അച്ഛന്റെ കടയിലേയ്ക്കായി വീട്ടീന്നിറങ്ങിയപ്പോൾ കരുതിയില്ല അത് അവരുടെ അവസാന യാത്രയാണെന്ന്... സമീപവാസിയായ കെസിയയെ കൂടെ കൂട്ടിയപ്പോൾ മരണത്തിൽ അവർ മൂവരും ഒരുമിച്ച്... സന്തോഷത്തോടെ പടിയിറങ്ങിയ അവരെ കാലന്റെ രൂപത്തിലെത്തിയ പിക്കപ്പ് വാൻ ഇടിച്ച് തെറിപ്പിച്ചു; ഇന്ന് ആ വീട്ടിലേക്ക് വെള്ളപുതപ്പിച്ച മൃതശരീരങ്ങളായി അവരെ കൊണ്ടുവരുമ്പോൾ നാടിന് തീരാ കണ്ണീരാകുന്നു...
ദേശീയപാതയോരത്തുകൂടി നടന്നുപോവുകയായിരുന്ന ഒരു കുടുംബത്തിലെ രണ്ട് കുട്ടികൾ അടക്കം മൂന്ന് സ്കൂൾ വിദ്യാർത്ഥിനികൾ അമിതവേഗതയിൽ വന്ന പിക്കപ്പ് വാൻ ഇടിച്ച് ദാരുണമായി മരിച്ചു.
തെന്മല പഞ്ചായത്തിലെ ഉറുകുന്ന് നേതാജി ഒലിക്കര പുത്തൻ വീട്ടിൽ അലക്സ് (സന്തോഷ് ) - സിന്ധു ദമ്പതികളുടെ മക്കളായ ഇടമൺ വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിലെ ഒൻപതാം ക്ലാസ് വിദ്യാർത്ഥിനി ശാലിനി (14), ഒറ്റക്കൽ ഗവ. വെൽഫെയർ യു.പി സ്കൂളിലെ ആറാം ക്ലാസ് വിദ്യാർത്ഥിനി ശ്രുതി (11), സമീപവാസിയും നേതാജി ടിസൺ ഭവനിൽ കുഞ്ഞുമോൻ- സുജ (ഗൾഫ്) ദമ്പതികളുടെ മകളുമായ ഒറ്റക്കൽ ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ് - ടു വിദ്യാർത്ഥിനി കെസിയ (16) എന്നിവരാണ് മരിച്ചത്. ഇന്നലെ വൈകിട്ട് 3.45 ഓടെ ഉറുകുന്ന് ജംഗ്ഷനു സമീപത്തായിരുന്നു അപകടം. മരണമടഞ്ഞ സഹോദരിമാരുടെ പിതാവും തെന്മല പഞ്ചായത്തിലെ ആറാം വാർഡ് ബി.ജെ.പി സ്ഥാനാർത്ഥിയുമായ അലക്സ് നടത്തുന്ന കടയിലേക്കു പോവുകയായിരുന്നു മൂവരും. കേരളത്തിൽ ചരക്കിറക്കിയ ശേഷം തമിഴ്നാട്ടിലേക്കു പാഞ്ഞുപോയ പിക്കപ്പ് വാൻ നിയന്ത്രണം തെറ്റി കുട്ടികളെ ഇടിച്ചുതെറിപ്പിക്കുകയായിരുന്നു.
ഓടിക്കൂടിയ നാട്ടുകാർ രക്തത്തിൽ കുളിച്ചുകിടന്ന മൂന്നുപേരെയും പുനലൂർ ഗവ. താലൂക്ക് ആശുപത്രിയിൽ എത്തിക്കുന്നതിനിടെ ശ്രുതിയും കെസിയയും മരിച്ചു. തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും ശാലിനിയും മരിച്ചിരുന്നു. റോഡിന്റെ ഇടതുവശത്തേക്ക് മറിഞ്ഞ നിലയിലാണ് പിക്കപ്പ് വാൻ. ഡ്രൈവർ തമിഴ്നാട് സ്വദേശി വെങ്കിടേശിനെ തെന്മല പൊലീസ് കസ്റ്റഡിയിലെടുത്തു.
ശ്രുതിയുടെയും കെസിയയുടെയും മൃതദേഹങ്ങൾ പുനലൂർ ഗവ. ആശുപത്രി മോർച്ചറിയിലും ശാലിനിയുടെ മൃതദേഹം തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിലുമാണ്. കൊവിഡ് പരിശോധനയ്ക്കും പോസ്റ്റ്മോർട്ടത്തിനും ശേഷം മൃതദേഹങ്ങൾ ഇന്ന് ബന്ധുക്കൾക്ക് വിട്ടുനൽകും.
https://www.facebook.com/Malayalivartha