ഒരപകടം തന്ന വേദനയിലൂടെ പഠിച്ച പാഠങ്ങളെ കുറിച്ചൊരു കുറിപ്പ്
രംഗബോധമില്ലാത്ത കോമാളിയാണ് മരണം എന്നു പയുന്നത് വളരെ ശരിയാണെന്ന് ആരും സമ്മതിച്ചുപോവുന്ന ചില ജീവിതസാഹചര്യങ്ങളുണ്ട്.
കഷ്ടപ്പാടുകളും വേദനകളുമൊക്കെയായി കഴിഞ്ഞുകൂടിയ ജീവിതത്തില്‍ അവയൊക്കെ മാറി സാമ്പത്തിക ഭദ്രത കൈവന്ന് സന്തോഷത്തോടെ ജീവിച്ചു തുടങ്ങുമ്പോഴാവും കുടുംബാംഗങ്ങളിലൊരാളെ കൂട്ടിക്കൊണ്ടു പോകാന്‍ ഒരു ഔചിത്യബോധവുമില്ലാത്ത മരണം എത്തുന്നത്. അങ്ങനെയുള്ള ജീവിതസാഹചര്യമല്ലെങ്കിലും നിനച്ചിരിക്കാത്ത നേരത്ത് പ്രിയപ്പെട്ടവരെ മരണം കവര്‍ന്നെടുക്കുന്നത് വിധിയുടെ വലിയ തമാശയാണ്.
വാഹനാപകടത്തിന്റെ രൂപത്തിലെത്തി മരണം തട്ടിപ്പറിച്ചു കൊണ്ടു പോയ അമ്മയെ വേദനയോടെ ഓര്‍ക്കുകയാണ് രാകേഷ് കൃഷ്ണന്‍. ആശുപത്രിയില്‍ വേദന തിന്ന് കഴിഞ്ഞ രാപ്പലുകള്‍ക്കൊടുവില്‍ മരണത്തിന്റെ ലോകത്തേക്ക് മാഞ്ഞു പോയ അമ്മയെ രാകേഷ് കുറിക്കുമ്പോള്‍ അറിയാതെ കണ്ണു നിറയും.
അദ്ദേഹത്തിന്റെ ഫെയ്‌സ്ബുക്ക് കുറിപ്പ് വായിക്കാം:
January 21st 2019. മറക്കില്ല ഈ ദിനം.മറ്റന്നാള്‍ S7 യുണിവേഴ്‌സിറ്റി എക്‌സാം. തലേ ദിവസം അല്ലേ ശരിക്കും പഠിക്കുന്നത് എന്നോര്‍ത്ത് നാളത്തെ കല്ല്യാണത്തിന് ഞാനില്ല എന്ന് പറഞ്ഞു. തിരുവനന്തപുരത്തിന് അടുത്ത് വരെ ഓടിക്കാന്‍ മടി എന്ന് അച്ഛന്‍ പറയുന്നു ,ഡ്രൈവറെ വയ്ക്കാം - ഒന്നുമറിയാതെ സുഖമായി പോയി വരാമല്ലോ എന്ന് തമ്മില്‍ പറഞ്ഞു ഡ്രൈവറെ വച്ചു അങ്ങനെ അച്ഛനും അമ്മയും ഞാന്‍ എണീക്കും മുന്‍പേ പോയി
