മുഖ്യമന്ത്രിയെ മാത്രമല്ല മന്ത്രിമാരെയും സി.ബി.ഐ ചോദ്യം ചെയ്യും; മുഖ്യമന്ത്രിയും മന്ത്രിമാരും അന്വേഷണ പരിധിയില്‍; വിദേശഫണ്ട് സ്വീകരിച്ചതില്‍ സര്‍ക്കാര്‍ വാദം നിലനില്‍ക്കില്ല; യുണിടാക് കമ്പനി ഉടമ നല്‍കിയ മൊഴി നിര്‍ണായകമാകും; ഫയലുകള്‍ക്കായി സി.ബി.ഐക്ക് വിജിലന്‍സിനോട് ഏറ്റുമുട്ടേണ്ടി വരും
ലൈഫ് മിഷനില്‍ സി.ബി.ഐ അന്വേഷണം പ്രഖ്യാപിച്ചതു മുതല്‍ പിണറായി മന്ത്രിസഭ അടിയുലയുകയാണ്. മുഖ്യമന്ത്രി ആവശ്യപ്പെട്ടതു പ്രകാരമാണ് സ്വര്‍ണക്കടത്ത് കേസില്‍ കേന്ദ്ര എജന്‍സികള്‍ അന്വേഷണം നടത്തുന്നതെന്നാണ് ആദ്യഘട്ടത്തില്‍ സി.പി.എമ്മിന്റെ ന്യായീകരണ തൊഴിലാളികള്‍ അച്ചു നിരത്തിയത്. മടിയില്‍ കനമുള്ളവനെ പേടിക്കേണ്ടതുള്ളു എന്നെല്ലാം പറഞ്ഞ് പ്രതിരോധിച്ചിരുന്നവര്‍ സി.ബി.ഐ വന്നതോടെ കേസ് രാഷ്ട്രീയ പ്രേരിതമാണെന്നും കോണ്‍ഗ്രസും ബി.ജെ.പിയും ഒത്തുചേര്‍ന്ന് തങ്ങളെ ചതിച്ചതാണെന്നുമെല്ലാം ഇപ്പോള്‍ കരയുകയാണ്. ഈ കരച്ചിലിന് കാരണമാണ് ഇനി പറയാന്‍ പോകുന്നത്. ലൈഫ് മിഷനുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയും മന്ത്രിമാരും സി.ബി.ഐയുടെ അന്വേഷണ പരിതിയില്‍പ്പെടുമെന്നതാണ് ഇതിന് കാരണം. അങ്ങനെയെങ്കില്‍ സി.പി.എമ്മിന്റെ ഭാഷയില്‍ പറഞ്ഞാല്‍ അന്വേഷണവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയില്‍ നിന്നും മന്ത്രിമാരില്‍ നിന്നും സിബിഐ വിവരങ്ങള്‍ തേടും. അതായത് അവരെ സി.ബി.ഐ ചോദ്യം ചെയ്യുമെന്ന് സാരം.
ലൈഫ് മിഷന്‍ കരാര്‍ സര്‍ക്കാര്‍ പദ്ധതിയുടെ ഭാഗമാണെന്നും അതിനാല്‍തന്നെ ലൈഫ് മിഷന്‍ ചുമതലക്കാര്‍ അന്വേഷണപരിധിയില്‍ വരുമെന്നുമാണ് എഫ്‌ഐആര്‍ വ്യക്തമാക്കുന്നത്. നേരിട്ട് വിദേശ ഫണ്ട് സ്വീകരിച്ചില്ല എന്ന സര്‍ക്കാരിന്റെ വാദം നിലനില്‍ക്കില്ലെന്നാണ് സിബിഐയുടെ എഫ്‌ഐആര്‍ വ്യക്തമാക്കുന്നത്. മൂന്നാമത്തെ പ്രതികളുടെ പട്ടികയിലാണ് ലൈഫ് മിഷന്റെ 'അണ്‍നോണ്‍ ഒഫീഷ്യല്‍സ്' എന്ന് ചേര്‍ത്തിരിക്കുന്നത്. അതിനാല്‍ ഇതുമായി ബന്ധപ്പെട്ട് ഭാരവാഹികളില്‍ നിന്ന് വിവരങ്ങള്‍ ശേഖരിക്കേണ്ടിവരും. എന്നാല്‍ പ്രതിപ്പട്ടികയിലേക്ക് ആരൊക്കെ വരുമെന്ന് പറയാനാകില്ല. അണ്‍നോണ്‍ ഒഫീഷ്യല്‍സ് എന്നത് ലൈഫ് മിഷന്റെ ഏറ്റവും സുപ്രധാനമായ ചുമതല വഹിക്കുന്നവരും നേരിട്ട് ഇടപാടുകള്‍ നടത്തിയിട്ടുള്ളവരുമാണ്. ലൈഫ് മിഷന്റെ ചെയര്‍മാനായ മുഖ്യമന്ത്രിയും വൈസ് ചെയര്‍മാനായ തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രിയും ഇതില്‍ ഉള്‍പ്പെടുന്നുണ്ട്. അതിനാല്‍ ഇതിന്റെ അന്വേഷണ പരിധിയിലേക്ക് മുഖ്യമന്ത്രി അടക്കമുള്ള മന്ത്രിമാര്‍ വരുമെന്നും ഇവരില്‍ നിന്നടക്കം വരും ദിവസങ്ങളില്‍ സിബിഐയ്ക്ക് വിവരങ്ങള്‍ തേടേണ്ടിവരുമെന്നുമാണ് സൂചന.
