സമരക്കാരുടെ വാദങ്ങള്‍ പൊളിഞ്ഞു; കര്‍ഷകന്‍ മരിച്ചത് വെടിയേറ്റല്ല; സി.സി.ടി.വി ദൃശ്യങ്ങള്‍ പുറത്ത് വിട്ട് പോലീസ്; പോലീസ് ബാരിക്കേഡുകളില്‍ ഇടിച്ചു കയറ്റിയ ഒരു ട്രാക്ടര്‍ മറിയുന്ന ദൃശ്യങ്ങള്‍ പുറത്ത്; കൂടുതല്‍ അര്‍ധ സൈനികര്‍ തലസ്ഥാനത്ത്; കര്‍ഷകര്‍ സമരഭൂമിലേക്ക് മടങ്ങി
ട്രാക്ടര്‍ റാലിക്കിടെ ഒരു കര്‍ഷകന്‍ മരിച്ചത് പോലീസുക്കാരുടെ വെടിയേറ്റാണെന്ന ആരോപണം ഉന്നയിച്ചാണ് പ്രതിഷേധനക്കാര്‍ സമരം ആളികത്തിച്ചത്. കര്‍ഷകന്റെ സംഘര്‍ഷം കൂടുതല്‍ വഷളാകാന്‍ കാരണം ഈ തെറ്റായ സന്ദേശമായിരുന്നു. എന്നാല്‍ സി.സി.ടി.വി ദൃശ്യങ്ങള്‍ പറയുന്നത് മറ്റൊന്നാണ്. ഉത്തരാഖണ്ഡ് സ്വദേശി നവ്ദീപ് സിങ് (26) ആണ് മരിച്ചത്.
എന്നാല്‍ ബാരിക്കേഡില്‍ തട്ടി ട്രാക്ടര്‍ മറിഞ്ഞാണ് കര്‍ഷകന്‍ മരിച്ചതെന്ന് ഡല്‍ഹി പോലീസ് പറഞ്ഞു. ഇതിന് ആധാരമായി സിസിടിവി ദൃശ്യങ്ങളും പുറത്തുവിട്ടു. ഐടിഒയില്‍ പോലീസ് സ്ഥാപിച്ച മഞ്ഞ ബാരിക്കേഡുകളില്‍ തട്ടി നീലനിറത്തിലുള്ള ഒരു ട്രാക്ടര്‍ മറിയുന്നതാണ് ദൃശ്യങ്ങളില്‍ ഉള്ളത്. ഗാസിപുരില്‍നിന്നുള്ള സംഘത്തിന്റെ ട്രാക്ടറാണ് അപകടത്തില്‍പ്പെട്ടതെന്ന് ഡല്‍ഹി പോലീസ് പറഞ്ഞു.
നവ്ദീപിന്റെ വിവാഹം അടുത്തിടെയാണ് കഴിഞ്ഞതെന്നും പോലീസിന്റെ വെടിയേറ്റതിനെ തുടര്‍ന്നാണ് നവ്ദീപ് ഓടിച്ചിരുന്ന ട്രാക്ടറിന്റെ നിയന്ത്രണം നഷ്ടപ്പെട്ടതെന്നും കര്‍ഷകര്‍ പറഞ്ഞു. നവ്ദീപിന്റെ മൃതദേഹവുമായി സമരക്കാര്‍ റോഡ് ഉപരോധിച്ചു. പോലീസിന്റെ വെടിയേറ്റാണ് നവ്ദീപ് മരിച്ചതെന്ന ആരോപണമുയര്‍ത്തിയായിരുന്നു ഉപരോധം. രാത്രിയോടെ മൃതദേഹം സമരകേന്ദ്രത്തിലേക്ക് മാറ്റി. ഡല്‍ഹി നോയിഡ അതിര്‍ത്തിയിലും ട്രാക്ടര്‍ മറിഞ്ഞ രണ്ടു കര്‍ഷകര്‍ക്ക് പരുക്കേറ്റു.
