നെഞ്ചില്‍ ബോംബ് കെട്ടിവച്ച ഭീകരര്‍ ഇറക്കിവിട്ടത്, ബാങ്കിയിലെ മുസ്ലിം പള്ളിയില്‍ കയറിയതിനു ശേഷം നടുവിലെ ചെറുബട്ടന്‍ അമര്‍ത്താനുള്ള നിര്‍ദ്ദേശം കൊടുത്തിട്ട്...! പള്ളിയ്ക്കരികില്‍ ആ പെണ്‍കുട്ടി പക്ഷേ ബോധരഹിതയായി വീണുപോയി!
നെഞ്ചില്‍ കെട്ടിവച്ച സ്‌ഫോടക വസ്തുക്കളുമായി രണ്ടര മണിക്കൂര്‍ നേരത്തെ യാത്രയ്‌ക്കൊടുവില്‍ ഹാദിസ എത്തിയത് ബാങ്കി ഗ്രാമത്തിലായിരുന്നു. ലക്ഷ്യസ്ഥാനത്തേക്ക് ഇറക്കിവിടും മുന്‍പ് ഭീകരരുടെ അവസാന നിര്‍ദേശങ്ങള്‍ കേള്‍ക്കുമ്പോള്‍ അവളുടെ ദേഹം വിയര്‍ത്തു വിറയ്ക്കാന്‍ തുടങ്ങിയിരുന്നു. ബാങ്കിയിലെ മുസ്ലിം പള്ളിയായിരുന്നു ലക്ഷ്യം. അവിടെ പ്രാര്‍ഥനാ സമയമാണ്. അകത്തേക്കു കയറി പൊട്ടിത്തെറിക്കാനായിരുന്നു നിര്‍ദേശം. പള്ളിയിലെത്തി, നെഞ്ചിലെ കൂടിപ്പിണഞ്ഞു കിടക്കുന്ന വയറുകള്‍ക്കു നടുവിലെ ചെറുബട്ടന്‍ അമര്‍ത്തിയാല്‍ മാത്രം മതി. പറഞ്ഞതെല്ലാം തനിക്കു മനസ്സിലായെന്നു തലയാട്ടി ഹാദിസ നടന്നു. പള്ളിയില്‍ നിന്ന് തെരുവിലേക്കൊഴുകിയെത്തിയ പ്രാര്‍ഥന അന്നേരമവള്‍ കേട്ടു. 'രക്ഷിക്കണേ...' എന്ന വിളിച്ച് അവള്‍ ് ഉറക്കെ കരഞ്ഞതോ ബോധരഹിതയായി വീണതോ ഒന്നും അവള്‍ക്ക് ഓര്‍മയില്ല. ഒട്ടേറെ പേര്‍ തനിക്കു നേരെ വരുന്നതു മാത്രമായിരുന്നു അവസാന ഓര്‍മത്തുള്ളിയായി അവശേഷിച്ചത്.
ബൊക്കോ ഹറാം ഭീകരര്‍ കെട്ടിവച്ച ബോംബുമായി ചാവേറാക്രമണത്തിനെത്തിയ നൈജീരിയന്‍ പെണ്‍കുട്ടിയുടെ ജീവിതാനുഭവമാണിത്.
ഹാദിസ എന്ന ആ ഇരുപത്തിയൊന്നുകാരി ഇന്ന് നൈജീരിയയിലെ ഒരു അജ്ഞാത പുനരധിവാസ കേന്ദ്രത്തിലാണ്. അവളുടെയൊപ്പം യാക്കുറയെന്ന കൂട്ടുകാരിയുമുണ്ട്. നൈജീരിയയുടെ രണ്ടു ഭാഗങ്ങളില്‍ നിന്ന് ഭീകരര്‍ പിടികൂടിയതിനു ശേഷം, ഒടുവില്‍ രക്ഷയുടെ തീരത്ത് ഒരുമിച്ചു ചേര്‍ന്ന രണ്ടു പേരാണ് അവര്‍. മാധ്യമ പ്രവര്‍ത്തകയും പ്രോജക്ട് സ്‌മൈല്‍ ആഫ്രിക്കയുടെ സ്ഥാപകയുമായ ആഡെസേവ ജോഷിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഇരുവരുടെയും കഥ ലോകത്തിനു മുന്നിലെത്തിച്ചത്.
