രാത്രി തൻ പൗർണമി നിന്നെ എൻ കാൽ ചുവട്ടിലാക്കിയവൻ ഞാൻ
രാത്രിയുടെ ഇരുട്ടിൽ ആകാശത്തു നിന്നും മണ്ണിലേക്കു അരിച്ചിറങ്ങുന്ന നിലാവെട്ടത്തെ ആസ്വദിക്കാത്തവരായി ആരും തന്നെ ഉണ്ടാകില്ല. മണ്ണിൽ നിന്നും വിണ്ണിലേക്കു നോക്കി അമ്പിളി കലയുടെ സൗന്ദര്യം നുകരാറുണ്ട് നാം എല്ലാവരും. തൂവെള്ള വെളിച്ചം പകരുന്ന ആ ചന്ദ്രൻറെ തട്ടകത്തിലേക്ക് മനുഷ്യൻ കുതിച്ച് ഇറങ്ങിയിട്ട് ഇന്ന് അമ്പതു വർഷം തികയുന്നു.
ചരിത്രത്തിൽ അതി സാഹസികമെന്നു വിശേഷിപ്പിക്കാവുന്ന, വെല്ലുവിളികൾ ഏറെ നിറഞ്ഞു നിന്ന ചന്ദ്രനിലേക്കുള്ള ആദ്യ യാത്ര. ഭൂമിക്ക് അപ്പുറത്തേക്ക് കടക്കാനും അതിനെ കീഴടക്കാനുമുള്ള മനുഷ്യന്റെ അതിയായ ആഗ്രഹത്തിന്റെ പൂർത്തീകരണം കൂടിയായിരുന്നു അത്. 1961 മെയ് മാസം അമേരിക്കൻ പ്രസിഡന്റ് ജോൺ എഫ് കെന്നഡി ഈ ദശാബ്ദം തീരുന്നതിനു മുൻപ് മനുഷ്യനെ ചന്ദ്രനിൽ ഇറക്കി സുരക്ഷിതമായി തിരിച്ചെത്തിക്കുമെന്നു പ്രസ്താവിച്ചു. പിന്നീടങ്ങോട്ടു നാസ ശാസ്ത്ര ലോകത്തിനു തിരക്കിട്ട പണിയായിരുന്നു. ചന്ദ്രനെ കീഴടക്കാനുള്ള അതി തീവ്രശ്രമം. ദേവന്മാരും യക്ഷന്മാരും ഗന്ധർവൻമാരും അപ്സരസ്സുകളും വിരഹിക്കുന്ന ഇടമാണ് ശൂന്യാകാശം എന്ന കാല്പനിക സങ്കൽപ്പത്തെ പുറംന്തള്ളി യൂറി ഗഗാറിൻ ശൂന്യകാശത്തു എന്താണ് ഉള്ളതെന്ന് ലോകത്തിനു കാണിച്ചു തന്നു. അതുപോലെ തന്നെ ചന്ദ്രൻറെ കാഴ്ചകളെയും കാണാനും അറിയാനും മനുഷ്യനെ ആദ്യമായി അവിടെ എത്തിക്കാനുമുള്ള അമേരിക്കയുടെ നീക്കങ്ങൾ പുരോഗമിച്ചു കൊണ്ടിരുന്നു. നാലുലക്ഷം പേരാണ് അപ്പോളോ ദൗത്യത്തിനു പിന്നിൽ പ്രവർത്തിച്ചത്.
ഇതിനിടയിൽ ഉണ്ടായ തീ പിടിത്തത്തിൽ മൂന്നുപ്പേർ മരണത്തിനു കീഴടങ്ങേണ്ടി വന്നു.
പരീക്ഷണങ്ങളും കൂട്ടായ ശ്രമങ്ങൾക്കും ഒടുവിൽ 1969ൽ മനുഷ്യൻ ചന്ദ്രനിലേക്ക് കഴുകനെ പോലെ കുതിച്ചുയർന്നു. അപ്പോളോ 11 എന്ന പേടകത്തിൽ നീൽ ആംസ്ട്രോങ്, എഡ്വിൻ ആൽഡ്രിൻ, മൈക്കിൾ കോളിൻസ് എന്നിവരാണ് ഉണ്ടായിരുന്നത്. അവിടെ എത്തിയ ആ മൂന്നു പേരിൽ നീൽ ആംസ്ട്രോങ്ങു ചരിത്ര മുഹർത്തത്തിലേക്കു ആദ്യ ചുവടു വച്ചു. പിന്നാലെ ആൽഡ്രിനും ചന്ദ്രന്റെ മണ്ണിൽ കാലു കുത്തി. ആദ്യ മനുഷ്യ സാന്നിധ്യം ചന്ദ്രനിൽ. അവിടെ നിന്നും തങ്ങൾക്കു ശേഖരിക്കാൻ പറ്റുന്ന വിവരങ്ങളും മറ്റും ശേഖരിച്ചു സുരക്ഷിതരായി തിരിച്ചു ഭൂമിയിലേക്ക്. യുദ്ധത്തിൽ ജയം വരിച്ച വിജയികളെ പോലെ അവർ എത്തി. ലോകം അവരെ ‘ഇരു കൈയും നീട്ടി സ്വീകരിച്ചു. മനുഷ്യൻ്റെ ചന്ദ്രനിലേക്കുള്ള യാത്രകൾ അവിടം കൊണ്ട് അവസാനിച്ചില്ല. അമേരിക്കക്ക് പിന്നാലെ റഷ്യ, ചൈന, ജപ്പാൻ, ഇസ്രായേൽ, ദക്ഷിണ കൊറിയ, യൂറോപ്യൻ സ്പേസ് ഏജൻസി, എന്തിനു നമ്മുടെ ഇന്ത്യയും ചന്ദ്രനിലേക്ക് വിക്ഷേപണങ്ങൾ നടത്തി. അമ്പതു വർഷത്തിനിടയിൽ 12 മനുഷ്യർ ചന്ദ്രനെ കാൽ കീഴിൽ ആക്കിയിരിക്കുന്നു.
ചന്ദ്രനിൽ ആദ്യ മനുഷ്യ സ്പർശം പതിഞ്ഞിട്ടു ഇന്ന് അമ്പതു വർഷം പിന്നിടുമ്പോൾ മറ്റൊരു ചരിത്ര കുതിപ്പിന് തയ്യാറെടുക്കുകയാണ് ഇന്ത്യ. ചന്ദ്രൻറെ ദക്ഷിണ ധ്രുവത്തിലിറങ്ങുന്ന ആദ്യ രാജ്യമാകാനുള്ള നിമിഷത്തിലേക്ക് ഇന്ത്യ കടക്കാൻ ഇനി ഒരു ദിവസം മാത്രം ബാക്കി നിൽക്കുന്നു. ജൂലൈ 22 ആം തീയതി 'ചന്ദ്രയാൻ 2'ന്റെ വിക്ഷേപണം നടക്കുമ്പോൾ അത് പൂർണ വിജയകരമാകാൻ കാത്തിരിക്കുകയാണ് ഓരോ ഇന്ത്യനും. രാജ്യത്തിൻറെ പുരോഗതിക്കു വേണ്ടി ഈ വിക്ഷേപണം വഴിയൊരുക്കട്ടെ.
https://www.facebook.com/Malayalivartha