കോന്നിയ്ക്ക് ഓര്‍ക്കാന്‍ 'ചൈനാമുക്ക്' മാത്രമല്ല ഉള്ളത്, ഇന്ത്യാ-ചൈന യുദ്ധത്തില്‍ പങ്കെടുത്ത രണ്ടു ധീര ജവാന്മാരുടെ മണ്ണ് കൂടിയാണത്!
ഇന്ത്യ ചൈന അതിര്‍ത്തിയില്‍ അശാന്തിയുടെ കാര്‍മേഘങ്ങള്‍ ഉരുണ്ടുകൂടിയപ്പോള്‍ കേരളത്തിലെ മലയോര ഗ്രാമമായ കോന്നിയും വാര്‍ത്തയില്‍ നിറഞ്ഞു. കോന്നി ടൗണിന്റെ തൊട്ടടുത്തുള്ള ജംക്ഷനായ 'ചൈനാമുക്കാണ്' വാര്‍ത്താശ്രദ്ധ നേടിയത്.
ഇന്ത്യാ-ചൈന യുദ്ധത്തില്‍ പങ്കെടുത്ത രണ്ടു ധീര ജവാന്മാരുടെ കുടുബം ഇപ്പോഴും കോന്നിയിലുണ്ട്. ഒരാളെ യുദ്ധത്തില്‍ കാണാതാവുകയും മറ്റൊരാള്‍ ജീവിക്കുന്ന രക്തസാക്ഷിയാവുകയും ചെയ്തു. ചൈനാമുക്കിനു തൊട്ടടുത്തുള്ള മേപ്രത്ത് വീട്ടിലെ (രാമചന്ദ്രവിലാസം) രാമചന്ദ്രന്‍നായര്‍, അദ്ദേഹത്തിന്റെ ബന്ധു കൂടിയായ മണ്ണാറത്തറയില്‍ വേണുഗോപാലന്‍ നായര്‍ എന്നിവരാണ് ആ സൈനികര്‍.
കടകല്‍ പരമേശ്വരന്‍ നായരുടെയും ഭാരതിയമ്മയുടെയും മകനാണ് രാമചന്ദ്രന്‍ നായര്‍. അദ്ദേഹത്തിന്റെ ബന്ധു മണ്ണാറത്തറയില്‍ പത്മനാഭന്‍ നായരുടെയും ഗൗരിയമ്മയുടെയും മകനാണ് വേണുഗോപാലന്‍ നായര്‍. ഇന്ത്യന്‍ കരസേനയില്‍ സിഗ്‌നല്‍ വിഭാഗത്തിലായിരുന്നു ഇരുവരും സേവനമനുഷ്ഠിച്ചത്. വേണുഗോപാലന്‍ നായരും സേനയില്‍ ഇതേ റജിമെന്റില്‍ ഉണ്ടായിരുന്നു. സിഗ്‌നല്‍ വിഭാഗത്തിലായതിനാല്‍ യുദ്ധ മുനമ്പിലേക്ക് ആദ്യം പോകേണ്ടത് ഈ വിഭാഗമായിരുന്നു. രാമചന്ദ്രന്‍ നായര്‍ ജോലിയില്‍ പ്രവേശിച്ച് അധികം കാലമാകുന്നതിനു മുന്‍പേ യുദ്ധത്തിനു പോകേണ്ടി വന്നു. യുദ്ധത്തിനു പോകുന്നതിനു മുന്‍പ് ഇവര്‍ പരസ്പരം കാണുകയും ചെയ്തിരുന്നു.
