രേഷ്മയോട് എനിക്ക് അടങ്ങാത്ത പ്രണയമാണ്... ആദ്യനാളുകളിൽ രേഷ്മ അനുകൂലമായി പെരുമാറി, പിന്നീട് അവളെന്നെ വഞ്ചിച്ചു! രേഷ്മയുടെ കൊലപാതകം മനഃപൂർവമായ നരഹത്യയാണെന്ന് തെളിവുകൾ; രാജകുമാരിയിൽ അരുൺ വാടകയ്ക്ക് താമസിക്കുന്ന മുറിയിൽ നിന്നും കണ്ടെടുത്തത് കൂട്ടുകാർക്ക് എഴുതിയ പത്ത് പേജുകളുൾപ്പെടുന്ന ആത്മഹത്യ കുറിപ്പ്....
ഇടുക്കിയില്‍ പ്ലസ്ടു വിദ്യാര്‍ത്ഥിനി കുത്തേറ്റ് മരിച്ച സംഭവത്തിലെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത് വരുകയാണ്. രേഷ്മയുടെ കൊലപാതകം മനഃപൂർവമായ നരഹത്യയാണെന്ന തെളിവ് പോലീസിന് ലഭിച്ചു. പ്രതിയെന്ന് സംശയിക്കുന്ന രേഷ്മയുടെ പിതൃസഹോദരനായ അരുൺ എഴുതിയ ആത്മഹത്യാക്കുറിപ്പ് പോലീസിന് ലഭിച്ചു.
രാജകുമാരിയിൽ അരുൺ വാടകയ്ക്ക് താമസിക്കുന്ന മുറിയിൽനിന്നാണ് ആത്മഹത്യാക്കുറിപ്പ് ലഭിച്ചത്. കൂട്ടുകാർക്ക് കത്ത് രൂപത്തിലെഴുതിയ ഈ കുറിപ്പ് പത്ത് പേജുകളുണ്ട്. തന്നെ വഞ്ചിച്ച രേഷ്മയെ കൊല്ലുമെന്നും എന്നിട്ട് താനും ചാകുമെന്നും ഇനി നമ്മൾ തമ്മിൽ കാണില്ല എന്നും കത്തിൽ പറയുന്നു.
രേഷ്മയോട് തനിക്ക് അടങ്ങാത്ത പ്രണയമാണെന്നും ആദ്യനാളുകളിൽ രേഷ്മ അനുകൂലമായി പെരുമാറിയെന്നും പിന്നീട് രേഷ്മ തന്നെ പിന്തിരിപ്പിക്കാൻ ശ്രമിച്ചുവെന്നും എഴുതിയിട്ടുണ്ട്. സ്കൂളിൽനിന്ന് കൂട്ടിക്കൊണ്ടുപോയശേഷം പുഴയോരത്ത് ഇരുന്ന് സംസാരിക്കാം എന്നു പറഞ്ഞ് പെൺകുട്ടിയെ റോഡിനു താഴേക്ക് കൊണ്ടുപോയതാകാമെന്നാണ് പോലീസ് സംശയിക്കുന്നത്.
എഴുതിവെച്ചിരിക്കുന്ന കത്ത് പ്രകാരം അരുൺ ആത്മഹത്യ ചെയ്തിരിക്കാമെന്ന് കരുതുന്നുണ്ടെങ്കിലും കത്ത് തെറ്റിദ്ധരിപ്പിക്കുന്നതിന് വേണ്ടി മനഃപൂർവം എഴുതിയതാകാനുള്ള സാധ്യതയും പോലീസ് തള്ളിക്കളയുന്നില്ല.
സംഭവത്തിന് ശേഷം ഒളിവിൽപോയ രേഷ്മയുടെ അച്ഛന്റെ അർദ്ധസഹോദരനായ അനൂപിനായി പൊലീസ് അന്വേഷണം ഊർജിതമാക്കിയിരിക്കുകയാണ്. വെള്ളത്തൂവൽ പൊലീസ് സ്റ്റേഷൻ പരിധിയിൽ പള്ളിവാസൽ പവർ ഹൗസ് ഭാഗത്ത് കഴിഞ്ഞ ദിവസം രാത്രി 9 മണിയോടെയാണ് പെൺകുട്ടിയുടെ മൃതദേഹം രക്തത്തിൽ കുളിച്ച നിലയിൽ കണ്ടെത്തിയത്. സ്കൂളിൽ നിന്ന് വരുന്ന സമയം കഴിഞ്ഞിട്ടും രേഷ്മ തിരിച്ചെത്താതിരുന്നതിനെ തുടർന്ന് വീട്ടുകാർ ബന്ധുവീടുകളിൽ അന്വേഷിച്ചെങ്കിലും കണ്ടെത്താൻ കഴിഞ്ഞില്ല. തുടർന്ന് ആറു മണിയോടെ പിതാവ് രാജേഷ് വെള്ളത്തൂവൽ പൊലീസ് സ്റ്റേഷനിൽ പരാതി നല്കിയിരുന്നു. പൊലീസും നാട്ടുകാരും ചേർന്നുള്ള തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. പവർ ഹൗസിന് സമീപത്തെ കുറ്റിക്കാട്ടിൽ നെഞ്ചിൽ കുത്തേറ്റ് രക്തം വാർന്ന നിലയിലായിരുന്നു രേഷ്മയുടെ മൃതദേഹം.
