കണ്‍സള്‍ട്ടന്‍സി കമ്പനിയും പ്രതിപക്ഷവും ഭരണപക്ഷവും പിന്നെ ജനവും; ഇ മൊബിലിറ്റി പദ്ധതിയുടെ നേട്ടം ആര്‍ക്ക്? നിലവില്‍ ഓടുന്ന ഇ-ബസുകള്‍ കെ.എസ്.ആര്‍ടിക്ക് വരുത്തി വയ്ക്കുന്നത് കോടികളുടെ നഷ്ടം; പിന്നെ ആര്‍ക്കുവേണ്ടി ഇതെല്ലാം
ഇ മൊബിലിറ്റി പദ്ധതിയും കണ്‍സള്‍ട്ടന്‍സി കരാറും ഇന്ന് കേരളത്തിലെ ചൂട് പിടിച്ച ചര്‍ച്ചയാണ്. പ്രൈസ് വാട്ടര്‍ ഹൗസ് കൂപ്പര്‍ കമ്പനിക്ക് കരാര്‍ നല്‍കിയതില്‍ ക്രമക്കേടും കോടികളുടെ അഴിമതിയും നടന്നിട്ടുണ്ടെന്നാണ് പ്രതിപക്ഷത്തിന്റെ ആരോപണം. എന്നാല്‍ ക്രമവിരുദ്ധമായി ഒന്നും സര്‍ക്കാര്‍ ചെയ്തിട്ടില്ലെന്നും പ്രതിപക്ഷത്തിന്റെ ആരോപണത്തില്‍ ഒരു അടിസ്ഥാനമില്ലെന്നാണ് സര്‍ക്കാരിന്റെ വാദം. പക്ഷേ ഇ മൊബിലിറ്റി കൊണ്ട് എന്തെങ്കിലും പ്രയോജനം സര്‍ക്കാരിന് ലഭിച്ചുണ്ടോയെന്ന് പരിശോധിച്ചാല്‍ ഇതുവരെ നഷ്ടം മാത്രമാണെന്നാണ് കണക്കുകള്‍ പറയുന്നത്. കെ.എസ്.ആര്‍.ടി.സിയില്‍ നിലവില്‍ 8 ഇലക്ട്രിക് ബസുകളാണ് സര്‍വീസ് നടത്തുന്നത് ഒരു ബസിന് 7146 രൂപയാണ് പ്രതിദിന നഷ്ടം. നഷ്ടം വര്‍ധിച്ചതോടെ നിലവില്‍ ബസുകള്‍ സര്‍വീസ് നടത്തുന്നില്ല.
2013 ല്‍പുറത്തിറക്കിയ കേന്ദ്രസര്‍ക്കാര്‍ പദ്ധതിയായ നാഷണല്‍ മൊബിലിറ്റി മിഷന്‍ പ്ലാന്‍ 2020 പ്രകാരമാണ് കേരളത്തിലും ഇമൊബിലിറ്റി പദ്ധതി കൊണ്ടുവരാനുള്ള ആലോചനകള്‍ സര്‍ക്കാര്‍ തുടങ്ങിയത്. സ്വിസ്സര്‍ലെന്‍ഡ് ആസ്ഥാനമായ ഹെസ് (HESS) എന്ന കമ്പനിയും കെ.എസ്.ആര്‍.ടി.സി, കേരള ഓട്ടോമൊബൈല്‍സ് ലിമിറ്റഡ് തുടങ്ങിയവയുമായി ചേര്‍ന്ന് ഒരു സംയുക്ത സംരംഭമെന്ന നിര്‍ദ്ദേശമാണ് ഉയര്‍ന്നു വന്നത്. നാല് ഘട്ടങ്ങളിലായി 3020 ഇബസ്സുകള്‍ നിരത്തിലിറക്കുകയായിരുന്നു പദ്ധതി. ഹെസ്സും സംസ്ഥാന പൊതുമേഖലാ സ്ഥാപനങ്ങളുമായി ചേര്‍ന്ന് ഉണ്ടാക്കുന്ന സംയുക്ത സംരംഭമാണ് ഇ-വാഹനങ്ങള്‍ സര്‍ക്കാരിനു നല്‍കുക. ആദ്യഘട്ടം 120 ബസ്സുകള്‍. ഇവ പൂര്‍ണ്ണമായും ഇറക്കുമതി ചെയ്ത ചെയ്‌സിസുകളിലാവും നിര്‍മ്മിക്കുക. രണ്ടാംഘട്ടത്തിലെ 300 വാഹനങ്ങളില്‍ പാതി ഇറക്കുമതിയും പാതി ഇവിടെ ഉണ്ടാക്കുന്നതുമാകും. മൂന്നാംഘട്ടത്തില്‍ 800 ബസ്സുകള്‍. അതില്‍ 20 ശതമാനം മാത്രമാകും ഇറക്കുമതി. 80 ശതമാനവും തദ്ദേശീയമായി നിര്‍മിക്കും. നാലാംഘട്ടത്തിലെ 1800 വാഹനങ്ങളില്‍ 90 ശതമാനവും തദ്ദേശീയമായി വികസിപ്പിക്കുമെന്നതാണ് പദ്ധതി.