ഉച്ചയ്ക്ക് ഒരു 3 മണി കഴിഞ്ഞപ്പോള്‍ ഒരു കോള്‍ അതും ലാന്‍ഡ് ഫോണില്‍ റിംഗ് തീരാരായപ്പോള്‍ എടുത്തു. അടൂര്‍ പൊലീസ് സ്റ്റേഷനില്‍ നിന്നാണ് -ഇത് ബിന്ദു - രാജസേനന്റെ വീടല്ലെ ഇപ്പോള്‍ ഒരു ആക്‌സിഡെന്റെ ഉണ്ടായി രണ്ടു പേരും ഗുരുതരാവസ്ഥയിലാണ് ഉടനെ എത്തുക. അറിയാതെ പെട്ടെന്ന് തന്നെ മോബൈല്‍ നമ്പര്‍ മേടിച്ചു സേവ് ചെയ്യതു ഒരു 5 മിനുറ്റില്‍ ഞാന്‍ കോട്ടയം KSRTC എത്തി. ഉടനെ ഞാന്‍ മേടിച്ച നമ്പറില്‍ വിളിച്ചു അപ്പോള്‍ പറഞ്ഞു ഇവിടെ നിന്നും മാറ്റണം, ഞാന്‍ അടുത്തുള്ള എതേലും സ്വകാര്യ ആശുപത്രിയില്‍ കൊണ്ടു പോകുവാന്‍ അപേക്ഷിച്ചു. അവര്‍ മെഡിക്കല്‍ കോളേജിലേയ്ക്ക് കൊണ്ടു പോകാനുള്ള കാര്യങ്ങള്‍ ഏര്‍പ്പാട് ചെയ്‌തെന്ന് പറഞ്ഞു. ഉടനെ തന്നെ ചേട്ടനേം അമ്മാവനേം വിളിച്ചു പറഞ്ഞു. ഞങ്ങളുടെ സഹോദരതുല്യരായ സുഹൃത്താക്കള്‍ ( എനിക്ക് ചേട്ടന്മാര്‍) ഉടനെ എത്തി എന്നെ മെഡിക്കല്‍ കോളേജില്‍ എത്തിച്ചു. ആംബുലന്‍സ് ഒന്നര മണിക്കൂറിനുള്ളില്‍ അടൂരില്‍ നിന്നും എത്തി. ബോധരഹിതരായ അച്ഛനെയ്യും അമ്മയെയും കണ്ട് ഞാനാകെ തളര്‍ന്നു.
പക്ഷെ തെല്ലും സമയം കളയാതെ അവരെ ഡോക്‌റുടെ അടുത്തെത്തിച്ചു.അമ്മയ്ക്ക് ഉടനെ ബോധം തെളിഞ്ഞു ഒരു ഞെട്ട ലൊടെ ചോദിച്ചു 'അച്ഛനെവിടെ എന്ന് ?' ഞാന്‍ പറഞ്ഞു അച്ഛന്‍ ഓക്കെ ആണ് നമ്മള്‍ ഇപ്പോള്‍ വീട്ടില്‍ പോകും ഒന്നും പേടിക്കണ്ടാ എന്നും പറഞ്ഞ് ഉമ്മയും കൊടുത്ത് അശ്വസിപ്പിച്ചു, എന്നാല്‍ എക്‌സറേയ്ക്ക് കൊണ്ടു പോകും വഴി അമ്മയ്ക്ക് ശ്വസിക്കാന്‍ കഴിയുന്നില്ലെന്നും കാലുകള്‍ അറിയാന്‍ കഴിയുന്നില്ല എന്ന് പറഞ്ഞു മയങ്ങി' പിന്നെ അമ്മയ്ക്ക് ബോധം വന്നില്ല. സ്‌ട്രോക്ക് വന്നതാണെന്ന് പീന്നിട് മനസ്സിലായി ,എക്‌സെ റേ എടുത്തപ്പോള്‍ സ്‌പൈനല്‍ കോര്‍ഡിന് സാരമായ പരിക്കുണ്ടെന്ന് വ്യക്തമായി .
