റാസ്പുട്ടിന്, റഷ്യന്‍ ചക്രവര്‍ത്തികുടുംബത്തെ തന്റെ വ്യക്തി പ്രഭാവം കൊണ്ട് കീഴടക്കിയ 'ആള്‍ദൈവം' !
സൈബീരിയയിലെ കര്‍ഷക ഗ്രാമമായ പൊക്രോവസ്‌കോയില്‍, ദരിദ്രകര്‍ഷകനും കുതിരവണ്ടിക്കാരനുമായിരുന്ന എഫിംനോവിച്ചിന്റേയും അന്നാ ഇഗറോവ്‌നയുടെയും മൂന്നു മക്കളില്‍ ഇളയ മകനായി 19-ാം നൂറ്റാണ്ടിന്റെ അവസാനത്തില്‍, 1869-ലാണ് റാസ്പുട്ടിന്‍ ജനിച്ചത്. തീപാറുന്ന കണ്ണുകള്‍, നീണ്ട താടി, ഒത്ത ഉയരം. ഒറ്റനോട്ടത്തില്‍ ആരുടേയും ശ്രദ്ധ ആകര്‍ഷിക്കുന്ന രൂപമായിരുന്നു യുവാവായ റാസ്പുട്ടിന്റേത്. റാസ്പുട്ടിന് അഞ്ചുവയസുള്ളപ്പോള്‍ മാതാവ് മരണമടഞ്ഞിരുന്നു. ഭാര്യയുടെ മരണത്തോടെ എഫിംനോവിച്ച് മദ്യത്തിന് അടിമയായി. കുടുംബത്തിന്റെ സാമ്പത്തികനില താറുമാറായി.
റാസ്പുട്ടിനെ പിതാവ് ഗ്രാമത്തിലെ സ്‌കൂളില്‍ ചേര്‍ത്തെങ്കിലും പഠനത്തില്‍ അത്ര താല്‍പര്യം പ്രകടിപ്പിച്ചില്ല. കൃഷിയിലായിരുന്നു താല്‍പര്യം. 1897 മുതലാണ് മതപരമായ കാര്യങ്ങളില്‍ താല്‍പര്യം പ്രകടിപ്പിച്ചു തുടങ്ങുന്നത്. റാസ്പുട്ടിന്‍ മതപരമായ കാര്യങ്ങള്‍ക്ക് താല്‍പര്യം പ്രകടിപ്പിച്ചതിലും, തീര്‍ഥാടനത്തിനായി പുറപ്പെട്ടതിനും പിന്നില്‍ പലകാരണങ്ങള്‍ ചൂണ്ടിക്കാട്ടപ്പെടുന്നുണ്ട്. മോഷണക്കുറ്റം ആരോപിക്കപ്പെട്ടതാണ് അതിലൊന്ന്. അത്ഭുത സിദ്ധികളുള്ള സന്യാസിയുമായി പരിചയപ്പെടാനിടയായതാണു മറ്റൊരു കാരണമായി പറയുന്നത്.
സന്യാസിയുമായി പരിചയപ്പെട്ട റാസ്പുട്ടിന്‍ അക്കാലത്തു പ്രസിദ്ധമായിരുന്ന വെര്‍ക്കോചുറി ആശ്രമത്തിലെത്തിച്ചേര്‍ന്നു. അവിടം വിട്ടശേഷം വിവാഹിതനും മൂന്നു കുട്ടികളുടെ പിതാവുമായി. തന്റേതായ അനുചരവൃന്ദത്തെ വളര്‍ത്തിയെടുക്കാന്‍ 1900-ങ്ങളില്‍ റാസ്പുട്ടിനു കഴിഞ്ഞു. അമാനുഷിക കഴിവുകള്‍ ഉണ്ടെന്ന വിശേഷണം ലഭിച്ചതോടെ റാസ്പുട്ടിന്‍ ശ്രദ്ധേയനായി. മാറാരോഗികളെ പ്രാര്‍ഥനയിലൂടെ രക്ഷിച്ചതായും, പ്രവചനങ്ങള്‍ സത്യമായി തീരുന്നതായും പ്രചാരണമുണ്ടായി.