സ്വയം ഭീകര സംഘടനയായി, ബൊക്കോ ഹറാം പ്രഖ്യാപിച്ചതിന്റെ പത്താം വാര്‍ഷികത്തില്‍ നൈജീരിയയിലൂടെ സഞ്ചരിച്ചു വിവരങ്ങള്‍ ശേഖരിക്കുകയായിരുന്നു മാധ്യമസംഘം. പുനരധിവാസ കേന്ദ്രങ്ങളും ബൊക്കോ ഹറാം ശക്തി കേന്ദ്രങ്ങളും ഭീകരര്‍ ചുട്ടെരിച്ച ഗ്രാമങ്ങളും താവളമാക്കിയ കാടുമെല്ലാം അവര്‍ ആ യാത്രയില്‍ കണ്ടു. ഒട്ടേറെ പേരോട് സംസാരിച്ചു. അങ്ങനെയാണ് പുനരധിവാസ കേന്ദ്രങ്ങളിലൊന്നില്‍ കണ്ടെത്തിയ യാക്കുറയുടെയും ഹാദിസയുടെയും ഞെട്ടിക്കുന്ന ജീവിതാനുഭവങ്ങള്‍ അറിയുന്നത്. ബൊക്കോ ഹറാം ഭീകരതയുടെ നേര്‍ക്കാഴ്ച കൂടിയായിരുന്നു ആ രണ്ടു ജീവിതങ്ങളും.
ബൊക്കോ ഹറാം സ്ഥാപകന്‍ മുഹമ്മദ് യൂസഫ്
ബൊക്കോ ഹറാമിന്റെ സ്ഥാപക തലവനായ മുഹമ്മദ് യൂസഫ് സൈനിക ആക്രമണത്തില്‍ കൊല്ലപ്പെട്ട് 10 വര്‍ഷമായിട്ടും ഇപ്പോഴും ഭീകരരുടെ ഭീഷണിയില്‍നിന്നു നൈജീരിയ മോചിതമായിട്ടില്ല. 'പാശ്ചാത്യ വിദ്യാഭ്യാസം വിലക്കപ്പെട്ടത്' അഥവാ 'പാശ്ചാത്യസ്വാധീനം പാപം' എന്നാണ് ബൊക്കോ ഹറാം എന്ന വാക്കിന്റെ അര്‍ഥം. 2002-ല്‍ രൂപീകരിക്കപ്പെട്ട ഭീകര സംഘടനയുടെ പ്രധാന ശക്തികേന്ദ്രം വടക്കുകിഴക്കന്‍ നൈജീരിയയാണ്. 2009-ലാണ് ഇവര്‍ സര്‍ക്കാരിനെ അട്ടിമറിക്കാനുള്ള സായുധ ആക്രമണം ആരംഭിക്കുന്നത്. ഭീകരസംഘടനയായി സ്വയം പ്രഖ്യാപിക്കുന്നതും അക്കൊല്ലമാണ്.
ലളിതമായിരുന്നു വടക്കന്‍ നൈജീരിയയിലെ ബാങ്കി ഗ്രാമത്തിലെ ജനങ്ങളുടെ ജീവിതം. ഉണക്കിയ തക്കാളി, കാപ്‌സിക്കം, മാംസം തുടങ്ങിയവ തേടി അയല്‍രാജ്യങ്ങളില്‍ നിന്നു പോലും ഈ ഗ്രാമത്തിലേക്കു വ്യാപാരികള്‍ വന്നിരുന്നു. വ്യാപാരത്തിനപ്പുറം നാട്ടുകൂട്ടങ്ങളും മറ്റുമായി സുഖജീവിതം നയിച്ചു വന്ന ഈ ഗ്രാമത്തിന്റെ നെഞ്ചിലേക്ക് ആദ്യമായി വെടിയുണ്ട തുളച്ചു കയറുന്നത് 2009-ലാണ്.
