സി.എ.ജിക്കെതിരായ പ്രമേയം പാസാക്കി; പുതിയ കീഴ്‌വഴക്കം സൃഷ്ടിച്ച് കേരള നിയമസഭ; കിഫ്ബിയുമായി ബന്ധപ്പെട്ട് സിഎജി റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്ന പല കാര്യങ്ങളും വസ്തുതാവിരുദ്ധവും യാഥാര്‍ത്ഥ്യങ്ങള്‍ക്ക് നിരക്കാത്തത് എന്ന് പ്രമേയം; പ്രമേയം പാസായത് പ്രതിപക്ഷത്തിന്റെ എതിര്‍പ്പ് മറികടന്ന്
സി.എ.ജി റിപ്പോര്‍ട്ടിനെതിരെ പ്രമേയം പാസാക്കി കേരള നിയമസഭാ പുതിയ ചരിത്രം സൃഷ്ടിച്ചു. നിയമ സംവിധാനങ്ങളെ വെല്ലുവിളിക്കുന്ന പ്രമേയത്തില്‍ അഭിമാനമോ അപമാനമോ എന്ന് ഇനി ജനം വിലയിരിത്തും. സിഎജി റിപ്പോര്‍ട്ടിനെതിരായി മുഖ്യമന്ത്രി പിണറായി വിജയനാണ് പ്രമേയം അവതരിച്ചിച്ചത്. കിഫ്ബിയുമായി ബന്ധപ്പെട്ട് സിഎജി റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്ന പല കാര്യങ്ങളും വസ്തുതാവിരുദ്ധവും യാഥാര്‍ത്ഥ്യങ്ങള്‍ക്ക് നിരക്കാത്തതുമാണെന്ന് പ്രമേയത്തില്‍ ചൂണ്ടിക്കാട്ടി. ഇതാദ്യമായാണ് ഇത്തരമൊരു പ്രമേയം എതെങ്കിലും സംസ്ഥാന നിയമസഭയില്‍ പാസാക്കുന്നതും. ഗവര്‍ണ്ണര്‍ അംഗീകരിച്ച സിഎജി റിപ്പോര്‍ട്ടോ അതോ മാറ്റം വരുത്തിയ റിപ്പോര്‍ട്ടോ എതാകും പിഎസി ഇനി പരിഗണിക്കുക എന്ന പ്രശ്‌നം പ്രതിപക്ഷം ഉയര്‍ത്തിയപ്പോള്‍ പരിശോധിച്ച് പറയാമെന്നായിരുന്നു സ്പീക്കറുടെ മറുപടി.
സര്‍ക്കാരിനെ അറിയിക്കാതെയും അഭിപ്രായങ്ങള്‍ കേള്‍ക്കാതെയുമാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയിരിക്കുന്നത്. കിഫ്ബിയുടേത് ഓഫ് ബജറ്റ് വായ്പയാണെന്നും സര്‍ക്കാരിന്റെ അനിശ്ചിതകാല ബാധ്യതയല്ലെന്നുമുള്ള സിഎജി നിഗമനം തെറ്റായതാണെന്നും കിഫ്ബിയുടെ ധനകാര്യ മാതൃകയേക്കുറിച്ച് വ്യക്തമായ ധാരണയില്ലാതെ തയ്യാറാക്കിയതാണെന്നും പ്രമേയത്തില്‍ പറയുന്നു. അതിനാല്‍ ഇത് രാഷ്ട്രീയ നിക്ഷ്പക്ഷതയുടേയും പ്രൊഫഷണല്‍ സമീപനത്തിന്റേയും ലംഘനമാണെന്ന് പ്രമേയത്തില്‍ പറയുന്നു. സിഎജി റിപ്പോര്‍ട്ടിന്റെ 41 മുതല്‍ 43 വരെയുള്ള പേജില്‍ കിഫ്ബി സംബന്ധിച്ച പരാമര്‍ശങ്ങളും എക്‌സിക്യൂട്ടീവ് സമ്മറിയില്‍ ഇത് സംബന്ധിച്ച രേഖപ്പെടുത്തലുകളും സഭ നിരാകരിക്കുന്നുവെന്നും മുഖ്യമന്ത്രിയുടെ പ്രമേയത്തില്‍ പറയുന്നു.