ഹെസ് എന്ന കമ്പനിയെ മാത്രം മുന്‍നിര്‍ത്തി ഇങ്ങനെ സംയുക്ത സംരംഭം നിര്‍മിക്കുന്നതിനും കരാര്‍ ഒപ്പിടുന്നതും സര്‍ക്കാര്‍ തീരുമാനിച്ചത് എന്തു മാനദണ്ഡം ഉപയോഗിച്ചാണ്, ഈ പദ്ധതിയിലൂടെ നിര്‍മിക്കപ്പെടുന്ന 3000 ബസ്സുകളുടെ വില എന്ത് അടിസ്ഥാനത്തിലാണ് തീരുമാനിച്ചത്,
സ്വകാര്യ കമ്പനിയായ ഹെസിന് 51 ശതമാനം ഓഹരിയും സര്‍ക്കാരിന് 49 ശതമാനം ഓഹരിയും എന്ന അനുപാതം ആരാണ് തീരുമാനിച്ചത്, 6000 കോടി രൂപയുടെ മുതല്‍മുടക്ക് കണക്കാക്കപ്പെടുന്ന പദ്ധതിക്ക് എന്തുകൊണ്ടാണ് ആഗോള ടെന്‍ഡര്‍ വിളിക്കാതിരുന്നത് തുടങ്ങിയ ചോദ്യങ്ങളാണ് ഈ പദ്ധതിയുമായി ബന്ധപ്പെട്ട് പ്രതിപക്ഷം ആരോപിക്കുന്നത്. പക്ഷേ ഏറ്റവും വലിയ വിമര്‍ശനം ഈ പദ്ധതിയുടെ കണ്‍സള്‍ട്ടന്‍സി കരാര്‍ െ്രെപസ് വാട്ടര്‍ ഹൗസ് കൂപ്പര്‍ എന്ന കമ്പനിക്ക് നല്‍കിയതുമായി ബന്ധപ്പെട്ടാണ്.
