കോഫി കിങ് ജീവനക്കാര്‍ക്ക് കത്തെഴുതി...ഞാന്‍ ഒന്നു നടന്നിട്ടു വരാം!
സിദ്ധാര്‍ഥയെന്ന വ്യവസായപ്രമുഖന്‍ അപ്രത്യക്ഷമായതിനെ ബിസിനസ് ലോകം അമ്പരപ്പോടെയാണ് നോക്കിക്കാണുന്നത്. അദ്ദേഹത്തിന്റെ തിരിച്ചുവരവിനായി നെഞ്ചുരുകി പ്രാര്‍ഥനകളോടെ കാത്തിരിക്കുകയാണ് കുടുംബാംഗങ്ങളും ജീവനക്കാരും.
നേത്രാവതി നദിക്കു കുറുകെയുള്ള ഉള്ളാല്‍ പാലത്തില്‍ കാറില്‍ നിന്നിറങ്ങിയ ശേഷം കാണാതായ വി.ജി. സിദ്ധാര്‍ഥ(63) രാജ്യത്തെ മുന്‍നിര ബിസിനസ് വ്യക്തിത്വങ്ങളില്‍ ഒരാളാണ്. 140 വര്‍ഷത്തോളമായി കാപ്പിക്കുരു വ്യവസായ രംഗത്തുള്ള കുടുംബത്തിലെ അംഗം, രാജ്യത്തെ മുന്‍നിര കോഫി ഷോപ്പ് ശൃംഖലയായ കഫെ കോഫി ഡേ സ്ഥാപകന്‍, 30,000 ത്തോളം ജീവനക്കാര്‍ക്ക് ജീവിതമാര്‍ഗം നല്‍കിയ 'കോഫി കിങ്',അതായിരുന്നു സിദ്ധാര്‍ഥ.
തിങ്കളാഴ്ച ചിക്കമംഗളൂരുവിലേക്ക് നടത്തിയ ഒരു ബിസിനസ് യാത്രയ്ക്കു ശേഷമാണ് അദ്ദേഹത്തെ കാണാതായതെന്ന് സിദ്ധാര്‍ഥയുടെ ഡ്രൈവര്‍ ബസവരാജു പാട്ടീല്‍ പറയുന്നു. ബെംഗളൂരുവില്‍ നിന്ന് സകലേഷ്പൂരിലേക്കുളള യാത്രാമധ്യേ പെട്ടെന്ന് കാര്‍ മംഗലാപുരത്തേക്ക് വിടാന്‍ സിദ്ധാര്‍ഥ ആവശ്യപ്പെടുകയായിരുന്നുവെന്ന് ഡ്രൈവര്‍ പൊലീസിന് മൊഴി നല്‍കി.
മംഗലാപുരത്തിനു സമീപം ജെപ്പിന മൊഗരുവില്‍ കാര്‍ നിര്‍ത്താന്‍ ഡ്രൈവറോട് നിര്‍ദ്ദേശിച്ച സിദ്ധാര്‍ഥ, നേത്രാവതി നദിക്കു കുറുകെയുള്ള ഉള്ളാല്‍ പാലത്തിന്റെ മറുഭാഗത്ത് കാത്തുനില്‍ക്കാന്‍ ഡ്രൈവറോട് ആവശ്യപ്പെട്ട ശേഷം വാഹനത്തില്‍ നിന്ന് ഇറങ്ങിപ്പോകുകയായിരുന്നു. 'ഞാന്‍ ഒന്നു നടന്നിട്ടു വരാം' എന്നു പറഞ്ഞ് വൈകിട്ട് ഏഴു മണിയോടെ വാഹനത്തില്‍ നിന്നിറങ്ങിയ സിദ്ധാര്‍ഥയെ എട്ടു മണിയായിട്ടും കാണാതായതോടെയാണ് ഡ്രൈവര്‍ ബന്ധുക്കളെ വിവരമറിയിച്ചത്.
