പെറ്റമ്മയുടെ വിയോഗമറിയാതെ ആ കുരുന്ന് അന്ത്യചുംബനം നൽകിയത് എരിയുന്ന മെഴുകുതിരികൾക്ക് മുന്നിൽ ഇരിക്കുന്ന ചിത്രത്തിൽ... അച്ഛനും അമ്മയും ഉൾപ്പെടെ ഉറ്റവർ തീരാ ദുഃഖം കടിച്ചമർത്താൻ ശ്രമിക്കുമ്പോഴും വാവിട്ട് നിലവിളിയുയരുന്നു... ആരുടേയും കരളലിയിക്കും ഈ കാഴ്ച
കഴിഞ്ഞ ദിവസമായിരുന്നു കേരളക്കരയെ ഒന്നടങ്കം കണ്ണീരിലാഴിത്തിയ സംഭവത്തിന് സാക്ഷികളാകേണ്ടി വന്നത്. അമേരിക്കയിലെ സൗത്ത് ഫ്ളോറിഡയിൽ ഭർത്താവിന്റെ കുത്തേറ്റു മരിച്ച നഴ്സ് മെറിൻ ജോയി(28)യുടെ സംസ്‌കാരം തത്സമയം സ്‌ക്രീനിൽ കണ്ട് വിടചൊല്ലാനായിരുന്നു മോനിപ്പള്ളി ഊരാളിൽ വീട്ടിൽ താമസിക്കുന്ന പിതാവ് പിറവം മരങ്ങാട്ടിൽ ജോയിക്കും മാതാവ് മേഴ്സിക്കും മെറിന്റെ സഹോദരിയ്ക്കും മെറിന്റെ മകൾ നോറയ്ക്കും ബന്ധുക്കൾക്കും വിധി. വീട്ടിൽ പ്രത്യേകം തയാറാക്കിയ വലിയ സ്‌ക്രീനിലാണ് അമേരിക്കയിൽ നടന്ന മെറിന്റെ അന്ത്യയാത്രയ്ക്കു കുടുംബാംഗങ്ങൾ സാക്ഷികളായത്. മെറിന്റെ മാതൃ ഇടവകയായ മോനിപ്പള്ളി തിരുഹൃദയ ദേവാലയത്തിൽ ഇന്നലെ വൈകിട്ട് അഞ്ചിന് ശുശ്രൂഷകൾ ആരംഭിച്ചു.
പ്രത്യേക കുർബാനയും ഒപ്പീസും നടത്തി.വികാരി ഫാ.കുര്യൻ തട്ടാർകുന്നേൽ കാർമികത്വം വഹിച്ചു. മെറിന്റെ മൃതദേഹം നാട്ടിലെത്തിക്കാൻ നേരത്തെ തീരുമാനിക്കുകയും അമേരിക്കൻ എംബസിയുടെ അനുമതി ലഭിക്കുകയും ചെയ്തിരുന്നു. എന്നാൽ, കുത്തേറ്റുവീണ മെറിന്റെ ശരീരത്തിലൂടെ ഭർത്താവ് ഫിലിപ് മാത്യു വാഹനം ഓടിച്ചുകയറ്റിയതോടെ മുഖം ഒഴികെയുള്ള ശരീര ഭാഗങ്ങൾ വികൃതമായ നിലയിലായിരുന്നു. എംബാം നടപടികൾ പൂർത്തിയാക്കാനാകാത്ത സാഹചര്യമാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചതോടെയാണു മൃതദേഹം നാട്ടിലെത്തിക്കാനുള്ള തീരുമാനം ഉപേക്ഷിച്ചത്.
അകലത്തിരുന്ന് കുഞ്ഞു നോറ അമ്മയെ അവസാനമായി ഒന്നുകൂടി കണ്ടത് എരിയുന്ന മെഴുകുതിരികൾക്ക് അരികിലുള്ള അമ്മയുടെ ചിത്രത്തിലായിരുന്നു. പെറ്റമ്മയുടെ ആ ചിത്രത്തിൽ ഉമ്മ കൊടുക്കുമ്പോഴും ആ രണ്ടു വയസ്സുകാരിക്ക് എന്താണു സംഭവമെന്ന് മനസ്സിലായില്ല. അമ്മയെ അവസാനമായി രണ്ടു വയസ്സുകാരി മമ്മിയെന്ന് വിളിച്ചു. അതും എരിയുന്ന മെഴുകുതിരികൾക്ക് അരികിലുള്ള അമ്മയുടെ ചിത്രത്തെ നോക്കി. രണ്ടു വയസ്സുകാരി വീട്ടിലെ മമ്മിയുടെ ചിത്രത്തിൽ ഉമ്മയും നൽകി. പിന്നെ മൈറിൻ ഓർമ്മകളിലേക്ക് മാഞ്ഞു.
ഇന്ത്യൻ സമയം വൈകിട്ട് 7.30ന് ആരംഭിച്ച ചടങ്ങുകൾ ഇന്ന് പുലർച്ചെ മൂന്നരയോടെയാണ് സമാപിച്ചത്. പൊതു ദർശനവും ശുശ്രൂഷകളും തത്സമയം മോനിപ്പള്ളിയിലെ വീട്ടിൽ അച്ഛൻ ജോയി, അമ്മ മേഴ്സി, മകൾ നോറ എന്നിവരും ബന്ധുക്കളും കണ്ടു.
ബ്രോവാഡ് ഹെൽത്ത് കോറൽ സ്പ്രിങ്സ് ആശുപത്രിയിലെ നഴ്സായ മെറിൻ ചൊവ്വാഴ്ച അമേരിക്കൻസമയം രാവിലെ ഏഴരയോടെ, നൈറ്റ് ഡ്യൂട്ടി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങാൻ പാർക്കിങ് ഗ്രൗണ്ടിലേക്ക് വരുമ്പോഴാണ് മെറിന് കുത്തേറ്റത്. 17 കുത്തേറ്റു. നിലത്തുവീണ മെറിന്റെ ശരീരത്തിലൂടെ ഫിലിപ്പ് തന്റെ വാഹനവും ഓടിച്ചുകയറ്റി. ആക്രമിക്കുന്നതുകണ്ട് ഓടിയെത്തിയ സുരക്ഷാജീവനക്കാരനെയും അക്രമിച്ചു. അയാൾക്കും പരിക്കുണ്ട്. മെറിനെ പൊലീസ് ഉടൻ പൊംപാനോ ബീച്ചിലെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. സംഭവസ്ഥലത്തുനിന്ന് പോയ ഫിലിപ്പിനെ പിന്നീട് ഹോട്ടൽമുറിയിൽനിന്നാണ് പിടികൂടിയത്. ഇയാൾ സ്വയം കുത്തിമുറിവേല്പിച്ച നിലയിലായിരുന്നു. മിഷിഗനിലെ വിക്‌സനിൽ ജോലിചെയ്യുന്ന ഫിലിപ്പ് തലേന്ന് കോറൽ സ്പ്രിങ്സിലെത്തി ഹോട്ടലിൽ താമസിച്ചു. മെറിൻ ഡ്യൂട്ടി കഴിഞ്ഞിറങ്ങിയപ്പോൾ കാർ പാർക്കിങ്ങിൽ കാത്തുനിന്ന് ആക്രമിക്കുകയായിരുന്നു.
https://www.facebook.com/Malayalivartha