പോയിന്റ് ഓഫ് കോണ്‍ടാക്ടിന്റെ മൊഴി മുഖ്യമന്ത്രിക്ക് പാരയാകുന്നു; മുഖ്യമന്ത്രി പറഞ്ഞതെല്ലാം നുണ; ശിവശങ്കരന്റെ മൊഴി ശരിയെങ്കില്‍ മുഖ്യമന്ത്രി എല്ലാം അറിഞ്ഞു; ലൈഫ് മിഷനില്‍ റെഡ്ക്രസന്റ് വന്നത് മുഖ്യമന്ത്രിയുടെ അറിവോടെ; സി.ബി.ഐ അന്വേഷണം തടസ്സപ്പെട്ടില്ലെങ്കിലെയുള്ളു അത്ഭുതം
ശിവശങ്കറിന്റെ മൊഴിയില്‍ മുഖ്യമന്ത്രി പരമാവധി സംരക്ഷിക്കുന്നുണ്ടെങ്കിലും ന്യായീകരണത്തിനായി നടത്തിയ വാദങ്ങള്‍ പിണറായി വിജയന് പാരയാകുകയാണ്. ഇതില്‍ ഏറ്റവും ശ്രദ്ധേയമായ് റെഡ്ക്രസന്റ് ലൈഫ് മിഷനില്‍ പങ്കാളിയായ സംഭവം തന്നെയാണ്. ദുബായ് റെഡ്ക്രസന്റിന് വടക്കാഞ്ചേരിയില്‍ ഫഌറ്റ് നിര്‍മിക്കുന്നതിനുള്ള പദ്ധതിക്ക് അനുമതി നല്‍കിയത് മുഖ്യമന്ത്രി പിണറായി വിജയനെന്ന് മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കരന്‍ എന്‍ഫോഴ്‌മെന്റിന് മൊഴിനല്‍കിയതോടെ ലൈഫ്മിഷന്‍ അഴിമതിയില്‍ മുഖ്യമന്ത്രി ഇതുവരെ പറഞ്ഞത് എല്ലാം നുണകളാണെന്ന് വ്യക്തമാകുന്നത്. തനിക്കും സര്‍ക്കാരിനും ഒന്നും അറിയില്ലെന്നായിരുന്നു ഇതുവരെ പിണറായിയുടെ വാദം. മൊഴി പുറത്തായതോടെ എല്ലാം അദ്ദേഹത്തിന്റെ അറിവോടെ എന്ന് വ്യക്തമായി.
ലൈഫ് മിഷനുമായി റെഡ്ക്രസന്റ് 2017 ജൂലൈ 11ന് കരാര്‍ ഒപ്പിടുന്നത് മുഖ്യമന്ത്രിയുടെ സാന്നിധ്യത്തിലായിരുന്നിട്ടുകൂടി യൂണിടാക്കിന് കരാര്‍ നല്‍കിയത് അറിയില്ലെന്ന് മുഖ്യമന്ത്രി ആവര്‍ത്തിച്ചു. യുഎഇ കോണ്‍സുലേറ്റിന്റെ എല്ലാ പ്രവര്‍ത്തനങ്ങളുടെയും പോയിന്റ് ഓഫ് കോണ്‍ടാക്ട് താനായിരുന്നു എന്നും പ്രോട്ടോക്കോള്‍ മറികടന്ന് ഇക്കാര്യങ്ങളെല്ലാം നോക്കാന്‍ മുഖ്യമന്ത്രി തന്നെ ചുമതലപ്പെടുത്തിയെന്നുമാണ് ശിവശങ്കരന്‍ എന്‍ഫോഴ്‌സ്‌മെന്റിന് നല്‍കിയ മൊഴി. പ്രളയാനന്തര സഹായം നല്‍കാന്‍ റെഡ്ക്രസന്റ് സന്നദ്ധമായതിനെക്കുറിച്ച് ചര്‍ച്ചചെയ്യാന്‍ യുഎഇ കോണ്‍സുലേറ്റ് ജനറല്‍ വിളിച്ചപ്പോള്‍ പോയതും താനാണ്. ആ കൂടിക്കാഴ്ചയ്ക്ക് പ്രത്യേക മിനിട്‌സ് തയാറാക്കിയില്ല. പലയിടങ്ങളിലായി വീടുവച്ച് നല്‍കാനുള്ള പദ്ധതി മാറ്റി ഫല്‍റ്റ് സമുച്ചയം എന്നത് തന്റെ ആശയമായിരുന്നു. അത് അവര്‍ അംഗീകരിച്ചു. അതിനുശേഷം മുഖ്യമന്ത്രിയെ ഇക്കാര്യങ്ങള്‍ എല്ലാം ധരിപ്പിച്ചു. തുടര്‍ന്ന് വടക്കാഞ്ചേരിയില്‍ ഫല്‍റ്റ് നിര്‍മിക്കാന്‍ മുഖ്യമന്ത്രി അനുമതി നല്‍കിയെന്നുമാണ് മൊഴിയിലുള്ളത്.