ബന്ധുക്കളുടെ പരാതിയില്‍ ഉടന്‍ തന്നെ പൊലീസ് തിരച്ചില്‍ ഊര്‍ജിതമാക്കുകയായിരുന്നെന്ന് മംഗലാപുരം പൊലീസ് കമ്മിഷണര്‍ സന്ദീപ് പാട്ടീല്‍ പറഞ്ഞു. ഡോഗ് സ്‌ക്വാഡിനെ രംഗത്തിറക്കിയെങ്കിലും പാലത്തിന് മധ്യഭാഗം വരെ പോയ ശേഷം പൊലീസ് നായ നിന്നു. ഇതോടെയാണ് പ്രാദേശിക മല്‍സ്യത്തൊഴിലാളികളുടെ കൂടി സഹകരണത്തോടെ നദിയില്‍ തിരച്ചില്‍ ആരംഭിച്ചത്. സിദ്ധാര്‍ഥ അവസാനമായി ഫോണില്‍ സംസാരിച്ചവരുടെ വിവരം തേടുകയാണെന്നും സന്ദീപ് പാട്ടീല്‍ പറഞ്ഞു.
കര്‍ണാടക മുന്‍മുഖ്യമന്ത്രിയും മുന്‍ വിദേശകാര്യമന്ത്രിയും ബിജെപി നേതാവുമായ എസ്.എം.കൃഷ്ണയുടെ മൂത്ത മകള്‍ മാളവികയുടെ ഭര്‍ത്താവാണ് സിദ്ധാര്‍ഥ. നിരവധി കാപ്പിത്തോട്ടങ്ങളുടെ ഉടമ കൂടിയായ അദ്ദേഹം ഈയിടെ മൈന്‍ഡ്ട്രീ എന്ന സോഫ്റ്റ്വെയര്‍ കമ്പനിയിലെ മൂവായിരം കോടിയോളം വരുന്ന തന്റെ ഓഹരികള്‍ രാജ്യത്തെ വന്‍കിട വ്യവസായ ഗ്രൂപ്പുകളില്‍ ഒന്നായ എല്‍ ആന്‍ഡ് ടിക്കു വിറ്റിരുന്നു.
അതിനിടെ, ആദായനികുതി വകുപ്പിലെ മുന്‍ ഡയറക്ടര്‍ ജനറലില്‍ നിന്ന് തനിക്കേറ്റ മാനസികപീഡനങ്ങള്‍ കൂടി പരാമര്‍ശിച്ച് കഫെ കോഫി ഡേ ജീവനക്കാര്‍ക്ക് സിദ്ധാര്‍ഥ എഴുതിയ കത്ത് പുറത്തുവന്നു. ''വിശ്വാസമര്‍പ്പിച്ചവരോട് അത് പാലിക്കാനാക്കാത്തതില്‍ ക്ഷമിക്കുക. സംരംഭകനെന്ന നിലയില്‍ ഞാന്‍ പരാജിതനാണ്. ഏറെ പോരാടി, എന്നാല്‍ ഇന്ന് ഞാന്‍ പിന്‍മാറുന്നു. ഓഹരികള്‍ മടക്കിവാങ്ങാന്‍ ആവശ്യപ്പെട്ട് എന്റെ ഒരു ഓഹരി പങ്കാളി നടത്തുന്ന സമ്മര്‍ദ്ദം താങ്ങാനാകുന്നില്ല. കടക്കാരില്‍ നിന്നുള്ള സമ്മര്‍ദ്ദവും ഏറെയാണ്.'' - കത്തില്‍ വിവരിക്കുന്നു.
'ലാഭകരമായ രീതിയില്‍' ബിസിനസ് നടത്തിക്കൊണ്ടുപോകാന്‍ ആകാത്തതിനെക്കുറിച്ച് പരാമര്‍ശിക്കുന്ന കത്തില്‍ താന്‍ ഏറെ പരിശ്രമിച്ചിട്ടും അതിനാകുന്നില്ലെന്നു പറയുന്നു. കമ്പനിയുടെ എല്ലാ സാമ്പത്തിക ഇടപാടുകളും എന്റെ ഉത്തരവാദിത്തമാണ്. നിയമവും എന്നെ മാത്രമേ ഇതില്‍ ഉത്തരവാദിയായി കാണേണ്ടതുള്ളു. - കത്തില്‍ സൂചിപ്പിക്കുന്നു. 2017 സെപ്റ്റംബറില്‍ സിദ്ധാര്‍ഥയുടെ മുംബൈ, ബെംഗളൂരു, ചെന്നൈ, ചിക്കമംഗളൂരു ഓഫിസുകളില്‍ ആദായനികുതി ഉദ്യോഗസ്ഥര്‍ തിരച്ചില്‍ നടത്തിയിരുന്നു. 650 കോടി രൂപയുടെ കണക്കില്‍പ്പെടാത്ത വരുമാനം കഫെ കോഫി ഡേയ്ക്കുണ്ടെന്നാണ് ആദായനികുതി വകുപ്പ് ഇതിനുപിന്നാലെ വെളിപ്പെടുത്തിയത്.
