എല്ലാം നിമിത്തം പോലെ... എല്‍ഡിഎഫിന്റെ അഭിമാനം വാനോളമുയര്‍ത്തിയ വി.കെ. പ്രശാന്ത് കേരളത്തിന്റെ താരമാകുന്നു; എസ്എഫ്‌ഐയില്‍ തുടക്കം മേയറായി തലസ്ഥാനത്ത് തിളങ്ങി; പ്രളയത്തോടെ മേയര്‍ ബ്രോയായി; ഉപതെരഞ്ഞെടുപ്പില്‍ മിന്നുന്ന വിജയം നേടിയ പ്രശാന്തിന് പരക്കെ കയ്യടി
2016 ലെ നിയമസഭാ തിരഞ്ഞെടുപ്പിലും 2019 ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിലും മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ട വട്ടിയൂര്‍ക്കാവ് തിരികെ പിടിച്ച എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി വി.കെ. പ്രശാന്ത് കേരളത്തിന്റെ താരമാകുകയാണ്. പ്രശാന്തിന്റെ ജീവിതം എന്നും അപ്രതീക്ഷിതമായിരുന്നു. ആ അപ്രതീക്ഷതമാണ് പ്രശാന്തിന്റെ വിജയവും. അപ്രതീക്ഷിതമായി കൈവന്ന തിരവനന്തപുരം കോര്‍പ്പറേഷന്‍ മേയര്‍ പദവിയില്‍ കാഴ്ച്ചവെച്ച ഭരണമികവിനുള്ള അംഗീകാരം കൂടിയാണ് വികെ പ്രശാന്തിന് വട്ടിയൂര്‍ക്കാവിലെ സ്ഥാനാര്‍ത്ഥിത്വം. അതും ഇപ്പോള്‍ സാക്ഷാത്ക്കരിച്ചിരിക്കുകയാണ്.
വികസന പ്രവര്‍ത്തനങ്ങളിലൂടെയും ജനകീയ പദ്ധതികളിലൂടെയും തിരുവനന്തപുരത്തുകാര്‍ക്ക് സുപരിചിതനായ മേയറെ ജില്ലയ്ക്ക് പുറത്തേക്ക് ശ്രദ്ധേയനാക്കിയത് പ്രളയമസയത്തെ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളിലൂടേയാണ്. ഈ പ്രവര്‍ത്തനങ്ങളില്‍ ജാതിമത രാഷ്ട്രീയ വേര്‍തിരിവുകള്‍ക്ക് അതീതമായി ലഭിച്ച പിന്തുണ കൂടിയാണ് വികെ പ്രശാന്തിന്റെ വട്ടിയൂര്‍ക്കാവിലെ സ്ഥാനാര്‍ത്ഥിത്വം ഉറപ്പിച്ചത്.
സാമുദായിക സമവാക്യങ്ങള്‍ പരിഗണിക്കാതെ പ്രശാന്തിനെ സിപിഎം വട്ടിയൂര്‍ക്കാവിലേക്ക് നിയോഗിച്ചതിലെ പ്രധാനന കാരണവും ഈ ജനീകയ പിന്തുണ കൂടിയാണ്. നിയമസഭയിലേക്ക് കന്നി എംഎല്‍എയായ പ്രശാന്തിനെപ്പറ്റി കൂടുതല്‍ അറിയാം.
കണിയാപുരം മുസ്ലിം ബോയ്‌സ് ഹയര്‍സെക്രട്ടറി സ്‌കൂളിലേയും സെന്റ് സേവ്യര്‍ കോളേജിലേയും എസ്എഫ്‌ഐ പ്രവര്‍ത്തകനായിട്ടാണ് വികെ പ്രശാന്ത് പൊതുപ്രവര്‍ത്തന രംഗത്തേക്ക് കടക്കുന്നത്. സെന്റ് സേവ്യര്‍ കോളേജിലെ മാഗസിന്‍ എഡിറ്റര്‍, ചെയര്‍മാന്‍ പദവികള്‍ വഹിച്ച പ്രശാന്ത് ലാ അക്കാദമയിലെ പഠനകാലത്ത് എസ്എഫ്‌ഐയുടെ ജില്ലാ കമ്മറ്റിയിലേക്ക് തിരഞ്ഞെടുക്കപ്പെടുന്നത്.