യാക്കുറ (പേര് സാങ്കല്‍പികം) എന്ന പെണ്‍കുട്ടി ഇന്നും ഓര്‍ക്കുന്നുണ്ട് ആ ദിവസം. ജീവനും കയ്യില്‍പ്പിടിച്ച് അമ്മയ്‌ക്കൊപ്പം ഓടുമ്പോള്‍ ആകാശത്തേക്കു തുളഞ്ഞിറങ്ങിയ വെടിയൊച്ചകളുടെ ശബ്ദം അവളുടെ കണ്ണുകളിലെ ഞെട്ടലാണ്. ബൊക്കോ ഹറാം ഭീകരരുടെ വരവിന്റെ തുടക്കമായിരുന്നു അത്. ഗ്രാമത്തിലെ പുരുഷന്മാരെ മാത്രമായിരുന്നു അവര്‍ക്കു വേണ്ടിയിരുന്നത്. നൈജീരിയന്‍ സര്‍ക്കാരിനെ അട്ടിമറിക്കാന്‍ തയാറാക്കുന്ന സേനയിലേക്ക് അവര്‍ ഓരോരുത്തരെയായി റിക്രൂട്ട് ചെയ്തു. എതിര്‍ത്തവരെ നീണ്ട വാളു കൊണ്ടു തലയറുത്തും വെടിവച്ചും കൊലപ്പെടുത്തി. മറ്റുള്ളവര്‍ക്കു മുന്നറിയിപ്പായി മൃതദേഹങ്ങള്‍ പല ഗ്രാമങ്ങളിലും മരങ്ങളില്‍ തൂങ്ങിയാടി.
പ്രതിഷേധം അറിയിച്ച യാക്കുറയുടെ പിതാവിനെയും ബൊക്കോ ഹറാം ഭീകരര്‍ കൊലപ്പെടുത്തി. ആദ്യകാലങ്ങളില്‍ ഗ്രാമങ്ങളിലെ വനിതകളെ ഭീകരര്‍ തിരിഞ്ഞുപോലും നോക്കിയിരുന്നില്ല. എന്നാല്‍ വൈകാതെ മിക്കയിടത്തും വിധവകളുടെ എണ്ണം കൂടി. സംരക്ഷിക്കാന്‍ ആരുമില്ലാത്ത പെണ്‍കുട്ടികള്‍ പട്ടിണിയുമായി അലഞ്ഞുതിരിയാന്‍ തുടങ്ങി. മനുഷ്യാവകാശ സംഘടനകളെ തങ്ങളുടെ അധീനതയിലുള്ള ഗ്രാമങ്ങളിലേക്കു കടക്കാന്‍ ബൊക്കോ ഹറാം ഭീകരര്‍ സമ്മതിച്ചിരുന്നില്ല.
പിന്നെയാണ് ലൈംഗിക അടിമകളാക്കാനും ചാവേറുകളാക്കാനും ഗ്രാമങ്ങളില്‍ നിന്നു സ്ത്രീകളെ ഭീകരര്‍ പിടികൂടാന്‍ തുടങ്ങിയത്. അതോടെ ഓരോ ഗ്രാമത്തില്‍ നിന്നും ദിനംപ്രതി പെണ്‍കുട്ടികള്‍ അപ്രത്യക്ഷമാകാന്‍ തുടങ്ങി. യാക്കുറയുടെ അമ്മയും ഇക്കാര്യമറിഞ്ഞു. മകളെ രക്ഷപ്പെടുത്തിയേ മതിയാകൂ. അവളെ കാമറൂണിലെ ബന്ധുക്കളുടെ അടുത്തേക്ക് എത്രയും പെട്ടെന്ന് എത്തിച്ചു. എന്നാല്‍ കാമറൂണിലെ കൗസെറി ഗ്രാമത്തിലെത്തിയതിന്റെ പിറ്റേന്ന് യാക്കുറയുടെ ഫോണില്‍ ഒരു വിളിയെത്തി. അച്ഛന്റെ ബന്ധുവെന്നു പറഞ്ഞയാളാണു സംസാരിച്ചത്.