പിന്നെ സ്‌കാനുകളുടെ തിരക്കായി. മെഡിക്കല്‍ കോളേജില്‍ എല്ലാം നമ്മള്‍ തന്നെ ചെയ്യണം- ഒരു പക്ഷെ നമ്മള്‍ തന്നെ ചെയ്യുമ്പോള്‍ നമ്മള്‍ കൂടുതല്‍ തൃപ്തരാവും എന്നാല്‍ പോലും ഒരു എക്‌സ്പീരിയന്‍സട് അറ്റെന്റ്‌റര്‍/ നഴ്‌സ് കുടയുണ്ടെങ്കില്‍ എന്നാശിച്ചു പോകുന്ന നിമിഷങ്ങള്‍, സ്‌കാനി ങ്ങിനായി അമ്മയുടെ മൂക്കുത്തി, സാരിയില്‍ ഉണ്ടായിരുന്ന സേഫ്റ്റി പിന്നുക്കള്‍ ഊരാന്‍ നന്നേ പാടുപ്പെട്ടു. ഈ സമയത്തും അച്ഛന്റെ നില വളരെ ഗുരുതരമായി തുടര്‍ന്നു. നിമിഷങ്ങള്‍ക്കുള്ളില്‍ രണ്ടു പേരുടെയും നില ഗുരുതരമായി, ഡോക്ടറുടെ സമാധാനം നല്കുന്ന വാക്കിനായി കാതോര്‍ത്തു എന്നാല്‍ അദ്ദേഹം പറഞ്ഞു സീരിയസാണ് രണ്ടു പേരും മരണപ്പെടാന്‍ സാധ്യത ഉണ്ടെന്നു പറഞ്ഞു .ആ രണ്ടു ബെഡിന്റെയും ഇടയില്‍ ഞാന്‍ ഒറ്റയ്ക്കായി .എല്ലാ മനോബലവും മുന്നില്‍ ഇല്ലാതായി.ഒരു മണിക്കൂറിന് ശേഷം എന്റെ ചേട്ടന്‍ വന്നു അത് വരെ ഇല്ലാത്ത ഒരു മനോധൈര്യം ചേട്ടനെ കണ്ടപ്പോള്‍ കിട്ടി. പിന്നെ വെന്റിലേറ്റര്‍ കിട്ടുവാനുള്ള തിരക്കിലായി .ഞങ്ങളുടെ കുടുംബ സുഹൃത്തക്കളുടെയും ബന്ധുക്കളുടെയും സ്വാധീനത്താല്‍ Icu (വെന്റിലേറ്റര്‍) ബെഡ് കിട്ടി. ഉടനെ തന്നെ രണ്ടു പേരെയും അങ്ങോട്ട് മാറ്റി ഒരു മണിക്കൂറിന് ശേഷം അച്ഛന് സര്‍ജറി പറഞ്ഞു. വളരെ സീരിയസായ സര്‍ജറിയാണ് ചെയ്യാതിരിക്കാന്‍ പറ്റില്ല - എന്നാല്‍ രക്ഷപ്പെടുമെന്ന് ഉറപ്പും ഇല്ല എന്ന് പറഞ്ഞു - സര്‍ജറിക്ക് ഒപ്പിടാന്‍ നിന്നപ്പേള്‍ ഞാനാകെ തകര്‍ന്നു പോയി എന്റെ കസിന്‍ ബ്രദര്‍ നന്ദു ചേട്ടന്റെ കൈയിലെ ചൂടും മുറുക്കവും ഇപ്പോളും ഓര്‍ക്കുന്നു.
