വമ്പന്മാർ കുടുങ്ങിയാലും കുലുക്കമില്ല! ഫ്‌ളൈറ്റിൽ പറന്നിറങ്ങുന്ന സ്ത്രീകൾ അടിവസ്ത്രത്തിലും നാപ്കിനിലും വരെ... പുരുഷന്മാർ അടിവസ്ത്രത്തിനുള്ളിൽ പ്രത്യേക അറയുണ്ടാക്കി സ്വർണം പൊടിച്ച് തരികളാക്കി പ്രോട്ടീൻ പൗഡറും മറ്റു രാസവസ്തുക്കളുമായി കൂട്ടിയോജിപ്പിച്ച് കുഴമ്പുരൂപത്തിലാക്കി... അമ്പരന്ന് കസ്റ്റംസ്
രാജ്യത്തെ ഞെട്ടിച്ച സ്വർണ്ണ കടത്ത് കേസിൽ അന്വേഷണങ്ങൾ നടക്കുമ്പോഴും തിരുവനന്തപുരം വിമാനത്താവളത്തിലൂടെ സ്വർണക്കടത്ത് നിർബാധം തുടരുകയാണ്. കുഴമ്പുരൂപത്തിലാക്കി അടിവസ്ത്രത്തിനുള്ളിലും നാപ്കിനിലുമായി ഒളിപ്പിച്ചുകടത്താൻ ശ്രമിച്ച ഒന്നരക്കിലോ സ്വർണവുമായി നാലു സ്ത്രീകളടക്കം ആറുപേരെ തിങ്കളാഴ്ച രാത്രി വിമാനത്താവളത്തിലെ കസ്റ്റംസ് അധികൃതർ പിടികൂടി. ചെന്നൈ സ്വദേശിനി സ്വപ്ന ബെനമായ, ഈറോഡ് സ്വദേശിനി പ്രിയാകുമാർ, തിരുവള്ളൂർ സ്വദേശിനി അകല്യ അൻപകലകം, വിശാഖപട്ടണം സ്വദേശിനി വിജയലക്ഷ്മി ദാർള, നാഗപട്ടണം സ്വദേശി മുഹമ്മദ് മാർവാൻ, ചെന്നൈ ടി.നഗർ സ്വദേശി ആന്റണി സത്യരാജ് എന്നിവരാണ് പിടിയിലായത്.
തിങ്കളാഴ്ച രാത്രി ഒൻപതോടെ റാസൽഖൈമയിൽനിന്നെത്തിയ സ്പൈസ് ജെറ്റ് വിമാനത്തിലെ യാത്രക്കാരാണിവർ. തമിഴ്നാട്ടുകാരായ ഇവർ തിരുവനന്തപുരത്ത് വിമാനമിറങ്ങിയതിനെക്കുറിച്ച് കസ്റ്റംസ് അസിസ്റ്റന്റ് കമ്മിഷണർ എസ്.ബി.അനിൽ ചോദ്യംചെയ്തു. തുടർന്നാണ് അടിവസ്ത്രത്തിലെ നാപ്കിനിൽ ഒളിപ്പിച്ചിരുന്ന സ്വർണത്തെക്കുറിച്ച് സ്ത്രീകൾ വെളിപ്പെടുത്തിയത്. പുരുഷന്മാർ അടിവസ്ത്രത്തിനുള്ളിൽ പ്രത്യേക അറയുണ്ടാക്കിയാണ് സ്വർണം ഒളിപ്പിച്ചിരുന്നത്. സ്വർണം പൊടിച്ച് തരികളാക്കി പ്രോട്ടീൻ പൗഡറും മറ്റു രാസവസ്തുക്കളുമായി കൂട്ടിയോജിപ്പിച്ചാണ് കുഴമ്പുരൂപത്തിലാക്കിയിരുന്നത്. രണ്ട് കിലോയോളമുണ്ടായിരുന്ന കുഴമ്പ് ഉരുക്കിയാണ് ഒന്നരക്കിലോ സ്വർണം വേർപെടുത്തിയെടുത്തതെന്ന് കസ്റ്റംസ് അധികൃതർ പറഞ്ഞു.
