സ്വന്തം നാട്ടില്‍ കൈപ്പത്തിക്ക് വോട്ട് ചെയ്യാന്‍ സാധിക്കാത്ത കെ.പി.സി.സി പ്രസിഡന്റ്; മുല്ലപ്പള്ളിയെ തേച്ച് ഒട്ടിച്ച് കെ.മുരളീധരന്‍; കല്ലാമലയില്‍ ആര്‍.എം.പിയുമായി ധാരണയില്‍ എത്തി; ഇനി ഉത്തരവാദിത്തം മുരളീധരന്
വടകരയിലെ കല്ലാമലയില്‍ കോണ്‍ഗ്രസും ആര്‍.എം.പിയും തമ്മിലുണ്ടായിരുന്ന പ്രശ്‌നങ്ങള്‍ അവസാനിക്കുകയാണ്. കെ. മുരളീധരന്‍ എം.പിയുടെ ശക്തമായ നിലപാടിനെ തുടര്‍ന്ന് കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ തന്റെ നിലപാടില്‍ നിന്നും പിന്നോട്ട് പോകുകയായിരുന്നു. ഇതോടെ സ്വന്തം നാട്ടില്‍ കൈപ്പത്തി ചിഹ്നത്തില്‍ വോട്ട് ചെയ്യാന്‍ സാധിക്കാത്ത കോണ്‍ഗ്രസ് അധ്യക്ഷനായി മാറിയിരിക്കുകയാണ് മുല്ലപ്പള്ളി. തന്റെ നാട്ടില്‍ പോലും കൈപ്പത്തിക്ക് വെട്ടുചെയ്യാനാവില്ലെന്ന സങ്കടമായിരിക്കാം ഒരു പക്ഷെ എല്ലാ ധാരണയ്ക്കുമപ്പുറം കൈപ്പത്തി സ്നേഹം മുല്ലപ്പള്ളി രാമചന്ദ്രന് ഇവിടെ വല്ലാതെ വന്നത്. തുടര്‍ന്ന് സ്വന്തം നിലയ്ക്ക് തന്നെ സ്ഥാനാര്‍ഥിയെ വെക്കുകയും ചെയ്തു.
രണ്ടു തവണ വടകരയില്‍ നിന്നും എം.പിയായ തന്നോട് ആലോചിക്കുക കൂടെ ചെയ്യാതെയായിരുന്നു ഇവിടെയുള്ള സ്ഥാനാര്‍ഥി നിര്‍ണയമെന്നാണ് മുല്ലപ്പള്ളി ആരോപിച്ചത്. എന്നാല്‍ വടകര എം.പി കെ.മുരളീധരന്‍ മുല്ലപ്പള്ളിയുടെ സ്വന്തം നിലയ്ക്കുള്ള സ്ഥാനാര്‍ഥി നിര്‍ണയത്തിനെതിരേ പരസ്യമായി രംഗത്ത് വരികയും മുന്നണി ധാരണയ്ക്കൊപ്പം വിമതതനേയും നല്‍കുന്ന പരിപാടി ശരിയാവില്ലെന്ന നിലപാട് എടുക്കുകയും ചെയ്തു. പ്രശ്‌നം പരിഹരിക്കും വരെ മേഖലയില്‍ പ്രചാരണത്തിനിറങ്ങില്ലെന്നും മുരളീധരന്‍ പറഞ്ഞു. ജനകീയ മുന്നണിയുടെ തിരഞ്ഞെടുപ്പ് കണ്‍വന്‍ഷനില്‍ നിന്ന് ഒരു വിഭാഗം കോണ്‍ഗ്രസ് നേതാക്കള്‍ വിട്ടുനില്‍ക്കുകയും ചെയ്തിരുന്നു. ഇതോടെ കല്ലാമല ഈ തദ്ദേശ സ്വയം ഭരണ തിരഞ്ഞെടുപ്പില്‍ യു.ഡി.എഫിന് വലിയ കല്ലുകടിയാവുകയായിരുന്നു. ഇതിനാണ് ഇപ്പോള്‍ പരിഹാരമായിരിക്കുന്നത്. കല്ലാമല ഡിവിഷനില്‍ ആര്‍എംപി സ്ഥാനാര്‍ഥിയുടെ വിജയത്തിനായി യുഡിഎഫ് പ്രവര്‍ത്തിക്കും.