ബന്ധുവായതിനാൽ രാജേഷിന്റെ വീട്ടിലെ നിത്യസന്ദർശകനായിരുന്നു അനൂപ്. കഴിഞ്ഞ ദിവസവും രേഷ്മയുടെ വീട്ടിൽ ഇയാൾ വന്നു പോയിരുന്നതായി ബന്ധുക്കൾ പൊലീസിനോട് പറഞ്ഞു. രേഷ്മയെ വിവാഹം കഴിക്കാൻ അനൂപ് താൽപ്പര്യം പ്രകടിപ്പിച്ചിരുന്നു. വിവാഹത്തിന് രേഷ്മയ്ക്കും മാതാപിതാക്കൾക്കും താൽപ്പര്യമുണ്ടായിരുന്നില്ല. എന്നാൽ രേഷ്മയുടെയും വീട്ടുകാരുടെ എതിർപ്പ് കണക്കിലെടുക്കാതിരുന്ന അനൂപ് വിവാഹത്തിനായി രേഷ്മയോടും വീട്ടുകാരോടും സമ്മർദ്ദം ചെലുത്തിക്കൊണ്ടിരുന്നു. രേഷ്മ വിവാഹത്തിന് തയ്യാറല്ലെന്ന് കഴിഞ്ഞദിവസം വെളിപ്പെടുത്തി. ഇതിന്റെ വൈരാഗ്യത്താൽ രേഷ്മ സ്കൂളിൽ നിന്ന് വരും വഴി കാത്ത് നിന്ന് അനൂപ് കുത്തിക്കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് പൊലീസിന്റെ നിഗമനം. ആശാരിപ്പണിക്കാരനാണ് അനൂപ്.സ്കൂളിന് സമീപമുള്ള സി.സി ടിവി കാമറയിൽ പിതാവിന്റെ സഹോദരൻ അനൂപുമൊപ്പം (25) നടന്നുപോവുന്ന ചിത്രം പതിഞ്ഞിരുന്നു.
കൂടാതെ അനൂപിന്റെ മൊബൈൽ ഫോൺ മൃതദേഹത്തിന് സമീപത്തുനിന്ന് പൊലീസ് കണ്ടെത്തി. ഇതേത്തുടർന്ന് അനൂപിനെ തിരക്കി വീട്ടിൽ എത്തിയെങ്കിലും കണ്ടെത്താൻ കഴിഞ്ഞില്ല. രേഷ്മ കൊല്ലപ്പെട്ടെന്ന് ഉറപ്പായതോടെ ഇയാൾ മുങ്ങുകയായിരുന്നു. ഇടുക്കി ജില്ലാ പൊലീസ് ചീഫ് കറുപ്പസ്വാമിയുടെ നിർദ്ദേശപ്രകാരം എ.എസ്.പി എസ് സുരേഷ് കുമാർ സംഭവസ്ഥലത്തെത്തി അന്വേഷണങ്ങൾക്ക് നേതൃത്വം നൽകി. മൂന്നാർ ഡിവൈ.എസ്.പി സുരേഷ്, വെള്ളത്തൂവൽ സി.ഐ എന്നിവരും എ.എസ്.പിയോടൊപ്പമുണ്ട്.
രേഷ്മയെ കൊലപ്പെടുത്തിയ ശേഷം പിടിക്കപ്പെടാതിരിക്കാൻ അരുൺ തമിഴ്നാട്ടിലേക്ക് നാടുവിട്ടതാണെന്നും അല്ലെങ്കിൽ ആത്മഹത്യ ചെയ്തിരിക്കാമെന്നുമാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. ഈ രീതിക്കാണ് ഇപ്പോൾ അന്വേഷണം പുരോഗമിക്കുന്നത്. എന്തായാലും അരുണിനായുള്ള തിരച്ചില്‍ ഊര്‍ജ്ജിതമാക്കിയിരിക്കുകയാണ് പൊലീസ്.
https://www.facebook.com/Malayalivartha