സര്‍ക്കാരാണ് കരാറിലെ രണ്ടാം കക്ഷി. മാത്രമല്ല ആദ്യം ധാരണാപത്രം ഒപ്പുവെച്ചത് ലൈഫ് മിഷനും റെഡ്ക്രസന്റും തമ്മിലാണ്. പിന്നീടാണ് പദ്ധതിയുമായി ബന്ധപ്പെട്ട കരാറിലേക്ക് കാര്യങ്ങളിലേയ്ക്ക് പോകുന്നത്. ഇതില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് നടത്തിയിട്ടുള്ള അന്വേഷണങ്ങളുടെ വിശദാംശങ്ങളടക്കം സിബിഐ ശേഖരിച്ചിട്ടുണ്ട്. 20 കോടിയുടെ പദ്ധതിയില്‍ നാലര കോടിരൂപ കമ്മീഷന്‍ ഇനത്തില്‍ ലഭിച്ചു. അതില്‍ സ്വപ്‌നയ്ക്ക് പണം ലഭിച്ചിരുന്നു. സന്ദീപിന്റെ കമ്പനിയിലേക്ക് പണം പോയിട്ടുണ്ടെന്നും യുണിടാക് കമ്പനി ഉടമ നല്‍കിയ മൊഴിയില്‍ വ്യക്തമാക്കിയിരുന്നു.
അതെ സമയം ലൈഫ് മിഷന്‍ പദ്ധതിയില്‍ സര്‍ക്കാരിന് വീഴ്ച്ച പറ്റിയെന്ന് സി.ബി.ഐയുടെ പ്രഥമികാന്വേഷണ റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. അനുവാദമില്ലാതെ വിദേശ സഹായം സ്വീകരിച്ചത് സര്‍ക്കാര്‍ പദ്ധതിക്കാണെന്നും, ലൈഫ് മിഷന്‍ കരാര്‍ സര്‍ക്കാര്‍ പദ്ധതിയുടെ ഭാഗമാണെന്നും സി.ബി.ഐയുടെ പ്രാഥമിക റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാണിക്കുന്നു. ലൈഫ് മിഷന്‍ സിഇഒ സര്‍ക്കാര്‍ പ്രതിനിധിയാണെന്നും ഇതെല്ലാം കൊണ്ട് തന്നെ സംസ്ഥാന സര്‍ക്കാരിന് ഉത്തരവാദിത്വമുണ്ടെന്നാണ് സിബിഐ നിരീക്ഷണം. സംസ്ഥാനം നേരിട്ട് വിദേശ സഹായം സ്വീകരിച്ചില്ലെന്ന വാദം നിലനില്‍ക്കില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. യൂണിടാകും കോണ്‍സുലേറ്റും തമ്മിലാണ് പണിമടപാടിലെ കരാറെങ്കിലും ഇതിലെ രണ്ടാം കക്ഷി സര്‍ക്കാരാണ്. വിദേശ സഹായം സ്വീകരിച്ചതിന്റെ പ്രയോജനവും സര്‍ക്കാരിനാണ്. വിദേശ സഹായം സ്വീകരിച്ചതില്‍ സര്‍ക്കാരിന് ബാധ്യതയില്ലെങ്കില്‍ സര്‍ക്കാര്‍ ഭൂമിയില്‍ കെട്ടിടം പണിയാന്‍ കോണ്‍സുലേറ്റിന് അനുവാദം കൊടുത്തത് എന്തിനാണെന്നും ചോദ്യമുണ്ട്. സര്‍ക്കാര്‍ പദ്ധതിയായതിനാല്‍ അതിലെ ഉദ്യേഗസ്ഥ അഴിമതിയും അന്വേഷിക്കാമെന്നാണ് ശുപാര്‍ശ.
പിടി വിഴുമെന്ന് ഉറപ്പായതോടെ വടക്കാഞ്ചേരി ലൈഫ് മിഷന്‍ പദ്ധതിയുമായി ബന്ധപ്പെട്ട നിര്‍ണായക രേഖകളെല്ലാം വിജിലന്‍സിന്റെ കസ്റ്റഡയിലാണെന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ട്. ലൈഫ് മിഷനില്‍ കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചതായി പ്രത്യേക കോടതിയില്‍ സിബിഐ റിപ്പോര്‍ട്ട് നല്‍കിയതിന് പിന്നാലെയാണ് നിര്‍ണായക രേഖകള്‍ വിജിലന്‍സ് ശേഖരിച്ചത്. ലൈഫ് പദ്ധതി ഉള്‍പ്പെടെ എല്ലാ ഫയലുകളും നിലവില്‍ വിജിലന്‍സിന്റെ കസ്റ്റഡിയിലാണ്. ലൈഫ് മിഷന്റെ ഓഫീസില്‍ നിന്നും രണ്ട് ഫയലുകള്‍ വിജിലന്‍സ് കസ്റ്റഡിയിലെടുത്തു. നിയമോപദേശം ഉള്‍പ്പെടെയുളള ഫയലാണ് സെക്രട്ടറിയേറ്റില്‍ നിന്നും കസ്റ്റഡിയിലെടുത്തത്.
https://www.facebook.com/Malayalivartha