ജോസഫൈന് ദയ മനസിലുമില്ല, പെരുമാറ്റത്തിലുമില്ലെന്ന് ടി പത്മനാഭന്‍; ഗൃഹസന്ദര്‍ശനത്തിനെത്തിയ പി.ജയരാജന്റെ ഉത്തരംമുട്ടി; 89 വയസ്സുള്ള വയോധികയെ അധിക്ഷേപിച്ച ജോസഫൈനെതിരെ വിമര്‍ശനം ശക്തമാകുന്നു; മോശമായി പെരുമാറിയിട്ടില്ലെന്ന് വിശദീകരണവുമായി ജോസഫൈന്‍; മാധ്യമങ്ങള്‍ പെരുപ്പിച്ചുകാണിച്ചു
കേരളത്തിന് തന്നെ അപമാനമാണ് ഇങ്ങനെയൊരു വനിതാ കമ്മീഷനെന്ന് ജനം പറയാന്‍ തുടങ്ങിട്ട് നാളു കുറെയായി. ഇപ്പോള്‍ ഇടതു സഹയാത്രികര്‍ക്ക് പോലും അങ്ങനെ പറയേണ്ടി വരുന്നുവെന്ന് മാത്രമാണ് ഇപ്പോഴത്തെ സംഭവങ്ങള്‍ പരിശോധിക്കുമ്പോള്‍ മനസിലാക്കുന്നത്. 89 വയസ്സുള്ള വൃദ്ധയെ വനിതാ കമ്മീഷന്‍ അധ്യക്ഷ എം.സി ജോസഫൈന്‍ അധിക്ഷേപിച്ചത് ക്രൂരതയെന്ന് സാഹിത്യകാരന്‍ ടി. പത്മനാഭന്‍ കുറ്റപ്പെടുത്തി. ജോസഫൈന്റെ മനസിലോ പെരുമാറ്റത്തിലോ ദയയുടെ അംശം പോലുമില്ലെന്ന് തുറന്നടിക്കാന്‍ ടി പത്മനാഭന്‍ മടിച്ചില്ല. ദയവും സഹിഷ്ണുതയും ഇല്ലാത്ത പെരുമാറ്റമാണ് ജോസഫൈന്റേത്. കാറും ഉയര്‍ന്ന ശമ്പളവും നല്‍കി ഇവരെ നിയമിച്ചത് എന്തിനായിരുന്നുവെന്നും ടി പത്മനാഭന്‍ ചോദിച്ചു.
തിരഞ്ഞെടുപ്പിന് മുന്നോടിയായി സിപിഎം നടത്തുന്ന ഗൃഹസന്ദര്‍ശനത്തിനിടെ പി.ജയരാജനോടായിരുന്നു ടി.പദ്മനാഭന്റെ ചോദ്യം. ടി പത്മനാഭന്റെ വീടിരിക്കുന്ന മേഖലയിലാണ് പി.ജയരാജന്റെ നേതൃത്വത്തില്‍ സിപിഎം പ്രവര്‍ത്തകര്‍ ഭവനസന്ദര്‍ശനം നടത്തിയത്. ഈ ചോദ്യത്തിന് മുന്നില്‍ ഉത്തരം മുട്ടിയ സി.പി.എം നേതാക്കള്‍ ചൂളിപോകുന്ന കാഴ്ച്ച അവിടെ കൂടിയ മാധ്യമങ്ങള്‍ പകര്‍ത്തുകയും ചെയ്തു. ടി.പത്മനാഭവന്റെ വിമര്‍ശനം പാര്‍ട്ടി നേതൃത്തിന്റെയും ജോസഫൈന്റെയുംശ്രദ്ധയില്‍പ്പെടുത്താമെന്ന് പി.ജയരാജന്‍ ഉറപ്പുനല്‍കി. എന്നാല്‍ അതിന്റെ ആവശ്യമില്ലെന്നായിരുന്ന ടി. പത്മനാഭന്റെ മറുപടി.
പദവിക്ക് നിരക്കാത്ത വാക്കുകളാണ് ജോസഫൈന്‍ ഉപയോഗിച്ചത്. അവരുടെ ഭാഷ ക്രൂരമാണ്, ദയ മനസ്സിലും പെരുമാറ്റത്തിലും ഇല്ല. സര്‍ക്കാര്‍ നല്ല കാര്യങ്ങള്‍ ചെയ്യുമ്പോള്‍ ഇത്തരം പരാമര്‍ശങ്ങള്‍ ജനങ്ങള്‍ക്കിടയില്‍ അവമതിപ്പുണ്ടാക്കും. താന്‍ എതിരാളിയല്ല ശുഭകാംക്ഷിയാണെന്നും ടി. പത്‌നാഭന്‍ പി. ജയരാജനോട് പറഞ്ഞു.