പിടികൂടിയ സ്വർണത്തിന് 75 ലക്ഷം രൂപ വില വരുമെന്നും അവർ അറിയിച്ചു.പിടിയിലായവർ ചെന്നൈ കേന്ദ്രീകരിച്ചുള്ള സ്വർണക്കടത്ത് സംഘത്തിലെ കാരിയർമാരാണെന്ന് അസിസ്റ്റന്റ് കമ്മിഷണർ പറഞ്ഞു. ഇവരുടെ സംഘത്തെക്കുറിച്ച് കൂടുതൽ അന്വേഷണം നടത്തും. സൂപ്രണ്ടുമാരായ ജി.സുധീർ, ആർ.ബൈജു, പി.രാമചന്ദ്രൻ, യു.പുഷ്പ, രാജീവ് രഞ്ജൻ, ഇൻസ്പെക്ടർമാരായ ബാൽ മുകുന്ദ്, രാംകുമാർ സുധാങ്ഷു, ഹവിൽദാർ എസ്.ബൈജു എന്നിവരുടെ നേതൃത്വത്തിലാണ് ഇവരെ പരിശോധിച്ച് സ്വർണം കണ്ടെടുത്തത്. ഇവരെ ജാമ്യം നൽകി വിട്ടയച്ചു.
ഞായറാഴ്ച പുലർച്ചെ ദുബായിൽനിന്നെത്തിയ വിമാനത്തിലെ യാത്രക്കാരിൽനിന്നും സ്വർണം പിടികൂടിയിരുന്നു. അടിവസ്ത്രത്തിനുള്ളിൽ ഒളിപ്പിച്ചു കടത്താൻ ശ്രമിച്ച 1.7 കിലോ സ്വർണമാണ് തമിഴ്നാട് സ്വദേശികളിൽനിന്നു പിടികൂടിയത്.
അത് കൂടാതെ കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളം വഴി അനധികൃതമായി കടത്താൻ ശ്രമിച്ച 578 ഗ്രാം സ്വർണം എയർ കസ്റ്റംസ് ഇന്റലിജൻസ് വിഭാഗം പിടികൂടിയിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് മലപ്പുറം കൊളത്തൂർ സ്വദേശി അബൂബക്കർ സിദീഖ് (28) കസ്റ്റംസിന്റെ പിടിയിലായി. ഇൻഡക്ഷൻ കുക്കറിനുള്ളിൽ ഡിസ്ക് രൂപത്തിൽ ഒളിപ്പിച്ചാണ് സ്വർണംകടത്താൻ ശ്രമിച്ചത്.
സ്പൈസ്ജറ്റിന്റെ എസ്.ജി. 9611 ജിദ്ദ കരിപ്പൂർ വിമാനത്തിലാണ് ഇയാളെത്തിയത്. ബെൽറ്റ് എക്സ്റേയിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന കസ്റ്റംസ് ഇൻസ്പെക്ടർ പ്രമോദിന് സംശയംതോന്നി ഇൻഡക്ഷൻകുക്കർ തുറന്ന് പരിശോധിക്കുകയായിരുന്നു. ഡിസ്ക് രൂപത്തിൽ ഒളിച്ചുവെച്ച നിലയിലായിരുന്നു സ്വർണം. പിടികൂടിയ സ്വർണത്തിന് 28.5 ലക്ഷം രൂപ വിലവരും.
കസ്റ്റംസ് െഡപ്യൂട്ടി കമ്മീഷണർ ഡോ. എൻ.എസ്. രാജിയുടെ നേതൃത്വത്തിൽ സൂപ്രണ്ടുമാരായ എം. പ്രകാഷ്, ഗണപതി പോറ്റി, ഇൻസ്പെക്ടർമാരായ പ്രമോദ്, ശിവാനി, സന്ദീപ് ബിസ് ല എന്നിവർ അടങ്ങിയ സംഘമാണ് സ്വർണം പിടികൂടിയത്.
