ബിബിസി തെരഞ്ഞെടുത്ത മികച്ച 100 വനിതകളില്‍ ഒരാള്‍... വീല്‍ച്ചെയറിലുള്ള ആദ്യ ആങ്കറും മോഡലുമായ 'പാക്കിസ്ഥാന്റെ ഉരുക്കുവനിത'
പാക്കിസ്ഥാന്‍ എയര്‍ഫോഴ്‌സിലെ പൈലറ്റായ ഖുറം ഷഹ്‌സാദും ഭാര്യയും സഞ്ചരിച്ച കാര്‍ കൊക്കയിലേക്കു മറിഞ്ഞപ്പോള്‍ കാറില്‍ നിന്നു ഖുറം സാഹസികമായി രക്ഷപ്പെട്ടു. പക്ഷേ, ഭാര്യ മുനീബ ആഴത്തിലേക്കു വീണു. ബലൂചിസ്ഥാനിലെ ഒരു സ്വകാര്യ ആശുപത്രിയില്‍ പരിശോധനയ്ക്കു ശേഷം ഡോക്ടര്‍മാര്‍ ബന്ധുക്കളോടു പറഞ്ഞു.
'മുനീബയുടെ കൈത്തണ്ടയും തോളെല്ലും വാരിയെല്ലും ഒടിഞ്ഞു. കരളിനും ശ്വാസകോശത്തിനും ഗുരുതര പരുക്കുണ്ട്.' ബന്ധുക്കള്‍ നിശബ്ദരായെങ്കിലും അത് കേട്ടുകൊണ്ട് കിടന്ന മുനീബ വെറുതെ ചിരിച്ചതേയുള്ളൂ.
പക്ഷേ ആ ചിരി അധികനാള്‍ അവളുടെ മുഖത്തുണ്ടായില്ല. ഒരു ദിവസം ഡോക്ടര്‍ മുനീബയുടെ കട്ടിലില്‍ വന്നിരുന്നു വിഷമത്തോടെ പറഞ്ഞു. 'നിങ്ങള്‍ ഒരു കലാകാരിയാകണം എന്നാഗ്രഹിച്ചിരുന്നു എന്നറിഞ്ഞു. എന്നാല്‍ ഇനിയൊരിക്കലും അതിനാകില്ല. ഒരു പേന പോലും പിടിക്കാന്‍ നിന്റെ കൈകള്‍ക്കു സാധിക്കില്ല.' മുനീബയൊന്ന് കണ്ണുകള്‍ മുറുക്കെ അടച്ചുതുറന്നു. പിന്നെ പുഞ്ചിരിച്ചു. ഡോക്ടര്‍മാര്‍ പറഞ്ഞുകൊണ്ടിരുന്നു.
'നട്ടെല്ലിനു വല്ലാതെ പരുക്കേറ്റതിനാല്‍ എഴുന്നേറ്റു നടക്കാനുമാകില്ല.' ആ വാര്‍ത്തയ്ക്കും അവളുടെ മുഖത്തെ പുഞ്ചിരിയ്ക്ക് മാറ്റം വരുത്താനായില്ല. ഒന്നു നിര്‍ത്തിയ ശേഷം ഡോക്ടര്‍ അറിയിച്ചു,'നിനക്കൊരിക്കലും അമ്മയാകാനാകില്ല.' മുനീബ തകര്‍ന്നു പോയി. ഉള്ളില്‍ നിന്ന് ഒരു മിന്നല്‍ ശരീരം മുഴുവന്‍ ഇരച്ചു കയറി. അവളുടെ പുഞ്ചിരി മാഞ്ഞു. മുനീബ ഹൃദയം തകര്‍ന്നു കരഞ്ഞു. മനോവ്യഥയ്ക്കുള്ള കാരണങ്ങള്‍ പിന്നെയുമുണ്ടായി. ഭര്‍ത്താവ് ഖുറം അവളെ ഉപേക്ഷിച്ചു.
ആശുപത്രിയുടെ വെള്ളച്ചുവരുകള്‍ അവള്‍ വെറുത്തു. ചിത്രകാരിയാകാന്‍ മോഹിച്ച ഭൂതകാലത്തിലെ മുനീബയെന്ന കൊച്ചുപെണ്‍കുട്ടി അവളുടെ സ്വപ്നങ്ങളില്‍ നിരന്തരം വന്നു. 1987 മാര്‍ച്ച് 3-ന് ബലൂചിസ്ഥാനില്‍ ഒരു യാഥാസ്ഥിതിക കുടുംബത്തിലാണ് മുനീബ ജനിച്ചത്. പുരുഷന്മാര്‍ക്കു മുന്നില്‍ മുഖം നഷ്ടപ്പെടുന്ന സ്ത്രീകള്‍ക്കിടയില്‍ അവരേപ്പോലെ വളര്‍ന്ന അവള്‍ക്ക് 18-ാം വയസ്സിലായിരുന്നു വിവാഹം. രണ്ടു വര്‍ഷത്തിനുശേഷമായിരുന്നു അപകടം. ഖുറാം ഉറങ്ങി പോയതായിരുന്നു കാരണം. എന്നിട്ടും അയാള്‍ അവളെ ഒറ്റയ്ക്കാക്കി.