നൈജീരിയയിലെ രീതിയനുസരിച്ച് കുടുംബത്തിലെ മുതിര്‍ന്ന പുരുഷന്‍ അന്തരിച്ചാല്‍ അടുത്തയാള്‍ക്കാണ് തീരുമാനങ്ങളെടുക്കാനുള്ള ചുമതല. എന്നാല്‍ 'പുതിയതായി' എത്തിയ അമ്മാവനെ യാക്കുറയ്‌ക്കോ അമ്മയ്‌ക്കോ അറിയില്ലായിരുന്നു. പക്ഷേ കുടുംബത്തില്‍ താനാണ് ഇനി അധികാരി എന്ന മട്ടില്‍ അയാള്‍ നിലപാടെടുത്തതോടെ ഗോത്രവിഭാഗവും കൈവിട്ടു. ഗ്രാമത്തില്‍ തിരിച്ചെത്തി എന്തു പ്രശ്‌നമുണ്ടായാലും താന്‍ സംരക്ഷിക്കാമെന്നും അമ്മാവന്‍ പറഞ്ഞതോടെ യാക്കുറ ഗ്രാമത്തിലേക്ക് യാത്ര തിരിച്ചു.
സ്വന്തം ഗ്രാമമെത്തും മുന്‍പ് അമ്മാവന്റെ ഫോണ്‍ വീണ്ടുമെത്തി. തല്‍ക്കാലം മറ്റൊരു ഗ്രാമത്തിലേക്ക് യാക്കുറയെ മാറ്റുകയാണെന്നായിരുന്നു സന്ദേശം. അവിടെ എത്തിക്കഴിഞ്ഞപ്പോഴാണ് അവള്‍ തിരിച്ചറിഞ്ഞത്, അമ്മാവനെന്നു പറഞ്ഞ് തന്റെ 'സംരക്ഷണത്തിന്' എത്തിയയാള്‍ ബൊക്കോ ഹറാം ഭീകരസംഘത്തിലെ അംഗമായിരുന്നു. അയാളുടെ വീട്ടില്‍ ഒരു വര്‍ഷത്തോളം യാക്കുറയെ താമസിപ്പിച്ചു. ഒരു ബൊക്കോ ഹറാം അംഗത്തെക്കൊണ്ട് നിര്‍ബന്ധിച്ചു വിവാഹം ചെയ്യിപ്പിച്ചു. പിന്നീട് ഭീകരരുടെ പ്രധാന താവളമായ സാംബിസ കാട്ടില്‍ കൊണ്ടുപോയി ക്രൂരമായി പീഡിപ്പിച്ചു ഗര്‍ഭിണിയാക്കി.
ബ്രിട്ടനില്‍ നിന്നു സ്വാതന്ത്ര്യം ലഭിച്ച് ഒരു ദശാബ്ദത്തിനപ്പുറം, 1970-കളില്‍ സാംബിസ വനം സ്വര്‍ഗതുല്യമായിരുന്നു. സഫാരിക്ക് പേരു കേട്ടയിടം.
1991ല്‍ ഈ വനമേഖലയെ ദേശീയ പാര്‍ക്കായി പ്രഖ്യാപിച്ച് പല പദ്ധതികള്‍ നടപ്പാക്കിയിരുന്നു സര്‍ക്കാര്‍. എന്നാല്‍ 2013 ഫെബ്രുവരിയില്‍ ബൊക്കോ ഹറാം ഭീകരര്‍ ഈ വനവും പിടിച്ചെടുത്തു. ഇന്ന് ബൊക്കോ ഹറാമിന്റെ ഏറ്റവും വലിയ ശക്തികേന്ദ്രമാണ് സാംബിസ കാടുകള്‍. നൈജീരിയന്‍ സൈന്യത്തിന് ഇനിയും കടന്നു ചെല്ലാനാകാത്ത മേഖല.
ഇവിടെയായിരുന്നു നാലു വര്‍ഷക്കാലം യാക്കുറയുടെ ജീവിതം. ഭര്‍ത്താവിന്റെ രണ്ടാം ഭാര്യയായിരുന്നു അവള്‍. വീട് വൃത്തിയാക്കുക, ഭര്‍ത്താവിനെ പരിപാലിക്കുക എന്നതിനൊപ്പം എപ്പോള്‍ ആവശ്യപ്പെടുന്നുവോ അപ്പോഴെല്ലാം ലൈംഗികവേഴ്ചയ്ക്കും തയാറാകണം. പല ദിവസങ്ങളും നരകതുല്യമായിരുന്നെന്നാണ് ആ പെണ്‍കുട്ടി മാധ്യമസംഘത്തോടു വിശദീകരിച്ചത്. രക്ഷപ്പെടുന്നതിനെപ്പറ്റി പലതവണ ആലോചിച്ചു. പക്ഷേ കാട്ടില്‍ അസാധാരണമായി ഒരനക്കമെങ്കിലും ശ്രദ്ധയില്‍പ്പെട്ടാല്‍ തേടി വരിക വെടിയുണ്ടകളായിരിക്കും. പിടിയിലായാല്‍ വെട്ടിക്കൊന്ന് കഴുകന്മാര്‍ക്കു ഭക്ഷണമാക്കും.
അതിനിടെ യാക്കുറയുടെ ഭര്‍ത്താവ് ആക്രമണത്തില്‍ കൊല്ലപ്പെട്ടു. കൂടുതല്‍ 'സംരക്ഷകര്‍' അവളെത്തേടി വന്നു. രക്ഷപ്പെടാനുള്ള വഴികളെക്കുറിച്ച് കൂടുതല്‍ ശക്തമായിത്തന്നെ ആലോചന തുടര്‍ന്നു. അവളെപ്പോലെ രക്ഷയാഗ്രഹിക്കുന്ന ഏറെപ്പേര്‍ പിന്നെയുമുണ്ടായിരുന്നു. പതിനാലാം വയസ്സില്‍ ബൊക്കോ ഹറാം ഭീകരനെ വിവാഹം ചെയ്ത് സാംബിസ കാട്ടിലെത്തിയ ഹാദിസ യിനുസയായിരുന്നു അതിലൊരാള്‍. പുതിയ പെണ്‍കുട്ടിയെ ലഭിച്ചപ്പോള്‍ ഹാദിസയെ 'ഭര്‍ത്താവ്' ഉപേക്ഷിച്ചു. വടക്കന്‍ നൈജീരിയയിലെ വിദ്യാഭ്യാസമില്ലാത്ത, പാവപ്പെട്ട വീട്ടിലെ കുട്ടിയായിരുന്നു ഹാദിസ. നല്ല പോലെ സംരക്ഷിക്കാമെന്ന ഉറപ്പിലാണ് അവളെ പതിനാലാം വയസ്സില്‍ വിവാഹം ചെയ്തയച്ചത്.
പെണ്‍കുട്ടികളെ ചാവേറുകളായി ഒരുക്കുന്ന കാഴ്ചയ്ക്ക് ഹാദിസയും യാക്കുറയും മിക്ക ദിവസവും സാക്ഷ്യം വഹിക്കാറുണ്ടായിരുന്നു. 'ഭര്‍ത്താക്കന്മാര്‍' തന്നെയാണ് ഓരോ പെണ്‍കുട്ടിയുടെയും ദേഹത്ത് ബോംബ് വച്ചു കെട്ടുക. അതിനു ശേഷം മതപരമായ ചില ചടങ്ങുകള്‍. സ്വര്‍ഗത്തില്‍ വച്ചു വീണ്ടു കാണാമെന്നു പറഞ്ഞാണ് ഭര്‍ത്താവ് ഭാര്യയെ യാത്രയാക്കുക. തൊണ്ടയില്‍ കുരുങ്ങിപ്പോകുന്ന ഒരു നിശബ്ദ നിലവിളിയോടെ, മുന്നില്‍ അകന്നകന്നു പോകുന്ന കാഴ്ച മാത്രമായി പതിയെ മറയും ആ പെണ്‍കുട്ടികള്‍.