റെഡ്ക്രസന്റിന്റെ സഹായ വാഗ്ദാനം മുതല്‍ വടക്കാഞ്ചേരി പദ്ധതിയുടെ എല്ലാ വിശദാംശങ്ങളും മുഖ്യമന്ത്രിക്ക് അറിയാമായിരുന്നു എന്നു വ്യക്തമായി. ലൈഫ്മിഷന്‍ ധാരണാപത്രം സംബന്ധിച്ച ഫയലുകള്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ വിളിച്ചു വരുത്തിയതിലും ദുരൂഹത. വിവാദങ്ങള്‍ക്ക് പിന്നാലെ ആഗസ്റ്റ് 20നാണ് ലൈഫ്മിഷനും റെഡ്ക്രസന്റുമായുള്ള ധാരണാ പത്രത്തിന്റെ ഫയലുകള്‍ തദ്ദേശ സ്വയംഭരണ വകുപ്പില്‍ നിന്നും ലൈഫ്മിഷനില്‍ നിന്നും മുഖ്യമന്ത്രി വിളിച്ചു വരുത്തിയത്. ലൈഫ്മിഷന്റെ ചെയര്‍മാന്‍ മുഖ്യമന്ത്രിയാണ്.
സ്വാഭാവികമായും ഫയലുകളെല്ലാം മുഖ്യമന്ത്രിയുടെ ഓഫീസിലും ഉണ്ടാകും. പിന്നെ എന്തിനാണ് ഫയലുകള്‍ വിളിച്ചു വരുത്തുന്നതെന്ന് അന്നേ സംശയം ഉയര്‍ന്നിരുന്നു. മുഖ്യമന്ത്രി തിരികെ നല്‍കിയ ഫയലുകളാണ് വിജിലന്‍സ് പിടിച്ചെടുത്തതും കോടതിയില്‍ സമര്‍പ്പിച്ചതും. ഇനി ആ ഫയലുകളാകും കോടതിയില്‍ നിന്നും സിബിഐയ്ക്ക് നല്‍കുക. ഇതോടെ സിബിഐ അന്വേഷണത്തിനെതിരെ സര്‍ക്കാര്‍ കോടതിയില്‍ പോയതിലും സിബിഐ എത്തും മുമ്പേ വിജിലന്‍സിനെ കൊണ്ട് ഫയലുകള്‍ പിടിച്ചെടുപ്പിച്ചതിലും സംശയവും ഉയരുന്നുണ്ട്.
അതെ സമയം കോടതിയുടെ ഇടക്കാല ഉത്തരവ് ലൈഫ് മിഷനിലെ സി.ബി.ഐ അന്വേഷണത്തെ ബാധിച്ചിട്ടുണ്ട്. സി.ബിഐക്ക് യൂണിടെക്‌നെ കുറിച്ച് മാത്രമേ തല്‍ക്കാലം അന്വേഷിക്കാന്‍ സാധിക്കുകയുള്ളു. ആ കച്ചിത്തുരുമ്പില്‍ നിന്ന് ലൈഫ് മിഷനിലേക്കോ സര്‍ക്കാരിലേക്കോ കടക്കാനായില്ലെങ്കില്‍ അന്വേഷണം തന്നെ പൊളിഞ്ഞു വീഴും. അല്ലെങ്കില്‍ ഹൈക്കോടതിയുടെ ഇടക്കാല സ്‌റ്റേ ഉത്തരവിനെതിരേ സുപ്രീംകോടതിയെ സമീപിക്കണം. വിദേശസഹായനിയന്ത്രണ ചട്ടത്തിന്റെ സാധ്യതകള്‍ എത്രത്തോളം പ്രയോജനപ്പെടുത്തും എന്നതിനനുസരിച്ചിരിക്കും അന്വേഷണത്തിന്റെ മുന്നോട്ടുള്ള പോക്ക്.
ലൈഫ് മിഷനിലേക്കും സംസ്ഥാനസര്‍ക്കാര്‍ ഉദ്യോഗസ്ഥരിലേക്കും അന്വേഷണസംഘത്തിന് എത്താനുള്ള ഏക വഴിയായി യൂണിടാക് ബില്‍ഡേഴ്‌സും അതിന്റെ എം.ഡി. സന്തോഷ് ഈപ്പനും മാറിക്കഴിഞ്ഞു. സന്തോഷ് ഈപ്പനെതിരേയുള്ള അന്വേഷണം നിലനില്‍ക്കും എന്ന് കോടതി നിരീക്ഷിച്ചത് മാത്രമാണ് സി.ബി.ഐ.ക്ക് ആശ്വാസം. എഫ്.സി.ആര്‍.എ. നിയമത്തിന്റെ പരിധിയില്‍ വരുന്ന ആര്‍ക്കെങ്കിലും വിദേശത്തുനിന്നുള്ള പണം ലഭിച്ചിട്ടുണ്ട് എന്ന് യൂണിടാക് എം.ഡിയിലൂടെ തെളിയേണ്ടിയിരിക്കുന്നു.
എഫ്.സി.ആര്‍.എ. ചട്ടങ്ങളിലൂടെ അന്വേഷണം നിലനില്‍ക്കില്ലെങ്കില്‍ ഇനി തെളിയേണ്ടത് അഴിമതിയും ഗൂഢാലോചനയുമാണ്. അതിന് ലൈഫ് മിഷനില്‍നിന്നും ഒട്ടേറെ രേഖകള്‍ അടക്കം സി.ബി.ഐ.ക്ക് ഇനിയും ലഭിക്കേണ്ടതുണ്ട്. എന്നാല്‍, അഴിമതി നിരോധന നിയമപ്രകാരം സംസ്ഥാന വിജിലന്‍സ് കേസെടുത്ത് രേഖകള്‍ കൈവശപ്പെടുത്തിയതിനാല്‍ ഈ രേഖകള്‍ക്ക് കോടതിയെ സമീപിക്കേണ്ടിവരും.
https://www.facebook.com/Malayalivartha