തന്റെ കുഞ്ഞിന് മാത്രമല്ല ഊരും പേരും അറിയാത്ത അനേകം കുഞ്ഞുങ്ങള്‍ക്ക് മുലപ്പാലൂട്ടി വിശപ്പകറ്റി, മഹാമാരിക്കാലത്ത് നാല്‍പ്പത്തിരണ്ടുകാരി ദാനം ചെയ്തത് നാല്‍പതു ലിറ്ററോളം മുലപ്പാല്‍; സോഷ്യൽമീഡിയയിൽ താരമായി നിധി പര്‍മര്‍ ഹിരനന്ദനി
സോഷ്യൽമീഡിയയിൽ താരമായി മാറുകയാണ് നാല്‍പ്പത്തിരണ്ടുകാരിയായ നിധി പര്‍മര്‍ ഹിരനന്ദനി. ജന്മം നല്‍കാത്ത കുഞ്ഞുങ്ങള്‍ക്ക് ഒരു അമ്മയുടെ സ്ഥാനമാണ് ഈ മുംബൈ യുവതിക്ക്. തന്റെ കുഞ്ഞിന് മാത്രമല്ല ഊരും പേരും അറിയാത്ത അനേകം കുഞ്ഞുങ്ങള്‍ക്ക് കൂടി മുലപ്പാലൂട്ടി വിശപ്പകറ്റി മാതൃകയാകുകയാണ് നിധി. ഇതിനകം നിധി ദാനം ചെയ്തിരിക്കുന്നത് നാല്‍പതു ലിറ്ററില്‍പ്പരം മുലപ്പാലാണ്. എന്നാൽ അത്തരമൊരു തീരുമാനമെടുത്തതിനു പിന്നിലും ഹൃദയം തൊടുന്ന കഥയുണ്ട്. സിനിമാ പ്രവര്‍ത്തകയും നാല്‍പ്പത്തിരണ്ടുകാരിയുമായ നിധി കുഞ്ഞിനെ മുലയൂട്ടുന്നതിനൊപ്പം തന്നെ മുലപ്പാല്‍ ശേഖരിച്ച് സൂക്ഷിക്കുകയും ചെയ്തിരുന്നു. ഒന്നരമാസം പ്രായമുള്ള കുഞ്ഞിന് ആവശ്യമുള്ളതും കഴിഞ്ഞ് ഫ്രീസര്‍ നിറഞ്ഞ് തുടങ്ങിയപ്പോഴാണ് ബാക്കിയുള്ള പാല്‍ എന്ത് ചെയ്യുമെന്ന് ചിന്തിച്ചത്.
മൂന്നുമാസം വരെ മാത്രമേ ഫ്രീസറില്‍ കേടുകൂടാത പാല്‍ ഇരിക്കുകയുള്ളൂ എന്നും പലയിടത്തും കണ്ടിരുന്നു. 150 മില്ലിയോളം പാല്‍ ശേഖരിച്ച മൂന്ന് പാക്കറ്റുകളും അപ്പോള്‍ വീട്ടിലുണ്ടായിരുന്നു. വൈകാതെ സുഹൃത്തുക്കളോടും ബന്ധുക്കളോടുമൊക്കെ ഇതേക്കുറിച്ച് അന്വേഷിച്ചു. എന്നാല്‍ അവ ഫേസ്പാക് തയ്യാറാക്കാന്‍ ഉപയോഗിക്കാം എന്നും കുഞ്ഞിനെ കുളിപ്പിക്കാന്‍ എടുത്തോളൂ എന്നും വലിച്ചെറിയുക മാത്രമേ വഴിയുള്ളു എന്നുമൊക്കെയാണ് മറുപടികള്‍ വന്നത്. എന്നാല്‍ ഇവയേക്കാളെല്ലാം കുഞ്ഞുങ്ങളുടെ വിശപ്പാറ്റുക എന്ന ലക്ഷ്യത്തിനു വേണ്ടി എങ്ങനെ ഉപയോഗിക്കാം എന്ന് നിധി ആലോചിക്കുകയായിരുന്നു. തുടര്‍ന്ന് ഓണ്‍ലൈനില്‍ മുലപ്പാല്‍ ദാനത്തെക്കുറിച്ചുള്ള തിരച്ചിലുകള്‍ ചെന്നെത്തിച്ചത് അമേരിക്കയിലെ മുലപ്പാല്‍ സെന്ററുകളിലാണ്.