കോഫി ഡേ എന്റര്‍പ്രൈസസ് ലിമിറ്റഡിന്റെ കടബാധ്യതയില്‍ സിദ്ധാര്‍ഥ ഏറെ വിഷമത്തിലായിരുന്നെന്നാണ് സൂചന. മാര്‍ച്ച് 31 വരെയുള്ള കണക്കുകള്‍ പ്രകാരം ഉദ്ദേശം 6,547 കോടി രൂപയായിരുന്നു കോഫി ഡേ എന്റര്‍പ്രൈസസിന്റെ കടബാധ്യത. കമ്പനിയുടെ മൊത്തം മൂല്യത്തിന്റെ രണ്ടര ഇരട്ടിയോളം വരുന്ന ഈ ബാധ്യത തീര്‍ക്കാനുള്ള നെട്ടോട്ടത്തിലായിരുന്നു സിദ്ധാര്‍ഥയെന്നാണ് റിപ്പോര്‍ട്ടുകള്‍. പിന്നിട്ട മൂന്നു വര്‍ഷങ്ങളില്‍ 47, 106.3, 147.2 എന്നിങ്ങനെ കഫെ കോഫി ഡേയിലെ ലാഭം മുന്നേറുന്നതിനിടെയായിരുന്നു മറുഭാഗത്ത് കമ്പനിയുടെ കടബാധ്യത ഏറിയതും.
തന്റെ കോഫി ഡേ എന്റര്‍പ്രൈസസിന്റെ കീഴിലുള്ള കഫെ കോഫി ഡേ ബ്രാന്‍ഡ് രാജ്യാന്തര ശീതളപാനീയ ബ്രാന്‍ഡായ കോക്ക കോളയ്ക്കു വില്‍ക്കുന്നതുമായി ബന്ധപ്പെട്ട് ചര്‍ച്ചകള്‍ നടക്കുന്നതിനിടെയാണ് സിദ്ധാര്‍ഥയെ കാണാതായത്. കാര്‍ബണേറ്റഡ് ഡ്രിങ്ക് മേഖലയില്‍ നിന്ന് മാറി രാജ്യാന്തര മേഖലയില്‍ പുതിയ പരിവേഷം നേടാനുളള കോക്ക കോളയുടെ തന്ത്രങ്ങളുടെ ഭാഗമായാണ് കഫെ കോഫി ഡേ ഏറ്റെടുക്കല്‍ നീക്കം വിലയിരുത്തപ്പെട്ടതും. വിറ്റ്‌ബ്രെഡില്‍ നിന്ന് 510 കോടി ഡോളറിന് ബ്രിട്ടിഫ് കഫെ ശൃംഖലയായ കോസ്റ്റാ കോഫി സ്വന്തമാക്കിയതിനു പിന്നാലെയായിരുന്നു കോക്ക കോളയുടെ ഈ നീക്കം.
മാംഗളൂര്‍ സര്‍വകലാശാലയില്‍ നിന്ന് ബിരുദാനന്തര ബിരുദം നേടിയ ശേഷം ഓഹരിവിപണി സ്ഥാപനമായ ജെഎം ഫിനാന്‍ഷ്യലില്‍ 1983/84ല്‍ ഇരുപത്തിനാലാം വയസിലാണ് വി.ജി.സിദ്ധാര്‍ഥ ഔദ്യോഗിക ജീവിതം തുടങ്ങുന്നത്. രണ്ടു വര്‍ഷത്തിനു ശേഷം ബെംഗളൂരുവിലേക്ക് മടങ്ങിയ സിദ്ധാര്‍ഥയ്ക്ക് ഇഷ്ടമുള്ള ബിസിനസ് ആരംഭിക്കാന്‍ പിതാവ് 30,000 രൂപ നല്‍കി. ശിവന്‍ സെക്യൂരിറ്റീസ് എന്ന കമ്പനിക്കൊപ്പം ഓഹരിവിപണി രംഗത്തിറങ്ങിയ സിദ്ധാര്‍ഥ 2000-ല്‍ സ്ഥാപനം വേടുവെല്‍ത്ത് സെക്യൂരിറ്റീസ് ലിമിറ്റഡ് എന്നു പേരുമാറ്റി.