ഇങ്ങനെ ദിനം പ്രതി സ്വർണക്കടത്ത് പിടിക്കപ്പെടുമ്പോൾ ബാക്കിയാവുന്നത് ഒരു ചോദ്യമാണ്... കേരളത്തിലേക്ക് പല മാര്‍ഗങ്ങളിലൂടെ വരുന്ന കള്ളക്കടത്തു സ്വര്‍ണ്ണം എവിടേക്ക്? എന്നാൽ ഇതു മുഴുവന്‍ ആഭരണക്കടകളിലേക്ക് മാലയും വളയും ഉണ്ടാക്കി വില്ക്കാനാണെന്ന വാദം അത്ര ശരിയല്ല. ഇതില്‍ വലിയൊരു പങ്കും രാജ്യവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കാണ് ഉപയോഗിക്കുന്നതെന്നാണ് അന്വേഷണ ഏജന്‍സികളുടെ വിലയിരുത്തല്‍.
2019ല്‍ മാത്രം 831 ടണ്‍ സ്വര്‍ണമാണ് ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്തത്. ഇതിനു പുറമേ വലിയ തോതിലാണ് ഗള്‍ഫ് രാജ്യങ്ങളില്‍ നിന്ന് കേരളത്തിലേക്ക് സ്വര്‍ണം അനധികൃതമായി കടത്തുന്നത്. ഇതില്‍ കുറേ ഭാഗം സ്വര്‍ണ്ണക്കടകള്‍ക്കുള്ളതാണ്. ഒരു കിലോ സ്വര്‍ണം കള്ളക്കടത്തായി എത്തിച്ചാല്‍ കുറഞ്ഞത് തീരുവ നല്‍കണ്ടേ അഞ്ചു ലക്ഷം രൂപ ലാഭിക്കാം. വിലയിലടക്കമുള്ള മറ്റു ലാഭങ്ങള്‍ വേറെ. കേരളത്തില്‍ ആവശ്യമുള്ള സ്വര്‍ണ്ണത്തിന്റെ 30 ശതമാനവും കള്ളക്കടത്തു സ്വര്‍ണമാണെന്നാണ് സൂചന. കേരളത്തിലെ മിക്ക വിമാനത്താവളങ്ങള്‍ വഴിയും വന്‍തോതിലാണ് കേരളത്തിലേക്ക് സ്വര്‍ണം കടത്തുന്നത്.
കടത്തുന്നതില്‍ വളരെക്കുറച്ചു മാത്രമാണ് പിടിക്കപ്പെടുന്നത്. 2019ല്‍ കണ്ണൂര്‍ വിമാനത്താവളത്തില്‍ നിന്ന് മാ്രതം 11 കോടിയുടെ 30 കിലോ സ്വര്‍ണമാണ് പിടിച്ചത്. ഇതുമായി ബന്ധപ്പെട്ട 41 കേസുകളാണ് കണ്ണൂരിലെ കസ്റ്റംസ് രജിസ്റ്റര്‍ ചെയ്തത്. 36 പേരെയാണ് അറസ്റ്റു ചെയ്തത്. കൊറോണ കാരണം യാത്രാ വിമാനങ്ങള്‍ നിലച്ചത് കള്ളക്കടത്തിന് വലിയ തിരിച്ചടിയാണെങ്കിലും അതോടെ ചാര്‍ട്ടേഡ് വിമാനങ്ങള്‍ വഴിയായി കള്ളക്കടത്ത്. കൊറോണക്കാലത്ത് കരിപ്പൂര്‍, കണ്ണൂര്‍, നെടുമ്പാശേരി വിമാനത്താവളങ്ങള്‍ വഴി ചാര്‍ട്ടേഡ് വിമാനങ്ങളില്‍ കടത്തിയ സ്വര്‍ണ്ണം അടുത്തിടെ വലിയ തോതില്‍ പിടിച്ചിരുന്നു.
https://www.facebook.com/Malayalivartha