പത്തനംതിട്ടയിൽ വാതക സിലിണ്ടർ ചോർന്നു; ഒഴിവായത് വൻ അപകടം; ദുരന്തമൊഴിവായത് പത്തനംതിട്ട ഫയർഫോഴ്സിന്റെ ഒന്നര മണിക്കൂർ നീണ്ട പരിശ്രമ ഫലമായി
പത്തനംതിട്ട അഴൂർ മുക്കരണത്ത് ബിൽഡിംഗിൽ പ്രവർത്തിക്കുന്ന എ.വി.ജി മോട്ടോഴ്സിന്റെ ഗോഡൗണിൽ സൂക്ഷിച്ചിരുന്ന ഉപയോഗ ശൂന്യമായ വാതക സിലിണ്ടർ ചോർന്ന് പരിസരത്ത് ആകെ ഗന്ധം വ്യാപിച്ചത് പരിഭ്രാന്തി പടർത്തി. സംഭവം അറിഞ്ഞ് സ്ഥലത്ത് എത്തിയ പത്തനംതിട്ട ഫയർ സ്റ്റേഷൻ ഓഫീസർ വിനോദ് കുമാറിന്റെ നേതൃത്വത്തിൽ ഉള്ള അഗ്നി ശമന സേന ഏകദേശം ഒന്നര മണിക്കൂർ പരിശ്രമിച്ചാണ് അപകടം ഒഴിവാക്കിയത്.
വാതകം ഉപയോഗിച്ച് പ്രവർത്തിക്കുന്ന വാഹനങ്ങളിൽ ഉപയോഗിക്കുന്നതും, പതിനെട്ടര കിലോ സംഭരണ ശേഷി ഉള്ളതുമായ സിലിണ്ടർ ആണ് ചോർന്നത്. ഉപയോഗ ശൂന്യമായ ഇരുമ്പ് വസ്തുക്കൾ ആക്രി കച്ചവടക്കാർക്ക് കൊടുക്കുന്നതിനായി നീക്കം ചെയ്ത് കൊണ്ടിരിക്കുമ്പോൾ സിലിണ്ടറിന്റെ വാൽവ് തെറിച്ച് പോകുകയും വാതകം ശക്തിയായി ചോരുകയും ആണ് ഉണ്ടായത്. സമീപത്ത് കെ.എസ്. ഇ.ബി സബ് സ്റ്റേഷൻ , പെട്രോൾ പമ്പ് എന്നിവ ഉള്ളതും ആളുകളിൽ പരിഭ്രാന്തി പരത്തി.
ഫയർ ഫോഴ്സ് വാഹനത്തിൽ നിന്നും ജീവനക്കാർ വെള്ളം പമ്പ് ചെയ്ത് സിലിണ്ടർ തണുപ്പിച്ച് കൊണ്ടിരിക്കുകയും വാട്ടർ മിസ്റ്റ് സ്പ്രേ ചെയ്ത് വാതകം അടിഞ്ഞ് കൂടുന്നത് തടയുകയും ചെയ്തു. തുടർന്ന് സ്റ്റേഷൻ ഓഫീസർ വിനോദ് കുമാർ, ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ കൃഷ്ണനുണ്ണി എന്നിവർ പ്രത്യേക ശ്വാസനോപകരണം ധരിച്ച് സിലിണ്ടറിന് അടുത്തെത്തുകയും സിലിണ്ടർ വാൽവ് തുറന്ന് വിട്ട് വാതകം പൂർണ്ണമായും ചോർത്തി കളയുകയും ആയിരുന്നു.
ഫയർ ഫോഴ്സിന്റെ നിർദ്ദേശ പ്രകാരം സിവിൽ ഡിഫൻസ് വോളണ്ടിർമാർ സമീപത്ത് നിന്ന് ആളുകളെ നീക്കുകയും, അടുത്തുള്ള പെട്രോൾ പമ്പ്, കടകൾ എന്നിവയുടെ പ്രവർത്തനം താത്കാലികമായി നിർത്തി വയ്പ്പിക്കുകയും ചെയ്തു. ഏകദേശം ഒന്നര മണിക്കൂർ നീണ്ട ശ്രമങ്ങൾക്ക് ഒടുവിലാണ് വാതക ചോർച്ച പൂർണ്ണമായും ഒഴിവാക്കാൻ കഴിഞ്ഞത്.
സ്റ്റേഷൻ ഓഫീസർ വിനോദ് കുമാറിന് പുറമെ ഗ്രേഡ് അസി. സ്റ്റേഷൻ ഓഫീസർ പോൾ വർഗ്ഗീസ്, ജീവനക്കാരായ കൃഷ്ണനുണ്ണി, ശരത്ത്, വ്യാസ്, വിവേക്, അനു, ശ്രീരാഗ്, രഞ്ജിത്ത്, ഷൈൻ കുമാർ, സജിത്ത് എന്നിവരും സിവിൽ ഡിഫൻസ് വോളന്റിയർമാരായ ബിജു കുമ്പഴ, ദീപു കോന്നി, മനു, ഷൈജു മോൻ എന്നിവരും രക്ഷാ പ്രവർത്തനത്തിൽ പങ്കെടുത്തു.
https://www.facebook.com/Malayalivartha