കൊറോണ വ്യാപനത്തിന്റെ സങ്കടകരമായ നേര്‍ച്ചിത്രം, എല്ലാവരുടേയും 'മമ്മി' വിടവാങ്ങി! രണ്ടു മക്കള്‍ക്കും ഒരു നോക്കു കാണാന്‍ പറ്റിയില്ല!
കൊറോണ വ്യാപനത്തിന്റെ സങ്കടകരമായ നേര്‍ച്ചിത്രങ്ങളിലൊന്നായി ജവഹര്‍നഗര്‍ ബി കാന്റി ഫ്‌ലാറ്റില്‍ ഒറ്റയ്ക്കു താമസിച്ചിരുന്ന ജഗദത്തിന്റെ (88) വേര്‍പാട്. ആ ഫ്‌ലാറ്റിലെ മറ്റു താമസക്കാര്‍ക്കും തലസ്ഥാനത്തെ ഏകലവ്യാശ്രമത്തിനും പരിചയമുള്ള ഏവര്‍ക്കും വാത്സല്യനിധിയായ 'മമ്മി'യായിരുന്നു ജഗദം. സിംഗപ്പൂര്‍ മരാമത്ത് വകുപ്പില്‍ എന്‍ജിനീയറായിരുന്ന എം.ഭാനുവും അവിടെ അധ്യാപികയായിരുന്ന ജഗദവും നാട്ടില്‍ തിരിച്ചെത്തിയ ശേഷം കൊച്ചിയിലായിരുന്നു ആദ്യം താമസം.
ഭര്‍ത്താവിന്റെ നിര്യാണത്തെത്തുടര്‍ന്നു തലസ്ഥാനത്തെത്തിയ അവര്‍ അന്നു മുതല്‍ ഏകലവ്യാശ്രമവുമായി സഹകരിച്ചു പ്രവര്‍ത്തിച്ചിരുന്നു. ആശ്രമ അനാഥാലയത്തിലെ അന്തേവാസികളുടെ ഓരോ കാര്യവും അന്വേഷിച്ചു സാധ്യമായതെല്ലാം ചെയ്തുവന്നു. ''ഈ പ്രായത്തില്‍ ഇതുപോലെ പോസിറ്റീവ് ആയ ഒരു അമ്മയെ ഞാന്‍ കണ്ടിട്ടില്ല. ആര്‍ക്ക് എന്തു സഹായം ചെയ്യാനും എപ്പോഴും തയാറായിരുന്നു'' ഏകലവ്യാശ്രമം മഠാധിപതി സ്വാമി അശ്വതിതിരുനാള്‍ പറഞ്ഞു.
പ്രായാധിക്യത്തിന്റെ അസുഖങ്ങളെ തുടര്‍ന്ന് ഒരാഴ്ച മുന്‍പാണു ജഗദത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. കൊറോണ വ്യാപനത്തെക്കുറിച്ച് ബോധവതിയായിരുന്നതിനാല്‍ തനിക്ക് എന്തെങ്കിലും സംഭവിച്ചാല്‍ ആരെയും ബുദ്ധിമുട്ടിക്കരുതെന്നു ജഗദം ആശ്രമത്തില്‍ അറിയിച്ചിരുന്നു. ചൊവ്വാഴ്ച രാവിലെ വിടവാങ്ങി.
ഓസ്‌ട്രേലിയയിലും അമേരിക്കയിലുമുളള മക്കള്‍ മീരയും ചിത്രയും ഏതാനും ദിവസങ്ങളായി ഇങ്ങോട്ടു വരാന്‍ ശ്രമിക്കുകയായിരുന്നുവെങ്കിലും സാധിച്ചില്ല. ഒരു മാസം മുന്‍പ് വന്നുപോയ ഇരുവര്‍ക്കും അത് അവസാന കൂടിക്കാഴ്ചയായി.
കര്‍ശന നിയന്ത്രണങ്ങളോടെ അല്‍പ സമയം ആശ്രമത്തില്‍ ദര്‍ശനത്തിനു വച്ചു; മമ്മിയുടെ പ്രിയപ്പെട്ട കുട്ടികള്‍ക്ക് ആദരാഞ്ജലി അര്‍പ്പിക്കാന്‍. വിദേശത്തുള്ള മക്കളും കുടുംബാംഗങ്ങളും അതു തത്സമയം വിഡിയോ കോളില്‍ കണ്ടു. 25 വര്‍ഷമായി ജഗദത്തിന്റെ സഹായിയായ തമിഴ്‌നാട് സ്വദേശിനി ദീപയും അശ്വതി തിരുനാളും ആശ്രമത്തിലെ രണ്ടു സന്യാസികളും മാത്രം ശാന്തികവാടത്തിലേക്ക് അനുഗമിച്ചു.
https://www.facebook.com/Malayalivartha