രാവിലെ വരെ നീണ്ടു നിന്ന സര്‍ജറി സക്‌സസായി സീറ്റ് ബെല്‍റ്റന്റെ മുറുക്കത്തില്‍ അച്ഛന് നഷ്ടപെട്ടത് കുടല്ലിന്റെ ഒരു ഭാഗമാണ് എന്നാലും നിത്യജീവിതത്തെ അത് ഭാവിയില്‍ ബാധിക്കാന്‍ ഉള്ള സാധ്യത കുറവാണെന്ന് ഡോക്ടര്‍ പറഞ്ഞ് അശ്വസിപ്പിച്ചു . അമ്മയുടെ നില മോശമായികൊണ്ടിരുന്നു, ഇവിടെ ഇനി ഒന്നും ചെയ്യാന്‍ കഴിയില്ല എന്നു പറഞ്ഞു. ഒരു റെഫറല്‍ പോലും തരാനും പറ്റില്ല അതുകൊണ്ട് സ്വന്തം റിസ്‌കില്‍ നിങ്ങള്‍ തീരുമാനിക്കുക എന്ന് പറഞ്ഞു .നിരവധി ആളുകള്‍ പരിചയം പോലും ഇല്ലാത്തവര്‍ വരെ അഭിപ്രായങ്ങള്‍ ചൊരിയാന്‍ തുടങ്ങി.ഞാനും ചേട്ടനും മാറി നിന്ന് തീരുമാനം എടുത്തു അച്ഛന്റെ തുടര്‍ ചികിത്സ ഇവിടെ തന്നെ ചെയ്യാം കാരണം അടുത്ത സര്‍ജറി ഉടനെ കാണും. എന്നാല്‍ സ്വന്തം റിസ്‌കില്‍ മാറ്റുന്നതിനാല്‍ മിക്ക ഹോസ്പിറ്റലുകളും സ്വീകരിക്കാന്‍ മടി കാണിച്ചു. അവസാനം അസ്റ്റര്‍ മെഡിസിറ്റി സ്വീകരിച്ചു. എന്റെ സ്വന്തം സഹോദരിക്ക് തുല്യമായ Dr കാര്‍ത്തിക ചേച്ചിയുടെ സംയോജിതമായ ഇടപെടല്‍ മൂലം അമ്മയെ സേഫായി മാറ്റുവാന്‍ സാധിച്ചു. പോകുന്ന വഴിയില്‍ കാര്‍ഡിയാക്ക് അറസ്റ്റ് ഉണ്ടായി എന്നാല്‍ അതിനെ തരണം ചെയ്ത് ഹോസ്പിറ്റലില്‍ എത്തിച്ചേര്‍ന്നു .
മെഡിക്കല്‍ കോളേജ് ICU വിന്റെ വരാന്തയില്‍ അന്ന് കുറേ ആള്‍ക്കാര്‍ ഉണ്ടായി എല്ലാവരും മൗനത്തില്‍ . പിന്നീട് അച്ഛന്റെ നില മെച്ചപ്പെട്ടു തുടങ്ങി എന്നാല്‍ അതോര്‍ത്ത് സന്തോഷിക്കാനാവാത്ത വിധം അമ്മയുടെ നില കൂടുതല്‍ അപകടത്തിലേയ്ക്ക് നീങ്ങി - അമ്മയ്ക്ക് ട്രാകഷ്ന്‍ ഇട്ടു ,കിഡ്‌നി തകരാറിലായി ഡയാലിസിസ് ആരംഭിച്ചു .എന്റെ ബിജു അമ്മാവനും ചേട്ടനും അവിടെ അസ്റ്ററില്‍ ഒരോ നിമിഷവും എണ്ണി കഴിഞ്ഞു .കൂടുതല്‍ അവയവങ്ങള്‍ തകരാറിലായി തുടങ്ങി ആ സമയത്ത് ഞാന്‍ മെഡിക്കില്‍ കോളേജില്‍ നിര്‍ത്താതെയുള്ള ഓട്ടത്തിലായിരുന്നു. ക്ലിനിംഗ് മുതല്‍ സ്‌കാനിംഗിന് പോലും നമ്മള്‍ മാത്രമാണ് നമ്മുക്കുള്ളത്. അച്ഛനെ എന്നും പൊക്കി എടുക്കാന്‍ അവേശം കാണിച്ചിരുന്ന ഞാന്‍ സര്‍ജറി കഴിഞ്ഞ കാലൊടിഞ്ഞ ദേഹമാസക്കാലം ചതവും വേദനയും ഉള്ള അച്ഛനെ എടുക്കാന്‍ ഭയപ്പെട്ടു. തൊടുമ്പോള്‍ തന്നെ വേദന ആയിരുന്നു. അച്ഛന്‍ അമ്മയെ ചോദിക്കുമ്പോള്‍ എല്ലാo ഒരു സംശയവും തോന്നാത്ത വിധം ഒക്കെയാണ് റെസ്റ്റില്‍ ആണ് വേറെ ഹോസ്പിറ്റലില്‍ ആണെന്നും പറഞ്ഞു.
