രാമമൂര്‍ത്തിയെ പുറത്താക്കാനുള്ള നീക്കം തടഞ്ഞത് അമിത് ഷാ; അറ്റാഷെ രാമമൂര്‍ത്തിക്കെതിരെ നല്‍കിയ പരാതി സംഭവിച്ചത്; ബാഗേജ് തിരിച്ചയക്കാന്‍ നിര്‍ദേശിച്ച് കോണ്‍സുലേറ്റില്‍നിന്നും അറ്റാഷെ രാമമൂര്‍ത്തിക്ക് കത്തുനല്‍കി
കസ്റ്റംസ് അസിസ്റ്റന്റ് കമ്മീഷണര്‍ രാമമൂര്‍ത്തിയെ രക്ഷിച്ചത് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. സ്വപ്‌നയും സംഘവും ചേര്‍ന്ന് കടത്തിയ സ്വര്‍ണ്ണം പിടികൂടിയപ്പോഴാണ് യു എ ഇ കോണ്‍സുലേറ്റിലെ അറ്റാഷെ കേന്ദ്രവിദേശ കാര്യ മന്ത്രി ഡോ. ജയശങ്കറിനെ നേരിട്ട് പരാതി അറിയിച്ചത്. രാമമൂര്‍ത്തിക്കെതിരെ നടപടി വേണമെന്നായിരുന്നു ആവശ്യം. അദ്ദേഹം പരാതി ഇന്റലിജന്‍സ് ബ്യൂറോക്ക് കൈമാറി. ഇന്റലിജന്‍സ് ബ്യൂറോ നടത്തിയ പരിശോധനയില്‍ രാമമൂര്‍ത്തിയുടെ ഭാഗം ശരിയാണെന്ന് മനസിലാക്കി. അവര്‍ കേന്ദ്രആഭ്യന്തര മന്ത്രിയെ വിവരം അറിയിച്ചു. തുടര്‍ന്നാണ് രാമമൂര്‍ത്തിയെ സംരക്ഷിക്കാനും തീരുമാനിച്ചത്. എന്നാല്‍ അറ്റാഷെയെ തൊടേണ്ടതില്ലെന്ന് തീരുമാനിച്ചു. അത് രാജ്യങ്ങള്‍ തമ്മിലുള്ള സുഹ്യദ് ബന്ധത്തെ ബാധിക്കുമെന്ന് കേന്ദ്ര സര്‍ക്കാര്‍ കരുതി.
സ്വര്‍ണക്കടത്ത് പിടികൂടിയ കസ്റ്റംസ് ഉദ്യോഗസ്ഥനെ പുറത്താക്കാന്‍ യു.എ.ഇ. കോണ്‍സുലേറ്റിലെ അഡ്മിന്‍ അറ്റാഷെ നീക്കം നടത്തിയെന്ന വിവരം ഇപ്പോഴാണ് പുറത്തുവന്നത്. തിരുവനന്തപുരം വിമാനത്താവളത്തില്‍ നയതന്ത്ര ബാഗേജ് തുറക്കാന്‍ നേതൃത്വം നല്‍കിയ കസ്റ്റംസ് അസിസ്റ്റന്റ് കമ്മിഷണര്‍ രാമമൂര്‍ത്തിയെ ജോലിയില്‍നിന്ന് പുറത്താക്കാനുമാണ് ഉന്നതകേന്ദ്രങ്ങളെ സ്വാധീനിക്കാന്‍ ശ്രമം നടന്നത്. സ്വര്‍ണക്കടത്ത് ബാഗേജ് തുറക്കുംമുമ്പേ യു.എ.ഇ.യിലേക്ക് തിരികെ എത്തിക്കാന്‍ എം ശിവശങ്കറെയും ചുമതലപ്പെടുത്തി. കേന്ദ്ര ഇക്കണോമിക് ഇന്റലിജന്‍സ് ബ്യൂറോയ്ക്ക് കസ്റ്റംസ് നല്‍കിയ റിപ്പോര്‍ട്ടിലാണ് ഇതുള്ളത്.
യു.എ.ഇ. കോണ്‍സല്‍ ജനറല്‍ ജമാല്‍ ഹുസൈന്‍ അല്‍ സാബി ഏപ്രില്‍ 21ന് ദുബായിലേക്ക് മടങ്ങിയിരുന്നു. ഇതിന് കേന്ദ്ര സര്‍ക്കാരിന്റെ അംഗീകാരം ലഭിച്ചിരുന്നു എന്നാണ് മനസ്സിലാക്കുന്നത്. ഇതിനുശേഷം കോണ്‍സുലേറ്റിന്റെ ചുമതല അഡ്മിന്‍ അറ്റാഷെയായ റാഷിദ് ഖാമിസ് അലി മുസൈക്രി അല്‍ അഷ്മിയക്കായിരുന്നു. ഇയാള്‍ പെട്ടെന്ന് പണമുണ്ടാക്കാനുള്ള മാര്‍ഗങ്ങള്‍ സ്വപ്‌നാ സുരേഷിനോട് ആരാഞ്ഞിരുന്നു എന്നാണ് കസ്റ്റംസ് കണ്ടെത്തിയിരിക്കുന്നത്. നയതന്ത്രബാഗേജിന്റെ മറവില്‍ സ്വര്‍ണം കടത്താനുള്ള തന്ത്രം റാഷിദിനോട് സ്വപ്‌ന പങ്കുവെച്ചത് അപ്പോഴാണ്. ഒരുതവണ കടത്തുന്നതിന് തനിക്ക് 1500 യു.എസ്. ഡോളര്‍ (1.10 ലക്ഷം രൂപ) കമ്മിഷന്‍ വേണമെന്ന് റാഷിദ് ആവശ്യപ്പെട്ടു. സ്വപ്‌നയും സരിത്തും ഇത് അംഗീകരിച്ചു. അതുവരെ വ്യാജ ഒപ്പ് ഇട്ടാണ് കോണ്‍സുലേറ്റിന്റെ അംഗീകാരപത്രം സരിത്ത് കസ്റ്റംസില്‍ നല്‍കിയിരുന്നത്. കമ്മിഷന്‍ ഉറപ്പിച്ചശേഷം ഈ കത്തില്‍ അറ്റാഷെ തന്നെ ഒപ്പുവെച്ചുനല്‍കാന്‍ തുടങ്ങി. സ്വപ്‌നാ സുരേഷ് നേരിട്ടും െ്രെഡവര്‍ മുഖേനയുമാണ് ഓരോ തവണയും അറ്റാഷെയ്ക്കുള്ള കമ്മിഷന്‍ എത്തിച്ചിരുന്നത്.