ആ സമയത്ത്, 1912-ല്‍ റഷ്യയിലെ സാര്‍ ചക്രവര്‍ത്തിയുടെ കൊട്ടാരത്തില്‍ രാജകുമാരന്‍ അലക്‌സേ ഒരു അപകടത്തില്‍പെട്ടു മുറിവേറ്റു കിടപ്പിലാണ്. രാജകുമാരനെ പരിശോധിച്ച ഡോക്ടര്‍മാര്‍ ഹീമോഫീലിയ എന്ന രക്തം കട്ടപിടിക്കാത്ത രോഗം ബാധിച്ച രാജകുമാരന്‍ അതീവ ഗുരുതരാവസ്ഥയിലാണെന്നു വിധിയെഴുതി. എന്തു ചെയ്യണമെന്നറിയാതെ വിഷമിച്ച രാജകുടുംബാംഗങ്ങളോട് കൊട്ടാരത്തിലെ ചില ജീവനക്കാരാണ് റാസ്പുട്ടിനെക്കുറിച്ചു പറയുന്നത്. രാജകുടുംബാംഗങ്ങളില്‍ ചിലര്‍ക്കും റാസ്പുട്ടിനെ പരിചയമുണ്ടായിരുന്നു.
ഒരു സന്യാസിയായും മാന്ത്രികനായും അറിയപ്പെട്ടിരുന്ന അയാള്‍ക്കു ദൈവികപരിവേഷമാണ് അനുയായികള്‍ ചാര്‍ത്തി കൊടുത്തിരുന്നത്. റാസ്പുട്ടിന്‍ അങ്ങനെ കൊട്ടാരത്തിലേക്ക് ആനയിക്കപ്പെട്ടു. രാജകുമാരനെ പരിശോധിച്ചശേഷം മെഴുകുതിരികള്‍ കത്തിച്ചു പ്രാര്‍ത്ഥനയാരംഭിച്ചു. ചക്രവര്‍ത്തിയും പത്‌നിയും മറ്റുള്ളവരും ഭയാശങ്കകളോടെ ഇതു നോക്കി നിന്നു. മൂന്നു മണിക്കൂര്‍ നേരം റാസ്പുട്ടീന്‍ കണ്ണടച്ചു പ്രാര്‍ത്ഥിച്ചു. പിന്നീട്, രാജകുമാരന്‍ ഉടനെ എഴുന്നേല്‍ക്കുമെന്നും മരണത്തിന്റെ നിഴല്‍ മാഞ്ഞുപോയെന്നും അയാള്‍ അറിയിച്ചു. ഡോക്ടര്‍മാരെപോലും അത്ഭുതപ്പെടുത്തിക്കൊണ്ട് രാജകുമാരന്‍ അപകടത്തില്‍നിന്ന് രക്ഷപ്പെട്ടു. രാജകുമാരനെ രക്ഷിച്ച റാസ്പുട്ടിനു ദൈവികമായ ശക്തിയുണ്ടെന്ന് വിശ്വസിച്ച രാജകുടുംബം ക്രമേണ അയാളുടെ ആരാധകരായി മാറി.
ഭരണസഭയായ കോര്‍ട്ടിലെ ഏറ്റവും പ്രധാന വ്യക്തിയായി മാറാന്‍ റാസ്പുട്ടിനു കഴിഞ്ഞു. ഭരണത്തിന്റെ നിയന്ത്രണം റാസ്പുട്ടിനിലേക്കെത്തി. രാജകുടുംബത്തിന്റെ വിശ്വാസ്യത നേടിയെടുത്തതോടെ അയാള്‍ ദിനംപ്രതി കൂടുതല്‍ ശക്തനായി. രാജകുടുംബം റാസ്പുട്ടിന്റെ കൈയ്യിലെ പാവയാകുകയാണെന്ന പ്രചാരണമുണ്ടായി
രാജകുടുംബത്തിന്റെ നിയന്ത്രണം റാസ്പുട്ടിന് ലഭിച്ചതോടെ കൂടുതല്‍ ആരാധകരുണ്ടായി. ദൈവികപരിവേഷമുള്ള മനുഷ്യനായാണ് അവര്‍ റാസ്പുട്ടിനെ കണ്ടത്. കൂടുതല്‍ സുഖലോലുപനായി റാസ്പുട്ടിന്‍ അധികാരത്തിനു നടുവില്‍ ജീവിച്ചു. മദ്യവും സ്ത്രീകളുമായിരുന്നു അയാളുടെ ജീവിത ലഹരി.