കല്ലാമലയിലെ അഭിപ്രായ അനൈക്യം നിര്‍ണായകമായ ഒഞ്ചിയം മേഖലയിലടക്കം ജനകീയമുന്നണിയുണ്ടാക്കി തിരഞ്ഞെടുപ്പിന് ഇറങ്ങിയ യു.ഡി.എഫിന് തിരിച്ചടിയുണ്ടാക്കുമോ എന്ന ആശങ്കയും ഉയര്‍ന്നിരുന്നു. ഇടതുപക്ഷത്തിന്റെ ഉറച്ചകോട്ടയായിരുന്ന ഒഞ്ചിയം മേഖലയ്ക്ക് ആര്‍.എം.പിയുടെ വരവോടെയാണ് ഇളക്കം തട്ടിതുടങ്ങിയത്. ഇവിടെ യു.ഡി.എഫിനെ കൂട്ടി വിജയം ഉറപ്പിക്കുക ലക്ഷ്യത്തോടെയായിരുന്നു ജനകീയ മുന്നണി വന്നത്. കല്ലാമലയില്‍ സി.സുഗതനെ മുന്നണിയുടെ സ്ഥാനാര്‍ഥിയാക്കുകയും ചെയ്തു. ഇതിനിടെയാണ് മുല്ലപ്പള്ളി സ്വന്തം സ്ഥാനാര്‍ഥിയെ നിര്‍ത്തി വിവാദത്തിന് തുടക്കമിട്ടത്. ആഴ്ചകള്‍ നീണ്ട വിവാദങ്ങള്‍ക്കും പ്രശ്നങ്ങള്‍ക്കും ഒടുവില്‍ സ്വന്തം സ്ഥാനാര്‍ഥിയെ പിന്‍വലിച്ച് മുല്ലപ്പള്ളി പിന്‍വാങ്ങിയെങ്കിലും ഇനി ജനകീയ മുന്നണി സ്ഥാനാര്‍ഥിയെ വിജയിപ്പിക്കേണ്ടത് കെ.മുരളീധരന്റെ കൂടെ ആവശ്യമായിരിക്കുകയാണ്. അല്ലാത്ത പക്ഷം പഴി മുഴവന്‍ സ്ഥാനാര്‍ഥിയുടെ പേരില്‍ കേള്‍ക്കേണ്ടിയും വരുന്നത് കെ.മുരളീധരനായിരിക്കും.
കോണ്‍ഗ്രസിന് മുന്‍തൂക്കമുള്ള സ്ഥലത്ത് ആര്‍.എം.പി സ്ഥാനാര്‍ഥിയായതിനാലാണ് തോറ്റതെന്ന നിലപാട് മുല്ലപ്പള്ളിയടക്കമുള്ളവര്‍ മുന്നോട്ട് വെച്ചാല്‍ അതിന്റെ ഉത്തരവാദിത്തം മുഴവുന്‍ മുരളീധരനായിരിക്കും. ഒപ്പം പ്രചരണത്തില്‍ നിന്ന് വിട്ട് നിന്നും പരസ്യ പ്രതികരണം നടത്തിയും കെ.മുരളീധരന്‍ തിരഞ്ഞെടുപ്പ് കാലത്തെടുത്ത നിലപാടുകള്‍ വിജയസാധ്യതയ്ക്ക് മങ്ങലേറ്റുവെന്ന ആരോപണവും ഒരു പക്ഷെ കേള്‍ക്കേണ്ടിവരികയും ചെയ്യും. ഒഞ്ചിയം, അഴിയൂര്‍, ഏറാമല, ചോറോട് ഗ്രാമപ്പഞ്ചായത്ത്, ഈ പഞ്ചായത്തുകള്‍ ഉള്‍പ്പെടുന്ന വടകര ബ്ലോക്ക് പഞ്ചായത്ത് എന്നിവിടങ്ങളിലാണ് ജനകീയ മുന്നണി എന്ന പേരില്‍ യു.ഡി.എഫും ആര്‍.എം.പി.ഐ.യും മത്സരിക്കുന്നത്. ധാരണപ്രകാരം നാല് പഞ്ചായത്തുകളില്‍ ആര്‍.എം.പി.ഐ. 24 വാര്‍ഡുകളിലാണ് മത്സരിക്കുന്നത്. 25 വാര്‍ഡുകളില്‍ കോണ്‍ഗ്രസും 23 ഇടത്ത് മുസ്ലിം ലീഗും മത്സരിക്കും. മൂന്നിടത്ത് സ്വതന്ത്രന്‍മാരുമാണ്.
ഒഞ്ചിയം പഞ്ചായത്തിലാണ് ആര്‍.എം.പി.ഐ. കൂടുതല്‍ സീറ്റുകളില്‍ മത്സരിക്കുന്നത്. ആകെയുള്ള 17 വാര്‍ഡുകളില്‍ ഒമ്പതിടത്താണ് ഇവിടെ മത്സരം. എല്ലായിടത്തും യു.ഡി.എഫും ആര്‍.എം.പി.ഐ.യും പരസ്പരം മത്സരിക്കാത്ത വിധമായിരുന്നു ധാരണ. ഇതിന് വിരുദ്ധമായിരുന്നു കല്ലാമലയിലെ സ്ഥനാര്‍ഥിത്വം.
https://www.facebook.com/Malayalivartha