വര്‍ഷമൊന്ന് കഴിഞ്ഞെത്തിയ ഈ വര്‍ഷകാലത്തും ആശ്വാസവര്‍ഷം ചൊരിയാന്‍ മുന്നിലുണ്ട് തലസ്ഥാനം!
പ്രളയത്തെപ്പോലും തോല്‍പ്പിക്കുന്ന ആവേശക്കടലായി ഒരു കൂട്ടം മനുഷ്യര്‍. തലസ്ഥാനത്തെ കലക്ഷന്‍ സെന്ററുകളിലെ കാഴ്ചയാണിത്. ഗേറ്റ് മുതല്‍ മുറികള്‍ വരെ സാധനങ്ങള്‍ കൈമാറാന്‍ വിദ്യാര്‍ഥികളുടെ നീണ്ട നിര, വൊളന്റിയറായി റജിസ്റ്റര്‍ ചെയ്യാനുള്ള കൗണ്ടറിന് ചുറ്റുമുള്ള ആള്‍ക്കൂട്ടം, സാധനങ്ങള്‍ തരംതിരിച്ച് വേണ്ടതിന്റെ ലിസ്റ്റ് അപ്‌ഡേറ്റ് ചെയ്യുന്ന ഹെല്‍പ് ഡസ്‌ക്...2018-ലെ പ്രളയകാലത്തെന്നതു പോലെ വര്‍ഷമൊന്നു പിന്നിട്ടെത്തിയ വര്‍ഷകാലത്തും ആശ്വാസവര്‍ഷം ചൊരിയാന്‍ മുന്നില്‍ തന്നെയുണ്ട് തലസ്ഥാനം.
നഗരസഭയ്ക്കും ജില്ലാ ഭരണകൂടത്തിനുമൊപ്പം പ്രസ് ക്ലബ്, ടെക്‌നോപാര്‍ക്കിലെ പ്രതിധ്വനി തുടങ്ങിയ കൂട്ടായ്മകളും സേവനരംഗത്ത് സജീവം. തിരുവനന്തപുരം മേയര്‍ വി.കെ.പ്രശാന്ത്, കലക്ടര്‍ കെ.ഗോപാലകൃഷ്ണന്‍ തുടങ്ങിയവരാണ് ജില്ലാതല സന്നദ്ധപ്രവര്‍ത്തനങ്ങള്‍ക്ക് മേല്‍നോട്ടം വഹിക്കുന്നത്.
ഒന്‍പതു മുതല്‍ ആരംഭിച്ച കേന്ദ്രങ്ങളില്‍ അഞ്ചു ദിവസങ്ങള്‍ക്കിപ്പുറവും ആവേശം ചോര്‍ന്നിട്ടില്ല. ആദ്യം അല്‍പം മടിച്ചു നിന്നെങ്കിലും രണ്ടാം ദിനം ഉണര്‍വ് വീണ്ടെടുത്ത തലസ്ഥാനം ദുരന്തബാധിത പ്രദേശങ്ങളിലേക്ക് ഇതുവരെ കൈമാറിയത് അന്‍പതോളം ലോഡ് സ്‌നേഹം.
വിശപ്പും ദാഹവും ഗൗനിക്കാതെയാണു കേന്ദ്രങ്ങളില്‍ വൊളന്റിയര്‍മാര്‍ പണിയെടുക്കുന്നത്. ഫ്രഷ് ആകാന്‍ മാത്രം ഒന്നോടി വീട്ടില്‍ പോയി വരുന്നു ചിലര്‍. സന്നദ്ധ സംഘടനകള്‍ എത്തിച്ചു കൊടുക്കുന്ന ഭക്ഷണം പങ്കിട്ടു കഴിക്കാനെടുക്കുന്ന ഇത്തിരി നേരമൊഴിച്ചാല്‍ എത്രയും വേഗം സാധനങ്ങള്‍ എത്തിച്ചു കൊടുക്കാനുള്ള തിരക്കിലാണ് വൊളന്റിയര്‍മാര്‍.സെന്ററുകളില്‍ തന്നെ ഊഴമിട്ട് ഉറങ്ങുന്ന മറ്റു ചിലര്‍. ഭൂരിപക്ഷവും വിദ്യാര്‍ഥികളായ വൊളന്റിയര്‍മാര്‍ക്ക് വിശപ്പും ദാഹവുമൊന്നും ഒരു വിഷയമേയല്ല.