അതെ സമയം സംഭവത്തില്‍ വിശദീകരണവുമായി എം.സി ജോസഫൈന്‍ രംഗത്ത് എത്തി. വയോധികയോട് മോശമായി പെരുമാറിയിട്ടില്ലെന്നാണ് അവര്‍ പറയുന്നത്. വിളിച്ചയാളുടെ ആശയവിനിമയത്തില്‍ അവ്യക്തത ഉണ്ടായിരുന്നു. ഇതാണ് തെറ്റിദ്ധാരണക്ക് കാരണമായത്. മാധ്യമങ്ങള്‍ സംഭവം പെരുപ്പിച്ച് കാട്ടുന്നുവെന്നും ജോസഫൈന്‍ പറഞ്ഞു.
പരാതി കേള്‍ക്കാന്‍ മറ്റ് മാര്‍ഗമുണ്ടോ എന്ന് ചോദിച്ച ബന്ധുവിനായിരുന്നു അധ്യക്ഷയുടെ ശകാരവര്‍ഷം. 89 വയസ്സുള്ള വയോധികയുടെ പരാതി എന്തിനാണ് വനിത കമീഷന് നല്‍കുന്നതെന്നും പരാതിക്കാരി ആരായാലും വിളിക്കുന്നിടത്ത് ഹിയറിങ്ങിന് എത്തണമെന്നുമാണ് അധ്യക്ഷ പറയുന്നത്. ജോസഫൈന്റെ ഫോണ്‍ സംഭാഷണത്തിന്റെ ശബ്ദരേഖ പുറത്തായതോടെ സംഭവം വിവാദമായത്.
കോട്ടാങ്ങല്‍ ദേവീക്ഷേത്രത്തിനടുത്ത് താമരശ്ശേരില്‍ വീട്ടില്‍ ലക്ഷ്മിക്കുട്ടി അമ്മയാണ് പരാതിക്കാരി. അയല്‍വാസി മര്‍ദിച്ച സംഭവത്തിലാണ് പരാതി നല്‍കിയത്. ഇവരുടെ അകന്ന ബന്ധു കോട്ടയം കറുകച്ചാല്‍ സ്വദേശി ഉല്ലാസാണ് ജോസഫൈനെ ഫോണില്‍ വിളിച്ചത്. എന്തിനാണ് കമീഷനില്‍ പരാതി കൊടുക്കാന്‍ പോയതെന്നും പോലീസ് സ്‌റ്റേഷനില്‍ പരാതിപ്പെട്ടാല്‍ പോരേ എന്നുമാണ് ചോദിക്കുന്നത്. ''89 വയസ്സുള്ള തള്ളയെക്കൊണ്ട് പരാതി കൊടുപ്പിക്കാന്‍ ആരാണ് പറഞ്ഞത്. പരാതി കൊടുത്താല്‍ വിളിപ്പിക്കുന്നിടത്ത് എത്തണം.'' എന്ന് പറഞ്ഞ് ഉല്ലാസിനോട് കയര്‍ക്കുകയായിരുന്നു.
ജനുവരി 28ന് അടൂരില്‍ നടക്കുന്ന ഹിയറിങ്ങിന് ഹാജരാവണമെന്നായിരുന്നു കമീഷനില്‍ നിന്ന് ലഭിച്ച നോട്ടീസ്. 50 കിലോമീറ്ററോളം അകലെയുള്ള സ്ഥലത്ത് എത്താനുള്ള ബുദ്ധിമുട്ട് അറിയിച്ചാണ് ബന്ധുവായ ഉല്ലാസ് അധ്യക്ഷയെ ഫോണിലൂടെ ബന്ധപ്പെട്ടത്. മറ്റാരും ഇല്ലാത്തതു കൊണ്ടാണ് താന്‍ ജോസഫൈനെ വിളിച്ച് വിവരം അന്വേഷിച്ചതെന്ന് ഉല്ലാസ് പറയുന്നു. പരാതി ലഭിച്ചാല്‍ ഇരുകൂട്ടരും നേരിട്ട് ഹാജരായാല്‍ മാത്രമെ എന്തെങ്കിലും ചെയ്യാനാകൂ. വരാനാകില്ലെങ്കില്‍ പിന്നെ എന്തിനാണ് പരാതി നല്‍കിയതെന്ന് ചോദിച്ചത് ശരിയാണെന്നും സംഭാഷണത്തിനിടയില്‍ 'തള്ള'യെന്ന വാക്ക് ഉപയോഗിച്ചിട്ടില്ലെന്നുമാണ് ജോസഫൈന്‍ പറയുന്നത്.
https://www.facebook.com/Malayalivartha