ഐസക്കിന്റെ തള്ള് ബജറ്റുകള്‍; കഴിഞ്ഞ ബജറ്റിലെ പദ്ധതികളില്‍ ഭൂരിഭാഗവും നടപ്പായിട്ടില്ലെന്ന് സി.എ.ജി; 210 പദ്ധതികള്‍ പൂര്‍ത്തിയായിട്ടില്ല; പദ്ധതി നടപ്പാക്കുന്നതിന് ഒരു വര്‍ഷം മുതല്‍ 27 വര്‍ഷം വരെ കാലതാമസം; പദ്ധതികള്‍ക്ക് വകയിരുത്തുന്ന പണം പൂര്‍ണമായി ചെലവാക്കാന്‍ സാധിക്കുന്നില്ല
ധനമന്ത്രി തോമസ് ഐസക്് അവതരിപ്പിച്ച ബജറ്റ് ബഡായി ബജറ്റാണെന്നാണ് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞത്. ഈ ബജറ്റ് മാത്രമല്ല എല്ലാം അങ്ങനെയാണെന്നാണ് കണക്ക് നിരത്തി സി.എ.ജി പറയുന്നത്. പ്രഖ്യാപിക്കുന്ന പദ്ധതികളില്‍ ഭൂരിഭാഗവും നടപ്പാക്കാറില്ല. ഒന്നും തുടങ്ങി പോലും വയ്ക്കാറില്ലെന്നാണ് സി.എ.ജി റിപ്പോര്‍ട്ടില്‍ കുറ്റപ്പെടുത്തുന്നത്. 2018-19 ലെ ബജറ്റ് ചൂണ്ടികാട്ടിയാണ് സി.എ.ജിയുടെ രൂക്ഷ വിമര്‍ശനം.
കഴിഞ്ഞ ബജറ്റില്‍ 12 വകുപ്പുകളിലായി 14 പുതിയ പദ്ധതികളാണ് അന്ന് പ്രഖ്യാപിച്ചത്. 188 കോടിരൂപയായിരുന്നു അവയുടെ വിഹിതം. അതില്‍ അഞ്ചുപദ്ധതികളിലായി 18.47 കോടിരൂപ ചെലവിട്ടു. പല കാരണങ്ങളാല്‍ 9 പദ്ധതികള്‍ ആ വര്‍ഷം നടപ്പായില്ല. ഇതില്‍ ഏഴെണ്ണത്തിന് ബജറ്റ് വിഹിതം അനുവദിച്ചിരുന്നില്ല. അങ്ങനെ ബജറ്റ് പ്രസംഗത്തില്‍ പ്രഖ്യാപിച്ച ഭൂരിഭാഗം പദ്ധതികളും ആ വര്‍ഷം നടപ്പാക്കാനായില്ലെന്ന് സംസ്ഥാനത്തിന്റെ ധനസ്ഥിതിയെപ്പറ്റി നിയമസഭയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ ചൂണ്ടികാട്ടുന്നുണ്ട്.
അതുവരെയുള്ള 210 പദ്ധതികള്‍ പൂര്‍ത്തിയായിട്ടില്ലെന്നും സി.എ.ജി. കണ്ടെത്തി. ഒരുവര്‍ഷം മുതല്‍ 27 വര്‍ഷംവരെയാണ് പദ്ധതികള്‍ക്ക് കാലതാമസമുണ്ടാവുന്നത്. ഈ കാലതാമസം കാരണം കാര്യമായ പ്രയോജനമുണ്ടാവുന്നില്ല. വകയിരുത്തിയ പണം പൂര്‍ണമായി ചെലവിടാനും ആകുന്നില്ല. ശമ്പളവും പെന്‍ഷനും ഉള്‍പ്പെടുന്ന നിര്‍ബന്ധിത ചെലവുകള്‍ കഴിച്ചാല്‍ 2018-'19-ല്‍ യഥാര്‍ഥ ബജറ്റിന്റെ 32 ശതമാനം മിച്ചമാണ്. വികസനത്തിനും ആസ്തികളുടെ നിര്‍മാണത്തിനും നീക്കിവെക്കുന്ന പണം ചെലവഴിക്കുന്നതില്‍ സര്‍ക്കാരിനുള്ള പരാജയമാണ് ഇത് കാണിക്കുന്നതെന്നും സി.എ.ജി. പറയുന്നു.