റാസ്പുട്ടിന്റെ വളര്‍ച്ച പ്രഭുക്കന്‍മാരെ അസ്വസ്ഥരാക്കി. റാസ്പുട്ടിനെ വിശ്വസിക്കരുതെന്ന് അവര്‍ മുന്നറിയിപ്പു നല്‍കിയെങ്കിലും അയാളെ അന്ധമായി വിശ്വസിച്ചിരുന്ന രാജകുടുംബം അതെല്ലാം തള്ളിക്കളഞ്ഞു. റഷ്യന്‍ ജനതയും അസ്വസ്ഥരായിരുന്നു. പക്ഷേ, റാസ്പുട്ടിന്റെ മാസ്മരവലയത്തില്‍പ്പെട്ടു പോയവര്‍ക്ക് അതില്‍നിന്ന് പുറത്തുകടക്കാനായില്ല.
അങ്ങനെ റാസ്പുട്ടിന്‍ റഷ്യന്‍ ഭരണത്തെ നിയന്ത്രിച്ചുകൊണ്ടിരിക്കുമ്പോള്‍, സാര്‍ ചക്രവര്‍ത്തിയുടെ അടുത്ത ബന്ധുകൂടിയായ ഫെലിക്‌സ് യൂസുപ്പോവ് എന്ന ഒരു പ്രഭുകുമാരന്റെ നേതൃത്വത്തില്‍ ഒരു സംഘം പ്രഭുക്കന്മാര്‍ റാസ്പുട്ടിനെ വധിക്കാനുളള പദ്ധതി തയ്യാറാക്കുകയായിരുന്നു.
തന്റെ സുന്ദരിയായ ഭാര്യയ്ക്ക് റാസ്പുട്ടിനെ കാണാന്‍ ആഗ്രഹമുണ്ടെന്ന് യൂസുപ്പോവ്, റാസ്പുട്ടിനെ അറിയിച്ചശേഷം അയാള്‍ റാസ്പുട്ടിനെ തന്റെ വീട്ടിലേക്കു ക്ഷണിച്ചു. വീട്ടിലേക്കു ചെല്ലാമെന്ന് റാസ്പുട്ടിന്‍ സമ്മതിച്ചു. റാസ്പുട്ടിനോട് അടുപ്പം പുലര്‍ത്തുന്ന ഉദ്യോഗസ്ഥര്‍ പലപ്പോഴായി റാസ്പുട്ടിന് സുരക്ഷാ മുന്നറിയിപ്പുകള്‍ നല്‍കാറുണ്ടായിരുന്നു. ഫെലിക്‌സ് യൂസുപ്പോവിന്റെ ക്ഷണം അറിഞ്ഞപ്പോഴും ഉദ്യോഗസ്ഥര്‍ മുന്നറിയിപ്പു നല്‍കി. പക്ഷേ, റാസ്പുട്ടിന്‍ അതൊന്നും മുഖവിലയ്‌ക്കെടുത്തില്ല.
1916 ഡിസംബര്‍ 30-ന് ഫെലിക്‌സ് യൂസുപ്പോവിന്റെ വീട്ടിലേക്കെത്തിയ റാസ്പുട്ടിനെ അയാളും സുഹൃത്തുക്കളും ചേര്‍ന്ന് സ്വീകരിച്ചു. റാസ്പുട്ടിനായി പ്രത്യേകതരം മദ്യവും വരുത്തി. വീട്ടിലെത്തിയ ഉടനെ റാസ്പുടിന്‍ ആതിഥേയന്റെ ഭാര്യയെ കാണാനാഗ്രഹിച്ചു. അവര്‍ മറ്റു ചില അതിഥികളെ സ്വീകരിക്കാന്‍ പോയിരിക്കുകയാണ് എന്ന് അവര്‍ റാസ്പുടിനെ അറിയിച്ചു. അപ്പോള്‍ റാസ്പുടിന്‍ മദ്യം ആവശ്യപ്പെട്ടു.
മദ്യത്തില്‍ വിഷം കലര്‍ത്താനായിരുന്നു യൂസുപ്പോവ് പദ്ധതിയിട്ടിരുത്. എന്നാല്‍, പിന്നീടതു മാറ്റി റാസ്പുട്ടീനുവേണ്ടി മാരകമായ വിഷം കലര്‍ത്തിയ കേക്ക് നിര്‍മ്മിച്ചു. മദ്യം കഴിച്ച് ഉന്മത്തനായ റാസ്പുട്ടീന്‍ കേക്കു കഴിക്കാനാരംഭിച്ചു. കേക്കു മുഴുവന്‍ കഴിച്ചിട്ടും റാസ്പുട്ടിന് ഒരു ഭാവഭേദവും ഉണ്ടായില്ല. അയാളുടെ ശരീരത്തില്‍ വിഷം ഏറ്റില്ല. മദ്യം വീണ്ടും വീണ്ടും കുടിച്ചിട്ടും അയാള്‍ക്ക് സ്വബോധം നഷ്ടപ്പെട്ടതുമില്ലത്രേ.