അങ്ങനെ തന്റെ വീടിന്റെ പരിസരത്ത് എവിടെയെങ്കിലും അത്തരം കേന്ദ്രങ്ങളുണ്ടോ എന്ന് നിധി പരിശോധിച്ചു. ആ സമയത്താണ് നിധിയെ ചികിത്സിച്ച ഗൈനക്കോളജിസ്റ്റിന്റെ നിര്‍ദേശപ്രകാരം മുംബൈയിലെ സൂര്യാ ഹോസ്പിറ്റലിലെ മുലപ്പാല്‍ ബാങ്കിലേക്ക് വിതരണം ചെയ്യാന്‍ തീരുമാനിക്കുന്നത്. മുലപ്പാല്‍ ദാനം ചെയ്യാന്‍ തീരുമാനിക്കുന്നതിന് തൊട്ടുമുമ്പാണ് ലോക്ഡൗണ്‍ പ്രഖ്യാപിക്കുന്നത്. എന്നാല്‍ ആശുപത്രി അധികൃതര്‍ നിധിയുടെ വീട്ടിലെത്തി മുലപ്പാല്‍ ശേഖരിക്കാമെന്ന് അറിയിച്ചു. അങ്ങനെ ഈ മെയ് മാസം മുതല്‍ ഇന്നുവരെ 41 ലിറ്ററോളം മുലപ്പാല്‍ നിധി ദാനം ചെയ്തു. സൂര്യാ ഹോസ്പിറ്റലിലെ എന്‍ഐസിയു വില്‍ കഴിയുന്ന കുഞ്ഞുങ്ങള്‍ക്കാണ് പാല്‍ നല്‍കുന്നത്.
പൂര്‍ണ വളര്‍ച്ചയെത്താതെ പ്രസവിച്ചവരെയും തൂക്കം കുറഞ്ഞ കുട്ടികളെയുമൊക്കെ ഇന്‍ക്യുബേറ്ററിലിട്ട് പരിപാലിക്കുന്ന ഇടമാണിത്. ആവശ്യത്തിന് പാല്‍ ലഭിക്കാത്ത അമ്മമാരുടെയും മരുന്നുകളും മറ്റും കഴിക്കുന്നതിനാല്‍ മുലയൂട്ടാന്‍ കഴിയാതിരിക്കുന്ന അമ്മമാരുടെ കുഞ്ഞുങ്ങള്‍ക്കുമൊക്കെയാണ് നിധിയുടെ മുലപ്പാല്‍ ഉപകാരമാകുന്നത്. തന്റെ മുലപ്പാല്‍ വിനിയോഗിക്കുന്നത് എങ്ങനെയെന്ന് അറിയാന്‍ ഒരിക്കല്‍ നിധി ആശുപത്രിയിലെത്തുകയും ചെയ്തു. അപ്പോഴാണ് അറുപതോളം കുഞ്ഞുങ്ങളെ അവിടെ കാണുന്നത്. തുടര്‍ന്നുള്ള ഒരു വര്‍ഷത്തോളം മുലപ്പാല്‍ ദാനം ചെയ്യാന്‍ ആ കാഴ്ച്ച തന്നെ പ്രേരിപ്പിച്ചുവെന്നും നിധി പറയുന്നു. മുലപ്പാലൂട്ടുന്നതിനെക്കുറിച്ച് പരസ്യമായി സംസാരിക്കാനുള്ള ജനങ്ങളുടെ വിമുഖതയെക്കുറിച്ചും നിധി പറയുന്നു. മുലപ്പാല്‍ ദാനം ചെയ്യുന്നതിനെക്കുറിച്ച് മാധ്യമങ്ങളോടും മറ്റും പറഞ്ഞപ്പോള്‍ ഇതെങ്ങനെ പരസ്യമായി പറയും എന്നു ചോദിച്ചവരുണ്ടെന്നും നിധി പറയുന്നു.
https://www.facebook.com/Malayalivartha