അപ്രതീക്ഷിത സംഘര്‍ഷത്തിനാണ് റിപ്പബ്ലിക് ദിനത്തില്‍ രാജ്യതലസ്ഥാനം സാക്ഷ്യംവഹിച്ചത്. ഡല്‍ഹിയില്‍ സുരക്ഷക്കായി 15 കമ്പനി അര്‍ദ്ധസൈനികരെ കൂടുതല്‍ നിയോഗിക്കും. രാജ്യതലസ്ഥാനത്ത് യുദ്ധസമാനമായ സാഹചര്യം സൃഷ്ടിച്ച കര്‍ഷക പ്രക്ഷോഭത്തിന്റെ പശ്ചാത്തലത്തില്‍ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ വിളിച്ചു ചേര്‍ത്ത ഉന്നതതല യോഗത്തിന്റേതാണ് തീരുമാനം. ആഭ്യന്തര സെക്രട്ടറി അജയ് ഭല്ല, ഇന്റലിജന്‍സ് ബ്യൂറോ മേധാവി, ഡല്‍ഹി പോലീസ് കമ്മീഷണര്‍ തുടങ്ങിയവര്‍ അമിത് ഷാ വിളിച്ചു ചേര്‍ത്ത യോഗത്തില്‍ പങ്കെടുത്തു.
കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് കര്‍ഷകര്‍ നടത്തിവരുന്ന പ്രക്ഷോഭത്തിന്റെ ഭാഗമായി റിപ്പബ്ലിക് ദിനത്തില്‍ നടത്തിയ ട്രാക്ടര്‍ റാലി സംഘര്‍ഷങ്ങളോടെയാണ് അവസാനിച്ചത്. കര്‍ഷകര്‍ തങ്ങളുടെ സമരഭൂമിയായ സിംഘു അതിര്‍ത്തിയിലേക്ക് മടങ്ങി. ട്രാക്ടര്‍ പരേഡിനിടെ കര്‍ഷകരും പോലീസും തമ്മില്‍ കാര്യമായ ഏറ്റുമുട്ടല്‍ നടന്ന ഐടിഒ, ഗാസിപുര്‍, നംഗ്ലോയി എന്നിവിടങ്ങളിലാണ് അധിക സുരക്ഷാ വിന്യാസം നടത്തുക. സിംഘു അടക്കമുള്ള ഡല്‍ഹിയുടെ അഞ്ച് അതിര്‍ത്തികളിലും മറ്റു പരിസര പ്രദേശങ്ങളിലും നേരത്തെ ഇന്റര്‍നെറ്റ് സേവനം വിച്ഛേദിച്ചിരുന്നു. ആഭ്യന്തര മന്ത്രാലയത്തിന്റെ നിര്‍ദേശത്തെ തുടര്‍ന്നായിരുന്നു ഇത്.
പ്രക്ഷോഭകരില്‍ ചിലര്‍ നേരത്തെ നിശ്ചയിച്ച റൂട്ടുകളില്‍ നിന്ന് മാറി പരേഡ് നടത്തിയതാണ് സംഘര്‍ഷങ്ങളില്‍ കലാശിച്ചത്. ചെങ്കോട്ടയടക്കം പിടിച്ചടക്കിയ പ്രതിഷേധക്കാര്‍ അവിടെ തങ്ങളുടെ പതാക ഉയര്‍ത്തി. ഇത് വ്യാപക വിമര്‍ശനങ്ങള്‍ക്കിടയാക്കി. എന്നാല്‍ അക്രമസംഭവങ്ങളെ തള്ളി പറഞ്ഞ കര്‍ഷക സംഘടനകള്‍ ചിലര്‍ മനഃപൂര്‍വ്വം പ്രശ്‌നങ്ങള്‍ സൃഷ്ടിക്കാന്‍ റാലിയില്‍ നുഴഞ്ഞുകയറിയതായി ആരോപിച്ചു.
https://www.facebook.com/Malayalivartha