റാസ്പുട്ടിന്‍ ആകട്ടേ ആതിഥേയന്റെ ഭാര്യയെ അന്വേഷിച്ചു കൊണ്ടേയിരുന്നു. വിഷം ഉളളില്‍ച്ചെന്ന് മരിക്കുന്നതിന്റെ ഒരു ലക്ഷണവും റാസ്പുടിന്‍ കാണിക്കാതായപ്പോള്‍ യൂസുപ്പോവിന് ക്ഷമ നശിച്ചു. ഭാര്യയെ വിളിക്കാനെന്ന വ്യാജേന ആ മുറിയില്‍നിന്നും പുറത്തിറങ്ങിയ അയാള്‍ ഒരു കൈത്തോക്കുമായി മടങ്ങിവന്ന് റാസ്പുട്ടിനു നേരെ നിറയൊഴിച്ച ശേഷം അവര്‍ ശരീരം നേവാ നദിയിലേക്ക് വലിച്ചെറിഞ്ഞു. മൂന്നു ദിവസത്തിനു ശേഷമാണു റാസ്പുട്ടിന്റെ ശരീരം തണുത്തുറഞ്ഞ നദിയില്‍നിന്ന് കണ്ടെടുക്കുന്നത്. രാജകുടുംബം എല്ലാ ബഹുമതികളോടും കൂടിയാണ് മൃതശരീരം മറവുചെയ്തത്. അവര്‍ മരണത്തില്‍ ദു:ഖാചരണം നടത്തി.
കൊലയ്ക്കു പിന്നിലെ ഉപജാപക സംഘത്തെ അറസ്റ്റു ചെയ്യാന്‍ സാര്‍ ചക്രവര്‍ത്തി ഉത്തരവിട്ടു. യൂസുപ്പോവും ചില സുഹൃത്തുക്കളും പിടിയിലായി. മരണശിക്ഷയ്ക്കു വിധിച്ചുവെങ്കിലും മറ്റു പ്രഭുക്കന്മാരിടപെട്ട് ശിക്ഷ നാടുകടത്തലായി ഇളവു ചെയ്തു. ബോല്‍ഷെവിക് വിപ്ലവത്തെത്തുടര്‍ന്ന് 1917-ല്‍ പാരീസിലേക്കുപോയ ഫെലിക്‌സ് യൂസുപ്പോവ് എന്‍പതാം വയസുവരെ അവിടെ ഭാര്യയോടൊപ്പം ജീവിച്ചു.
എന്നാല്‍ റാസ്പുട്ടിന്റെ മകള്‍ മരിയ റാസ്പുട്ടിന്‍ വര്‍ഷങ്ങള്‍ക്കുശേഷം വെളിപ്പെടുത്തിയത്, തന്റെ മരണം റാസ്പുട്ടിന്‍ മുന്നില്‍ കണ്ടിരുന്നതായാണ്. ഫെലിക്‌സ് യൂസുപ്പോവ് തന്റെ വീട്ടിലേക്കു ക്ഷണിക്കുന്നതിലെ അപകടം ചില ഉദ്യോഗസ്ഥര്‍ ചൂണ്ടിക്കാട്ടിയപ്പോള്‍ 'വളരെ വൈകിപ്പോയി' എന്നായിരുന്നു റാസ്പുട്ടിന്റെ പ്രതികരണമെന്ന് മരിയ പറഞ്ഞു.
റാസ്പുട്ടിന്റെ മരണത്തോടെ സാര്‍ ചക്രവര്‍ത്തിയുടെ കുടുംബത്തിനു തിരിച്ചടിയുടെ നാളുകളായിരുന്നു. 'ഞാനില്ലെങ്കില്‍ എല്ലാം നശിക്കുമെന്ന്' റാസ്പുട്ടിന്‍ പ്രവചിച്ചിരുന്നു. ആ പ്രവചനം ശരിയായി. ബോള്‍ഷെവിക്കുകള്‍ സാര്‍ ചക്രവര്‍ത്തിയില്‍നിന്ന് ഭരണം പിടിച്ചെടുത്ത ശേഷം 1918-ജൂലൈയില്‍ രാജകുടുംബത്തെ വധിക്കുകയായിരുന്നു. അപ്പോള്‍ റാസ്പുടിന്റെ മരണം കഴിഞ്ഞ് 18 മാസങ്ങളേ കഴിഞ്ഞിരുന്നുള്ളൂ.
https://www.facebook.com/Malayalivartha