മുഖ്യമന്ത്രി പിണറായി വിജയനുമായോ കുടുംബാംഗങ്ങളുമായോ അടുപ്പം ഉണ്ടായിരുന്നില്ല; കാന്തപുരം എപി അബൂബക്കർ മുസലിയാരും മകനും രണ്ടുതവണയിലധികം കോൺസുലേറ്റിൽ വന്നിട്ടുണ്ട്.. കൂടാതെ കെ.ടി ജലീലും കടകംപള്ളിയും എത്തി; സ്വപ്ന സുരേഷ് എൻഫോഴ്സ്മെന്റ് ഡയറക്ടേറ്റിന് നൽകിയ മൊഴിയുടെ കൂടുതൽ വിവരങ്ങൾ പുറത്ത്!
രാജ്യത്തെ ഞെട്ടിച്ച സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് സ്വപ്ന സുരേഷ് എൻഫോഴ്സ്മെന്റ് ഡയറക്ടേറ്റിന് നൽകിയ മൊഴിയുടെ കൂടുതൽ വിവരങ്ങൾ പുറത്ത് വരുകയാണ്. മുഖ്യമന്ത്രി പിണറായി വിജയനുമായോ കുടുംബാംഗങ്ങളുമായോ അടുപ്പം ഉണ്ടായിരുന്നില്ലെന്നാണ് മൊഴിയിൽ സ്വപ്ന വിശദീകരിക്കുന്നത്. ഔദ്യോഗിക ആവശ്യങ്ങൾക്കായി മാത്രമാണ് മുഖ്യമന്ത്രിയുമായി സംസാരിച്ചിട്ടുളളത്. കേരള സന്ദർശനത്തിനത്തിനായി ഷാർജാ ഭരണാധികാരി വന്നപ്പോൾ അവരുടെ ആചാര പ്രകാരം സ്വീകരിക്കുന്നതെങ്ങനെയെന്ന് ഭാര്യക്ക് പറഞ്ഞുകൊടുക്കണമെന്ന് മുഖ്യമന്ത്രി ആവശ്യപ്പെട്ടിരുന്നു. അച്ഛൻ മരിച്ചപ്പോൾ മുഖ്യമന്ത്രി വിളിച്ചിരുന്നു. എം ശിവശങ്കറിന്‍റെ ഫോണിൽ വിളിച്ചാണ് അനുശോചനം അറിയിച്ചതെന്നും സ്വപ്ന സുരേഷ് ഇഡിക്ക് മൊഴി നൽകിയിട്ടുണ്ട്.
കാന്തപുരം എപി അബൂബക്കർ മുസലിയാരും മകനും രണ്ടുതവണയിലധികം കോൺസുലേറ്റിൽ വന്നിട്ടുണ്ടെന്ന് സ്വപ്ന പറയുന്നു. കോൺസൽ ജനറലുമായി അടച്ചിട്ട മുറിയിലാണ് ഇരുവരും കൂടിക്കാഴ്ച നടത്തിയത്. മതപരമായ ഒത്തുചേരലുകൾക്ക് ധനസഹായവും യുഎഇ സർക്കാരിന്റെ പിന്തുണയും ഇവർ തേടിയെന്നാണ് വിവരം, പിന്നീട് ഇവർക്ക് എന്തെങ്കിലും സാമ്പത്തിക സഹായം കിട്ടിയോയെന്ന് അറിയില്ലെന്നും സ്വപ്ന പറയുന്നു. അതേസമയം സ്വർണക്കടത്ത് കേസ് പ്രതി സ്വപ്‌നാ സുരേഷ് യു.എ.ഇ. കോൺസുലേറ്റിൽനിന്ന് രാജിവെച്ചതല്ല അവരെ പുറത്താക്കിയതാണെന്ന് എം. ശിവശങ്കറിന്റെ മൊഴിയും പുറത്ത് വന്നിരുന്നു. യു.എ.ഇ. കോൺസൽ ജനറൽ ജമാൽ ഹുസൈൻ അൽസാബിയുടെ സംശയാസ്പദ സാമ്പത്തിക ഇടപാടുകളെക്കുറിച്ച് സ്വപ്‌ന അറിഞ്ഞതാണു കാരണം. ഇത് യു.എ.ഇ. സർക്കാർ അറിയാതിരിക്കാൻ അൽസാബി എടുത്ത മുൻകരുതലാണ് പുറത്താക്കലെന്നാണ് ശിവശങ്കർ കസ്റ്റംസിനും ഇ.ഡി.ക്കും നൽകിയ മൊഴികളിലുള്ളത്.