ബൊക്കോ ഹറാമിനെ തോല്‍പിച്ചു, ഇല്ലാതാക്കി, അടിച്ചമര്‍ത്തി, ശക്തികേന്ദ്രം തകര്‍ത്തു, വേരോടെ പിഴുതു എന്നെല്ലാം പലപ്പോഴായി നൈജീരിയന്‍ പ്രസിഡന്റ് മുഹമ്മദ് ബുഹാരിയും അദ്ദേഹത്തിന്റെ പട്ടാള ജനറല്‍മാരും പറയും. പക്ഷേ ചാവേറാക്രമണങ്ങളും പെണ്‍കുട്ടികളെ തട്ടിക്കൊണ്ടു പോകലും ഗ്രാമങ്ങള്‍ ചുട്ടെരിക്കലുമൊന്നും അവസാനിച്ചിട്ടില്ല. അഴിമതി നിറഞ്ഞ സര്‍ക്കാരിനെ നീക്കി ഒരു പുതിയ ഇസ്ലാമിക രാജ്യം നല്‍കാമെന്ന ഭീകരരുടെ വാഗ്ദാനത്തിനു മുന്നില്‍ ഇവരെല്ലാം അനായാസം വീണു. ജിഹാദിനു തയാറാകുന്നവരെ സ്വര്‍ഗത്തില്‍ സുന്ദരിമാര്‍ കാത്തിരിക്കുന്നുണ്ടെന്ന തരത്തില്‍ പഠനവും ഇതോടൊപ്പം തുടര്‍ന്നു. ഈ പാഠങ്ങളെപ്പറ്റിയുള്ള കൂടുതല്‍ വിവരങ്ങള്‍ മാധ്യമസംഘത്തോടു പറഞ്ഞത് കീഴടങ്ങിയ മുസ്തഫ ബെല്ലോ എന്ന ബൊക്കോ ഹറാം ഭീകരനാണ്. ഭീകരരുടെ 'ലക്ഷ്യം' അംഗീകരിക്കുന്ന വിവിധ രാജ്യങ്ങളിലെ സംഘടനകള്‍ വന്‍തോതില്‍ ബൊക്കോ ഹറാമിനു വേണ്ടി പണമൊഴുക്കുന്നുണ്ടെന്ന് ഐക്യരാഷ്ട്രസംഘടന റിപ്പോര്‍ട്ടില്‍ പറയുന്നു.
സാമ്പത്തിക ലാഭം എന്നതിലുപരി ജീവിക്കാനുള്ള വഴി എന്ന നിലയില്‍ ബൊക്കോ ഹറാമിനൊപ്പം ചേര്‍ന്നവരുമുണ്ട്. ഇസ്ലാമിക് സ്റ്റേറ്റ് പോലുള്ള ഭീകര സംഘടനകളില്‍ ചേരുന്നവര്‍ക്ക് മാസം 400 മുതല്‍ 1300 ഡോളര്‍ വരെ ലഭിക്കുന്നുണ്ടെന്നായിരുന്നു യുഎസിലെ കണ്‍ഗ്രഷനല്‍ റിസര്‍ച് സര്‍വീസിന്റെ കണ്ടെത്തല്‍. ഒപ്പം വീട്, കാര്‍, ഭാര്യ, ആവശ്യത്തിന് ഇന്ധനം എന്നിവയും ഉറപ്പാക്കിയിരുന്നു. എന്നാല്‍ ബൊക്കോ ഹറാം ഭീകരര്‍ക്കു ലഭിക്കുന്ന പ്രതിഫലത്തെപ്പറ്റി ഇപ്പോഴും വ്യക്തതയില്ല.
നരക ജീവിതത്തേക്കാള്‍ നല്ലത് സ്വയം പൊട്ടിത്തെറിച്ചു പോകുന്നതാണെന്നു കരുതിയിരുന്ന യാക്കുറയും ഹാദിസയും പക്ഷേ രക്ഷാപദ്ധതിയെപ്പറ്റിയും ആലോചിച്ചു. ചാവേറുകളായി എവിടെയെങ്കിലും എത്തിയാലും തങ്ങളെ രക്ഷിക്കാന്‍ ആരെങ്കിലുമുണ്ടാകുമെന്ന പ്രതീക്ഷയിലായിരുന്നു പദ്ധതി. ഇടയ്ക്ക് രണ്ടു പേരും രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും പിടിയിലായി. 'ഇനിയും നിങ്ങളെ പിടികൂടേണ്ടി വന്നാല്‍ വെട്ടിക്കൊന്നു തിന്നും' എന്നായിരുന്നു അവസാനത്തെ ഭീഷണി. നാളുകള്‍ക്കൊടുവില്‍ ഇരുവരെയും ചാവേറുകളാക്കാന്‍ തീരുമാനിച്ചു. 'സ്വര്‍ഗത്തില്‍ കാണാം' എന്നു പറഞ്ഞ് യാത്രയാക്കുമ്പോള്‍ രക്ഷാവാതില്‍ തുറന്നതു പോലെയാണ് ഇരുവര്‍ക്കും തോന്നിയത്. എന്നാല്‍ രണ്ടു പേരെയും ഒരുമിച്ചല്ല ചാവേറാക്രമണത്തിന് അയച്ചത്. ഒന്നു യാത്ര പോലും പറയാനാകാതെ രണ്ടു പേരെയും രണ്ടുവഴിക്ക് വാനില്‍ കയറ്റിക്കൊണ്ടു പോയി. രക്ഷാപദ്ധതിയെല്ലാം പാളിയെന്നു തോന്നിയ നിമിഷം.