ഗ്ലോബല്‍ ടെക്‌നോളജി വെഞ്ചേഴ്‌സ് എന്നാണ് ഈ കമ്പനിയുടെ വെഞ്ചര്‍ കാപ്പിറ്റല്‍ വിഭാഗം പേരുകേട്ടത്. 1985ല്‍ ഓഹരിവിപണിയില്‍ നിക്ഷേപം ഉയര്‍ത്തിയ സിദ്ധാര്‍ഥയ്ക്കു കുടുംബ ഓഹരിയില്‍ നിന്ന് 10,000 ഏക്കര്‍ കാപ്പിക്കുരുത്തോട്ടത്തിന്റെ ഉടമസ്ഥാവകാശവും ലഭിച്ചു. തൊണ്ണൂറുകളില്‍ കോഫി ട്രേഡിങ് ഉദാരവത്കരണത്തിന് പിന്‍പറ്റി കാപ്പിക്കുരുത്തോട്ടങ്ങളിലെ നിക്ഷേപം ഉയര്‍ത്തിയ അദ്ദേഹം 1993ല്‍ കാപ്പിക്കുരു കയറ്റുമതി രംഗത്തേക്ക് പ്രവേശിച്ചു. അമാല്‍ഗമേറ്റഡ് ബീന്‍ കോഫി ട്രേഡിങ് കമ്പനി ലിമിറ്റഡ്(എബിസിടിസിഎല്‍) എന്ന സ്ഥാപനം സ്ഥാപിച്ചായിരുന്നു ഈ നീക്കം.
രണ്ടുവര്‍ഷത്തിനകം രാജ്യത്തെ ഏറ്റവും വലിയ രണ്ടാമത്തെ കാപ്പിക്കുരു കയറ്റുമതിക്കാരനായി. 1996 ലാണ് ബെംഗളൂരുവിലെ ബ്രിഗേഡ് റോഡില്‍ കഫെ കോഫി ഡേ എന്ന സ്ഥാപനം തുടങ്ങിയത്. 100 രൂപയ്ക്ക് 'ഒരു മണിക്കൂര്‍ ഇന്റര്‍നെറ്റും കോഫിയും' എന്നതായിരുന്നു ഓഫര്‍.
പെന്‍ഷന്‍ പറ്റിയവരുടെ സ്വര്‍ഗമെന്നതില്‍ നിന്ന് ഐടിലൈഫ്‌സ്‌റ്റൈല്‍ കേന്ദ്രമെന്ന നിലയില്‍ ബെംഗളൂരുവിന്റെ മാറ്റത്തിനൊപ്പം വളര്‍ന്ന ഈ കോഫി സ്ഥാപനം രാജ്യമെമ്പാടും പടര്‍ന്നു പന്തലിക്കാന്‍ അധികം നാള്‍ വേണ്ടിവന്നില്ലെന്നത് ചരിത്രം. ഇന്ന് 1,700 ഓളം കഫെകളാണ് കഫെ കോഫി ഡേയ്ക്കു കീഴിലുള്ളത്. 48,000 വെന്‍ഡിങ് മെഷിനുകളാണ് ഇവിടങ്ങളില്‍ പ്രവര്‍ത്തിക്കുന്നത്. 4,264 കോടി രൂപയുടെ വാര്‍ഷികവിറ്റുവരവാണ് ഈ കോഫി ശൃംഖലയ്ക്കുള്ളത്.
സിദ്ധാര്‍ഥയുടെ തിരോധാന വാര്‍ത്ത പുറത്തുവന്നതോടെ ഓഹരിവിപണിയില്‍ കഫെ കോഫി ഡേ ഉടമസ്ഥരായ കോഫി ഡേ എന്റര്‍പ്രൈസസിന്റെ ഓഹരിവില കുത്തനെ ഇടിഞ്ഞു. 154.05 രൂപയില്‍ നിന്ന് 72.80 രൂപയിലേക്ക് 20 ശതമാനത്തിന്റെ ഇടിവാണ് ഓഹരിവിലയില്‍ ഉണ്ടായത്.
https://www.facebook.com/Malayalivartha