'മോനേ, നിനക്കൊരു കൂട്ടുകാരിയുണ്ടാവും. ഇപ്പോഴല്ല, ഏറെ നാൾ കഴിഞ്ഞ്. അന്നവൾ സഹിക്കരുത്, സ്‌നേഹിക്കണം, കൂടെ നിർത്തണം. അവളോടൊപ്പം വേണം നീ, സുഹൃത്തായും പങ്കാളിയായും...' വൈറലായി കുറിപ്പ്
സിനിമകളില്‍ സ്ഥിരം അടുക്കള രംഗങ്ങളില്‍ കാണുന്ന പല രംഗങ്ങളും ഏറെ സുന്ദരമാണ്. രാവിലെ കുളിച്ചൊരുങ്ങി അടുക്കളയിൽ പാകം ചെയ്യുന്ന ഭാര്യയെ പിന്നാലെ വന്ന് കെട്ടിപ്പിടിക്കുന്നു ഭര്ത്താവ്. എന്നാല്‍ പുകയും വിയര്‍പ്പും എച്ചിലും ഉത്തരവാദിത്വങ്ങളും നിറഞ്ഞ ഒരിടമായി എത്ര സിനിമകള്‍ അടുക്കളകളെ കാണിച്ചിട്ടുണ്ട്? അങ്ങനെ ചിത്രീകരിക്കുന്ന സിനിമയാണ് ‘ദി ഗ്രേറ്റ് ഇന്ത്യന്‍ കിച്ചണ്‍’.ചിത്രത്തെ കുറിച്ച് അഭിപ്രായങ്ങളുമായി നിരവധിപേരാണ് രംഗത്ത് എത്തിയത്. ഇപ്പോഴിതാ അത്തരത്തിൽ ഒരു കുറിപ്പുമായി രംഗത്ത് എത്തിയിരിക്കുകയാണ് ഡോക്ടർ ഷിംന അസീസ്.
ഫേസ്ബുക്ക് കുറിപ്പ് ഇങ്ങനെ;
അവസാനഭാഗമെത്തിയപ്പോഴാണ് സോനു കയറി വന്നത്. മാസമുറസമയത്ത് നിലത്തൊരു പായയിൽ കിടക്കുന്ന പേരില്ലാത്ത ആ കഥാപാത്രം വാതിലടച്ചിരിക്കുന്നു, വീർപ്പുമുട്ടുന്നു, ഒരു ഫേസ്‌ബുക്ക് ഷെയറിന്റെ പേരിൽ കുടുംബവിചാരണക്ക് വിധേയയാകുന്നു.
"ഇവരെന്താ ഇങ്ങനെയൊക്കെ ആ ചേച്ചിയോട് പെരുമാറുന്നത്?"
എന്റെ കൺമുന്നിൽ വെറുവയറ്റിൽ മേശക്കരികിൽ ചെന്നിരിക്കുമ്പോൾ തലേന്നത്തെ ഇറച്ചിക്കറിയിലൊരു നാര് പോലും ബാക്കിയില്ലാത്ത നീരിയിൽ തേങ്ങ വറുത്തരച്ച് നീട്ടിയത് കരിഞ്ഞ ചപ്പാത്തിക്ക് മേൽ അറ്റമില്ലാത്ത ജീവിതം പോലെ എരിവും പുളിയുമില്ലാത്ത പെണ്ണോഹരിയായി ഒഴുകി കിടന്നു. സ്‌നേഹം മാത്രം തന്ന ഒരമ്മയേയും അച്‌ഛനേയുമോർത്തു. അത് നശിപ്പിക്കാൻ ഇടക്കിടെ കേറി വന്നിരുന്ന കുറേ പെൺമുഖങ്ങളോർത്തു. മാസത്തിലൊരിക്കൽ വയറ് വേദനിച്ച് കമിഴ്‌ന്ന് കിടക്കുമ്പോൾ ''ഒരു ഗ്ലാസ് ചൂടുവെള്ളം വേണോ?'' എന്ന് പോലും ചോദിക്കാനറിയാതെ അവർ വളർത്തിയ നിഴലൊരുത്തൻ തന്ന നേരങ്ങൾ ഓർമ്മയിൽ നെഗളിച്ച് നടന്നു.
ചോരുന്ന സിങ്കിനടുത്ത് നിന്ന് പാത്രം കഴുകി രണ്ടിഞ്ച് വീതിയിൽ വിമ്മും എച്ചിലും വെള്ളവും ചുരിദാറിന്റെ ലൈനിങ്ങും ചേർന്ന് അഴുകുന്ന 'ഉറങ്ങാൻ ചെല്ലുന്ന മണം' ഓർത്തു. നടു നിവർത്താൻ ചെല്ലുന്നേരം 'ചിരിച്ചില്ല' എന്ന പരാതിയോർത്തു. രാവിലെ എങ്ങനെ രണ്ട് നേരത്തെ ഭക്ഷണം ഒരു കൈ സഹായമില്ലാതെ എട്ടരക്ക് മുന്നേ ഉണ്ടാക്കി തീർക്കുമെന്ന ചിന്തയോടൊപ്പം കടമയെന്നോണമഴിയുന്നതെല്ലാമോർത്തു. ഇതേക്കുറിച്ചെല്ലാം തുറന്ന് പറയുന്നതെങ്ങനെയെന്നും പറയാതാരിക്കുന്നതെങ്ങനെയെന്നുമോർത്തു. പിന്നെ ഇത്ര മാത്രം പറഞ്ഞു...
" മോനേ, നിനക്കൊരു കൂട്ടുകാരിയുണ്ടാവും. ഇപ്പോഴല്ല, ഏറെ നാൾ കഴിഞ്ഞ്. അന്നവൾ സഹിക്കരുത്, സ്‌നേഹിക്കണം, കൂടെ നിർത്തണം. അവളോടൊപ്പം വേണം നീ, സുഹൃത്തായും പങ്കാളിയായും. " അവനോടിന്ന് വരെ ഇങ്ങനെയൊന്നും പറഞ്ഞിട്ടില്ല. അവനതിന് ആയെന്ന് തോന്നിയിരുന്നില്ല. അവനത് എത്രത്തൊളം മനസ്സിലായെന്നുമെനിക്കറിയില്ല. പക്ഷേ, എന്തെങ്കിലുമൊന്ന് നെഞ്ചിൽ കോറിയിട്ടു കാണുമവൻ. ഇന്നത് പറയിപ്പിച്ചതൊരു നല്ല സിനിമയാണ്.
ദ ഗ്രേറ്റ് ഇൻഡ്യൻ കിച്ചൺ.
MUST WATCH
https://www.facebook.com/Malayalivartha