പഠനശേഷം അഭിഭാഷകനായി വഞ്ചിയൂര്‍ കോടതിയില്‍ പ്രാക്ടീസ് തുടരുമ്പോഴും പാര്‍ട്ടി പ്രവര്‍ത്തനത്തില്‍ സജീവമായ പ്രശാന്തിനെ 2005 ലാണ് സിപിഎം ആദ്യമായി തിരഞ്ഞെടുപ്പ് രംഗത്തേക്ക് ഇറക്കുന്നത്. കഴക്കൂട്ടം പഞ്ചായത്തിലെ കരിയില്‍ വാര്‍ഡില്‍ നിന്നുള്ള ആദ്യ തിരഞ്ഞെടുപ്പില്‍ തന്നെ പ്രശാന്തിന് വിജയം സ്വന്തം. കോര്‍പ്പറേഷനോട് കൂട്ടിച്ചേര്‍ത്ത കഴക്കൂട്ടം 2015 ല്‍ ജനറല്‍ വാര്‍ഡായപ്പോള്‍ വീണ്ടും മത്സരിച്ച് വിജയം സ്വന്തമാക്കി.
കോര്‍പ്പറേഷനിലെ ഏറ്റവും വലിയ ഭൂരിപക്ഷമായ 3272 വോട്ടുകള്‍ നേടിയായിരുന്നു ബിജെപിയിലെ എപിഎസ് നായരെ വികെ പ്രശാന്ത് പരാജയപ്പെടുത്തിയത്. സിപിഎം എറ്റവും വലിയ ഒറ്റകക്ഷിയായെങ്കിലും കേവല ഭൂരിപക്ഷം നേടാന്‍ സാധിച്ചിരുന്നില്ല. 100 അംഗ കൗണ്‍സിലില്‍ എല്‍ഡിഎഫിന് 42, ബിജെപി, 34, യുഡിഎഫ് 21 എന്നിങ്ങനെയായിരുന്നു സീറ്റ് നില.
കേവലഭൂരിപക്ഷമില്ലാത്ത കോര്‍പ്പറേഷനില്‍ ഭരണത്തിന് നേതൃത്വം നല്‍കാന്‍ വികെ പ്രശാന്തിനെയായിരുന്നു സിപിഎം തിരഞ്ഞെടുത്തത്. തികച്ചും അപ്രതീക്ഷിതമായി വന്നു ചേര്‍ന്ന പദവിയായിരുന്നെങ്കിലും മൂന്നരവര്‍ഷക്കാലം കോര്‍പ്പറേഷനെ വിജയകരമായി നയിക്കാനും വികസന നേട്ടങ്ങള്‍ കൈവരിക്കാനും വികെ പ്രശാന്തിന് സാധിച്ചു.
പ്രവര്‍ത്തന മികവിനുള്ള അംഗീകാരമായി മികച്ച നഗരസഭയ്ക്കുള്ള കേന്ദ്രസര്‍ക്കാറിന്റെ മാഹാനഗരപാലിക അവാര്‍ഡ്, മാലിന്യസംസ്‌കരണത്തിനുള്ള സ്വച്ഛത എക്‌സന്‍സ് അവാര്‍ഡ് തുടങ്ങിയ അവാര്‍ഡുകള്‍ തേടിയെത്തി. 1981 ല്‍ കഴക്കൂട്ടത്ത് എസ് കൃഷ്ണന്റെയും ടി വസന്തന്റെയും മകനായി ജനിച്ച വികെ പ്രശാന്ത് നിലവില്‍ പാര്‍ട്ടിയുടെ കഴക്കൂട്ടം ഏരിയ കമ്മിറ്റി അംഗമാണ്. എംആര്‍ രാജിയാണ് ഭാര്യ. ആലിയ ആര്‍പി, ആര്യന്‍ ആര്‍പി എന്നിവര്‍ മക്കളാണ്. നല്‍കിയ ഉത്തരവാദിത്വം ഭംഗിയായി നിറവേറ്റിയ വി.കെ. പ്രശാന്ത് കേരളത്തിന്റെ സ്വന്തം ബ്രോയായി മാറുകയാണ്.
https://www.facebook.com/Malayalivartha