ഇക്കുറി വേനൽ കൊടും വരൾച്ചയുടേത് ; വരുന്നത് ചരിത്രത്തിലെ ഏറ്റവും ചൂടേറിയ കാലം; ലോക കാലാവസ്ഥാ ഓർഗനൈസഷൻ റിപ്പോർട്ട് ഞെട്ടിപ്പിക്കുന്നത്
ഇനി വരുന്നൊരു തലമുറയ്ക്ക് ഇവിടെ വാസം സാധ്യമോ ? ഈ വരികളെ ഒരിക്കൽ കൂടി ആഴത്തിൽ ചിന്തിക്കേണ്ടിയിരിക്കുന്നു , തിരിച്ച് പിടിക്കാനാവാത്ത വിധത്തില്‍ ഭൂമി അതിഗുരുതര അവസ്ഥയിലേക്ക് നീങ്ങുന്നുവെന്നാണ് പുതിയ പഠനങ്ങൾ പറയുന്നത്. ചരിത്രത്തിലെ ഏറ്റവും കൂടുതൽ ചൂടുള്ള രണ്ടാമത്തെയോ മൂന്നാമത്തെയോ വര്‍ഷമായിരിക്കും 2019 എന്നും പഠന റിപ്പോര്‍ട്ട് പറയുന്നു. ലോക കാലാവസ്ഥാ ഓര്‍ഗനൈസേഷന്‍ (WMO) പുറത്തിറക്കിയ ഏറ്റവും പുതിയ റിപ്പോര്‍ട്ടിലാണ് ഞെട്ടിക്കുന്ന ഈ വിവരം പറഞ്ഞിരിക്കുന്നത്. 2010 മുതല്‍ 2019 വരെയാണ് ചരിത്രത്തിലെ ഏറ്റവും ചൂടേറിയ ദശകമെന്നും റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നു. കാലാവസ്ഥാ വ്യതിയാനം പ്രതിരോധിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ ലോകവ്യാപകമായി ചിന്തിച്ച് വരികയാണ്. തിരിച്ചുപിടിക്കാനാവാത്ത വിധത്തില്‍ ഭൂമി അതിഗുരുതര അവസ്ഥയിലേക്ക് പോവുകയാണെന്നും റിപ്പോര്‍ട്ടിൽ വ്യക്തമാക്കുന്നുണ്ട്.
റിപ്പോര്‍ട്ടില്‍ പറയുന്ന പ്രധാനപ്പെട്ട വിവരങ്ങൾ ഇവയാണ്. ഭൂമിയെ ചൂടുപിടിപ്പിക്കുന്ന ഹരിതഗൃഹ വാതകങ്ങളുടെ സാന്ദ്രത റെക്കോര്‍ഡ് ഉയരത്തിലെത്തിയിരിക്കുന്നു. അന്തരീക്ഷത്തിലെ ഹരിതഗൃഹ വാതകങ്ങളുടെ അളവ് വര്‍ദ്ധിക്കുന്നത് കാലാവസ്ഥാ വ്യതിയാനത്തിന്റെ പ്രധാന ഘടകമാണ്. മനുഷ്യന്റെ പ്രവര്‍ത്തനങ്ങളുടെ ഫലമായിട്ടുള്ള കാര്‍ബണ്‍ പുറംതള്ളലും , ജൈവമണ്ഡലത്തിന്റെയും സമുദ്രത്തിന്റെയും ആഗിരണവും തമ്മിലുള്ള കൂടിച്ചേരലും വ്യക്തമാക്കുന്ന മാനകമാണ് ആഗോള കാര്‍ബണ്‍ ഡൈ ഓക്‌സൈഡ് (CO2) കോണ്‍സെന്‍ട്രേഷന്‍. ഇപ്പോഴത്തെ കാര്‍ബണ്‍ ഡൈ ഓക്‌സൈഡിന്റെ (CO2) ശരാശരി അന്തരീക്ഷത്തിലെ അളവ് കൂടുതലാണ്. 1980 കള്‍ മുതല്‍ തുടര്‍ച്ചയായുള്ള ഓരോ ദശകവും അതിനു മുമ്പുള്ള ഏതൊരു ദശകത്തേക്കാളും ചൂടു കൂടിയതാവാന്‍ കാരണം ഇതാണെന്നും പഠനം സൂചിപ്പിക്കുന്നു .