ഒരു ദിവസം അവള്‍ അമ്മയോടു നിറങ്ങളും കാന്‍വാസും ആവശ്യപ്പെട്ടു. വേദന തിന്നുന്ന കയ്യില്‍ ബ്രഷ് ചേര്‍ത്തുവച്ചു മനസ്സില്‍ തോന്നിയ ചിത്രം വരച്ചു. അവളെ പിന്നോട്ട് വലിച്ച കാലത്തിന് അവള്‍ ഏല്‍പിച്ച ആദ്യപ്രഹരം അതായിരുന്നു. മരുന്നുകളേക്കാള്‍ നിറങ്ങള്‍ അവള്‍ക്കു കരുത്തു പകര്‍ന്നു. ആശുപത്രി വിട്ടു വീട്ടിലെത്തിയെങ്കിലും ശരീരം അവളെ തോല്‍പിച്ചു കൊണ്ടിരുന്നു. അണു ബാധയും അലര്‍ജിയും.
രണ്ടു വര്‍ഷം കിടക്കയില്‍. എഴുന്നേല്‍ക്കില്ലെന്നു കാലം കരുതിയവള്‍ പതുക്കെ വീല്‍ ചെയറില്‍ ഇരുന്നു സഞ്ചരിക്കാന്‍ പ്രാപ്തയായി. ഒരു ദിവസം വീട്ടിലെ കണ്ണാടിക്കു മുന്നില്‍ സ്വന്തം രൂപം നോക്കി അവളിരുന്നു. ലിപ്സ്റ്റിക് ഇട്ട് അണിഞ്ഞൊരുങ്ങി. ഒരുപാടു നേരം സ്വന്തം രൂപത്തെ നോക്കി കരഞ്ഞു. പിന്നെ ലിപ്സ്റ്റിക് മായ്ച്ചു. വീല്‍ചെയറില്‍ ഇരിക്കുന്ന ഒരു യുവതി അണിഞ്ഞൊരുങ്ങിയാല്‍ സമൂഹം എന്തു കരുതും. ഇതായിരുന്നു പിന്തിരിപ്പിച്ച ചിന്ത. രണ്ടാമതും അവള്‍ ലിപ്സ്റ്റിക് ഇട്ടു. അതവള്‍ക്കു വേണ്ടിയായിരുന്നു. അന്നു മുതല്‍ മുനീബ അവളുടെ പേടികളോടു പൊരുതാന്‍ തുടങ്ങി. പൊതു സ്ഥലങ്ങളില്‍ പ്രത്യക്ഷപ്പെട്ടു. ചിത്രങ്ങള്‍ വരച്ചു തന്റെ ബ്ലോഗായ മുനീബാസ് കാന്‍വാസില്‍ പോസ്റ്റ് ചെയ്തു. ചിത്രങ്ങള്‍ക്ക് ആവശ്യക്കാര്‍ കൂടി വന്നു. അവള്‍ പൊതുജനങ്ങള്‍ക്കിടയില്‍ തിരച്ചറിയപ്പെടുന്ന നിലയിലായി.
പ്രശസ്തിയുടെ കൊടുമുടിയില്‍ നില്‍ക്കുമ്പോഴും അമ്മയാകാന്‍ കഴിയില്ലെന്ന ഡോക്ടറുടെ വാക്കുകള്‍ വേട്ടയാടുന്നുണ്ടായിരുന്നു. അങ്ങനെയാണ് ഒരു കുഞ്ഞിനെ ദത്തെടുക്കാന്‍ തീരുമാനിക്കുന്നത്. ഒരു ദിവസം അവള്‍ക്കൊരു ഫോണ്‍ വന്നു. ഒരു അനാഥാലയത്തില്‍ നിന്ന്. അവിടെ അവള്‍ക്കായി ഒരു മകന്‍ കാത്തിരിപ്പുണ്ടായിരുന്നു. നയില്‍ എന്നാണവനു മുനീബ നല്‍കിയ പേര്. അവനെ കണ്ടദിനം പ്രസവ വേദനയെന്തെന്നു താനറിഞ്ഞെന്നു മുനീബ പറയുന്നു.
മോഡലിങ്ങിലും ആങ്കറിങ്ങിലും സാന്നിധ്യം അറിയിക്കാന്‍ തുടങ്ങി. വീല്‍ച്ചെയറിലുള്ള ആദ്യ ആങ്കറെന്നും മോഡലെന്നുമുള്ള അംഗീകാരം മുനീബയ്ക്കു സ്വന്തമായി. അറിയപ്പെടുന്ന മോട്ടിവേഷനല്‍ സ്പീക്കറാണ് ഇപ്പോള്‍ മുനീബ.
പാകിസ്ഥാനിലെ ആദ്യ വനിതാ ഗുഡ്‌വില്‍ അംബാസിഡറായി യുഎന്‍ മുനീബയെ നിയമിച്ചു. പാക്കിസ്ഥാന്റെ ഉരുക്കുവനിതയെന്ന് ലോകം സ്‌നേഹത്തോടെ വിളിക്കുന്ന മുനീബ മസാരി, 2015-ല്‍ ബിബിസി മികച്ച 100 വനിതകളെ കണ്ടെത്തിയതില്‍ ഒരാളുമായി.
https://www.facebook.com/Malayalivartha