍ ഞങ്ങള്‍ തൃപ്തരാണ്. ഒന്നുമില്ലെങ്കില്‍ അവന്‍ ഇനി പുറംലോകം കാണില്ലല്ലോ- അഭിലാഷ് പറഞ്ഞു.
https://www.facebook.com/Malayalivartha