ഹരിതഗൃഹ വാതകങ്ങളുടെ അളവ് വര്‍ദ്ധിക്കുന്നതിലൂടെ ഭൂമിയില്‍ കൂടുന്ന താപത്തിന്റെ 90 ശതമാനവും സമുദ്രം ആഗിരണം ചെയ്യുന്നു. അതിനാല്‍ സമുദ്രത്തിലെ ചൂടും 2019 വര്‍ഷത്തില്‍ റെക്കോര്‍ഡ് നിലയിലെത്തിയെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. സമുദ്രം ചൂടാകുമ്പോള്‍ സമുദ്രനിരപ്പ് ഉയരുന്നു. കരയിലുള്ള ഹിമം ഉരുകി കടലിലേക്ക് ഒഴുകുന്നതിലൂടെ സമുദ്ര നിരപ്പ് കൂടുതല്‍ ഉയരുന്നു. അടുത്തിടെയായി ഗ്രീന്‍ലാന്‍ഡിലെയും അന്റാര്‍ട്ടിക്കയിലെയും ഹിമപാളികള്‍ ഉരുകിയതുമൂലം സമുദ്രനിരപ്പ് വന്‍തോതില്‍ ഉയര്‍ന്നിരുന്നു. മാത്രമല്ല മുദ്രത്തിലെ pH മൂല്യം കുറഞ്ഞ് അസിഡിറ്റി വന്‍തോതില്‍ വര്‍ദ്ധിക്കുന്നതായും റിപ്പോര്‍ട്ടില്‍ പറയുന്നു. ആഗോളതലത്തില്‍ ഉഷ്ണമേഖലാ ചുഴലിക്കാറ്റ് പ്രവര്‍ത്തനം 2019 ല്‍ (നവംബര്‍ 17 മുതല്‍) ശരാശരിയേക്കാള്‍ അല്‍പം കൂടുതലായിരുന്നു. 18 ചുഴലിക്കാറ്റുകളില്‍ 13 ചുഴലിക്കാറ്റുകള്‍ തീവ്രതയിലെത്തി. ഇതും റെക്കോര്‍ഡിലെ ഏറ്റവും വലിയ സംഖ്യയാണ്.
കടുത്ത ചൂട് മനുഷ്യന്റെ ആരോഗ്യത്തെയും, മറ്റു ആരോഗ്യ സംവിധാനങ്ങളെയും സാരമായി തന്നെ ബാധിക്കും. പ്രായമാകുന്ന ജനസംഖ്യ, നഗരവല്‍ക്കരണം, അര്‍ബന്‍ ഹീറ്റ് അയലന്റിന്റെ പ്രത്യാഘാതങ്ങള്‍, ആരോഗ്യ അസമത്വങ്ങള്‍ എന്നിവയുടെ പശ്ചാത്തലത്തില്‍ കടുത്ത ചൂട് ഉണ്ടാകുന്ന സ്ഥലങ്ങളില്‍ കൂടുതല്‍ ആഘാതം രേഖപ്പെടുത്തും. അരക്ഷിതാവസ്ഥ, സാമ്പത്തിക മാന്ദ്യം എന്നിവ കൂടാതെ , കാലാവസ്ഥാ വ്യതിയാനവും അങ്ങേയറ്റത്തെ അന്തരീക്ഷവസ്ഥ മാറ്റങ്ങളും ആഗോള പരമായി ആഹാരത്തിന് ക്ഷാമം വരുത്താൻ കാരണമായി. ഒരു പതിറ്റാണ്ടിന്റെ സ്ഥിരമായ ഇടിവിന് ശേഷം, പട്ടിണി വീണ്ടും വളരെയധികം വര്‍ദ്ധിച്ചുകൊണ്ടിരിക്കുന്നു - 2018 ല്‍ 820 ദശലക്ഷത്തിലധികം ആളുകള്‍ പട്ടിണി അനുഭവിച്ചതായി റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.
മാത്രമല്ല 2019 വര്‍ഷത്തില്‍ വെള്ളപ്പൊക്കവും കൊടുങ്കാറ്റും വരള്‍ച്ചയും വളരെയധികം പ്രതിസന്ധികള്‍ സൃഷ്ടിക്കുകയുണ്ടായി . തെക്ക് കിഴക്കന്‍ ആഫ്രിക്കയിലെ ഇഡായ് ചുഴലിക്കാറ്റ്, ഇന്ത്യന്‍ സമുദ്രത്തിലെ ഫാനി ചുഴലിക്കാറ്റ്, കരീബിയന്‍ ചുഴലിക്കാറ്റ്, ഇറാനിലെ വെള്ളപ്പൊക്കം, എന്നിവയുള്‍പ്പെടെ നിരവധി പ്രത്യാഘാതങ്ങളാണ് രേഖപ്പെടുത്തിയിരിക്കുന്നത്. നവംബറിലെ ബള്‍ബുള്‍ ചുഴലിക്കാറ്റിനെത്തുടര്‍ന്ന് ബംഗ്ലാദേശിലും ഓഗസ്റ്റില്‍ ടൈഫൂണ്‍ ലെക്കിമ മൂലം ചൈനയിലും 20 ലക്ഷത്തിലധികം ആളുകളെ ഒഴിപ്പിച്ചിരുന്നു. ഇതിനെല്ലാം കാരണം മനുഷ്യൻ തന്നെയാണ് ഒന്ന് ഒരിക്കൽ കൂടി ഓർമ്മിപ്പിക്കട്ടെ. പഠന വിവരം കേട്ട് പേടിക്കാനല്ല. മറിച്ച് കരുതലോടെയിരിക്കാം.
https://www.facebook.com/Malayalivartha