ഇന്ത്യയില്‍ സെബിയുടെ നിരോധനം നേരിടുന്ന ഈ കമ്പനിക്കെതിരെ ഒമ്പതോളം കേസുകള്‍ വിവിധ കണ്‍സള്‍ട്ടന്‍സി കരാറുകളുമായി ബന്ധപ്പെട്ട് വിവിധ കോടതികളില്‍ നിലിവിലുണ്ടെന്ന് കേന്ദ്ര സര്‍ക്കാര്‍ പാര്‍ലമെന്റില്‍ വ്യക്തമാക്കിയിട്ടുണ്ട്. സത്യം കുഭകോണം, വിജയമല്യയുടെ നേതൃത്വത്തില്‍ നടന്ന് യുണൈറ്റഡ് സ്പിരിറ്റ് സ്‌കാം, നോക്കിയാ ഇടപാടിലെ നികുതി വെട്ടിപ്പ് തുടങ്ങിയവയില്‍ ആരോപണ വിധേയമായ കമ്പനിയാണിത്. ഈ ആരോപണങ്ങളെ തുടര്‍ന്ന് സെക്യൂരിറ്റീസ് എക്‌സചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യ (സെബി) അന്വേഷണം നടത്തുകയും 2018 മാര്‍ച്ച് 31 ന് രണ്ടു വര്‍ഷത്തേക്ക് ഈ കമ്പനിയെ നിരോധിക്കുകയും ചെയ്തിരുന്നു. ഈ കമ്പനിക്ക് 2017 മുതല്‍ കേരളം സര്‍ക്കാര്‍ കരാറുകള്‍ നല്‍കുന്നത് ശ്രദ്ധയില്‍പെട്ട സാഹചര്യത്തില്‍ ഈ കമ്പനിക്ക് കരാര്‍ നല്‍കരുതെന്നു കാണിച്ച് ജസ്റ്റീസ് എ.പി.ഷാ അധ്യക്ഷനും പ്രമുഖ അഭിഭാഷകനായ പ്രശാന്ത് ഭൂഷണടക്കമുളളവര്‍ അംഗങ്ങളുമായ വിസില്‍ ബ്‌ളോവേഴ്‌സ് ഫോറം മുഖ്യമന്ത്രി പിണറായി വിജയന് കത്ത് നല്‍കിയിരുന്നു. ഒരു വിദേശ കമ്പനി വഴി 500 കോടി രൂപ ഇന്ത്യയില്‍ അനധികൃതമായി നിക്ഷേപിച്ചു എന്നും ഇതില്‍ 41 കോടി രൂപയുടെ ബിനാമി ഇടപാടുകള്‍ ഉള്‍പ്പെടുന്നു എന്നുമുള്ള ഞെട്ടിപ്പിക്കുന്ന വിവരങ്ങളാണ് ഈ കത്തില്‍ ഉണ്ടായിരുന്നത്. ഇത്രയും ആരോപണങ്ങള്‍ നേരിടുന്ന കമ്പനിക്ക് കണ്‍സള്‍ട്ടന്‍സി കരാറു നല്‍കിയത് മുഖ്യമന്ത്രിയുടെ നേരുട്ടുള്ള താല്‍പര്യത്തോടെയാണെന്നാണ് പ്രതിപക്ഷം വാദിക്കുന്നത്.
ചീഫ് സെക്രട്ടറിയും ധനകാര്യവകുപ്പും ഉന്നയിച്ച ആക്ഷേപങ്ങള്‍ മറികടക്കാനല്ലേ പ്രൈസ് വാട്ടര്‍ കൂപ്പറിനെ ഡീറ്റൈയ്ഡ് പ്രോജക്ട് റിപ്പോര്‍ട്ട് തയ്യാറാക്കാന്‍ ഏല്‍പിച്ചതെന്ന വാദത്തെ സര്‍ക്കാര്‍ തള്ളുന്നുണ്ട്. ഈ പദ്ധതി വേണ്ടതില്ലായെന്നോ, ധാരണാപത്രം ഒപ്പിടേണ്ടതില്ലായെന്നോ ധനവകുപ്പ് പറഞ്ഞിട്ടില്ല. ഇത്തരം പദ്ധതികളുടെ ധനകാര്യ പരിശോധനയില്‍ സാധാരണഗതിയില്‍ ആരായുന്ന വിശദാംശങ്ങള്‍ ആവശ്യപ്പെടുക മാത്രമാണ് ചെയ്തത്. ധാരണാപത്രം ഇപ്പോഴും ഒപ്പു