പ്രാഥമിക കുറ്റപത്രത്തിൽ പോലുമില്ലാതിരുന്ന കാര്യമാണ് ഇതോടെ വെളിച്ചത്തുവരുന്നത്. കോൺസൽ ജനറലിലേക്ക് അന്വേഷണം നീങ്ങേണ്ടതിന്റെ അനിവാര്യതയും ഈ മൊഴികൾ ചൂണ്ടിക്കാട്ടുന്നു. കോടതിയിൽ ഇ.ഡി. നൽകിയ കുറ്റപത്രത്തിൽ, എന്തുകൊണ്ട് സ്വപ്‌ന യു.എ.ഇ. കോൺസുലേറ്റിലെ ജോലി ഉപേക്ഷിച്ചുവെന്നു രേഖപ്പെടുത്തിയിരുന്നില്ല.
ഓഗസ്റ്റ് ഏഴിന്റെ ചോദ്യംചെയ്യലിലാണ് കോൺസുലേറ്റിലെ ജോലി ഉപേക്ഷിച്ചതിനെക്കുറിച്ച് ഇ.ഡി. ഉദ്യോഗസ്ഥർ സ്വപ്‌നയോടു ചോദിച്ചത്. രാജിവെച്ചത് 2019 സെപ്റ്റംബറിലാണെന്ന് ഉത്തരം രേഖപ്പെടുത്തിയിട്ടുണ്ട്. എന്നാൽ, അനുബന്ധ ചോദ്യമായ ‘എന്തിന് രാജിവെച്ചു’വെന്നതിന് മറുപടി നൽകിയതായി രേഖപ്പെടുത്തിയിരുന്നില്ല.
ശിവശങ്കറിനെ ജൂലായ് 14-ന് കസ്റ്റംസ് തിരുവനന്തപുരത്ത് ചോദ്യംചെയ്തിരുന്നു. ഈ മൊഴികളിലാണ് സ്വപ്‌നയുടെ ‘രാജി’യെക്കുറിച്ച് പരാമർശമുള്ളത്. ‘‘കോൺസൽ ജനറലിന് ചില സംശയാസ്പദ സാമ്പത്തിക ഇടപാടുകളുണ്ടായിരുന്നു. ഇതേക്കുറിച്ചറിയാവുന്ന കോൺസുലേറ്റിലെ ഏക വ്യക്തി സ്വപ്‌നയായിരുന്നു. കോൺസൽ ജനറലിന് സ്ഥലംമാറ്റമുണ്ടാകാൻ സാധ്യതയുണ്ടായിരുന്നു. തുടർന്ന് വരുന്ന കോൺസൽ ജനറലിലേക്ക് വിവരങ്ങൾ എത്താതിരിക്കാൻ സ്വപ്നയെ പുറത്താക്കാൻ അൽസാബി തീരുമാനിച്ചു’’ -മൊഴിയിൽ പറയുന്നു.
സ്വപ്‌നയുടെ പുറത്താകലിനുശേഷവും കോൺസൽ ജനറലിന് മാറ്റമുണ്ടായില്ല. കോൺസുലേറ്റിന്റെ ജോലികൾ ചെയ്യാൻ സ്വപ്നയെത്തന്നെ നിയോഗിച്ചു. ഇതിന് സ്വപ്‌നയ്ക്ക് ശമ്പളമായി ഒന്നും നൽകിയില്ല. കോൺസുലേറ്റിലെ ജോലി ഉപേക്ഷിച്ച ശേഷമാണ് സ്വപ്‌നയും സംഘവും സ്വർണക്കടത്ത് തുടങ്ങിയത്. കോൺസുലേറ്റിലെ ചിലരുടെ സഹായമില്ലാതെ ഈ രീതിയിൽ സ്വർണക്കടത്ത് നടത്താൻ കഴിയില്ലെന്നാണ് അന്വേഷണ ഏജൻസികൾ സംശയിക്കുന്നത്.
ഇ.ഡി.ക്ക് ശിവശങ്കർ ഓഗസ്റ്റ് 12-നു നൽകിയ മൊഴിയിലും ഇക്കാര്യത്തെക്കുറിച്ചു സൂചനയുണ്ട്. ‘‘കോൺസുലേറ്റിലെ ജോലിയിൽ സ്വപ്‌ന പല പ്രശ്നങ്ങളും നേരിട്ടിരുന്നതായി എനിക്കറിയാം. രാജിവെക്കാൻ അവരോട് കോൺസുലേറ്റിൽനിന്ന് ആവശ്യപ്പെട്ടതാണ്. ഇതിൽ സ്വപ്‌ന തകർന്നുപോയിരുന്നു.’’
https://www.facebook.com/Malayalivartha