ജനുവരി 31 ഞാന്‍ ആദ്യമായി മെഡിക്കല്‍ കോളേജിന് പുറത്തിറങ്ങി അമ്മയെ കാണാന്‍ .ഏതാനും മണിക്കൂറകള്‍ ഞാന്‍ അച്ഛനെ നന്ദുചേട്ടനെ പൂര്‍ണ്ണമായും ഏല്പിച്ചു അസ്റ്ററ്ററിലേക്ക് പോയി അവിടെ ഞാന്‍ കണ്ടത് എയര്‍പോര്‍ട്ടില്‍ ഒരു ലൗന്‍ജില്‍ സമയം നോക്കി നില്ക്കും വിധം കുറച്ച് ആളുകള്‍ കൂട്ടത്തില്‍ തകര്‍ന്നിരിക്കുന്ന ബിജമാനെയും ചേട്ടനെയും കണ്ടു. തലെ ദിവസം ചേട്ടന്‍ അവിടെ തല കറങ്ങി വീഴുകയുണ്ടായി അതിന്റെ ക്ഷീണവും തെളിഞ്ഞ് കാണുന്നുണ്ട് . അമ്മ ഓക്കെയല്ലേ രക്ഷപ്പെടുമല്ലോ എന്ന് ഞാന്‍ കൂടെ കുടെ ചേദിച്ചു കൊണ്ടേയിരുന്നു അവസാനം ഡോക്ടര്‍ കാണാന്‍ അനുവദിച്ചു അമ്മയെ ICU വില്‍ ഒരു ഐസോലേഷല്‍ റൂമില്‍ ആയിരുന്നു കിടത്തിയിരുന്നത് ദേഹമാസകാലം ടുബുകള്‍ .തൊണ്ടയിലെ വലിയ ട്യൂബ് കണ്ട് ഞാന്‍ പേടിച്ചു പോയി. കരഞ്ഞുകൊണ്ട് അമ്മയുടെ കാലില്‍ ഉമ്മവച്ചു ഞാനുടനെ തന്നെ മെഡിക്കല്‍ കോളേജിലേയ്ക്ക് തിരികെ പോയി. നീണ്ട 10 ദിവസം ഞാന്‍ ഉറങ്ങാന്‍ കിടന്നിട്ടില്ല രാവിലെ 5 മണിക്കുള്ള ക്ലീനിംഗിന് പോകുക എന്ന ഒറ്റ ലക്ഷ്യം അവിടുത്തെ വരാന്തയില്‍ പലപ്പോഴായി പാതി മയങ്ങി ഇരുന്നു.എനിക്ക് സഹായത്തിനായി സുഹൃത്തുക്കള്‍, ബന്ധുക്കള്‍ ,ചേട്ടന്റെ ഓഫിസിലെ ചേട്ടന്മാര്‍ അങ്ങനെ നിരവധി പേര്‍ മാറി മാറി വന്നു
Feb 1 അമ്മ മരിച്ചു. മെഡിക്കല്‍ കോളേജില്‍ സാധനങ്ങള്‍ വയ്ക്കുവനെല്ലാമായി പേ വാര്‍ഡ് എടുത്തിരുന്നു രാവിലത്തെ ക്ലിനിംഗിന് പോകുന്നതിന് മുന്‍പ് അവിടെ പോയി. അഞ്ചു മണി കഴിഞ്ഞുടനെ ചേട്ടന്റെ കോള്‍ -അമ്മ പോയി ഡാ ഒരു മരവിപ്പില്‍ ഞാനിങ്ങനെ വീണത് കാര്‍ത്തിക ചേച്ചിയുടെ അടുത്തേയ്ക്ക് , ചേച്ചിയുടെ ഹൃദയമിടിപ്പ് എന്റെ ചെവിയല്‍ ശക്തമായി അലയടിച്ചു.എന്നോട് പറയുന്നതിന് മുന്പ് അരവിന്ദ് ചേട്ടനെയും കാര്‍ത്തിക ചേച്ചിയേയും ചേട്ടന്‍ വെളിയില്‍ നിര്‍ത്തിയിരുന്നു .