ജില്ലാ ഭരണകൂടത്തിന്റയും നഗരസഭയുടേയും മറ്റനേകം കലക്ഷന്‍ സെന്ററുകളില്‍ നിന്നുമായി തലസ്ഥാനത്ത് നിന്ന് ഇതുവരെ ദുരന്തബാധിത പ്രദേശങ്ങളിലേക്ക് സാധനങ്ങളുമായി പോയത് അന്‍പതില്‍ അധികം വാഹനങ്ങളാണ്. ആദ്യ ദിനങ്ങളിലെ തണുപ്പന്‍മട്ടു വിട്ട് ആളുകള്‍ എത്തുകയും കൂടുതല്‍ വിദ്യാര്‍ഥികള്‍ വൊളന്റിയര്‍മാരായി സെന്ററുകളിലേക്ക് എത്തുകയും ചെയ്തതോടെ ജില്ലയിലെ പ്രവര്‍ത്തനങ്ങള്‍ക്ക് മുഴുവന്‍ ആവേശത്തിന്റെ താളമായി. പക്ഷേ, സാധനങ്ങളുമായി ക്യാംപുകളിലേക്ക് പോയവര്‍ ആവര്‍ത്തിച്ചു പറയുന്നത് ഇനിയും ഒരുപാട് ചെയ്യേണ്ടതുണ്ട് എന്നാണ്. രണ്ടേമുക്കാല്‍ ലക്ഷത്തിലധികം ജനങ്ങളാണ് ക്യാംപുകളിലുള്ളത്. വീടും നാടും ബന്ധുക്കളെയും നഷ്ടപ്പെട്ടവരുണ്ട്. ജീവിതത്തിലേക്ക് കേരളത്തെ തിരിച്ചു പിടിക്കാന്‍ നമുക്ക് ആവേശം ചോരാതെ നോക്കിയേ കഴിയൂ എന്ന ചിന്താശകലവുമായാണ് വൊളന്റിയര്‍മാര്‍ സജീവമാകുന്നത്.
കേരളത്തെ കഴിഞ്ഞ മഹാപ്രളയത്തില്‍ നിന്നു കൈപിടിച്ചു കയറ്റിയ കേരളത്തിന്റെ സ്വന്തം സൈന്യമായ മത്സ്യത്തൊഴിലാളികളുടെ വീടുകളില്‍ 'കോസ്റ്റല്‍ സ്റ്റുഡന്റ്‌സ് കള്‍ചറല്‍ ഫോറം' പ്രവര്‍ത്തകര്‍ രണ്ടു ദിവസമായി കയറിയിറങ്ങുകയായിരുന്നു. തുടര്‍ച്ചയായ കടല്‍ക്ഷോഭം വിതച്ച ഇല്ലായ്മകള്‍ക്കിടയിലും 'മലനാടിനൊരു കടല്‍ത്താങ്ങ്' എന്ന ഹാഷ്ടാഗുമായി ചെന്ന അവര്‍ പ്രളയബാധിതര്‍ക്കായി സ്വരുക്കൂട്ടിയത് ഒരു വലിയ ലോഡ് നിറയെ അവശ്യവസ്തുക്കള്‍. വീട്ടിലെ പലചരക്കു സാധനങ്ങളില്‍ നിന്ന് ഒരു പങ്ക് വരെ എടുത്തു തന്നവരുണ്ട് ആ കൂട്ടത്തില്‍. തേങ്ങയും അരിയും ഉള്‍പ്പെടെയുള്ള വസ്തുക്കള്‍, മിച്ചം പിടിച്ച സമ്പാദ്യങ്ങളില്‍ നിന്ന് വാങ്ങിയ സാധനങ്ങള്‍. അങ്ങനെയാണ് ഒരു ലോഡ് നിറയ്ക്കാനായത്. സാധനങ്ങള്‍ എത്തിക്കാന്‍ വണ്ടി ലഭിക്കാതെ ഒരു ദിനം കാക്കേണ്ടി വന്നു പ്രവര്‍ത്തകര്‍ക്ക്. ഒടുവില്‍ ഇന്ധനം നിറച്ചു കൊടുക്കാന്‍ സ്‌പോണ്‍സറെ കണ്ടെത്തിയതോടെ ചൊവ്വാഴ്ച ദുരിതാശ്വാസ ക്യാംപുകളിലേക്ക് ലോഡ് പുറപ്പെട്ടു. രക്ഷാപ്രവര്‍ത്തനവും ദുരിതാശ്വാസവുമായി നാടിനെ വിടാതെ ചേര്‍ത്തുപിടിക്കുമെന്നു വിളിച്ചുപറയുകയാണു കടലിന്റെ മക്കള്‍.
ദുരിതബാധിതര്‍ക്കു സഹായമെത്തിക്കാന്‍ കൈകോര്‍ത്തു റെയില്‍വേയും. കേരളത്തിലെ എല്ലാ പ്രധാനപ്പെട്ട റെയില്‍വേ സ്റ്റേഷനുകളിലെന്നപോലെ തിരുവനന്തപുരത്തും കലക്ഷന്‍ സെന്റര്‍ തുറന്നു. കലക്ടറുടെ കത്തുണ്ടെങ്കില്‍ സെന്ററുകള്‍ സമാഹരിച്ച വസ്തുക്കള്‍ ജില്ലകളില്‍ എത്തിക്കും. അവിടെ കലക്ടറോ ബന്ധപ്പെട്ട ഉദ്യോഗസ്ഥരോ അത് ഏറ്റുവാങ്ങണം. ഉദ്യോഗസ്ഥരുടെ കത്തില്ലാതെയും സേവനം ഉപയോഗപ്പെടുത്താം. പ്രളയദുരിതാശ്വാസ സാധനങ്ങള്‍ കയറ്റി അയയ്ക്കുന്നതിനു തുച്ഛമായ തുക മാത്രമാണു റെയില്‍വേ ഈടാക്കുന്നത്. തമ്പാനൂര്‍ റെയില്‍വേ സ്റ്റേഷനില്‍ ചൊവ്വാഴ്ച പ്രവര്‍ത്തനം ആരംഭിച്ച കലക്ഷന്‍ സെന്ററില്‍ നിന്നു നിലമ്പൂരിലെ ക്യാംപുകളിലേക്കാണ് ആദ്യത്തെ ലോഡ് കൈമാറുന്നത്.
എന്‍എസ്എസ് യൂണിറ്റുകള്‍ സംയുക്തമായി ആരംഭിച്ച കലക്ഷന്‍ സെന്ററിന്റെ ഭാഗമായാണ് തിരുവനന്തപുരത്തെ വിദ്യാര്‍ഥികള്‍ ചാല മാര്‍ക്കറ്റിലും സമീപത്തെ വീടുകളിലും സാധനങ്ങള്‍ക്കായി കയറിയിറങ്ങിയത്. ജില്ലയിലെ വിവിധ എന്‍എസ്എസ് യൂണിറ്റുകള്‍ ശേഖരിച്ച വസ്തുക്കള്‍ ഒരുമിച്ച് വ്യാഴാഴ്ച ദുരിതാശ്വാസ ക്യാംപുകളിലേക്ക് അയയ്ക്കും.
https://www.facebook.com/Malayalivartha