വേണുഗോപാലന്‍ നായരുടെ ഭാര്യ സെയില്‍ ടാക്‌സ് അസിസ്റ്റന്റ് കമ്മിഷണറായി വിരമിച്ച പി.കെ.ജഗദമ്മ 1962-ലെ യുദ്ധത്തെ സംബന്ധിച്ച് ഭര്‍ത്താവ് പറഞ്ഞതും നേരത്തേ അറിയാവുന്നതുമായ കാര്യങ്ങള്‍ ഓര്‍മിക്കുന്നു. ജഗദമ്മയുടെ കൂട്ടുകാരിയുടെ അച്ഛനെ യുദ്ധത്തില്‍ കാണാതായ വിവരങ്ങള്‍ ഉള്‍പ്പെടെ അറിയാമായിരുന്നു.
ചൈനയുടെ ആക്രമണത്തില്‍ ഇന്ത്യന്‍ സേന ചിതറിപ്പോയി. ജഗദമ്മയുടെ ഭര്‍ത്താവ് വേണുഗോപാലന്‍ നായര്‍ മുറിവുപറ്റി യുദ്ധഭൂമിയില്‍ വീണു. പിന്നീട് ദിവസങ്ങള്‍ക്കുശേഷമാണ് അദ്ദേഹത്തിനു ജീവനുണ്ടെന്നു കണ്ട് ഇന്ത്യന്‍ സേന രക്ഷപ്പെടുത്തിയത്. ധീരജവാന്മാരുടെ ജഡങ്ങള്‍ക്കരികില്‍ 9 ദിവസം ്‌വെള്ളം മാത്രം കുടിച്ച് കഴിഞ്ഞു. ജീവന്‍ തിരിച്ചു കിട്ടിയെങ്കിലും സ്‌നോബൈറ്റ് വന്ന് കാലിലെ പത്തുവിരലും അറ്റുപോയി.
അദ്ദേഹത്തെ കാണാനില്ലെന്നു കാട്ടി വീട്ടില്‍ കമ്പിസന്ദേശം വന്നത് അദ്ദേഹത്തിന്റെ സഹോദരിയുടെ വിവാഹത്തിന്റെ തലേന്നാണ്. അന്നു കമ്പി വന്നാല്‍ മരിച്ചു എന്നാണ് കരുതാറ്. അതിനാല്‍ ഈ വിവരം വീട്ടുകാര്‍ മറച്ചു വയ്ച്ച് സഹോദരിയുടെ വിവാഹം നടത്തി. പിന്നീട് വിരലുകളില്ലാത്ത കാലുമായാണ് അദ്ദേഹം നാട്ടില്‍ തിരികെ എത്തിയതും വിവാഹം കഴിച്ച് ജീവിതം തുടങ്ങിയതും.
വീരസേവനത്തെ മാനിച്ച് അദ്ദേഹത്തിന് കെഎസ്ഇബിയില്‍ ജോലികിട്ടി. 1991 സെപ്റ്റംബറില്‍ അന്തരിച്ചു. ഡോ. ജ്യോതി വേണുഗോപാലും കെഎസ്ഇബിയില്‍ എന്‍ജിനീയറായ അജിത്തുമാണ് മക്കള്‍.
കാണാതായതിനു ശേഷം വിവരമൊന്നും ലഭിക്കാതിരുന്ന രാമചന്ദ്രന്‍നായര്‍ അവിവാഹിതനായിരുന്നു. അദ്ദേഹത്തിന്റെ ആശ്രിതര്‍ക്ക് രാജ്യം സഹായങ്ങള്‍ നല്‍കിയെങ്കിലും യുദ്ധഭൂമിയില്‍ കാണാതായ മകനെക്കുറിച്ചുള്ള ഓര്‍മകളുമായി അമ്മ ഭാരതിയമ്മ പിന്നീട് പുറത്തേക്കു പോലും അധികം ഇറങ്ങാതെ വീടിനുള്ളില്‍ തന്നെ കഴിയുകയായിരുന്നു. ഈ ധീര ദേശാഭിമാനികളെ ഇപ്പോള്‍ അവരുടെ വീട്ടുകാര്‍ മാത്രമാണ് ഓര്‍ക്കുന്നത്.
https://www.facebook.com/Malayalivartha