അതിന് ശേഷം കരച്ചില്‍ അല്ലാതെ ഒന്നും ഓര്‍മ്മയില്ല ഇടയ്ക്ക് മണി വല്ലിയച്ഛന്‍ വന്ന് അച്ഛനോട് നീ പറയണം എന്ന് പറയുന്നു എനിക്ക് സാധിക്കില്ല എന്ന് ഞാന്‍ ഉറക്കെ പറഞ്ഞു . അച്ഛനോട് വല്ലിയച്ഛന്‍ അവസാനം പറഞ്ഞു, അചഛന് അവസാനമായി ഒരു നോക്ക് കാണുവാന്‍ പോലും സാധിച്ചില്ല . വീട്ടില്‍ ആദരാഞ്ജലികള്‍ അര്‍പ്പിക്കുവാന്‍ എത്തിയ ആരെയും എനിക്ക് ശരിക്ക് ശ്രദ്ധിക്കാനോ ഓര്‍ക്കുവാനോ സാധിച്ചില്ല പിന്നീട് മുട്ടമ്പലം ശ്മശാനത്തില്‍ പോകും വരെ അമ്മയെ മാത്രം നോക്കി തൊട്ടിരുന്നു . അന്ന് ഞാന്‍ കയ്യില്‍ അറിഞ്ഞ തണുപ്പ് അതേ കാഠിന്യത്തില്‍ എന്റെ മരണം വരെ ഓര്‍മ്മയില്‍ ഉണ്ടാവും.
ഒരു പക്ഷെ അടുത്ത ബന്ധുക്കളെക്കാള്‍ സ്‌നേഹം മറ്റാളുകളില്‍ കണ്ട നിമിഷങ്ങള്‍ അതായിരുന്നു. നന്ദി പറയാന്‍ നിരവധി ആളുകള്‍ കുടുംബാഗങ്ങള്‍, സുഹ്യത്തുക്കള്‍, അധ്യാപകര്‍, എല്ലാവര്‍ക്കും മുകളില്‍ ഞാന്‍ കാണുന്ന ഡോക്ടര്‍മാര്‍ -ഹൗസ് സര്‍ജന്‍സ്, വാത്സല്യം കൊണ്ട് പൊതിഞ്ഞ നഴ്‌സുമാര്‍ .എല്ലാവരോടും സ്‌നേഹം നേരിട്ട് പറയാന്‍ എപ്പോളും ശ്രമിച്ചു.കാരണം ഈ നിമിഷങ്ങളില്‍ നമ്മള്‍ ആളുകളെ കാണുകയല്ല മനസ്സ് കൊണ്ട് അറിയുകയാണ്
പഠിച്ച പാഠങ്ങള്‍
1. ഹെല്‍ത്ത് ഇന്‍ഷുറന്‍സ് നിര്‍ബന്ധമായും എടുത്തിരിക്കണം
ഈ ആക്‌സിഡന്റ് സൂക്ഷം നടക്കുമ്പോള്‍ ഇന്ഷുറന്‍സ് എക്‌സപയറായി ഇരിക്കുവായിരുന്നു.അതു കൊണ്ട് ലൈഫ് ഇന്‍ഷുറന്‍സിലും പ്രധാനമായി ഹെല്‍ത്ത് ഇന്‍ഷുറന്‍സ് എടുക്കുക ഇന്‍ഷുറന്‍സ് നമ്മള്‍ പ്രതീക്ഷിക്കാത്ത ഒരു ആശ്വാസമാണ്
2. ഹോസ്പിറ്റലില്‍ പ്രത്യേയകിച്ച് ICU വില്‍ രോഗി കിടക്കുമ്പോള്‍ അനാവശ്യമായി വിസിറ്റ് ചെയ്യാതിരിക്കുക