ജൂണ്‍ 30ന് എത്തിയ നയതന്ത്രബാഗേജ് കസ്റ്റംസിന് തടഞ്ഞുവെച്ചു. ജൂലായ് രണ്ടിന് കസ്റ്റംസ് അസിസ്റ്റന്റ് കമ്മിഷണര്‍ രാമമൂര്‍ത്തി, ഈ ബാഗേജ് തുറന്ന് പരിശോധിക്കണമെന്നും ഇതിന് അറ്റാഷെ റാഷിദിന്റെ സാന്നിധ്യം ആവശ്യമാണെന്നും ചൂണ്ടിക്കാട്ടി കത്തുനല്‍കി. ഇതില്‍ ക്ഷുഭിതനായ റാഷിദ് സ്വപ്‌നാ സുരേഷിനെ വിളിച്ചുവരുത്തി. യു.എ.ഇ. അംബാസഡറുടെ അനുമതിയില്ലാതെ നയതന്ത്ര ബാഗേജ് തുറക്കാന്‍ കസ്റ്റംസിന് അധികാരമില്ലെന്ന് ചൂണ്ടിക്കാട്ടി. ഇക്കാര്യം അധികൃതരെ അറിയിക്കാന്‍ ആവശ്യപ്പെട്ടു. റാഷിദ് നേരിട്ട് യു.എ.ഇ. എംബസിയിലേക്ക് വിളിക്കുകയും ബാഗേജ് പരിശോധിക്കാന്‍ അനുവദിക്കരുതെന്ന് ആവശ്യപ്പെടുകയും ചെയ്തു.
അസിസ്റ്റന്റ് കമ്മിഷണര്‍ രാമമൂര്‍ത്തിയെ കസ്റ്റംസില്‍നിന്ന് പുറത്താക്കാന്‍ ഉന്നതങ്ങളില്‍ സ്വാധീനം ചെലുത്താന്‍ അറ്റാഷെ സ്വപ്‌നയോട് ആവശ്യപ്പെട്ടു. സരിത്ത് രാമമൂര്‍ത്തിയെ വിളിക്കുകയും നയതന്ത്രബാഗേജ് തടഞ്ഞുവെച്ചാല്‍ പ്രത്യാഘാതം ഗുരുതരമായിരിക്കുമെന്ന് അറിയിക്കുകയും ചെയ്തു. ശിവശങ്കറും അദ്ദേഹത്തെ വിളിച്ചു. ബാഗേജ് തിരിച്ചയക്കാന്‍ നിര്‍ദേശിച്ച് കോണ്‍സുലേറ്റില്‍നിന്നും അറ്റാഷെ രാമമൂര്‍ത്തിക്ക് കത്തുനല്‍കി. ജൂലായ് അഞ്ചിന് നയതന്ത്രബാഗേജ് തിരികെ ദുബായിലേക്ക് എത്തുമെന്ന് അംബാസഡര്‍ ഉറപ്പുനല്‍കിയതായി അറ്റാഷെ റാഷിദ് സ്വപ്‌നയോട് വെളിപ്പെടുത്തി. 'ഉന്നതസ്വാധീനമുള്ള മലയാളിയെ' ഇതിനായി അംബാസഡര്‍ ചുമതലപ്പെടുത്തിയതായി റാഷിദ് പറഞ്ഞെന്ന് സ്വപ്‌ന അന്വേഷണ ഏജന്‍സികള്‍ക്ക് മൊഴി നല്‍കിയിട്ടുണ്ട്. അത് ശിവശങ്കറാണെന്നാണ് ഏജന്‍സികള്‍ കരുതുന്നത്.
ഇദ്ദേഹം എല്ലാരീതിയിലും ഇടപെടാന്‍ സാധിക്കുന്നയാളാണിതെന്നും കസ്റ്റംസിന്റെ റിപ്പോര്‍ട്ടിലുണ്ട്. കോണ്‍സല്‍ ജനറല്‍ ജമാല്‍ ഹുസൈന്‍ അല്‍ സാബിയും ബാഗേജ് തുറക്കാതെ തിരികെ അയക്കാന്‍ വേണ്ടത് ചെയ്തിട്ടുണ്ടെന്ന് സ്വപ്‌നയെ വിളിച്ചറിയിച്ചിരുന്നു.
രാമമൂര്‍ത്തി സത്യസന്ധനായ ഉദ്യോഗസ്ഥനാണ്. അദ്ദേഹത്തിന്റെ നീക്കങ്ങള്‍ക്ക് തടസ്സമുണ്ടാകാതിരിക്കാനാണ് കേന്ദ്ര സര്‍ക്കാര്‍ ശ്രമിക്കുന്നത്.
https://www.facebook.com/Malayalivartha