ബാങ്കി ഗ്രാമത്തിലേക്കാണു ഹാദിസയെ എത്തിച്ചത്. പക്ഷേ പള്ളിയില്‍ സ്‌ഫോടനം നടത്താനായി നടന്നു നീങ്ങും മുന്‍പ് സഹായത്തിനായുള്ള അവളുടെ കരച്ചില്‍ പരിസരവാസികള്‍ കേട്ടു. സൈന്യം പാഞ്ഞെത്തി. നിമിഷങ്ങള്‍ക്കകം ആ തെരുവ് ഒഴിപ്പിച്ചു. ഹാദിസയുടെ ദേഹത്തുനിന്ന് സുരക്ഷിതമായി ബോംബ് അഴിച്ചുമാറ്റി. ബോധം തെളിയുമ്പോള്‍ അവള്‍ ഒരു സൈനിക ആശുപത്രിയിലായിരുന്നു. ആരോഗ്യം വീണ്ടെടുത്തതിനു പിന്നാലെ ഹാദിസയെ പുനരധിവാസ കേന്ദ്രത്തിലെത്തിച്ചു. പക്ഷേ ഏഴു വര്‍ഷത്തെ ദുരിതജീവിതത്തിനപ്പുറം ഭൂമിയിലെ സ്വര്‍ഗത്തിലേക്ക് തിരികെ വന്നു ഹാദിസ. ഇപ്പോഴും ഇടയ്ക്കിടെ ആ കാട്ടിലേക്ക് അവളുടെ മനസ്സു പോകാറുണ്ട്. അവളുടെ രണ്ട് കുട്ടികളുണ്ട് അവിടെ. അവര്‍ക്ക് എന്തുപറ്റിയിട്ടുണ്ടാകും? എന്നെങ്കിലും അവരെ കണ്ടാല്‍ ഇരുവരും അമ്മയെ തിരിച്ചറിയുമോ?
ഇടയ്ക്കിടെ യാക്കുറയെപ്പറ്റിയും ഓര്‍ക്കും ഹാദിസ. പുനരധിവാസ കേന്ദ്രത്തില്‍ ഒരുനാള്‍ ഉച്ചയൂണിന്റെ സമയത്താണ് മുറിയുടെ അങ്ങേയറ്റത്ത് ഒരു മിന്നലു പോലെ ആ മുഖം കാണുന്നത്. ഹാദിസ അവളുടെ മുന്നിലേക്കു ചെന്നു. ഇരുവരുടെയും കണ്ണുകളില്‍ നേര്‍ത്ത നനവ്. പരസ്പരം കെട്ടിപ്പിടിച്ച് എത്രനേരം കരഞ്ഞെന്നു രണ്ടു പേര്‍ക്കും അറിയില്ല. ആരോടാണ് ഇതിനു നന്ദി പറയേണ്ടത്? ഭൂമിയിലെ സ്വര്‍ഗത്തില്‍ തങ്ങളെ ഒരുമിപ്പിച്ച പരമകാരുണികനായ ദൈവത്തോട് എന്നായിരുന്നു ഹാദിസയുടെയും യാക്കുറയുടെയും മറുപടി.