ഞാന്‍ നിരവധി പേരുമായി ഇതില്‍ തര്‍ക്കത്തില്‍ ഏര്‍പ്പെട്ടിട്ടുണ്ട് .അന്നത്തെ സാഹശ്ചര്യത്തില്‍ അങ്ങനെ പെരുമാറേണ്ടത് അനിവാര്യമായിരുന്നു. നമ്മളെ സ്‌നേഹിക്കുന്നവരെ ശല്യം ചെയ്യുന്നതിന് തുല്യമാണത്
3. ഉറക്കം വന്നാല്‍ ഒരു കാരണ വശാലും ഡ്രൈവിംഗ് തുടരരുത് ഇത് ആപത്തില്‍ കലാശിക്കും. പ്രത്യേകിച്ച് ഡ്രൈവര്‍മാരുടെ കാര്യത്തില്‍ - അവരുടെ തലേ ദിവസത്തെ ഓട്ടം എതായിരുന്നുവെന്നും അവശ്യത്തിന് ഉറക്കം ലഭിച്ചുവെന്നോ ചോദിക്കാന്‍ ഒരു മടിയും കാണിക്കരുത് അശ്രദ്ധമായി വാഹനം ഓടിക്കുന്നതിനൊടൊപ്പം സ്പീഡ് കൂടി കൂടിയാല്‍ ഒരു അപകടത്തില്‍ നിന്ന് കരകേറാനുള്ള ചാന്‍സ് തീരെ കുറയും
4. ബാക്ക് സീറ്റില്‍ ഉള്ളവരും സീറ്റ് ബെല്‍റ്റ് ധരിക്കുക. എനിക്ക് അഭിമാനത്തോടെ പറയാം ഞങ്ങള്‍ കുട്ടികള്‍ ആയിരിക്കും മുതല്‍ ബാക്കില്‍ സീറ്റ് ബെല്‍റ്റ് ഇട്ട് ശീലിച്ചുഈ അക്‌സിഡന്റില്‍ രണ്ടു പേരും ബാക്ക്‌സീറ്റില്‍ ബെല്‍റ്റ് ധരിച്ചിട്ടുണ്ടായിരുന്നു അത് കൊണ്ട് മാത്രമാണ് തലയ്ക്ക് യാതൊരു വിധ പരിക്കും ഉണ്ടാകാതിരുന്നത്.
ഇനി ഇതില്‍ തന്നെ ലോഡ് ലിമിറ്ററും പ്രീ ടെന്‍ഷനറും ഉണ്ടെങ്കിലെ ശരിക്കുമുള്ള സേഫ്റ്റി സാധ്യമാകു.
ജീവിതം ഒരിക്കലും നമ്മള്‍ പ്രതീക്ഷിക്കുന്ന പോലെ പോകില്ല എന്നറിയാം ,എന്നാലും അപ്രതീക്ഷിതമായ കാര്യങ്ങള്‍ വരുമ്പോള്‍ ചിലപ്പോള്‍ സഹിക്കാവുന്നതിനും അപ്പുറം ആയിരിക്കും അതിനാല്‍ സ്‌നേഹവും സന്തോഷവും പങ്കു വയ്ക്കുവാന്‍ കിട്ടുന്ന ഒരു നിമിഷം പോലും കളയരുത്.
ഈ പോസ്റ്റ് എഴുതി തീര്‍ത്ത ഈ നിമിഷം പോലും സഹിക്കാന്‍ പറ്റാത്ത സങ്കടം ഉളളില്‍ നിറയുന്നു. മാതാപിതാക്കളുടെ സ്‌നേഹവും സംരക്ഷണവും മറ്റാരില്‍ നിന്നും വെറുതെ ലഭിക്കില്ല. ഇത് തിരിച്ചറിയാന്‍ എനിക്കും ചേട്ടനും ഈ ആക്‌സിഡന്റിന്റെ ഓര്‍മ്മ ഒന്നും വേണ്ട , ഞങ്ങളുടെ മാതാപിതാക്കളുടെ തീരാത്ത സ്‌നേഹം മാത്രം ഓര്‍ത്താ മതി.
https://www.facebook.com/Malayalivartha