സിഎജി റിപ്പോര്‍ട്ടുകള്‍ സംബന്ധിച്ച ആക്ഷേപങ്ങള്‍ സാധാരണ പബ്ലിക് അക്കൗണ്ട്‌സ് കമ്മിറ്റിയാണ് പരിഗണിക്കുന്നത്. കിഫ്ബിക്കെതിരായ സിഎജി റിപ്പോര്‍ട്ട് പുറത്തുവിട്ടെന്ന ആരോപണത്തില്‍ ധനമന്ത്രി ടി.എം.തോമസ് ഐസക്കിനു ക്ലീന്‍ ചിറ്റ് നല്‍കുകയും സിഎജിയെ രൂക്ഷമായി വിമര്‍ശിക്കുകയും ചെയ്യുന്ന പ്രിവിലേജ് ആന്‍ഡ് എത്തിക്‌സ് കമ്മിറ്റിയുടെ റിപ്പോര്‍ട്ട് കഴിഞ്ഞ ദിവസം സഭ അംഗീകരിച്ചിരുന്നു. കിഫ്ബി വിദേശത്തുനിന്നും കടമെടുത്തത് ഭരണഘടനാ ലംഘനമാണെന്നായിരുന്നു സിഎജി റിപ്പോര്‍ട്ടിലെ വിമര്‍ശനം.
സിഎജി റിപ്പോര്‍ട്ട് തെറ്റായ കീഴ്‌വഴക്കം സൃഷ്ടിച്ചെന്നും ബന്ധപ്പെട്ട വകുപ്പിനു നീതി നിഷേധിച്ചെന്നും പ്രമേയം അവതരിപ്പിച്ചു കൊണ്ട് മുഖ്യമന്ത്രി പറഞ്ഞു. സിഎജി ഒരു തീരുമാനമെടുക്കുന്നതിനു മുന്‍പ് ബാധിക്കപ്പെടുന്നവരുടെ വാദം കേള്‍ക്കണമായിരുന്നു. ഇതു ലംഘിക്കപ്പെട്ടതോടെ സിഎജി റിപ്പോര്‍ട്ടിന്റെ അടിത്തറ ഇളക്കി. ഈ റിപ്പോര്‍ട്ട് അംഗീകരിച്ചു എന്ന അപഖ്യാതി സഭയ്ക്ക് ഉണ്ടാകാന്‍ പാടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
പിഎസിക്ക് മുന്നില്‍ സര്‍ക്കാര്‍ വാദങ്ങള്‍ സിഎജി പ്രതിനിധിയോട് ഉന്നയിക്കാമെന്നിരിക്കെ സഭയിലെ പ്രമേയത്തിന് പിന്നില്‍ രാഷ്ട്രീയമുണ്ടെന്നായിരുന്നു കുറ്റപ്പെടുത്തല്‍. നിയമസഭക്ക് തന്നെയാണ് പരമാധികാരമെന്നും സിഎജി റിപ്പോര്‍ട്ട് അന്തിമമല്ലെന്നും ധനമന്ത്രി തോമസ് ഐസക്ക് പറഞ്ഞു.
വിചിത്രമായ പ്രമേയമെന്ന് വി.ഡി. സതീശന്‍ പ്രതികരിച്ചു. ജനാധിപത്യ സ്ഥാപനങ്ങളെ തകര്‍ക്കാനുള്ള ശ്രമമാണ് സര്‍ക്കാര്‍ നടത്തുന്നതെന്നു സതീശന്‍ പറഞ്ഞു. സിഎജി റിപ്പോര്‍ട്ടിലെ ചില ഖണ്ഡികകള്‍ നിരാകരിക്കണമെന്നു പറയാനുള്ള അവകാശം നിയമസഭയ്ക്കില്ല. സിഎജി റിപ്പോര്‍ട്ട് സഭയില്‍ വച്ചാല്‍ പബ്ലിക്ക് അക്കൗണ്ട്‌സ് കമ്മിറ്റിയിലേക്കാണ് പോകുന്നത്. കമ്മിറ്റി വകുപ്പുകള്‍ക്കു കത്തയ്ക്കും. സെക്രട്ടറിമാരെ ആവശ്യമെങ്കില്‍ വിളിച്ചുവരുത്തി തീര്‍പ്പു കല്‍പ്പിക്കും. കമ്മിറ്റിക്കുള്ള അധികാരം നിയമസഭയ്ക്കില്ലെന്നും വി.ഡി.സതീശന്‍ അഭിപ്രായപ്പെട്ടു.
https://www.facebook.com/Malayalivartha