വയ്ക്കപ്പെട്ടിട്ടില്ല. അതിന്മേലുള്ള നടപടി ക്രമങ്ങള്‍ പുരോഗമിക്കുന്നതേയുള്ളൂവെന്നും ധനവകപ്പു വ്യക്തമാക്കുന്നു. അതെസമയം ധനകാര്യ വകുപ്പ് ആവശ്യപ്പെട്ടതടക്കമുള്ള വിശദാംശങ്ങള്‍ കൂടുതല്‍ വൈദഗ്ധ്യത്തോടെ മനസ്സിലാക്കാന്‍ ഒരു വിശദപദ്ധതിരേഖ തയ്യാറാക്കാന്‍ മുഖ്യമന്ത്രി വിളിച്ചു ചേര്‍ത്ത യോഗത്തില്‍ ധാരണയാകുന്നു. ധാരണാപത്രം ഒപ്പു വയ്ക്കാനല്ല ധാരണയായത്. ധനവകുപ്പ് സെക്രട്ടറി തന്നെ യോഗത്തില്‍ പങ്കെടുത്തിരുന്നു. ആ യോഗത്തില്‍ വച്ചുതന്നെ ഡിപിആര്‍ തയ്യാറാക്കാന്‍ പി.ഡബ്ല്യു.സി.യെ ചുമതലപ്പെടുത്തുന്നതില്‍ ധനകാര്യ വകുപ്പ് സമ്മതം അറിയിച്ചിരുന്നു. ഈ ഡിപിആര്‍ തയ്യാറാക്കുന്നതിനുള്ള കണ്‍സള്‍ട്ടന്‍സി നല്‍കുന്നതിനായി ഫയല്‍ വീണ്ടും ധനവകുപ്പില്‍ വന്നു. യോഗത്തില്‍ സമ്മതിച്ച പ്രകാരം ഡിപിആര്‍ തയ്യാറാക്കുന്നതിനും ആയതിനു കണ്‍സള്‍ട്ടന്‍സിയെ ചുമതലപ്പെടുത്തുന്നതിനും ധനവകുപ്പ് അംഗീകരിക്കുന്നൂവെന്നും ധനമന്ത്രി മന്ത്രി പറയുന്നു. ഇതിനെ ധനവകുപ്പിന്റെ എതിര്‍പ്പിനെ മറികടന്ന് കരാര്‍ എന്ന് വ്യാഖ്യാനിക്കുകയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
മുഖ്യമന്ത്രി പറയുന്നത് ഹെസുമായി ധാരണാ പത്രം ഒപ്പിട്ടിട്ടില്ലെന്നാണ്. ഒപ്പിടുമ്പോള്‍ കാബിനറ്റ് കണ്ടാല്‍ പോരെ എന്നാണ് അദ്ദേഹം ചോദിച്ചത്. എന്നാല്‍ 2019 ജൂണ്‍ 29 ന് ഒപ്പിട്ടുവെന്നാണ് ഇലട്രിക് ബസ് പദ്ധതിക്ക് ധാരണാ പത്രം ഒപ്പിട്ടുകഴിഞ്ഞു എന്നാണ് ഹെസിന്റെ വെബ്‌സൈറ്റില്‍ കാണുന്നത്്. ഗതാഗത സെക്രട്ടറിയുടെ പടവും ഹെസിന്റെ വെബ്‌സൈറ്റിലുണ്ട്. ഇതില്‍ ആരു പറയുന്നതാണ് ശരിയെന്നും പ്രതിപക്ഷം ചോദിക്കുന്നു.
വാദവും പ്രതിവാദവും തുടരുമ്പോള്‍ നഷ്ടത്തിലോടുന്ന കെ.എസ്.ആര്‍.ടി.സിക്ക് ഇ-മൊബിലിറ്റി പദ്ധതി ആവശ്യമുണ്ടോ എന്ന ചോദ്യം മാത്രം ആരുടെ ഭാഗത്തു നിന്നും ഉയര്‍ന്നു കേള്‍ക്കുന്നില്ല. പരീക്ഷണം തന്നെ പാളിയ സ്ഥിതിക്ക് പുതിയ ബസുകള്‍ക്കായി കോടിക്കണക്കിന് രൂപ മുടക്കുന്നതിന് മുമ്പ് ഒരു പഠനം ആവശ്യമാണെന്നും വിദഗ്ധര്‍ ചൂണ്ടികാട്ടുന്നു.
https://www.facebook.com/Malayalivartha