ലോക്കൗട്ട് തീരും വരെ അതിർത്തി തുറക്കാൻ ഇടയില്ല; അതിർത്തി അടച്ച് കേരളത്തിലെ രോഗികളെ പ്രവേശിപ്പിക്കാത്ത കർണാടകത്തിന്റെ മനുഷ്യത്വരഹിതമായ നടപടിയിൽ കേരള ഹൈക്കോടതി പാസാക്കിയ ഇടക്കാല ഉത്തരവിൽ 14 ന് മുമ്പ് സുപ്രീം കോടതി അനുകൂലമായി ഉത്തരവിടാനുള്ള സാധ്യത മങ്ങുന്നു
അതിർത്തി അടച്ച് കേരളത്തിലെ രോഗികളെ പ്രവേശിപ്പിക്കാത്ത കർണാടകത്തിന്റെ മനുഷ്യത്വരഹിതമായ നടപടിയിൽ കേരള ഹൈക്കോടതി പാസാക്കിയ ഇടക്കാല ഉത്തരവിൽ 14 ന് മുമ്പ് സുപ്രീം കോടതി അനുകൂലമായി ഉത്തരവിടാനുള്ള സാധ്യത മങ്ങുന്നു. അതായത് ലോക്കൗട്ട് തീരും വരെ അതിർത്തി തുറക്കാൻ സാധ്യതയില്ല.
കേരള ഹൈക്കോടതി വിധി സ്റ്റേ ചെയ്യണമെന്നു ആവശ്യം സുപ്രീം കോടതി അംഗീകരിച്ചില്ലെങ്കിലും കർണാടകം അതിർത്തി തുറക്കാത്തത് കേരള ഹൈക്കോടതിയുടെ ഉത്തരവിന്റെ അപ്രയോഗികത കണക്കിലെടുത്ത് തന്നെയാണെന്നാണ് ലഭിക്കുന്ന വിവരം.
കേരള- കർണാടക അതിർത്തി നിയന്ത്രിത തോതിൽ തുറക്കുന്നതിന് മാർഗരേഖ തയ്യാറാക്കാനാണ് സുപ്രീം കോടതി നിർദ്ദേശിച്ചത് .ഇരു സംസ്ഥാനങ്ങളിലെയും ചീഫ് സെക്രട്ടറിമാർ ചർച്ച നടത്തി തയ്യാറാക്കുന്ന റിപ്പോർട്ട് 7 ന് കോടതി പരിഗണിക്കും. കർണാടകം കേരള ഹൈക്കോടതിയുടെ ഉത്തരവിനെതിരെ നൽകിയ ഹർജിയിലാണ് തീരുമാനം. ഏഴിന് കേസ് പരിഗണിച്ചാൽ തന്നെ അത് മാറ്റി വയ്ക്കുമെന്നാണ് കർണാടകം കരുതുന്നത്. രാജ് മോഹൻ ഉണ്ണിത്താൻ നൽകിയ ഹർജിയും അന്ന് പരിഗണിക്കും.
7 ന് കേസ് മാറ്റി വച്ചാൽ 14 കഴിഞ്ഞ് മാത്രമേ പരിഗണിക്കാൻ സാധ്യതയുള്ളു. 14 ന് ലോക്കൗട്ട് പിൻവലിക്കുമെന്നാണ് കരുതുന്നത്. ലോക്കൗട്ട് പിൻവലിച്ചാൽ അതിർത്തി അടക്കുന്ന വിഷയം ഉദിക്കുന്നില്ല.
ഹൈക്കോടതിയുടെ അധികാരം അതത് സംസ്ഥാനങ്ങൾക്കുള്ളിൽ മാത്രമാണെന്നാണ് കർണാടകം വാദിക്കുന്നത് . മദ്രാസ് ഹൈക്കോടതി പാസാക്കിയ ഒരു ഉത്തരവ് റദ്ദാക്കുന്നതിനിടയിലാണ് ജസ്റ്റിസ് ദീപക് ഗുപ്ത അധ്യക്ഷതായ ബഞ്ച് ഇപ്രകാരം വ്യക്തമാക്കിയത്. ദേശീയ ദുരന്ത നിവാരണ സേനയിലെ അംഗത്തിന്റെ ആനുകൂല്യവുമായി ബന്ധപ്പെട്ട ഉത്തരവിലാണ് അന്ന് ഇക്കാര്യം സുപ്രീം കോടതി ചൂണ്ടിക്കാണിച്ചത്.
അതിർത്തി അടയ്ക്കൽ വിഷയത്തിൽ കേരള ഹൈക്കോടതി ദേശീയപാത അടക്കാൻ ഒരു സംസ്ഥാനത്തിന് അധികാരമില്ലെന്നാണ് പറഞ്ഞത്. സുപ്രീം കോടതി ഉത്തരവിന്റെ പശ്ചാത്തലത്തിൽ ഇതിന്റെ നിയമകുരുക്കാണ് കർണാടകം ചൂണ്ടി കാണിക്കുന്നത്.
അതിനിടെ ദക്ഷിണ കന്നഡയിലെ 8 മെഡിക്കൽ കോളേജുകളിൽ മലയാളികളെ പ്രവേശിപ്പിക്കരുതെന്ന് കാണിച്ച് ജില്ലാ ആരോഗ്യ ഓഫീസർ ആശുപത്രികൾക്ക് നൽകിയ ഉത്തരവ് കർണാടക സർക്കാർ പിൻവലിച്ചതും സുപ്രീം കോടതിയെ തെറ്റിധരിപ്പിക്കാനാണ്. തങ്ങൾ ഇക്കാര്യത്തിൽ നിരപരാധികളാണെന്ന് ബോധ്യപ്പെടുത്താനുള്ള തന്ത്രം ആണിത്.
https://www.facebook.com/Malayalivartha