എന്നാല്‍, രണ്ടിനങ്ങളില്‍ അധികച്ചെലവുണ്ടായി. നിയമസഭാ സെക്രട്ടേറിയറ്റിനെയും കേന്ദ്രാവിഷ്‌കൃത പദ്ധതികളെയും സംബന്ധിച്ച ചെലവുകളാണിത്. നിയമസഭയുടെ അനുമതിയില്ലാതെ ചെലവുകള്‍ നടത്തരുതെന്ന തത്ത്വത്തിന് വിപരീതമാണിത്. ആവര്‍ത്തിച്ച് അധികച്ചെലവുകള്‍ ഉണ്ടാവുന്നത് ഗൗരവമായി കാണണം. അധികച്ചെലവ് സംബന്ധിച്ച് നിലവിലുള്ള എല്ലാ കേസുകളും എത്രയും വേഗം ക്രമീകരിക്കണം. സഭയില്‍ വോട്ടിനിടാത്ത ഇതുപോലുള്ള അധികച്ചെലവുകള്‍ പൂര്‍ണമായും ഒഴിവാക്കണം.
വകുപ്പുതല ഉദ്യോഗസ്ഥര്‍ ബജറ്റ് വകയിരുത്തലിനെക്കാള്‍ കൂടുതല്‍ തുക പിന്‍വലിക്കുന്നത് തടയാന്‍ നിയന്ത്രണ നടപടികള്‍ വേണം. 22.41 കോടിയുടെ ധനദുര്‍വിനിയോഗം, പണാപഹരണം എന്നിവ ഉള്‍പ്പെട്ടിട്ടുള്ള 104 കേസുകളില്‍ അന്തിമ നടപടികള്‍ പൂര്‍ത്തിയാക്കിയിട്ടില്ലെന്നും സി.എ.ജി. കണ്ടെത്തി. കഴിഞ്ഞ ബജറ്റ് വകയിരുത്തല്‍ 1,60,374.90 കോടി രൂപയാണ്. എന്നാല്‍ ചെലവഴിക്കാതെ തിരിച്ചേല്‍പ്പിച്ചത് 20,687 കോടി രൂപയാണ്. അതായത് ചെലവാക്കാത്തത് 12.90 ശതമാനം രൂപയും ചെലവാക്കാന്‍ സര്‍ക്കാരിന് സാധിച്ചിട്ടില്ല.
അതെ സമയം സംസ്ഥാന സര്‍ക്കാരിന്റെ സമ്പത്തിക നയങ്ങളെ രൂക്ഷമായി വിമര്‍ശിക്കുന്ന റിപ്പോര്‍ട്ടാണ് സി.എ.ഇ നിയമസഭയില്‍ വച്ചത്. സര്‍ക്കാരിന്റെ നിയന്ത്രണത്തിലുള്ള കിഫ്ബിയുടെ മസാല ബോണ്ട് ഭരണഘടനാ വിരുദ്ധമാണെന്ന് സി.എ.ജി റിപ്പോര്‍ട്ട് ചൂണ്ടികാട്ടുന്നു. സഞ്ചിത നിധിയുടെ ഉറപ്പില്‍ ഇന്ത്യയ്ക്കകത്തു നിന്ന് കടമെടുക്കാന്‍ സ്വാതന്ത്ര്യമുണ്ടെങ്കിലും, ഭരണഘടനയുടെ 293(3) വകുപ്പു പ്രകാരം കടമെടുപ്പിന്റെയും തിരിച്ചടവിന്റെയും രേഖകള്‍ സംസ്ഥാനം കേന്ദ്രത്തിന് നല്‍കണം. 2018-19ലെ കടമെടുപ്പ് പരിധി സംസ്ഥാന ജി.ഡി.പിയുടെ മൂന്ന് ശതമാനമായിരുന്നു.
ഭരണഘടന പ്രകാരമുള്ള കടമെടുപ്പ് പരിധി മറികടക്കുന്നതാണ് കിഫ്ബി വായ്പ. ഇതിന് നിയമസഭയുടെ അനുമതിയുമില്ല. വിദേശ കടമെടുപ്പിന് അധികാരം കേന്ദ്രസര്‍ക്കാരിന് മാത്രമാണ്. കിഫ്ബിയുടെ കടമെടുപ്പ് സര്‍ക്കാരിന്റെ കടം തന്നെയാണ്. സര്‍ക്കാരിന്റെ റവന്യൂ വരുമാനം വഴിയാണ് കടം തിരിച്ചടയ്ക്കുന്നത്. കിഫ്ബിക്ക് മസാല ബോണ്ടില്‍ വായ്പ വാങ്ങാന്‍ റിസര്‍വ് ബാങ്ക് നല്‍കിയ അനുമതി ചോദ്യം ചെയ്യപ്പെടാവുന്നതാണെന്നും സി.എ.ജി റിപ്പോര്‍ട്ടില്‍ ചൂണ്ടികാട്ടുന്നു.
https://www.facebook.com/Malayalivartha