മൈഡുഗുറിയിലെ ഒരു ചന്തയിലേക്കായിരുന്നു ചാവേറായി യാക്കുറയെ അയച്ചത്. ഹാദിസയെപ്പോലെയായിരുന്നില്ല. നഗരത്തിലെ തിരക്കേറിയ ഭാഗമായിരുന്നതിനാല്‍ സൈന്യം പട്രോളിങ്ങിന് നിരന്തരം റോന്തു ചുറ്റിയിരുന്നു. അതിനാല്‍ത്തന്നെ കീഴടങ്ങലും എളുപ്പമായി. ആശുപത്രിയിലെ ചികിത്സയ്ക്കിടെയായിരുന്നു താന്‍ മൂന്നു മാസം ഗര്‍ഭിണിയാണെന്ന് തിരിച്ചറിയുന്നത്. കുറച്ചുനാളത്തെ ചികിത്സയ്ക്കു ശേഷം അവളെയും പുനരധിവാസ കേന്ദ്രത്തിലേക്കു മാറ്റി. ഇനിയെന്താണ് ലക്ഷ്യമെന്ന് ഇരുവരോടും ചോദ്യമുണ്ടായി. 'പഠിക്കണം' എന്നായിരുന്നു ഹാദിസയുടെ ഉത്തരം.ആവശ്യത്തിനു വിദ്യാഭ്യാസം ഇല്ലാത്തതു കൊണ്ടാണ് ഭര്‍ത്താവിന് എന്നെ പലതും പറഞ്ഞ് പറ്റിക്കാനായത്. ഇനി അതു സാധിക്കില്ല. വിമാനം വാങ്ങിത്തരാമെന്നു പറഞ്ഞാല്‍പ്പോലും ഭര്‍ത്താവിന്റെ ആശയത്തിനൊപ്പം ഞാനിനി നില്‍ക്കില്ല. ഒരേസമയം മതപഠനവും ഉന്നതവിദ്യാഭ്യാസവും എനിക്കു വേണം...' നിശ്ചയദാര്‍ഢ്യത്തോടെ അവളുടെ വാക്കുകള്‍.
യാക്കുറയ്ക്ക് എന്താണ് ആഗ്രഹമെന്നും മാധ്യമപ്രവര്‍ത്തക ചോദിച്ചു. 'എനിക്ക് എന്റെ അമ്മയെ ഒന്നു കാണണം..' എന്നായിരുന്നു തളര്‍ന്ന ശബ്ദത്തില്‍ അവളുടെ മറുപടി. എവിടെയായിരിക്കും യാക്കുറയുടെ അമ്മ ഇപ്പോള്‍? അറിയില്ല.
ബൊക്കോ ഹറാമില്‍ നിന്നു തിരിച്ചു വരുന്നവരെയെല്ലാം ശത്രുക്കളായാണു പൊതുസമൂഹം കണക്കാക്കുന്നത്. ആഭ്യന്തര യുദ്ധത്തിന്റെ ഇരകളായി സമൂഹം കാണില്ലെന്ന യാഥാര്‍ഥ്യം യാക്കുറയ്ക്കും ഹാദിസയ്ക്കും ഇപ്പോള്‍ മനസ്സിലായിട്ടുണ്ട്. ബൊക്കോ ഹറാം ഭീകരര്‍ക്കൊപ്പം ജീവിച്ചു, അവരുടെ കുട്ടികളെ പ്രസവിച്ചു, അവരുടെ ലൈംഗികതയെ തൃപ്തിപ്പെടുത്തി, അങ്ങനെ അവരെ ഭീകരാക്രമണം നടത്തുന്നതിനു കരുത്തരായി നിലനിര്‍ത്താന്‍ സഹായിച്ചു... ഇതെല്ലാമാണ് തിരികെയെത്തുന്നവരുടെ മേല്‍ ചുമത്തപ്പെടുന്ന ആരോപണം.
ഇനിയുള്ള കാലം ഓരോ രാത്രിയിലും ഉറക്കത്തെ മുറിവേല്‍പിച്ചു കൊണ്ട് ഞെട്ടിയുണര്‍ത്താന്‍ പോന്ന ദുഃസ്വപ്നങ്ങള്‍ ഏറെ നല്‍കിയിട്ടുണ്ട് ബൊക്കോ ഹറാം ഓരോ പെണ്‍കുട്ടിക്കും. പത്തു വര്‍ഷത്തിനിപ്പുറവും, ഇനിയുമങ്ങോട്ടും ആ സ്വപ്നങ്ങള്‍ കൂടുതല്‍ ഭീതിദമാവുകയല്ലാതെ ആശ്വാസം പകരുന്ന ഒരു നടപടി പോലും ആരുടെയും ഭാഗത്തു നിന്നുണ്ടാകുന്നുമില്ല. യാക്കുറയെയും ഹാദിസയെയും പോലുള്ളവര്‍ പുനരധിവാസ കേന്ദ്രത്തിലെങ്കിലും സുരക്ഷിതരായിരിക്കട്ടെ, സ്വപ്നങ്ങള്‍ കാണട്ടെ...!
https://www.facebook.com/Malayalivartha